Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തട്ടിപ്പ് കേസിലെ പ്രതിയുടെ സ്ഥാപനമായിട്ടും ബ്രാൻഡ് അംബാസിഡർ കരിഷ്മാ കപ്പൂർ; നഖം മിനുക്കാൻ എത്തിയത് മംമതയും പ്രയാഗാ മാർട്ടിനും ആര്യയും അടക്കമുള്ള താര സുന്ദരികൾ; ഒരു പോളിഷിംഗിന് ഈടാക്കിയത് 8000 രൂപയും; ആഘോഷങ്ങൾ സംഘടിപ്പിച്ചത് പഞ്ച നക്ഷത്ര ഹോട്ടലിൽ; നെയിൽ ആർട്ടിസ്ട്രിയെ കുറിച്ച് സംശയങ്ങൾ തീരുന്നില്ല; ലീനാ മരിയാ പോളിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് കൂട്ടുപങ്കാളിയോ? രവി പൂജാരിയും സുകേഷുമായുള്ള ബന്ധം കണ്ടെത്താൻ അന്വേഷണം

തട്ടിപ്പ് കേസിലെ പ്രതിയുടെ സ്ഥാപനമായിട്ടും ബ്രാൻഡ് അംബാസിഡർ കരിഷ്മാ കപ്പൂർ; നഖം മിനുക്കാൻ എത്തിയത് മംമതയും പ്രയാഗാ മാർട്ടിനും ആര്യയും അടക്കമുള്ള താര സുന്ദരികൾ; ഒരു പോളിഷിംഗിന് ഈടാക്കിയത് 8000 രൂപയും; ആഘോഷങ്ങൾ സംഘടിപ്പിച്ചത് പഞ്ച നക്ഷത്ര ഹോട്ടലിൽ; നെയിൽ ആർട്ടിസ്ട്രിയെ കുറിച്ച് സംശയങ്ങൾ തീരുന്നില്ല; ലീനാ മരിയാ പോളിനെ വകവരുത്താൻ ക്വട്ടേഷൻ നൽകിയത് കൂട്ടുപങ്കാളിയോ? രവി പൂജാരിയും സുകേഷുമായുള്ള ബന്ധം കണ്ടെത്താൻ അന്വേഷണം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി : വിവാദ സിനിമാനടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള സലൂണിനെ കുറിച്ച് പൊലീസ് അന്വേഷണത്തിൽ ദുരൂഹതകൾ.വിദേശ ബ്രാൻഡായ നെയിൽ ആർട്ടിസ്ട്രിക്കു രാജ്യത്തു പല ശാഖകളുണ്ടെങ്കിലും കൊച്ചി ശാഖയുടെ നടത്തിപ്പാണു ലീനയ്ക്കുള്ളത്. കൊച്ചി പനമ്പിള്ളി നഗറിലുള്ള നെയിൽ ആർട്ടിസ്ട്രി സലൂണിൽ എത്തി എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിയുതിർത്തവരെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനൊപ്പം നടി നൽകിയ മൊഴിയും പൊലീസ് പരിശോധിക്കുകയാണ്. 25 കോടി വേണം ഇല്ലെങ്കിൽ കൊന്ന് കളയും എന്ന് നിരവധി തവണ ഭീഷണി വന്നുവെന്നാണ് ലീന പൊലീസിന് മൊഴി നൽകിയത്. ഭീഷണിയെ നിസ്സാരമായി കണ്ടെന്നും അതുകൊണ്ടാണ് പരാതി നൽകാത്തതെന്നും ലീന മൊഴി നൽകിയിട്ടുണ്ട്. ഏറെ കരുതലോടെയാണ് ലീന മൊഴി നൽകിയതെന്നും പൊലീസ് തിരിച്ചറിയുന്നുണ്ട്.

നയിൽ ആർട്ടിസ്ട്രിക്കു ബ്രാൻഡ് അംബാസഡർ പ്രമുഖ ഹിന്ദി നടി കരീഷ്മാ കപൂറാണ്. ഈ സ്ഥാപനത്തിന്റെ പരസ്യ വിപണനത്തിനു മാത്രം കോടികളാണു ചെലവഴിച്ചിട്ടുണ്ട്. അതിനുള്ള വരുമാനം കിട്ടിയിരുന്നില്ല. കള്ളപ്പണം വെളുപ്പിക്കാനുള്ള സ്ഥലമായിരുന്നോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. ബിസിനസിന്റെ പിന്നിൽ നടക്കുന്ന കള്ളപ്പണ ഇടപാടുകളെപ്പറ്റിയും പൊലീസിനു സംശയമുണ്ട്. മലയാള സിനിമയിലെ പ്രമുഖരും നെയിൽ ആർട്ടിസ്ട്രിയുമായി സഹകരിച്ചിട്ടുണ്ട്. മംമത് മോഹൻദാസ്, പ്രയാഗാ മാർട്ടിൻ, ആര്യ, കൃഷ്ണ പ്രഭ തുടങ്ങിയവരും സ്ഥാപനവുമായി സഹകരിച്ചിട്ടുണ്ട്. നിരവധി തട്ടിപ്പ് കേസിൽ പ്രതിയായ ലീനയുടെ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് കൊച്ചി മേയർ സൗമിന ജെയിനും എത്തിയിരുന്നു.

നഖ സൗന്ദര്യമാണ് നയിൽ ആർട്ടിസ്ട്രിയുടെ പ്രത്യകത. ഒരു പോളിഷിങ്ങിന് 8,000 രൂപ മുതലാണു നിരക്ക്. ഇടപാടുകാരുടെ പാർട്ടികൾ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിലാണ് സംഘടിപ്പിക്കുന്നത്. ഇതിൽ കരിഷ്മയും പങ്കെടുത്തിട്ടുണ്ട്. ഇതിനൊക്കെ ലക്ഷങ്ങളാണു ചെലവഴിച്ചിരുന്നതെന്നാണു വിവരം. കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഇതെല്ലാമെന്നാണ് സൂചന. ലീന മരിയാ പോളിന്റെ തട്ടിപ്പുകൾ വ്യാപകമായി ചർച്ചയായിരുന്നു. എന്നിട്ടും കരിഷ്മയെ പോലുള്ളവർ ലീനയ്‌ക്കൊപ്പം വേദികളിലെത്തിയെന്നത് പൊലീസിനേയും ഞെട്ടിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട എന്തെങ്കിലും വൈരാഗ്യമാണോ ഇതിന്റെ പിന്നിലെന്നും അന്വേഷണം നടത്തിയേക്കും. ലീനയുടെ ബിസിനസ് പങ്കാളിയും സുഹൃത്തുമായ സുകേഷ് ചന്ദ്രശേഖർ ജയിലിലാണ്.

തട്ടിപ്പുകേസിൽ ഇരുവരും പങ്കാളികളായിരുന്നെങ്കിലും ലീന പുറത്തിറങ്ങി ബിസിനസിൽ സജീവമായതിലെ ഇഷ്ടക്കേടാണോ വെടിവയ്‌പ്പിനു പിന്നിലെന്ന സംശയവുമുണ്ട്. തന്റെ ബിസിനസ് തകർക്കാനും അപായപ്പെടുത്താനും സുകേഷ് ശ്രമിക്കുന്നുണ്ടെന്നു ലീനയ്ക്കും പരാതിയുണ്ട്. നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് ലീനാ പോൾ. മുംബൈയിൽ 19 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതിന് ലീനാ പോളും കൂട്ടാളി സുകേശ് ചന്ദ്രശേഖറും പൊലീസ് പിടിയിലായിരുന്നു. ഡൽഹി ജയിലിലായ സുകേശ് ചന്ദ്രശേഖറിന് രവി പൂജാരിയുടെ സംഘത്തിൽപ്പെട്ടവർ സഹായം ചെയ്തു നൽകുന്നതായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. അതിനിടെ രവി പൂജാരി എന്നെഴുതി കുറിപ്പ് അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമാണോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുറിപ്പിലെ എഴുത്ത് മലയാളികൾ ഹിന്ദി എഴുതുന്ന രീതിയിലാണെന്നാണ് പൊലീസ് നിഗമനം. ഇക്കാര്യത്തിൽ വ്യക്തത വരുത്താനായി വിദഗ്ധ സംഘത്തെക്കൊണ്ട് പരിശോധന നടത്തും. ഹിന്ദി മാതൃഭാഷയായുള്ളവർ എഴുതുന്ന രീതിയിലല്ല കുറിപ്പിൽ ര,വ,പ, ജ, തുടങ്ങിയ അക്ഷരങ്ങൾ എഴുതിയിരിക്കുന്നത് എന്ന നിഗമനത്തിലാണ് പൊലീസ്. ഇക്കാര്യത്തിൽ ശാസ്ത്രീയ പരിശോധനയിലൂടെ വ്യക്തത വരുത്താനാണ് നീക്കം.

അതിനിടെ പൊലീസ് സംരക്ഷണം തേടി നടി ലീന മരിയ പോൾ ഹൈക്കോടതിയെ സമീപിച്ചു. ആക്രമണത്തിനു പിന്നിൽ ആരാണെന്നു കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ലെന്നും സംരക്ഷണം ഒരുക്കണമെന്നുമാണു നടിയുടെ ആവശ്യം. കേസ് നാളെ പരിഗണിക്കും. തന്റെ ബ്യൂട്ടിപാർലറിനു നേരെയുണ്ടായ വെടിവയ്പ് സംഭവത്തിൽ ആരെക്കുറിച്ചും സംശയമില്ലെന്ന് നടിയും നെയ്ൽ ബ്യൂട്ടി സലൂണിന്റെ ഉടമയുമായ ലീന മരിയ പോൾ പൊലീസിനു മൊഴി നൽകിയിരുന്നു. ലീന ഉൾപ്പെട്ട വഞ്ചനകേസിലെ കൂട്ടുപ്രതിയായ സുകേശ്് ചന്ദ്രശേഖറിനെപ്പറ്റി രവി പൂജാരിയുടെ ഭീഷണികളിൽ പരാമർശമില്ലായിരുന്നുവെന്നും മൊഴിയിലുണ്ട്. ഏറെ കരുതലോടെയാണ് ലീന ഇക്കാര്യങ്ങൾ പൊലീസിനോട് പറഞ്ഞത്. കള്ളപ്പണത്തിന്റെ ഇടപാടുകളിൽ തനിക്ക് പങ്കില്ലെന്ന് വരുത്താനുള്ള നീക്കമായി ഇതിനെ പൊലീസ് വിലയിരുത്തുന്നു. കമ്മിഷണർ എംപി.ദിനേശിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേകസംഘത്തിന്റെ യോഗത്തിനു ശേഷമായിരുന്നു മൊഴി രേഖപ്പെടുത്തൽ. പൊലീസിന്റെ ആവശ്യപ്രകാരമാണു ലീന കൊച്ചിയിലെത്തിയത്. സിറ്റി സൗത്ത് ഇൻസ്‌പെക്ടർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണു കേസ് അന്വേഷിക്കുന്നത്.

ഈ സാഹചര്യത്തിൽ സുകേശിന്റെ ഹവാല ഇടപാടുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. തമിഴ്‌നാട്ടിൽ അണ്ണാ ഡിഎംകെ യുടെ ഔദ്യോഗിക രണ്ടില ചിഹ്നം കിട്ടാനായി ഉദ്യോഗസ്ഥർക്ക് 50 കോടി വാഗ്ദാനം ചെയ്ത കേസിൽ സുകേശ് വഴിയാണ് നീക്കങ്ങൾ നടന്നതെന്നാണ് സൂചന. ഈ കേസുമായി ബന്ധപ്പെട്ട് സുകേശിനെ കൊച്ചിയിൽ തെളിവെടുപ്പിനായി കൊണ്ടു വന്നപ്പോൾ ലീനയും സുകേശും തമ്മിൽ കണ്ടിരുന്നുവെന്നാണ് സൂചന. രവി പൂജാരിയുടേതെന്ന് പേരിൽ തനിക്ക് നാലു തവണ ഭീഷണി സന്ദേശം ലഭിച്ചിരുന്നതായി ലീന പോൾ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യം അഞ്ച് കോടിയും പിന്നീട് 25 കോടിയും ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ വധിക്കുമെന്ന് മുന്നറിയിപ്പും നൽകി. ഭീഷണി സന്ദേശം വിദേശത്ത് നിന്നുള്ള ഇന്റർനെറ്റ് കോളുകൾ വഴിയായിരുന്നുവെന്ന് ലീനാ പോൾ പറയുന്നു. ഇംഗ്ലീഷിലായിരുന്നു സംസാരം. വിദേശ കോളുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ച് വരികയാണ്.

അധോലോക നായകൻ രവി പൂജാരി നിലവിൽ ഓസ്‌ട്രേലിയയിൽ ആണെന്നാണ് സൂചന. തിങ്കളാഴ്ച ഇന്റർനെറ്റ് കോൾ വഴി വീണ്ടും ഭീഷണി സന്ദേശം ലഭിച്ചതായി നടി ലീന പോൾ പൊലീസിന് മൊഴി നൽകി. പനമ്പള്ളി നഗറിലെ ബ്യൂട്ടി പാർലർ അടച്ചിടണം എന്നായിരുന്ന ഭീഷണി. ലീനയിൽ നിന്നും പൊലീസ് വീണ്ടും മൊഴിയെടുത്തേക്കുമെന്നാണ് സൂചന. അധോലോക സംഘങ്ങളുടെ പ്രൊഫഷണൽ രീതിയിലല്ല വെടിവെപ്പ് നടന്നത്. ഏതാനും ദിവസങ്ങളായി സ്വകാര്യ അംഗരക്ഷകരുടെ അകമ്പടിയോടെയാണ് ഇവർ ബ്യൂട്ടി പാർലറിൽ എത്തിയിരുന്നത്. അക്രമത്തിന് ഉപയോഗിച്ചത് എയർ പിസ്റ്റളാണ്. ഇതിൽനിന്നുള്ള ഒരു പെല്ലറ്റ് കഴിഞ്ഞ ദിവസം ശാസ്ത്രീയ പരിശോധനാ സംഘം കണ്ടെത്തിയിരുന്നു. 0.22 കാലിബറുള്ള പെല്ലറ്റാണ് കിട്ടിയത്.

ഇത്തരം പെല്ലറ്റ് ഉപയോഗിക്കുന്ന തോക്കുകളെക്കുറിച്ച് കച്ചവട സ്ഥാപനങ്ങളിലുൾപ്പെടെ അന്വേഷിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് ലീനയുടെ ബ്യൂട്ടി പാർലറായ 'ദി നെയ്ൽ ആർട്ടിസ്ട്രി'ക്കു സമീപം വെടിവെപ്പുണ്ടായത്. ബൈക്കിൽ മുഖം മറച്ചെത്തിയ സംഘം മുകൾനിലയിലുള്ള ബ്യൂട്ടി പാർലറിലേക്ക് കയറുന്ന കോണിപ്പടിക്കു മുകളിലെത്തിയാണ് വെടിവച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP