Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചലച്ചിത്ര പഠനത്തിൽ എംഎ പാസായിട്ടും ഷിനു തുച്ഛ ശമ്പളത്തിന് മംഗളം ടിവിയിലെത്തിയത് ബുദ്ധിമുട്ടുകൾ കാരണം; മൂന്ന് മാസമായിട്ടും ശമ്പളമില്ലാത്ത അവസ്ഥ സുഹൃത്തുക്കളോട് പങ്ക് വച്ചത് വിഷമം സഹിക്കാനാകാതെ; കിട്ടാനുള്ള തുക ചോദിച്ചപ്പോൾ മറുപടി എന്നും ഇങ്ങോട്ട് കയറി വരണ്ട ഒരുമിച്ച് അങ്ങ് തരുമെന്ന്; പച്ചവെള്ളത്തിന് പോലും പണമില്ലാതായപ്പോൾ പണിമുടക്കിയതിന് ശിക്ഷ പൊലീസ് കേസും; മംഗളം ടെലിവിഷനിൽ നിന്നും പുറത്ത് വരുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം

ചലച്ചിത്ര പഠനത്തിൽ എംഎ പാസായിട്ടും ഷിനു തുച്ഛ ശമ്പളത്തിന് മംഗളം ടിവിയിലെത്തിയത് ബുദ്ധിമുട്ടുകൾ കാരണം; മൂന്ന് മാസമായിട്ടും ശമ്പളമില്ലാത്ത അവസ്ഥ സുഹൃത്തുക്കളോട് പങ്ക് വച്ചത് വിഷമം സഹിക്കാനാകാതെ; കിട്ടാനുള്ള തുക ചോദിച്ചപ്പോൾ മറുപടി എന്നും ഇങ്ങോട്ട് കയറി വരണ്ട ഒരുമിച്ച് അങ്ങ് തരുമെന്ന്; പച്ചവെള്ളത്തിന് പോലും പണമില്ലാതായപ്പോൾ പണിമുടക്കിയതിന് ശിക്ഷ പൊലീസ് കേസും; മംഗളം ടെലിവിഷനിൽ നിന്നും പുറത്ത് വരുന്നത് സമാനതകളില്ലാത്ത മനുഷ്യാവകാശ ലംഘനം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചെയ്യുന്ന ജോലിക്ക് മാന്യമായി ശമ്പളം നൽകുന്ന മാധ്യമസ്ഥാപനങ്ങൾ വിരളിലെണ്ണാവുന്നത് മാത്രമാണ്. ശനപ്‌ളമില്ലായ്മയ്ക്ക് പുറമെ തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന മംഗളം ടെലിവിഷനിൽ നിന്ന് ഇപ്പോൾ പുറത്ത് വരുന്നത് സമാനതകളില്ലാത്ത ഒരു ക്രൂരതയാണ്. ശമ്പളം മൂന്ന് മാസമായിട്ട് ലഭിച്ചില്ല എന്നത് ശ്രദ്ധയിൽപ്പെടുത്തിയതിനും പിന്നീട് സമരം ചെയ്തതിനും മാധ്യമപ്രവർത്തകന് എതിരെ പൊലീസ് കേസ് എടുപ്പിച്ചാണ് ക്രൂരത. കോഴിക്കോട് സ്വദേശിയായ ഷിനു എന്ന പിസിആർ ടെക്‌നീഷ്യന് എതിരെയാണ് മാനേജ്‌മെന്റ്ിന്റെ ക്രൂരത.

മലയാളം സർവകലാശാലയിൽ എംഎ ചലച്ചിത്രപഠനം പഠിച്ചു പാസായി പുറത്തിറങ്ങി. പഠിച്ചിറങ്ങിയ ഉടനെ ക്രൗഡ് ഫണ്ടിംഗിലൂടെ ദളിത് വിഷയം പ്രമേയമായ ഒരു ഷോർട്ട് ഫിലിം എടുത്തു പിന്നീട് കടം കാരണം സിനിമ മോഹങ്ങൾ താൽക്കാലികമായി കെട്ടിയടച്ച ശേഷം ജോലിക്കെത്തിയതാണ് ഷിനു. തുച്ഛമായ ശമ്പളം മാത്രമാണ് ഷിനു ഉൾപ്പടെ മിക്ക ജീവനക്കാർക്കും മംഗളം ടിവിയിൽ നൽകുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഷിനു ഉൾപ്പടെയുള്ളവർക്ക് ശമ്പളമില്ല.

ചോദിക്കുമ്പോഴെല്ലാം തന്നെ നാളെ തരാം നാളെ തരാം എന്ന പല്ലവിയാണ്. ഒടുവിൽ പറഞ്ഞത് ശമ്പളം ചോദിച്ച് എന്നും ഇങ്ങോട്ട് കയറി വരണ്ട് എല്ലാം കൂടി ഒരു ദിവസം അങ്ങ് തരാം എന്നാണ്. ശമ്പളം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ആയതോടെയാണ് പണിമുടക്കിയത്. സാമൂഹിക പ്രശ്‌നങ്ങളെ കുറിച്ച് വാതോരാതെ ചർച്ചകൾ നടത്തിയശേഷം കടുത്ത മനുഷ്യാവകാശ ലംഘനമാണ് മംഗളം ടിവിയിൽ നടക്കുന്നതും. മാധ്യമപ്രവർത്തകനായ സുചിത് ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിഷയം മാധ്യമ സമൂഹവും മറ്റുള്ളവരും അറിയുന്നതും

മാപ്പ് എഴുതി നൽകി ജോലിയിൽ തിരിച്ച് പ്രവേശിച്ചില്ലെങ്കിൽ പൊലീസ് കേസിൽ കുടുക്കുമെന്ന് മംഗളം ടിവി ജീവനക്കാർക്ക് നേരെ മാനേജ്മെന്റിന്റെ ഭീഷണി. തിരുവനന്തപുരം കോർപ്പറേറ്റ് ഓഫീസിൽ വാർത്ത മുടക്കി സമരം ചെയ്ത 12 ഓളം ജീവനകാർക്ക് നേരെയാണ് ചാനൽ മാനേജ്മെന്റ് ഇന്നലെ രാവിലെ മുതൽ ഭീഷണി ആരംഭിച്ചിരിക്കുന്നത്. ഭീഷണിയെതുടർന്ന് ജൂനിയേഴ്സായ മൂന്ന് ജീവനക്കാർ ഇന്ന് മാപ്പ് എഴുതി നൽകി. എന്നാൽ സീനിയേഴ്സായ ജീവനക്കാർ ആരും മാപ്പ് എഴുതി നൽകില്ലെന്ന നിലപാട് സ്വീകരിച്ചതോടെ ഇന്നലെയും ചാനലിൽ ഒരു ബുള്ളറ്റിൻ മാത്രമാണ് സംപ്രേഷണം ചെയ്തത്. പ്രശസ്ത മാധ്യമപ്രവർത്തകൻ അജന്താലയം അജിത് കുമാർ സിഇഒ ആയി പ്രവർത്തിക്കുന്ന മംഗളം ചാനലിലാണ് ഈ മനുഷ്യാവകാശ ലംഘനം അരങ്ങേറുന്നത്.

സുജിത് ചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ

ഇത് ഷിനു. കോഴിക്കോട് പേരാമ്പ്രക്കാരനാണ്. മലയാളം സർവകലാശാലയിൽ എംഎ ചലച്ചിത്രപഠനം പഠിച്ചു പാസായി പുറത്തിറങ്ങി. പഠിച്ചിറങ്ങിയ ഉടനെ ക്രൗഡ് ഫണ്ടിംഗിലൂടെ ദളിത് വിഷയം പ്രമേയമായ ഒരു ഷോർട്ട് ഫിലിം എടുത്തു. സിനി യൂണിറ്റ് ഒക്കെ എടുത്തായിരുന്നു ഷൂട്ടിങ്. പണം തികയാതെ, നല്ലൊരു സംഖ്യ കടമെടുത്ത് മുടക്കി ചിത്രീകരണം പൂർത്തിയാക്കി. പോസ്റ്റ് പ്രൊഡക്ഷന് പണമില്ലാത്തുകൊണ്ട് ആ പടം ഇനിയും ഇറങ്ങീട്ടില്ല. കടക്കാരനായി വീട്ടിൽ നിൽക്കാൻ വയ്യാതെ തിരുവനന്തപുരത്തെത്തി. സിനിമാ മോഹങ്ങൾക്ക് അവധി കൊടുത്ത് മംഗളം ടെലിവിഷനിൽ പിസിആർ ടെക്‌നീഷ്യനായി തുച്ഛമായ ശമ്പളത്തിന് ജോലിക്കു കയറി. ഇപ്പോൾ തിരുവനന്തപുരത്ത് ഞാൻ താമസിക്കുന്ന വീട്ടിലെ മറ്റൊരു അന്തേവാസിയാണ്.

കഴിഞ്ഞ മൂന്നര മാസമായി ഷിനുവിന് മംഗളം ടെലിവിഷനിൽ നിന്ന് ചില്ലിക്കാശ് ശമ്പളം കൊടുത്തിട്ടില്ല. എങ്ങനെ ജീവിക്കുന്നു, എവിടുന്ന് ഭക്ഷണം കഴിക്കുന്നു എന്നൊന്നും മാനേജ്‌മെന്റിന് അറിയണ്ട. ദിവസവും കൃത്യമായി ജോലിക്ക് പോകും, രാപ്പകൽ നോക്കാതെ പണിയെടുക്കും. എന്നും ഒഞ മാനേജരോട് ശമ്പളം ചോദിക്കും, എന്നും അവർ കൈമലർത്തും. 'എന്നും വന്നു ചോദിക്കണമെന്നില്ല, ഒരുദിവസം ഒന്നിച്ചങ്ങു തരും' എന്നാണത്രേ മറുപടി! ജോലി ചെയ്ത കാശിനായി ചാനൽ അധികാരികളുടെ മുന്നിൽ തെണ്ടേണ്ടി വരുന്ന സങ്കടം എന്നും ഷിനു ഞങ്ങളുടെ വാടകവീട്ടിലെത്തി പറയും. ശമ്പളം ചോദിച്ചു ചോദിച്ച് മടുത്തു. ഇത് ഷിനുവിന്റെ മാത്രം കഥയല്ല, ഒപ്പം ജോലി ചെയ്യുന്ന എല്ലാ സാങ്കേതിക പ്രവർത്തകരുടേയും അവസ്ഥ ഇതാണത്രേ.

ഒടുവിൽ സഹികെട്ട് ഇന്ന് ഷിനുവും സഹപ്രവർത്തകരും ഇന്ന് പണിമുടക്ക് സമരം തുടങ്ങി. വാർത്താ ബുള്ളറ്റിനുകൾ മുടങ്ങി. ഷൂട്ടിങ് തടസപ്പെടുത്തി എന്നുകാട്ടി ഷിനുവിനും 12 സഹപ്രവർത്തകർക്കും എതിരെ തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ ക്രിമിനൽ കേസ് കൊടുത്തിരിക്കുകയാണ് ചാനൽ അധികാരികൾ. മൂന്ന് മാസമായി ചായക്കാശുപോലും കിട്ടാതെ പണിയെടുക്കുന്ന ഈ ചെറുപ്പക്കാർ നഷ്ടപരിഹാരം നൽകണം എന്നാണ് ആവശ്യം. തൊഴിൽ മന്ത്രിയുടെ ഓഫീസിലും പാർട്ടി ഓഫീസുകളിലുമെല്ലാം പരാതി നൽകാൻ പോയി, അലഞ്ഞുതിരിഞ്ഞ് ആകെ മുഷിഞ്ഞ് ഇപ്പോഴാണ് ആൾ മടങ്ങിവന്നത്.

ഈ മനുഷ്യാവകാശ ലംഘനം കേരളം കാണണം. അന്തസോടെ ജീവിക്കാനായുള്ള സമരത്തിന്റെ കൂടെ നിൽക്കണം. ചാനൽ സാങ്കേതിക പ്രവർത്തകരുടേത് അസംഘടിത മേഖലയാണ്, ഇടപെടാനാകുന്നവർ ഇടപെടണം. മംഗളം ചാനലിൽ പോയിരുന്ന് നൈതിക ചർച്ചകൾ നടത്തുന്ന പൊതുപ്രവർത്തകർ ഇത് ശ്രദ്ധിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP