Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല'; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു

'യേശുദാസിന്റെ സന്ദേശം കേട്ടയുടനെ അദ്ദേഹം തളർന്നുവീണു; ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു; ദേവരാജൻ മാസ്റ്ററോടുള്ള അദ്ദേഹത്തിന്റെ സമീപനം നീതികരിക്കാൻ കഴിയുന്നതായിരുന്നില്ല'; യേശുദാസിന്റെ വഞ്ചനയുടെ വെളിപ്പെടുത്തലുമായി മാധ്യമപ്രവർത്തകൻ എസ് രാജേന്ദ്ര ബാബു

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; യേശുദാസിനെതിരെ വെളിപ്പെടുത്തലുകളുമായി മാധ്യമപ്രവർത്തകനും ഗായിക ലതികയുടെ സഹോദരനുമായ എസ് രാജേന്ദ്ര ബാബു. ദേവരാജൻ മാസ്റ്ററോട് യേശുദാസിന്റെ സമീപനം നീതീകരിക്കാൻ കഴിയുന്നതായിരുന്നില്ല എന്ന് സഫാരി ടിവിയുമായുള്ള അഭിമുഖത്തിൽ അദ്ദേഹം തുറന്നടിച്ചു. കടുത്ത വഞ്ചനയ്ക്കാണ് ദേവരാജൻ മാസ്റ്റർ ഇരയാകേണ്ടി വന്നത്.

'മലയാള ചലച്ചിത്ര സംഗീതത്തിന്റെ അമ്പതാം വർഷം ആഘോഷിക്കണമെന്നത് ദേവരാജൻ മാസ്റ്ററുടെ വലിയ ആഗ്രഹമായിരുന്നു. സംഗീത രംഗത്ത് അന്ന് ജീവിച്ചിരിക്കുന്ന എല്ലാ സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും ഉൾക്കൊള്ളിച്ചുകൊണ്ട് പൂർണമായ ഒരു സംഗീത ഉത്സവം. അതായിരുന്നു മാഷിന്റെ ആശയം. വളരെ കാലം സംഗീത രംഗത്ത് പ്രവർത്തിച്ച്, പിന്നീട് അവശത അനുഭവിക്കുന്ന കലാകാരന്മാർക്ക് ഒരു പെൻഷൻ പദ്ദതി, ഇതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.

ഇതിനെ തുടർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. എന്നാൽ ഒരാഘാതം എന്ന പോലെ അദ്ദേഹത്തിന് ഒരു സന്ദേശം ലഭിച്ചു. ദാസേട്ടന്റേതായിരുന്നു ആ സന്ദേശം. സംഗീത പരിപാടിയുടെ പ്രധാന കണ്ണി യേശുദാസാണ്. അദ്ദേഹത്തിന്റെ സാന്നിധ്യം ഒട്ടും ഒഴിവാക്കാൻ കഴിയാത്തതാണ്. 'ചില പരിപാടികളുമായി ബന്ധപ്പെട്ട് ഞാൻ ഗൾഫിൽ പോവുകയാണ്. ഈ ഡേറ്റ് മാഷൊന്ന് മാറ്റണം'- ഇതായിരുന്നു സന്ദേശം. പരിപാടിയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞതിന് ശേഷമായിരുന്നു ദാസേട്ടൻ ഇത് പറയുന്നത്. ഈ സമയം, പരിപാടിയുമായി ബന്ധപ്പെട്ട ഒരു എക്‌സിക്യൂട്ടീവ് മീറ്റിങ് നടക്കുകയായിരുന്നു. മുൻ ചീഫ് സെക്രട്ടറിയും ഗാനരചയിതാവുമായ കെ.ജയകുമാർ, ബിച്ചു തിരുമല എന്നിവരൊക്കെ അവിടെയുണ്ട്.

സംഭവം അറിഞ്ഞതും നിന്നനിൽപ്പിൽ മാസ്റ്റർ തളർന്നു വീണു. ഉടൻ തന്നെ ശ്രീചിത്രയിൽ എത്തിച്ച് അദ്ദേഹത്തെ രക്ഷിക്കാൻ സാധിച്ചെങ്കിലും ഏറെ നാൾ മാഷിന് ചികിത്സയ്ക്ക് വിധേയനാകേണ്ടി വന്നു. അതുകഴിഞ്ഞ് തിരുച്ചു വന്ന മാഷ് വീണ്ടും പരിപാടി നടത്താൻ തീരുമാനിച്ചു. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളിൽ മൂന്ന് ദിവസം നീണ്ട പരിപാടി അതിഗംഭീരമായി തന്നെ നടന്നു. ഇന്ത്യൻ സംഗീത ചക്രവർത്തിയായിരുന്ന നൗഷാദ് അലിയായിരുന്നു പരിപാടിയുടെ ക്യാപ്ടൻ.ഉദ്ഘാടകനായി നിശ്ചയിച്ചിരുന്നത് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരൻ.

എന്നാൽ പ്രോഗ്രാം അവസാനിച്ചതിനു ശേഷമായിരുന്നു ദേവരാജൻ മാസ്റ്ററെ ഏറെ വേദനിപ്പിച്ച ഒരു സംഭവം അറിയാൻ കഴിഞ്ഞത്. പരിപാടിയിൽ നിന്ന് സമാഹരിക്കുന്ന തുക പാവപ്പെട്ട കലാകാരന്മാരുടെ ക്ഷേമത്തിനായി വിനിയോഗിക്കുക എന്നതായിരുന്നു മാസ്റ്ററുടെ ലക്ഷ്യം. ഇതിൻ പ്രകാരം ജോണി സാഗരിക പരിപാടിയുടെ ആഡിയോ വീഡിയോ റൈറ്റ്‌സ് 16 ലക്ഷം രൂപയ്ക്ക് വാങ്ങാൻ തയ്യാറായി. പക്ഷേ പരിപാടിയുടെ ദിവസങ്ങൾക്ക് മുമ്പ് ആ അവകാശം വേറെ ആർക്കും കൊടുക്കാൻ പാടില്ല, അത് തനിക്ക് തന്നെ വേണമെന്ന ആവശ്യവുമായി യേശുദാസ് ദേവരാജൻ മാസ്റ്ററെ സമീപിച്ചു. എട്ട് ലക്ഷം രൂപ നൽകാം, സ്വീകരണിക്കണമെന്നും അല്ലാത്ത പക്ഷം സഹകരിക്കാൻ ബുദ്ധിമുട്ടാണെന്നും ദാസേട്ടൻ മാഷിനെ അറിയിച്ചു. വേറെ വഴിയില്ലാതെ 16 ലക്ഷത്തിന്റെ ജോണി സാഗരികയുടെ കരാർ റദ്ദാവുകയായിരുന്നു.

എന്നാൽ പിന്നീട് കുറേ കാലത്തേക്ക് ദാസേട്ടന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവുമുണ്ടായില്ല. ഏകദേശം ഒരു വർഷം കഴിഞ്ഞ് അദ്ദേഹം മാഷേ കാണാൻ എത്തി. ഒരു കവർ മാഷിന് മുന്നിൽ വച്ചു. 'അന്ന് പറഞ്ഞപോലൊന്നും ചെയ്യാൻ പറ്റുന്നില്ല മാഷേ. സാമ്പത്തികമായി വല്യ പ്രശ്‌നങ്ങളുണ്ട്. ഇത് സ്വീകരിക്കണം- ദാസേട്ടൻ പറഞ്ഞു.' മാഷ് ഒന്നും മിണ്ടാതെ കവർ എടുത്ത് നോക്കി. രണ്ട് ലക്ഷം രൂപയുടേതായിരുന്നു ചെക്ക്. പിന്നീട് ദാസേട്ടൻ ഇറങ്ങാൻ നേരത്ത് മാഷ് ദാസേട്ടനോടായി ഇങ്ങനെ പറഞ്ഞു. 'പോകുമ്പോൾ ആ കവർ കൂടി എടുത്തോ, നിനക്ക് കുറച്ച് ബുദ്ധിമുട്ടാണെന്നല്ലേ പറഞ്ഞത് അത് സഹായിക്കും'. അത്രയും പറഞ്ഞ് ദേവരാജൻ മാസ്റ്റർ തന്റെ മുറിയിലേക്ക് പോവുകയായിരുന്നു'.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP