Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ

ഫാറൂഖ് അബ്ദുള്ളയുടെ മകളെ പ്രണയിച്ചത് ലണ്ടനിലെ പഠനകാലത്ത്; കശ്മീരിൽ കോളിളക്കം സൃഷ്ടിച്ച പ്രേമം വിവാഹത്തിൽ കലാശിച്ചത് കശ്മീർ മുഖ്യമന്ത്രിയായിരുന്ന സാറയുടെ പിതാവിന്റെ കട്ട എതിർപ്പുകൾക്ക് നടുവിൽ; മന്മോഹൻ മന്ത്രിസഭയിൽ ഇടംനേടിയതോടെ മരുമകൻ ആള് ചില്ലറക്കാരനല്ലെന്ന തിരിച്ചറിഞ്ഞ് ചേർത്ത് നിർത്തി കശ്മീരിന്റെ രാഷ്ട്രീയ തന്ത്രജ്ഞൻ: ഭാര്യ വീട്ടുകാരുടെ എതിർപ്പുകളെ അവഗണിച്ച് സാറയെ ജീവിതസഖിയാക്കിയ സച്ചിന്റെ പ്രണയം തെരഞ്ഞെടുപ്പിന് ശേഷം ചർച്ചയാകുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

കോളിളക്കം സൃഷ്ടിച്ച പ്രണയവിവാഹത്തിലൂടെ മുമ്പേ തന്നെ പ്രശസ്തനാണ് രാജസ്ഥാനിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പരിഗണിക്കുന്ന സച്ചിൻ പൈലറ്റ്. കാശ്മീർ മുഖ്യമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറയെ ലണ്ടനിൽ വച്ച് പരിചയപ്പെടുമ്പോൾ ഈ കാശ്മീർ മുസ്ലിം പെൺകുട്ടി സച്ചിന്റെ മനസിൽ ആദ്യം തന്നെ കൂടുകൂട്ടി. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന രാജേഷ് പൈലറ്റിന്റെ മകൻ ലണ്ടനിൽ പഠനത്തിനായി എത്തവേയാണ് ഫാറൂഖ് അബ്ദുള്ളയുടെ മകൾ സാറാ അബ്ദുള്ളയെ കണ്ടുമുട്ടുന്നത്. സഹപാഠികളായിരുന്ന ഇരുവരും തമ്മിൽ ജാതിമത വ്യത്യാസം മറന്ന് അടുത്തു.

രാഷ്ട്രീയമായി പ്രബലരായിരുന്ന രണ്ടു കുടുംബങ്ങളാണ് ഇരുവരുടേതെങ്കിലും വ്യത്യസ്ത മതമായിരുന്നതാണ് സച്ചിന്റേയും സാറയുടേയും ബന്ധത്തിന് ബന്ധുക്കൾ എതിരു നിൽക്കാൻ കാരണം. പഠനത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയ സച്ചിന് സാറയെ മറക്കാൻ സാധിക്കുമായിരുന്നില്ല. സച്ചിൻ മടങ്ങിയെങ്കിലും സാറ ലണ്ടനിൽ പഠനം തുടർന്നു. പിന്നീട് സച്ചിൻ തന്റെ പ്രണയം വീട്ടുകാരോട് വെളിപ്പെടുത്തിയെങ്കിലും അബ്ദുള്ളയുടെ കുടുംബം സച്ചിന്റെ അഭ്യർത്ഥന തള്ളിക്കളയുകയായിരുന്നു. തന്റെ മകളെ സച്ചിന് വിവാഹം കഴിച്ചുകൊടുക്കില്ലെന്ന വാശിയിലായിരുന്നു ഫാറൂഖ് അബ്ദുള്ള.

എന്നാൽ സച്ചിന് പിന്തുണയുമായി പൈലറ്റ് കുടുംബം ഒപ്പം നിന്നു. അവരുടെ പിന്തുണയോടെ സച്ചിനും സാറയും 2004-ൽ വിവാഹിതരായി. എന്നാൽ അബ്ദുള്ള കുടുംബം വിവാഹം ബഹിഷ്‌ക്കരിച്ചു. ഹിന്ദുവായ സച്ചിനെ തന്റെ മരുമകനായി സ്വീകരിച്ചാൽ തന്റെ രാഷ്ട്രീയ ഭാവിക്ക് അത് മങ്ങലേൽപിക്കുമെന്ന് കരുതിയാണ് ഫാറൂഖ് അബ്ദുള്ള ഇവരുടെ ബന്ധത്തിന് എതിരു നിന്നത്.

പിന്നീട് രാഷ്ട്രീയത്തിലിറങ്ങിയ സച്ചിൻ 2004 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ദൗസജില്ലയിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ നിന്നു വിജയിച്ചതോട് കൂടി അബ്ദുള്ള കുടുംബം സച്ചിനുമായി അടുത്തു. സച്ചിനെ മരുമകനായി അവർ പൂർണ്ണമായി അംഗീകരിച്ചു.
സച്ചിൻ മന്മോഹൻ മന്ത്രിസഭയിൽ മന്ത്രിയായപ്പോൾ ആശീർവദിക്കാൻ ആദ്യമോടിയെത്തിയത് ഫാറൂഖ് അബ്ദുള്ളയായിരുന്നു.

പിന്നീട് ഇരുകുടുംബങ്ങളും പിണക്കമെല്ലാം മറന്ന് ഒന്നായി. വ്യത്യസ്ത മതത്തിൽപ്പെട്ട സച്ചിന്റെയും സാറയുടേയും വിവാഹത്തിന് ശക്തമായ എതിർപ്പു പ്രകടിപ്പിച്ച ഫാറൂഖ് അബ്ദുള്ള വിവാഹം കഴിച്ചിരുന്നത് ഒരു ക്രിസ്ത്യൻ യുവതിയെയായിരുന്നു എന്നതാണ് മറ്റൊരു രസകരമായ വസ്തുത. മകളെപ്പോലെ തന്നെ ഫാറൂഖ് അബ്ദുള്ളയുടെ മകനും കാശ്മീർ മുഖ്യമന്ത്രിയുമായിരുന്ന ഉമർ അബ്ദുള്ളയും വിവാഹം കഴിച്ചത് ഒരു ഹിന്ദു യുവതിയായ പായൽ നാഥിനെയാണ്.

സച്ചിനൊപ്പം പൊതുവേദികളിൽ സാറ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും 2012-ൽ Rendezvous with Simi Garewal എന്ന പരിപാടിയിൽ ഇരുവരും ഒരുമിച്ചു പ്രത്യക്ഷപ്പെട്ടിരുന്നു. രാഷ്ട്രീയത്തെക്കുറിച്ചും തങ്ങളുടെ ബന്ധത്തെക്കുറിച്ചും മറ്റും അന്ന് ദമ്പതികൾ തുറന്നുപറയുകയും ചെയ്തിരുന്നു. സാറയുടെ ആദ്യത്തെ ടെലിവിഷൻ പരിപാടിയും അതായിരുന്നു. ആരൺ, വീഹൻ എന്നീ രണ്ട് ആൺകുട്ടികളാണ് ദമ്പതികൾക്ക്.

രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന നേതാക്കളിൽ പ്രധാനിയാണ് സച്ചിൻ പൈലറ്റ്. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തിനുവേണ്ടി മത്സരിക്കാൻ അദ്ദേഹം താത്പര്യപ്പെടുന്നില്ല. തകർച്ചയിൽനിന്ന് ഒരുവിധം കരകയറ്റിക്കൊണ്ടുവന്ന പാർട്ടിയെ മുഖ്യമന്ത്രി്സഥാനത്തിന്റെ പേരിൽ വീണ്ടും പ്രതിസന്ധിയിലാക്കാൻ സച്ചിന് താത്പര്യമില്ല. മുതിർന്ന നേതാവ് അശോക് ഗെലോട്ടിനെയാണ് രാഹുൽ ഗാന്ധി തിരഞ്ഞെടുക്കുന്നതെങ്കിൽ അതംഗീകരിക്കാൻ സച്ചിൻ തയ്യാറാകുമെന്നാണ് റിപ്പോർട്ട്.

41-കാരനായ സച്ചിൻ പൈലറ്റിന് ഇനിയുമേറെ ദൂരം സഞ്ചരിക്കാനുണ്ട്. വിമാനം പറത്താനും ദീർഘദൂരം വാഹനമോടിച്ചുപോകാനും ഇഷ്ടപ്പെടുന്ന അദ്ദേഹത്തിനുമുന്നിൽ കാലം നീണ്ടുനിവർന്നികിടക്കുകയാണ്. പ്രശസ്തമായ സെന്റ് സ്റ്റീഫൻസ് കോളേജിൽനിന്ന് ബിരുദവും വാർട്ടനിൽനിന്ന് എംബിഎയും നേടിയ അദ്ദേഹത്തിന് ദേശീയ രാഷ്ട്രീയത്തിൽ ശോഭനമായ ഭാവി ശേഷിക്കുന്നുണ്ടെന്ന് ഉറപ്പാണ്. അതാണ് രാജസ്ഥാനിലെ രാഷ്ട്രീയ മത്സരത്തിന് നിന്നുകൊടുക്കേണ്ടെന്ന തീരുമാനത്തിന് പിന്നിൽ.

വിചാരിച്ചത്ര ശോഭയുള്ള വിജയം നേടാനായില്ലെങ്കിലും രാജസ്ഥാനിൽ കോൺഗ്രസ്സിനെ തിരിച്ചുകൊണ്ടുവരാനായത് സച്ചിൻ പൈലറ്റിന്റെ വലിയ നേട്ടമായാണ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ കോൺഗ്രസ് തലപ്പത്ത് അദ്ദേഹത്തിനുള്ള സ്വാധീനം പഴയതിലും ഇരട്ടിയാകും. 2013-ൽ ബിജെപി. 163 സീറ്റുകൾ നേടിയാണ് അധികാരത്തിലെത്തിയത്. കോൺഗ്രസിന് 21 സീറ്റുകളും. അവിടെനിന്നാണ് കോൺഗ്രസ്സിനെ 99 സീറ്റുകളിക്കും സഖ്യകക്ഷിളുമായി ചേർന്ന് ഭരണത്തിലേക്കും നയിക്കാനായത്.

രാജസ്ഥാനിൽനിന്നുള്ള മുതിർന്ന കോൺഗ്രസ് നേതാവും രണ്ടുവട്ടം പാർലമെന്റംഗവുമായിരുന്ന രാജേഷ് പൈലറ്റിന്റെ മകന് രാഷ്ട്രീയം കുടുംബകാര്യമാണ്. 2000-ൽ ദൗസയിലുണ്ടായ റോഡപകടത്തിൽ രാജേഷ് പൈലറ്റ് മരിച്ചശേഷം സജീവരാഷ്ട്രീയത്തിലേക്കിറങ്ങിയ സച്ചിൻ, യു.പി.എ. സർക്കാരിൽ കേന്ദ്രമന്ത്രിയായും കഴിവുതെളിയിച്ചിട്ടുണ്ട്. രാജസ്ഥാനിൽ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കുകയെന്ന ചുമതല രാഹുൽ ഗാന്ധി ഏൽപിച്ചപ്പോൾ അത് സധൈര്യം ഏറ്റെടുക്കുകയും ലക്ഷ്യത്തിലേക്ക് നയിക്കുകയും ചെയ്തുവെന്നതാണ് പ്രധാനം. ടോങ്കിൽനിന്ന് 54,000 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ വിജയിച്ച സച്ചിൻ പൈലറ്റ് മുഖ്യമന്ത്രിസ്ഥാനത്തേക്കും തന്റെ അവകാശവാദം ശക്തമായി ഉന്നയിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP