Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നാം കണ്ടു; മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി പോരാടിയവരെയും മാനിക്കാം; ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെഎസ്ആർടിസി ആണ് പ്രധാന കഥാപാത്രം; ആരാണ് കെഎസ്ആർടിസി യെ കൊല്ലുന്നത്? മുരളി തുമ്മാരുകുടി എഴുതുന്നു...

മുരളി തുമ്മാരുകുടി

ആരാണ് കെഎസ്ആർടിസിയെ കൊല്ലുന്നത് ?

രും ജെസ്സിക്കയെ കൊന്നില്ല (No one Killed Jessicca)എന്ന വിദ്യ ബാലൻ ചിത്രം പറയുന്നത് ജെസ്സിക്ക ലാൽ എന്ന മോഡലിനെ വെടിവച്ചുകൊന്ന കഥയാണ്. ഡൽഹിയിലെ ഒരു ബാറിൽ ജോലിചെയ്യുകയായിരുന്നു ജെസ്സിക്ക, ബാർ അടക്കാൻ നേരത്ത് ഒരു കസ്റ്റമർ കൂട്ടുകാരും ആയി എത്തി മദ്യം ചോദിച്ചു. ജെസ്സിക്ക മദ്യം വിളമ്പിയില്ല, അയാൾ തോക്കെടുത്ത് വെടിവച്ചു ജെസ്സിക്കയെ കൊന്നു. ദൃക്സാക്ഷികൾ ഒക്കെ ഉണ്ടായിരുന്ന കേസാണ്. പക്ഷെ കേസ് കോടതിയിൽ എത്തിയപ്പോൾ സാമ്പത്തികമായും രാഷ്ട്രീയമായും ഏറെ കഴിവും ബന്ധങ്ങളും ഉള്ള ബന്ധുക്കൾ സാക്ഷികളെ വിലയ്ക്കെടുത്തും മൊഴിമാറ്റിയും ഒക്കെ പ്രതിയെ കോടതി വെറുതെ വിടുന്ന സാഹചര്യം ഉണ്ടായ കഥയാണ് സിനിമ പറയുന്നത്. കഥ അവസാനിക്കുമ്പോൾ ഒരു വശത്ത് ഒരു പെൺകുട്ടി മരിച്ചു എന്ന സത്യം, മറുവശത്ത് അതിനാരും ഉത്തരവാദികൾ അല്ല എന്ന വിധി. സമൂഹത്തോട്, നീതി ന്യായ വ്യവസ്ഥയോട്, രാഷ്ട്രീയത്തോട് ഒക്കെ വലിയ വെറുപ്പ് തോന്നാതെ ആ സിനിമ കണ്ടിറങ്ങാൻ പറ്റില്ല.

കെ എസ് ആർ ടി സി യുടെ ഇപ്പോഴത്തെ നില, എം പാനൽ കാരെ പിരിച്ചു വിട്ട് അത്രയും പേരെ പി എസ് സി ലിസ്റ്റിൽ നിന്നെടുക്കണം എന്നുള്ള വിധി, ഓരോ സമരത്തിനും ബസിനു കല്ലെറിയുന്ന സമൂഹം ഇതൊക്കെ കാണുമ്പോൾ എനിക്ക് ജെസ്സിക്കയുടെ കഥയാണ് ഓർമ്മ വരുന്നത്. ജെസ്സിക്ക മരിച്ചതിന് ശേഷമാണ് കഥ തുടങ്ങുന്നതെങ്കിൽ ഇവിടെ മരണക്കിടക്കയിൽ കിടക്കുന്ന കെ എസ് ആർ ടി സി ആണ് പ്രധാന കഥാപാത്രം. ഇക്കണക്കിന് പോയാൽ ഇനി ഒരു പത്തുവർഷം കൂടി ഈ പ്രസ്ഥാനം ജീവനോടെ ഇരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെ സംഭവിക്കുമ്പോൾ അതാരുടെ ഉത്തരവാദിത്തം ആയിരിക്കും ?.

തീർച്ചയായും പെൻഷൻകാരുടേതല്ല എന്ന് നമുക്കറിയാം. ജീവിതകാലം അപ്പടി പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവർ ആണവർ. വയസ്സുകാലത്ത് മറ്റുള്ള എല്ലാ സർക്കാർ ജോലിക്കാരെയും പോലെ പെൻഷനും മേടിച്ചു ശേഷിച്ച കാലം കൊച്ചുമക്കളേയും നോക്കി അല്ലലില്ലാതെ ഇരിക്കണം എന്നാണ് അവരുടേയും ആഗ്രഹം. ലോകത്തെല്ലായിടത്തും പെൻഷൻ പ്രായം അറുപത്തഞ്ചിൽ നിന്നും എഴുപതിലേക്ക് നീങ്ങുന്ന കാലത്ത് അറുപത് വയസ്സിനു താഴെ റിട്ടയർ ആയിരിക്കേണ്ടി വന്നത് അവരുടെ കുറ്റമല്ല. പെൻഷൻ കൊടുക്കാൻ പണം ഇല്ലാത്ത തരത്തിൽ പ്രസ്ഥാനം മുന്നോട്ടുപോകുമ്പോൾ ഗാലറിയിൽ ഇരുന്നു സങ്കടപ്പെടാനല്ലാതെ അവർക്ക് ഒന്നും കഴിയുകയും ഇല്ല.

എം പാനൽ കണ്ടക്ടർമാരുടെ സങ്കടം നമ്മൾ ഇന്നലെ കണ്ടതാണ്. അഞ്ചും പത്തും വർഷം കേരളത്തിൽ ദിവസക്കൂലിക്ക് ജോലിയെടുക്കുന്ന മറുനാട്ടുകാർക്ക് കിട്ടുന്ന വരുമാനത്തിലും താഴെ ശമ്പളം മേടിച്ച് യാതൊരു ജോലി സ്ഥിരതയും ഇല്ലാതെ പ്രസ്ഥാനത്തിന് വേണ്ടി ജോലി ചെയ്തവർ ആണവർ. കെ എസ് ആർ ടി സി ആസന്ന മൃത്യുവായതിൽ അവരെ എങ്ങനെ കുറ്റപ്പെടുത്താൻ പറ്റും.

എം പാനലുകാരെ മാറ്റി പുതിയതായി വരുന്ന കണ്ടക്ടർമാരെ ഒരു കണക്കിനും കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ. പത്താം ക്ളാസ് മുതൽ പി എച്ച് ഡി വരെ പഠിച്ചു. മിടുക്കന്മാരും മിടുക്കിമാരും ആയി പി എസ് സി പരീക്ഷ എഴുതി, ന്യായമായി അവർക്ക് കിട്ടേണ്ട നിയമനത്തിന് വേണ്ടി പോരാടി, പ്രസ്ഥാനം നന്നായാലേ അവർക്ക് ഭാവി ഉണ്ടെന്ന് അവർക്കറിയാം, അതിന് വേണ്ടി ജീവിതകാലം മുഴുവൻ ജോലി ചെയ്യാനും, ജോലിയിൽ റിട്ടയർ ചെയ്യാനും പറ്റിയാൽ പെൻഷൻ മേടിക്കാനും ഒക്കെ അവരും തയ്യാറാണ്. സർക്കാർ ജോലിയുടെ അത്രയും ഗ്ലാമർ ഇല്ലെങ്കിലും സമൂഹത്തിൽ വിലയുള്ള ഒരു ജോലി തന്നെയാണ് ഇതും. വെറുതെയാണോ പി എച്ച് ഡി കഴിഞ്ഞവർ പോലും ഈ ജോലിക്ക് വരുന്നത്.

പി എസ് സി വഴി പരീക്ഷയെഴുതി റാങ്ക് ലിസ്റ്റിൽ ഉള്ളവർ പുറത്തു നിൽക്കുമ്പോൾ അഞ്ചും പത്തും വർഷം താൽക്കാലികമായി ആളുകളെ ജോലിക്ക് വക്കുന്നത് ഒരിക്കലും ധാർമ്മികമായി ശരിയല്ല. നിയമത്തിന്റെ മുന്നിലും അത് ശരിയല്ല എന്നാണ് ഹൈക്കോടതി പറഞ്ഞത്. നിയമം നടപ്പിലാക്കുക എന്നതാണ് കോടതിയുടെ ജോലി അല്ലാതെ കെ എസ് ആർ ടി സി ലാഭത്തിലോ നഷ്ടത്തിലോ നടത്തുകയോ നില നിർത്തുകയോ അല്ല. അതൊക്കെ കോർപ്പറേഷൻ മാനേജ്മെന്റിന്റെ ജോലിയാണ്. ഭരണഘടന ഓരോരുത്തർക്കും ഓരോ ജോലി കൊടുത്തിട്ടുണ്ട്.

ലാഭത്തിൽ പ്രസ്ഥാനം നടത്തുക എന്നത് തൊഴിലാളി യൂണിയനുകളുടെ ഉത്തരവാദിത്തമല്ല. തൊഴിലാളികളുടെ തികച്ചും ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുക എന്നതാണ് പ്രധാനം, ആയിരക്കണക്കിന് പുതിയ തൊഴിലാളികൾ വരുന്നതോടെ യൂണിയനുകൾ കൂടുതൽ ശക്തിപ്രാപിക്കും, കൂടുതൽ സംഘടിതമായി കാര്യങ്ങൾ അവർ ചെയ്യും. ലാഭം ഉണ്ടാക്കേണ്ടതെല്ലാം മാനേജ്മെന്റിന്റെ ഉത്തരവാദിത്തം ആണ്.

വാസ്തവത്തിൽ ബസ് മാനേജ് ചെയ്യുക എന്നത് സർക്കാരിന്റെ ജോലിയല്ല. ഗതാഗത്തിന് നയങ്ങളും നിയമങ്ങളും ഉണ്ടാക്കുക വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിക്കുക ഇതൊക്കെയാണ് സർക്കാർ ചെയ്യേണ്ടത്. പക്ഷെ സ്വാതന്ത്ര്യത്തിന് മുൻപേ തുടങ്ങിയ ഒരു പ്രസ്ഥാനമാണ് റോഡ് ട്രാൻസ്പോർട്ട് കോർപറേഷൻ, ആയിരക്കണക്കിന് ആളുകൾക്ക് ജോലി നൽകുന്ന സ്ഥാപനം ആണ്, പതിനായിരക്കണക്കിന് ആളുകൾ ഉള്ള തൊഴിലാളി യൂണിയനുകൾ ഉണ്ട്. ഇങ്ങനെ ഒക്കെ ഉള്ള ഒരു സ്ഥാപനം നടത്തിക്കൊണ്ടു പോകേണ്ടത് വോട്ടുവാങ്ങി ഭരിക്കുന്ന ജനാധിപത്യ സർക്കാരിന്റെ ഉത്തരവാദിത്തം തന്നെയല്ലേ. മന്ത്രിമാർ നേരിട്ട് ബസോടിച്ചു വരെ കെ എസ ആർ ടി സി യെ നയിച്ചിട്ടുണ്ട്. എം ഡി മാർ ആകുന്നവർ ജാക്കി വച്ച് ടയർ മാറ്റിയിട്ടും കണ്ടക്ടർ ആയി ടിക്കറ്റ് എടുത്തും പ്രസ്ഥാനത്തെ നന്നാക്കാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ട്. ഇപ്പോഴും ശ്രമിക്കുന്നു.

എന്നിട്ടും കെ എസ് ആർ ടി സി യുടെ കാര്യം അധോഗതി തന്നെയാണ്. കാരണം പലതാണ്. കാരണം ആ പ്രസ്ഥാനം നടത്താൻ ആത്മാർത്ഥത മാത്രം പോരാ ലോജിസ്റ്റിക്‌സ് പ്രസ്ഥാനങ്ങൾ നടത്തി ഉള്ള പരിചയം വേണം, കാലാകാലങ്ങളിൽ വരുന്ന സാങ്കേതിക വിദ്യകൾ എങ്ങനെ പ്രസ്ഥാനത്തിന് വേണ്ടി ഉപയോഗിക്കാം എന്ന് മുന്നേ ആലോചിക്കുന്ന മാനേജ്മെന്റ്‌റ് വേണം, ആ മാറ്റങ്ങൾ നടപ്പിലാക്കാൻ മാനേജ്മെന്റിന് സ്വാതന്ത്ര്യം വേണം.

ഇപ്പോൾ വിഷയമായ കണ്ടക്ടർമാരുടെ കാര്യം എടുക്കുക. ലോകത്ത് എവിടെ പോയാലും സുരക്ഷ പ്രശ്‌നമല്ലാത്തിടത്തൊക്കെ പൊതുഗതാഗതം ഉപയോഗിക്കുന്ന ഒരാളാണ് ഞാൻ. ഒരു ബസിന് ഒരു കണ്ടക്ടർ എന്നൊരു ലോകം ഇപ്പോൾ ഞാൻ എവിടെയും കാണുന്നില്ല. സ്വിറ്റസർലാൻഡിൽ ഇന്നലെ പറഞ്ഞ പോലെ ബസ് സ്റ്റോപ്പിൽ ഒരു മെഷീൻ ആണ് ടിക്കറ്റ് കൊടുക്കുന്നത്, സീറ്റിനടുത്തുള്ള ഒരു സ്വിച്ച് അമർത്തിയാണ് ആളിറങ്ങണം എങ്കിൽ ഡ്രൈവർക്ക് സിഗ്‌നൽ കൊടുക്കുന്നത്, വർഷത്തിൽ ഒരിക്കലാണ് ഞാൻ ബസിൽ ചെക്കർമാർ വരുന്നത് കാണുന്നത്. ഇംഗ്ലണ്ടിൽ ഡ്രൈവറുടെ അടുത്തുള്ള ഒരു സ്മാർട്ട് കാർഡ് റീഡറിൽ ക്രെഡിറ്റ് കാർഡോ ട്രാവൽ കാർഡോ സ്‌കാൻ ചെയ്താണ് ടിക്കറ്റ് എടുക്കുന്നത്, കണ്ടക്ടർ അവിടെയും ഇല്ല. ഗൾഫിലും തായ്ലാന്റിലും ഉക്രൈനിലും കൊളംബിയയിലും ഒക്കെ കണ്ടക്റ്റർ എന്ന തൊഴിൽ ഇല്ല. ജനീവയിൽ വർഷത്തിൽ ഒരിക്കൽ പഴയ വേഷവും ടിക്കറ്റ് റാക്കും പീപ്പിയും ആയി കണ്ടക്ടർ വരുന്നത് കുട്ടികളെ പഴമ കാണിച്ചു കൊടുക്കാനാണ്. ലോകം അങ്ങനെയിരിക്കുന്ന കാലത്താണ് നാം ആയിരക്കണക്കിന് കണ്ടക്ടർമാരെ പുതിയതായി നിയമിക്കുന്നത്, ഇങ്ങനെ വരുന്നവരുടെ ശരാശരി പ്രായം മുപ്പതാണെന്ന് കരുതുക, അവർ വിരമിക്കുന്ന കാലം ആകുമ്പോഴേക്കും റിട്ടയർമെന്റ് പ്രായം അറുപത് ആകും എന്ന് ആശിക്കുക, അപ്പോൾ അടുത്ത മുപ്പതു കൊല്ലം കെ എസ് ആർ ടി സി നിന്ന നില്പിൽ നിൽക്കണം എന്നതാണ് വളരെ നിഷ്‌കളങ്കവും ന്യായവും ആയി തോന്നുന്ന ഈ ആയിരക്കണക്കിന് കണ്ടക്ടർമാരുടെ നിയമനത്തിന്റെ അർഥം. ഒരു കാര്യം ഞാൻ ഉറപ്പായും പറയാം. ഇന്നത്തെ കണ്ടക്ടർമാർ അന്നുമുണ്ടെങ്കിൽ കെ എസ് ആർ ടി സി എന്ന പ്രസ്ഥാനം ഉണ്ടാകില്ല. പുതിയ കണ്ടക്ടർമാരെ എങ്ങനെ നിയമിക്കാം എന്നതല്ല പത്തുവർഷത്തിനകം ഡ്രൈവർ ഇല്ലാതെ ബസ് ഓടുന്ന കാലത്ത് ഇപ്പോഴത്തെ ഡ്രൈവർമാരെ എന്ത് ചെയ്യും എന്ന് ആയിരിക്കണം നമ്മൾ ചിന്തിക്കേണ്ടത്.

തൊഴിലില്ലായ്മ ഇത്രയും ഒക്കെ ഉള്ള ലോകത്ത് തൊഴിലില്ലാതെ ആക്കുന്ന സാങ്കേതിക വിദ്യകൾ കൊണ്ടുവരുന്നത് ശരിയാണോ എന്നൊക്കെ തോന്നാം. കുറച്ചു നാൾ ഒക്കെ സമരം ചെയ്തു പിടിച്ചു നിൽക്കുകയും ചെയ്യാം. പക്ഷെ ഒരു കാര്യം നാം അടിസ്ഥാനമായി മനസ്സിലാക്കിയേ പറ്റൂ. കെ എസ് ആർ ടി സി യുടെ അടിസ്ഥാന ലക്ഷ്യം കേരളത്തിൽ തൊഴിൽ ഇല്ലാത്ത യുവാക്കളുടെ തൊഴിൽ ഇല്ലായ്മ പരിഹരിക്കുക അല്ല. കേരളത്തിലെ പൊതുഗതാഗതം കാര്യക്ഷമം ആക്കുകയാണ്. അതറിഞ്ഞു പ്രസ്ഥാനം നടത്തിയില്ലെങ്കിൽ അത് ചത്തുപോകും. അന്ന് നെഞ്ചത്തടിച്ചു കരഞ്ഞിട്ട് ഒരു കാര്യവും ഇല്ല. മുകളിൽ പറഞ്ഞ ആരുമല്ല അതിനെ കൊന്നതെന്ന് തോന്നാം, അല്ല അവർ എല്ലാം കൂടിയാണെന്ന് തോന്നാം, അല്ല അവരിൽ ഒരു കൂട്ടർ ആണെന്ന് മറ്റുള്ളവർ പറയും. അതിലൊന്നും കാര്യമില്ല. ജെസ്സിക്കയെ ആരോ കൊന്നു എന്നത് സത്യമാണ്, ജെസ്സിക്കയുടെ കാര്യത്തിൽ ഭാഗ്യത്തിന് ഒരു രണ്ടാമൂഴം ഉണ്ടായി. കേസ് രണ്ടാമത് അന്വേഷിച്ചു, രണ്ടാമത് വിചാരണ വന്നു, കുറ്റവാളി ജയിലിലും ആയി. കെ എസ് ആർ ടി സി ക്ക് രണ്ടാമൂഴം ഉണ്ടാകുമോ ?

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP