Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ആൽബിൻ അച്ചന്റെ മുറിയിൽ ഉണ്ടായിരുന്ന ആ അപരിചിതൻ ആരാണ്? അച്ചന്റെ മരണവാർത്ത വന്നതിന് പിന്നാലെ ആരുമറിയാതെ അയാൾ എങ്ങനെ മുങ്ങി? ഫാ.ആൽബിൻ വർഗീസിന്റെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി സഭാനേതൃത്വം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറവും

ആൽബിൻ അച്ചന്റെ മുറിയിൽ ഉണ്ടായിരുന്ന ആ അപരിചിതൻ ആരാണ്? അച്ചന്റെ മരണവാർത്ത വന്നതിന് പിന്നാലെ ആരുമറിയാതെ അയാൾ എങ്ങനെ മുങ്ങി? ഫാ.ആൽബിൻ വർഗീസിന്റെ ദുരൂഹമരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി സഭാനേതൃത്വം; അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: വഴയില വേറ്റിക്കോണം കാവടിത്തല വിമലഹൃദയ മാതാ മലങ്കര കാത്തോലിക്ക പള്ളി വികാരി ഫാ. ആൽബിൻ വർഗീസിന്റെ (34) മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ രംഗത്തെത്തിയതിന് പിന്നാലെ സംഭവങ്ങൾ വിരൽ ചൂണ്ടുന്നതുകൊലപാതകത്തിലേക്ക് തന്നെ. അച്ചൻ മരിച്ച സമയത്ത് താമസ സ്ഥലത്ത് അപരിചിതനായ ഒരാൾ ഉണ്ടായിരുന്നതായാണ് ഇടവകക്കാർ പറയുന്നത്. നാടകീയ സംഭവങ്ങളാണ് ഈ സമയത്ത് അവിടെ അരങ്ങേറിയത്. അതേസമയം 34കാരനായ അച്ചന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കളും മലങ്കര കത്തോലിക്ക സഭയും രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ വാഹനാപകടത്തിൽ പരുക്കേറ്റിരുന്ന ഫാ. ആൽബിൻ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെ ആശുപത്രിയിൽ നിന്ന് എത്തി മുറിയിൽ വിശ്രമിക്കാൻ പോയതാണ്. പിന്നീട് പുറത്ത് വരുന്നത് അച്ചന്റെ മരണ വാർത്തയാണ്. എന്നാൽ അച്ചനെ കാണാനെത്തിയ ഇടവകക്കാർ അച്ചന്റെ താമസ സ്ഥലത്ത് അപരിചിതനായ ഒരാളെ കണ്ടിരുന്നു. എന്നാൽ പിന്നീട് അച്ചന്റെ മരണ വാർത്ത വന്നതിന് തൊട്ടു പിന്നാലെ ഇയാൾ ഇവിട നിന്നും അപ്രത്യക്ഷമാവുകയും ചെയ്തു. ഇത് ആരാണെന്നാണ് ഇപ്പോൾ പൊലീസ് അന്വേഷിക്കുന്നത്.

മുറിയിൽ വിശ്രമിക്കാൻ പോയ അച്ചനെ പലരും ഫോൺ വിളിച്ചിട്ടും എടുത്തില്ല. മൂന്നു മണിക്കു വൈദിക മന്ദിരത്തിലേക്കു ഇടവകയിലെ ചിലർ എത്തിയെങ്കിലും പ്രധാന വാതിൽ അകത്തു നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അകത്തുനിന്ന് ഒരാൾ ഇറങ്ങി വന്നു ഫാ. ആൽബിൻ വിശ്രമിക്കുകയാണെന്നും ഇപ്പോൾ കാണാൻ സാധിക്കില്ലെന്നും ജനലിലൂടെ അറിയിച്ചുവെന്നു പരാതിയിൽ പറയുന്നു. നാലരയോടെ തൊട്ടടുത്തെ മഠത്തിൽ നിന്നും അച്ചന് ചായയുമായി പോയ കന്യാസ്ത്രീകളും അടഞ്ഞു കിടന്ന വാതിൽ കണ്ടു തിരികെ പോയി. എന്നാൽ അരമണിക്കൂറിനു ശേഷം വാതിൽ തുറന്ന നിലയായിരുന്നു. നേരത്തെ ഇവിടെ ഉണ്ടായിരുന്ന ആളിനെ കാണാനുമില്ലായിരുന്നു. ഇതാണ് ദൂരൂഹതയുണ്ടാക്കുന്ന കാര്യമെന്നു വിശ്വാസികൾ പറഞ്ഞു.

ഏകദേശം മൂന്ന് മണിമുതൽ അഞ്ച് മണിവരെയുള്ള രണ്ട് മണിക്കൂർ സമയം മുകളിൽ അച്ഛൻ ഉണ്ടായിരുന്ന സമയത്ത് മുൻപ് പറഞ്ഞ ഈ വ്യക്തി കൂടി ഉണ്ടായിരുന്നുവെന്നാണ് മനസിലാക്കുന്നത്. ഈ സാഹചര്യത്തിൽ അച്ഛന്റെ മരണം ഒരു ആത്മഹത്യയാണെന്ന് വിശ്വസിക്കുവാൻ സാധിക്കുകയില്ലെന്ന് സഭാ വിശ്വാസികൾ പറയപ്പെടുന്നു. വ്യാഴാഴ്ച രാവിലെ ഇൻക്വസ്ററ് തയ്യാറാക്കാനായി പൊലീസും, ഫോറൻസിക് വിദഗ്ധരും എത്തിയപ്പോൾ നാട്ടുകാരും, ഇടവക ജനങ്ങളും അവരെ തടയുകയും ഉയർന്ന ഉദ്യോഗസ്ഥർ എത്തിയ ശേഷം മാത്രം നടപടികൾ ആരംഭിച്ചാൽ മതിയെന്നും പറഞ്ഞു.

ഇതിനെ തുടർന്ന് വന്ന ഉദ്യോഗസ്ഥർ ഉന്നത ഉദ്യോഗസ്ഥർ വരുന്ന വരെ കാത്തു നിൽക്കുകയും ഒടുവിൽ കമ്മീഷണറും മറ്റ് വിദഗ്ദ്ധരായ ഫോറൺസിക് ഉദ്യോഗസ്ഥരും എത്തിയശേഷമാണ് നടപടി ആരംഭിച്ചത്. നാലര മണിക്കൂർ നേരം ഇവർ തെളിവെടുക്കുകയും ചെയ്തു. ഇതിന് ശേഷമാണ് പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിൽ കൊണ്ട് പോയത്. സംഭവത്തെ കുറിച്ച് സഭാ അധികൃതർക്കും ഇതേ നിലപാട് തന്നെയാണ് ഉള്ളത്.

ഈ സംഭവത്തിൽ ദുരൂഹതകൾ ഉണ്ട് എന്നും ഫാദർ ആൽബിൽ ആത്മഹത്യയിലേക്ക് തിരിയേണ്ട യാതൊരു സാഹചര്യങ്ങളും ഇല്ലാത്തതിനാൽ ഇതൊരു കൊലപാതകമാണെന്ന് സഭാ അധികൃതരും സംശയിക്കുന്നു. അതിനാൽ പൊലീസ് എത്രയും വേഗം അന്വേഷണം നടത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാണ് സഭയുടെ ആവശ്യം ഇതിനെ സംബന്ധിച്ച് മേജർ അതിരൂപത വികാരി ജനറൽ മോർസിങ്മോർ മാത്യു മനമരക്കൽ കോറപ്പീസ് സ്‌കോപ്പായും, ഫാ. ആൽബിന്റെ മൂത്ത സഹോദരൻ റോബിൻ വർഗീസും മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയിട്ടുണ്ട്.അന്വേഷണം ആവശ്യപ്പെട്ട് ഇന്ത്യൻ കാത്തലിക് ഫോറം രംഗത്ത് വന്നിട്ടുണ്ട്.

ഉന്നത ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി വിശദമായ തെളിപ്പെടുപ്പു നടത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വൈദികന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിനു മുന്നിൽ എത്തിക്കണമെന്നു വിശ്വാസികൾ ആവശ്യപ്പെട്ടു. ഇതു വരെ നടത്തിയ അന്വേഷണം തൃപ്തികരമാണെന്നു സഭാ അധികൃതരും പറഞ്ഞു .

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP