Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

യതീഷ് ചന്ദ്രയുടെ ജാതി തിരഞ്ഞ് ഇനിയാരും നടക്കണ്ട; ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയല്ല യതീഷ് ചന്ദ്ര; കർണാടകയിലെ ദാവൻഗരെക്കാരനായ വീരശൈവ-ലിംഗായത്ത് സമുദായക്കാരൻ; ബസവേശ്വര അനുയായിക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരും തുനിഞ്ഞേക്കില്ല; പൊൻ രാധാകൃഷ്ണനെ നിലയ്ക്കലിൽ അപമാനിച്ചെന്ന പരാതിയിൽ ഉണ്ടാവുക ശാസന മാത്രമോ? ലാത്തിയെടുത്താൽ സുരേഷ് ഗോപിയാകുന്ന യതീഷ് ചന്ദ്രയുടെ വിപ്ലവ മനസ്സിന് പിന്നിലെ കഥ

യതീഷ് ചന്ദ്രയുടെ ജാതി തിരഞ്ഞ് ഇനിയാരും നടക്കണ്ട; ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയല്ല യതീഷ് ചന്ദ്ര; കർണാടകയിലെ ദാവൻഗരെക്കാരനായ വീരശൈവ-ലിംഗായത്ത് സമുദായക്കാരൻ; ബസവേശ്വര അനുയായിക്കെതിരെ നടപടിക്ക് കേന്ദ്ര സർക്കാരും തുനിഞ്ഞേക്കില്ല; പൊൻ രാധാകൃഷ്ണനെ നിലയ്ക്കലിൽ അപമാനിച്ചെന്ന പരാതിയിൽ ഉണ്ടാവുക ശാസന മാത്രമോ? ലാത്തിയെടുത്താൽ സുരേഷ് ഗോപിയാകുന്ന യതീഷ് ചന്ദ്രയുടെ വിപ്ലവ മനസ്സിന് പിന്നിലെ കഥ

ആർ കനകൻ

തൃശൂർ: മാധ്യമങ്ങൾ പടച്ചു വിടുന്നതു പോലെ എസ്‌പി യതീഷ് ചന്ദ്ര മലയാളിയല്ല. അദ്ദേഹത്തിന് യാതൊരു മലയാളി ബന്ധവുമില്ല. നിലയ്ക്കലിൽ ശശികലയെയും കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും തടയുകയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെ നോക്കിപ്പേടിപ്പിക്കുകയും ചെയ്തപ്പോൾ മുതൽ സകലമാന മലയാളികളും ഗൂഗിളിൽ ഏറ്റവുമധികം സേർച്ച് ചെയ്തത് ഒരു പക്ഷേ, യതീഷ് ചന്ദ്രയുടെ ജാതിയാണ്. നടി ഷീലയുടെ സഹോദരിയുടെ മകനാണ് യതീഷ് എന്നും അതു കൊണ്ടു തന്നെ ക്രിസ്ത്യാനിയാണെന്നും വരെ തള്ളി വിട്ടു ചില മാധ്യമങ്ങൾ.

കഴിഞ്ഞ ദിവസം ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ മേൽപ്പറഞ്ഞ കഥകൾ എല്ലാം യതീഷ് ചന്ദ്ര നിഷേധിക്കുകയും ചെയ്തു. അപ്പോഴും അദ്ദേഹത്തിന്റെ ജാതിയും മതവും ആർക്കും വ്യക്തമായിരുന്നില്ല. അദ്ദേഹം കർണാടകയിലെ പ്രബലമായ വീരശൈവ-ലിംഗായത്ത് സമുദായത്തിൽപ്പെട്ടയാളാണ്. കർണാടക രാഷ്ട്രീയത്തിലെ നിർണായക ശക്തിയാണ് ലിംഗായത്തുകൾ. കോൺഗ്രസിലും ബിജെപിയിലും ഏറ്റവും കൂടുതൽ ഉള്ളത് ഈ സമുദായക്കാരാണ്. അതു കൊണ്ട് തന്നെ കേന്ദ്രസർക്കാരിൽ നല്ല സ്വാധീനമുള്ള ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിന്റെ പേരിൽ പല പരാതികളും ബിജെപി സർക്കാരിന് പോയെങ്കിലും യതീഷിന് നേരെ ഒരു നടപടിയും ഉണ്ടാകാതിരുന്നതിന് കാരണം കേരള സർക്കാരിന്റെ പ്രൊട്ടക്ഷൻ അല്ല, മറിച്ച് കേന്ദ്രത്തിലുള്ള അദ്ദേഹത്തിന്റെ സമുദായ നേതാക്കളുടെ കഴിവാണ്. പൊൻ രാധാകൃഷ്ണന്റെ പരാതിയിൽ ശാസനയ്ക്ക് അപ്പുറം ഒരു നടപടിയും ഉണ്ടാകില്ലെന്നാണ് സൂചന.

എസ്‌പി. യതീഷ് ചന്ദ്രയ്ക്കെതിരേ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ ലോക്സഭയിൽ അവകാശലംഘനത്തിനു നോട്ടിസ് നൽകിയിട്ടുണ്ട്. ശബരിമല ദർശനത്തിനെത്തിയപ്പോൾ ഉണ്ടായ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിലാണു നോട്ടിസ് നൽകിയത്. നോട്ടിസ് പരിഗണിക്കാമെന്നു സ്പീക്കർ അറിയിച്ചു. ക്രമസമാധാനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുമോ എന്നു ചോദിച്ച്, ലോക്സഭാംഗമായ തന്നോട് യതീഷ് ചന്ദ്ര അപമര്യാദയായി പെരുമാറിയെന്ന് പൊൻ രാധാകൃഷ്ണൻ അറിയിച്ചു. സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് യതീഷ് ചന്ദ്ര വ്യക്തമായ മറുപടി നൽകിയില്ലെന്നും മന്ത്രി പറഞ്ഞു. നവംബർ 21-നു ശബരിമല ദർശനത്തിനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനും നിലയ്ക്കലിൽ സുരക്ഷാ ചുമതലയുണ്ടായിരുന്ന എസ്‌പി യതീഷ് ചന്ദ്രയും തമ്മിൽ തർക്കമുണ്ടായത്. പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങൾ കടത്തിവിടാത്തത് കേന്ദ്രമന്ത്രി ചോദ്യം ചെയ്യുകയായിരുന്നു.

കെഎസ്ആർടിസി ബസ് വിടുന്നുണ്ട്, എന്തുകൊണ്ട് സ്വകാര്യവാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. എന്നാൽ കെഎസ്ആർടിസി ബസ് അവിടെ പാർക്ക് ചെയ്യില്ലെന്നും സ്വകാര്യ വാഹനങ്ങൾ പോയാൽ ട്രാഫിക് ബ്ലോക് ഉണ്ടാകുമെന്നും യതീഷ് ചന്ദ്ര മറുപടി നൽകി. ഗതാഗതക്കുരുക്കിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കുമോയെന്നും എസ്‌പി ചോദിച്ചതാണു വിവാദമായത്. ഇതോടെ സ്വന്തം ഉത്തരവാദിത്തങ്ങൾ നടപ്പാക്കാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ എസ്‌പിയോട് തട്ടിക്കയറി. എസ്‌പിക്കെതിരേ ബിജെപി കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു പരാതി നൽകിയിരുന്നു. ഈ പരാതികളിൽ നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതോടെയാണ് ലോക്‌സഭയിൽ പ്രശ്‌നമെത്തിയത്. ഈ പരാതിയിലും ശാസനയ്ക്ക് അപ്പുറം നടപടിയൊന്നും ഉണ്ടാകില്ല.

ലാത്തിയെടുത്താൽ ഭീകര രൂപം പ്രാപിക്കുകയെന്നതാണ് യതീഷ് ചന്ദ്രയുടെ ദൗർബല്യം. ഇതൊഴിവാക്കാൻ കഴിവതും ശ്രമിക്കുന്നുണ്ടെന്ന് അദ്ദേഹം അടുത്ത സുഹൃത്തുക്കളോട് പറയുന്നു. അക്രമാസക്തമായ സ്ഥലങ്ങളിൽ ലാത്തിയെടുക്കാതെ നിൽക്കുക എന്നതാണ് അതിന് സ്വീകരിച്ചിരിക്കുന്ന മാർഗം. വീരശൈവ സമുദായത്തിന്റെ കേരള ഘടകത്തിന്റെ യോഗത്തിൽ സംബന്ധിക്കാനെത്തിയ ചില നേതാക്കൾ തൃശൂരിലെത്തി യതീഷ് ചന്ദ്രയുമായി ബന്ധപ്പെട്ടിരുന്നു. 12-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വിപ്ളവകാരിയും വചന സാഹിത്യകാരനും സാമൂഹിക പരിഷ്‌കർത്താവും വീരശൈവ മതാചാര്യനുമായിരുന്ന ബസവേശ്വരന്റെ അനുയായികൾ ആണ് കേരളത്തിലെ വീരശൈവ വിഭാഗം.

കേരളത്തിലെ വീരശൈവരുടെ എണ്ണം 12 ലക്ഷത്തോളം വരും. കഴിഞ്ഞ കുറേ വർഷമായി ഇവർ സംഘടിത സമൂഹമായി പ്രവർത്തിക്കുന്നു. കർണാടകത്തിലെ പ്രബല സാമുദായിക ശക്തിയായ വീരശൈവ-ലിംഗായത്ത് വിഭാഗത്തിന്റെ വീരശൈവർക്ക് ആത്മീയവും സാമ്പത്തികവുമായ ആനുകൂല്യങ്ങൾ കേന്ദ്രം നൽകി വരുന്നുണ്ട്. കർണാടകത്തിൽ പ്രബലമായ വീരശൈവ സമുദായത്തിന്റെ നേതാക്കൾ ബിജെപിയിലും കോൺഗ്രസിലും പ്രബലരാണ്. യെദിയൂരപ്പ അടക്കമുള്ളവർ സമുദായത്തിൽ നിന്നുള്ള നേതാക്കളാണ്. കർണ്ണാടകയിലെ തെരഞ്ഞെടുപ്പിൽ ഇത്തവണ കോൺഗ്രസിനെ പരസ്യമായി പിന്തുണച്ചിരുന്നു.

തന്റെ മതത്തെ കുറിച്ചുള്ള തെറ്റായ പ്രചരണത്തിൽ വനിതയോട് യതീഷ് ചന്ദ്ര മനസ്സ് തുറന്നിരുന്നു. ഷീലയുടെ ബന്ധുവായ ക്രിസ്ത്യാനിയാണ് യതീഷ് ചന്ദ്ര എന്നൊക്കെയാണ് ചിലർ എഴുതിയത്. എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശ. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രം. ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും-എന്നായിരുന്നു യതീഷ് ചന്ദ്ര വനിതയോട് പറഞ്ഞത്.

നൂറു ദിവസം ആയിട്ടേയുള്ളൂ നമ്മൾ പ്രളയം അതിജീവിച്ചിട്ട്. അന്ന് ആരും ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ആയിരുന്നില്ല, മനുഷ്യരായിരുന്നു. ആ ദിവസങ്ങളിൽ സ്വന്തം കുടുംബത്തിന്റെ അവസ്ഥ പോലും നോക്കാതെയാണ് പല പൊലീസുകാരും കർമനിരതരായത്. ഉറപ്പായും ഉണ്ടാകേണ്ടിയിരുന്ന അടുത്ത ബന്ധുവിന്റെ വിവാഹത്തിനുപോലും ഞാൻ പങ്കെടുത്തില്ല. എല്ലാം കഴിഞ്ഞിട്ടിപ്പോൾ പൊലീസുകാരുടെ ജാതിയും മതവും തിരക്കുന്നത് എന്തിനാണ്? അന്ന് നല്ലവരായിരുന്ന പൊലീസ് ഇപ്പോൾ എങ്ങനെ മോശക്കാരാകും? എന്റെ മാത്രമല്ല, കേരളത്തിലെ പൊലീസുകാരുടെ മുഴുവൻ വേദനയാണിതെന്നും വനിതയോട് യതീഷ് ചന്ദ്ര വിശദീകരിച്ചിരുന്നു.

എന്നൊക്കെയാണ് ചിലർ എഴുതിയത്. എന്നോട് ഇതിനെപ്പറ്റി ആരും ചോദിച്ചിട്ടു പോലുമില്ലെന്നതാണ് തമാശ. ഷീലയുടെ ബന്ധുവല്ല എന്നു മാത്രമല്ല, അവരെ അറിയുക പോലും ഇല്ല. കർണാടകയിലെ ദാവൻഗരെയാണ് എന്റെ സ്വദേശം. ഒരു മലയാള സിനിമ പോലും ഞാൻ കണ്ടിട്ടില്ല. സുരേഷ് ഗോപിയെക്കുറിച്ച് അടുത്തിടെ ഒരുപാട് കേട്ടു. അദ്ദേഹത്തെ എംപി എന്ന നിലയിലേ അറിയൂ. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, നിവിൻ പോളി തുടങ്ങിയവരെക്കുറിച്ചും കേട്ടിട്ടുണ്ടെന്നു മാത്രം. ജാതിയുടെയും മതത്തിന്റെയും പേരിൽ ആളുകളിങ്ങനെ വേർതിരിക്കുന്നതു കാണുമ്പോൾ അദ്ഭുതം തോന്നും എന്നായിരുന്നു യതീഷ് ചന്ദ്ര വനിതയോട് പറഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP