Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആൽബിൻ അച്ചൻ മരിക്കുന്ന സമയത്ത് താമസ സ്ഥലത്ത് ഉണ്ടായിരുന്ന ആളെ ഇടവകക്കാർക്ക് പോലും അറിയില്ല; വൈകിട്ട് നാലരയോടെ കന്യാസ്ത്രീകൾ ചായയുമായി പോയപ്പോൾ അടഞ്ഞു കിടന്ന പ്രധാന വാതിൽ പിന്നീട് തുറന്നിട്ടതാരെന്നും വ്യക്തമല്ല; അച്ചന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായ അപരിചിതനെ തേടി പൊലീസ്; ഫാ. ആൽബിൻ വർഗീസിന്റെ മരണത്തിൽ അടിമുടി ദുരൂഹത

ആൽബിൻ അച്ചൻ മരിക്കുന്ന സമയത്ത് താമസ സ്ഥലത്ത് ഉണ്ടായിരുന്ന ആളെ ഇടവകക്കാർക്ക് പോലും അറിയില്ല; വൈകിട്ട് നാലരയോടെ കന്യാസ്ത്രീകൾ ചായയുമായി പോയപ്പോൾ അടഞ്ഞു കിടന്ന പ്രധാന വാതിൽ പിന്നീട് തുറന്നിട്ടതാരെന്നും വ്യക്തമല്ല; അച്ചന്റെ ആത്മഹത്യയ്ക്ക് പിന്നാലെ താമസ സ്ഥലത്ത് നിന്നും അപ്രത്യക്ഷനായ അപരിചിതനെ തേടി പൊലീസ്; ഫാ. ആൽബിൻ വർഗീസിന്റെ മരണത്തിൽ അടിമുടി ദുരൂഹത

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരി ഫാ. ആൽബിൻ വർഗീസിന്റെ (34) മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്ക് തന്നെ. അച്ചൻ മരിച്ച സമയത്ത് താമസ സ്ഥലത്ത് അപരിചിതനായ ഒരാൾ ഉണ്ടായിരുന്നതായാണ് ഇടവകക്കാർ പറയുന്നത്. നാടകീയ സംഭവങ്ങളാണ് ഈ സമയത്ത് അവിടെ അരങ്ങേറിയത്. അതേസമയം 34കാരനായ അച്ചന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന ഫാ. ആൽബിൻ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ആശുപത്രിയിൽ നിന്ന് എത്തി മുറിയിൽ വിശ്രമിക്കാൻ പോയതാണ്. പിന്നീട് പുറത്ത് വരുന്നത് അച്ചന്റെ മരണ വാർത്തയാണ്. എന്നാൽ അച്ചനെ കാണാനെത്തിയ ഇടവകക്കാർ അച്ചന്റെ താമസ സ്ഥലത്ത് അപരിചിതനായ ഒരാളെ കണ്ടിരുന്നു. എന്നാൽ പിന്നീട് അച്ചന്റെ മരണ വാർത്ത വന്നതിന് തൊട്ടു പിന്നാലെ ഇയാൾ ഇവിട നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് ആരാണെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

മുറിയിൽ വിശ്രമിക്കാൻ പോയ അച്ചനെ പലരും ഫോൺ വിളിച്ചിട്ടും എടുത്തില്ല. മൂന്നു മണിക്കു വൈദിക മന്ദിരത്തിലേക്കു ഇടവകയിലെ ചിലർ എത്തിയെങ്കിലും പ്രധാന വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അകത്തുനിന്ന് ഒരാൾ ഇറങ്ങി വന്നു ഫാ. ആൽബിൻ വിശ്രമിക്കുകയാണെന്നും ഇപ്പോൾ കാണാൻ സാധിക്കില്ലെന്നും ജനലിലൂടെ അറിയിച്ചുവെന്നു പരാതിയിൽ പറയുന്നു. നാലരയോടെ തൊട്ടടുത്തെ മഠത്തിൽ നിന്നും അച്ചന് ചായയുമായി പോയ കന്യാസ്ത്രീകളും അടഞ്ഞു കിടന്ന വാതിൽ കണ്ടു തിരികെ പോയി. എന്നാൽ അരമണിക്കൂറിനു ശേഷം വാതിൽ തുറന്ന നിലയായിരുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആളിനെ കാണാനുമില്ലായിരുന്നു. ഇതാണ് ദൂരൂഹതയുണ്ടാക്കുന്ന കാര്യമെന്നു വിശ്വാസികൾ പറഞ്ഞു.

അതേസമയം ഇന്നലെ രാവിലെ ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനു കൊണ്ടു പോകാനായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരെ വിശ്വാസികളും നാട്ടുകാരും തടഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാലേ മൃതദേഹം മാറ്റാൻ അനുവദിക്കൂവെന്നു അറിയിച്ചതിനെ തുടർന്നു കമ്മീഷണർ ഉൾപ്പെടെ എത്തിയിരുന്നു. കൊട്ടാരക്കര അലക്കുഴി തേവലപ്പുറത്ത് വർഗീസ് ഓമന ദമ്പതികളുടെ മകനായ ഫാ. ആൽബിനെ ബുധനാഴ്ച വൈകിട്ട് ഏഴിനാണ് ദേവാലയത്തോടു ചേർന്നുള്ള വൈദിക മന്ദിരത്തിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ആൽബിൻ ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും മരണത്തിലെ ദൂരൂഹത നീക്കാൻ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു സഹോദരൻ റോബിൻ വർഗീസും മേജർ അതിരൂപത വികാരി ജനറൽ മാത്യു മനക്കരക്കാവിൽ കോർഎപ്പിസ്‌കോപ്പയും മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ തന്നെ പരാതി നൽകി. ഉന്നത ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വിശദമായ തെളിപ്പെടുപ്പു നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈദികന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നു വിശ്വാസികൾ ആവശ്യപ്പെട്ടു. ഇതു വരെ നടത്തിയ അന്വേഷണം തൃപ്തികരമാണെന്നു സഭാ അധികൃതരും പറഞ്ഞു .സംസ്‌കാര ചടങ്ങുകൾ ഇന്നു രാവിലെ ഒൻപതിന് കൊട്ടാരക്കര അലക്കുഴി മലങ്കര കത്തോലിക്ക പള്ളിയിൽ . സഹോദരങ്ങൾ : റോബിൻവർഗീസ് , ജാസി വർഗീസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP