Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലാത്ത അഴിമതിയുടെ പേരിൽ വല്ലാത്ത ക്രൂശിക്കൽ! ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ ആരോപണം തീർത്തും അടിസ്ഥാന രഹിതം; ആരോപണം നേരത്തെ അന്വേഷിച്ചു തള്ളിയിട്ടും സസ്പെൻഷന് ആയുധമാക്കുന്നു; അഴിമതി കുത്തിപ്പൊക്കിയ പിണറായി തീർക്കുന്നത് വൈരാഗ്യം തീർക്കൽ; ജേക്കബ് തോമസിനെതിരായ അനീതി കണ്ടിട്ടും പ്രതികരിക്കാത്ത സാംസ്‌ക്കരിക നായകരും; വനിതാ മതിലിൽ അണി ചേരുന്നവർ അറിയാൻ സമാനതകളില്ലാത്ത ഒരു പ്രതികാരകഥ

ഇല്ലാത്ത അഴിമതിയുടെ പേരിൽ വല്ലാത്ത ക്രൂശിക്കൽ! ജേക്കബ് തോമസിനെതിരായ ഡ്രെഡ്ജർ ആരോപണം തീർത്തും അടിസ്ഥാന രഹിതം; ആരോപണം നേരത്തെ അന്വേഷിച്ചു തള്ളിയിട്ടും സസ്പെൻഷന് ആയുധമാക്കുന്നു; അഴിമതി കുത്തിപ്പൊക്കിയ പിണറായി തീർക്കുന്നത് വൈരാഗ്യം തീർക്കൽ; ജേക്കബ് തോമസിനെതിരായ അനീതി കണ്ടിട്ടും പ്രതികരിക്കാത്ത സാംസ്‌ക്കരിക നായകരും; വനിതാ മതിലിൽ അണി ചേരുന്നവർ അറിയാൻ സമാനതകളില്ലാത്ത ഒരു പ്രതികാരകഥ

എം മനോജ് കുമാർ

തിരുവനന്തപുരം: ഇടതു സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് പോലും പ്രിയങ്കരനായ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. നിലപാടുകളിലെ സത്യസന്ധത കൊണ്ട് ശ്രദ്ധേയനായ അദ്ദേഹം ഏത് ഉന്നതൻ ആയാലും മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന നിലപാടുകാരനായിരുന്നു. ജേക്കബ് തോമസിന്റെ വിട്ടുവീഴ്‌ച്ച ഇല്ലാത്ത നിലപാടുകൾ കാരണം അഴിമതി ആരോപണം നേരിട്ട ഉദ്യോഗസ്ഥർക്കും ചില മന്ത്രിമാർക്കും പണിയായി. ഇതോടെ ഇക്കൂട്ടർ ആസൂത്രിതമായി കരുക്കങ്ങൾ നീക്കി. വിജിലൻസ് ഡയറക്ടർ സ്ഥാനത്തു നിന്നും തെറിപ്പിച്ച് മൂലക്കിരുത്തി. ഇതിന് ശേഷം സർക്കാറിന്റെ കണ്ണിലെ കരായതോടെ നിർദ്ദോഷകരായ പ്രസ്താവനയുടെ പേരിൽ പോലും സസ്പെന്റ് ചെയ്ത് പ്രതികാര നടപടി കൈക്കൊള്ളുകയായിരുന്നു.

സർക്കാറിന്റെ കൊള്ളരുതായ്മയെ സോഷ്യൽ മീഡിയയിലൂടെ വിമർശിച്ചതിന്റെ പേരിൽ ജേക്കബ് തോമസിനോടുള്ള സർക്കാറിന്റെ കലിപ്പു തീരുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് പുതിയ സംഭവം. ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാർ സർവീസ് ചട്ടങ്ങളും കേന്ദ്ര സർക്കാർ നിർദ്ദേശങ്ങളും എല്ലാം കാറ്റിൽ പറത്തുകയാണ്. മുമ്പ് ഒരു കാര്യവുമില്ലെന്ന് കണ്ടെത്തിയ സംഭവം വീണ്ടും കുത്തിപ്പൊക്കിയാണ് വീണ്ടും അദ്ദേഹത്തെ സസ്പെന്റ് ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിൽ കൂടുതൽ സസ്പെൻഷനിൽ നിർത്താൻ കേന്ദ്രസർക്കാർ അനുമതി വേണം.

രണ്ടാഴ്ച മുൻപ് സസ്പെൻഷൻ ആറുമാസത്തേയ്ക്കു കൂടി ദീർഘിപ്പിക്കാൻ സംസ്ഥാനം കേന്ദ്രസർക്കാരിന്റെ അനുമതി തേടിയെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല രണ്ടും കല്പിച്ചുള്ള സർക്കാർ പ്രതികാര നടപടിയാണ് ഇപ്പോൾ ജേക്കബ് തോമസിന്റെ പേരിൽ വന്നിട്ടുള്ളത്. നവോത്ഥാന നായകനാകാൻ ഖജനാവിൽ നിന്ന് പണം മുടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സത്യം പറയുന്നവർക്കിട്ട് പണികൊടുക്കുകയാണ്. ജേക്കബ് തോമസിന്റെ കാര്യത്തിൽ ഒരു നിയമങ്ങളും സർക്കാരിന് ബാധകമാകുന്നില്ലാ എന്നും പകൽ പോലെ വ്യക്തം.

തേടി വരുന്നത് സമാനകളില്ലാത്ത പ്രതികാര നടപടികൾ

ജേക്കബ് തോമസിനെ പോലെ സർക്കാരിന്റെ പ്രതികാര നടപടികൾക്ക് വിധേയനായ ഒരു ഐപിഎസ് ഓഫീസർ ഇന്ത്യയിൽ തന്നെ വേറെ കാണില്ല. ഇന്ത്യയിലെ ഐപിഎസ്-ഐഎഎസ് ശ്രേണിയിൽ ഇത്തരം ഒരു പകപോക്കൽ ദൃശ്യമല്ല. പരിശോധിച്ച് പിറകെ പോവുകയാണെങ്കിൽ. ഇന്ദിരാഗാന്ധി വധവുമായി ബന്ധപ്പെട്ടു സെക്യൂരിറ്റി ചുമതലയുണ്ടായിരുന്ന യുപി കേഡർ ഐപിഎസ് ഓഫീസർ സസ്‌പെൻഷൻ വേണമെങ്കിൽ ചേർത്ത് വായിക്കാം. പക്ഷെ അത് പ്രധാനമന്ത്രിയുടെ വധമാണ്. അതിന്മേലുള്ള സുരക്ഷാ വീഴ്ചയാണ്. ജേക്കബ് തോമസോ സത്യം വിളിച്ചു പറഞ്ഞു എന്ന അപരാധം മാത്രമാണ് ചെയ്തത്. ഒരു വർഷത്തിനിടെ മൂന്നാമത് സസ്‌പെൻഷൻ ആണ് കേരളാ കേഡറിൽ ഉള്ള ഏറ്റവും മുതിർന്ന ഐപിഎസ് ഓഫീസർ ആയ ജേക്കബ് തോമസിനെ തേടിവരുന്നത്.

ഡ്രഡ്ജർ വാങ്ങിയതിൽ അഴിമതി ആരോപിച്ചുള്ള വിജിലൻസ് അന്വേഷണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ വീണ്ടും സസ്‌പെൻഷൻ പുറത്തിറങ്ങിയത്. രണ്ടാമത്തെ സസ്‌പെൻഷൻ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു. തുടർന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയത്. കേരളത്തിലെ ഐപിഎസ് കേഡറിൽ ഉള്ള മുതിർന്ന ഐപിഎസ് ഓഫീസർക്ക് നേരെ സസ്‌പെൻഷൻ എന്ന വജ്രായുധം സർക്കാർ വീണ്ടും പ്രയോഗിക്കുമ്പോൾ ഒട്ടനവധി ചോദ്യങ്ങൾ ആണ് ജേക്കബ് തോമസിന്റെ കാര്യത്തിൽ സർക്കാരിന് നേർക്ക് ഉയരുന്നത്.

ഇല്ലാത്ത ഡ്രെഡ്ജർ അഴിമതിയുടെ പേരിലും വല്ലാത്ത ക്രൂരത!

ഡ്രെഡ്ജർ അഴിമതിയിലുള്ള അന്വേഷണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ജേക്കബ് തോമസിന് വീണ്ടും സസ്‌പെൻഷൻ നൽകിയത്. എന്നാൽ, ഇങ്ങനെ ഒരു അഴിമതി പോലും ഇല്ലെന്നാണ് പലതവണ അന്വേഷണത്തിൽ വ്യക്തമായത്. എന്നിട്ടും ഈ ആരോപണത്തെ സസ്‌പെൻഷന് വേണ്ടി ആയുധമാക്കുകയാണ് പിണറായി ചെയ്തത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിൽ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് നേരത്തെ ഉയർന്ന ആരോപണം. മുമ്പ് ഈ ആരോപണം അന്വേഷിച്ച് ജേക്കബ് തോമസിന് തെറ്റുപറ്റിയി്ട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ ഇപ്പോൾ ഇതെല്ലാം തള്ളിയാണ് ജേക്കബ് തോമസിനെ സർക്കാർ സംവിധാനത്തിന് പുറത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ റിപ്പോർട്ട് തയ്യാറാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നത്. ഡ്രെഡ്ജർ ഇടപാടിൽ ചട്ടങ്ങൾ മറികടന്നാണ് സ്വകാര്യ കമ്പനിക്ക് ടെൻഡർ നൽകിയതെന്നും ഇതുമൂലം കമ്പനിക്ക് കോടികളുടെ അധിക ലാഭമുണ്ടായെന്നുമാണ് കെ.എം.അബ്രഹാം ചൂണ്ടിക്കാട്ടിയത്. ഈ റിപ്പോർട്ടാണ് ജേക്കബ് തോമസിന്റെ ഐപിഎസ് ജീവിതത്തിനു വെല്ലുവിളിയായി മാറിയത്.

ഡ്രെഡ്ജർ കാര്യത്തിൽ 15 കോടിയുടെ അഴിമതി നടന്നുവെന്ന് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതേക്കുറിച്ച് ഉന്നത തല അന്വേഷണം വേണം. അതിനാൽ വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റി നിർത്തുന്നതാവും നല്ലത്. അന്നത്തെ ചീഫ് സെക്രട്ടറി എസ്.എം, വിജയാനന്ദ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മാറ്റി നിർത്തൽ അടക്കമുള്ള നടപടികളുടെ തുടക്കം. അതേസമയം വിജിലൻസ് കേസുകളിൽ ആരോപണ വിധേയരായ നിരവധി സർക്കാർ ഉദ്യോഗസ്ഥർതന്നെ സർവീസിൽ തുടരുമ്പോഴാണ് ജേക്കബ് തോമസിനോട് ക്രൂരത കാണിക്കുന്നത്.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പരിഗണിച്ചത് ഇങ്ങിനെ

ഡ്രഡ്ജർ പ്രശ്‌നത്തിൽ ഐപിഎസ്-ഐഎഎസ് ചേരിപ്പോരിന് ജേക്കബ് തോമസ് ഇരയായെന്നാണ് സർക്കാർ മുൻപ് വിലയിരുത്തിയത്. ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന് അത് ബോധ്യമാവുകയും ചെയ്തു. ഡ്രഡ്ജർ ആരോപണം ഉയർന്നു നിൽക്കുമ്പോൾ തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ വിജിലൻസ്ഡയറക്ടർ ആയി മാറ്റുന്നത്. ഒട്ടുവളരെ കാര്യങ്ങൾ ആണ് സർക്കാർ ആ സമയത്ത് പരിഗണിച്ചത്. ഡ്രെഡ്ജർ പർച്ചേസ് ചെയ്യാൻ ചെയ്യാൻ തീരുമാനമെടുത്തതാര്? ജേക്കബ് തോമസ് ആണോ ഈ തീരുമാനം പൂർണമായി എടുത്തത്. അന്ന് സർക്കാർ വൃത്തങ്ങളിൽ ആലോചന സജീവമായിരുന്നു. സർക്കാർ വൃത്തങ്ങൾ ഈ കാര്യങ്ങൾ പഠിക്കുകയും ചെയ്തിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുമ്പോൾ ജേക്കബ് തോമസിന് അനുകൂലമായി സർക്കാർ പരിഗണിച്ച വാദങ്ങൾ ഇപ്രകാരമായിരുന്നു.

ഒരു തുറമുഖ വകുപ്പ് ഡയറക്ടർക്ക് 15 ലക്ഷം രൂപയിൽ കൂടുതൽ പർച്ചേസ് നടത്താൻ അനുമതിയുണ്ടോ? ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയറക്ടർ ആണ്. . ഡിജിപിക്ക് തന്നെ 25 ;ലക്ഷം രൂപയിൽ കൂടുതൽ ചെലവഴിക്കാൻ അനുമതിയില്ല. പർച്ചേസ് നടത്താൻ സർക്കാർ തല പർച്ചേസ് കമ്മറ്റിയുണ്ട്. ഡിപ്പാർട്ട്‌മെന്റ് തല പർച്ചേസ് കമ്മറ്റിയുണ്ട്. സർക്കാർ സെക്രട്ടറി ചെയർമാൻ ആയ കമ്മറ്റിയാണ് പർച്ചേസിങ് കാര്യങ്ങൾ നോക്കുന്നത്. സർക്കാരിന് ഡ്രഡ്ജിങ് ന ടത്താൻ കൊച്ചി ആസ്ഥാനമായ മാരിടൈം കമ്പനിയുണ്ട്. കേരളാ സ്റ്റേറ്റ് മാരിടൈം കോർപറേഷൻ. തുറമുഖ വകുപ്പിന് കീഴിലുള്ള കമ്പനിയാണിത്. ആ കമ്പനിയാണ് ഡ്രഡ്ജിങ് നടത്തിക്കൊണ്ടിരുന്നത്, 1970 ലാണ് ഡ്രഡ്ജർ സർക്കാർ ആ കമ്പനിക്ക് വാങ്ങി നൽകുന്നത്. അത് കണ്ടം ചെയ്യാൻ 2009 ൽ അവർ പ്രൊപ്പോസൽ നൽകിയതാണ്.

പുതിയ ഡ്രെഡ്ജർ വാങ്ങിക്കണം എന്നത് അവരുടെ പ്രൊപ്പോസൽ ആണത്. പഴയ ഡ്രെഡ്ജർ മാറ്റി പുതിയൊരെണ്ണം വാങ്ങിക്കണം. അതാണ് ആവശ്യം. പുതുതായി വാങ്ങുമ്പോൾ ഏറ്റവും മികച്ചത് വാങ്ങണം. ഡ്രെഡ്ജർ മിനിമം 30 വർഷമാണ് കാലാവധി. മോട്ടോർ വാഹനങ്ങൾ 15 വർഷമാണ് കാലാവധി. മണ്ണ് നീക്കാൻ വേണ്ടി എത്രയോ കോടികൾ സർക്കാർ മുടക്കുന്നു. കേരളത്തിൽ കഴിഞ്ഞ 15 വര്ഷമായി എത്ര കോടി രൂപയാണ് ഇതിനായി ചെലവിട്ടത്. . കൊല്ലം, ബേപ്പൂർ, അഴീക്കൽ, കൊടുങ്ങല്ലൂർ, പൊന്നാനി, വിഴിഞ്ഞം എല്ലാം മണ്ണ് നീക്കൽ പരിധിയിൽപെട്ടതാണ്, ഈ ഡ്രെഡ്ജറിനേക്കാളും കൂടുതൽ തുക സർക്കാർ അതിനായി മുടക്കിയിട്ടുണ്ട്.

ഇനി ഒരു മുപ്പത് വർഷത്തേക്ക് എത്ര മുടക്കണം. ജേക്കബ് തോമസിന്റെ കാലത്ത് ഓർഡർ നൽകിയ ഡ്രെഡ്ജർ ഉൾനാടൻ ജലഗതാഗതത്തിനു ഉപയുക്തമായത് കൂടിയാണ്, ഒരു ഡ്രെഡ്ജർ ഉണ്ടെങ്കിൽ ഏതെല്ലാം നമുക്ക് ചെയ്യാൻ കഴിയും, പഴയത് കണ്ടം ചെയ്യണം എന്നുള്ളത് 2009 ലെ തീരുമാനമാണ് എല്ലാ വർഷവും ഡ്രഡ്ജ് ചെയ്യുന്നുണ്ട്. 2016ൽ ജേക്കബ് തോമസ് തുറമുഖ വകുപ്പ് വിട്ടു. അന്ന് ഡ്രെഡ്ജർ വന്നിട്ടില്ല. ഓർഡർ കൊടുത്തത് മാത്രമാണ് ജേക്കബ് തോമസ് നടത്തിയത്. ജേക്കബ് തോമസിന് ശേഷം പിന്നെ ഷെയ്ക്ക് പരീത് വന്നു. ഹോളണ്ടിൽ പോയി. സൈറ്റ് ഇൻസ്പെക്ഷൻ നടത്തിയത് ഷെയിക് പരീതാണ്. . ട്രയൽ റൺ നടത്തിയതും ഷെയിക് പരീത്. ഫൈനൽ സെറ്റിൽമെന്റ് നടത്തിയതും ഷെയ്ഖ് പരീത്. പിന്നെ എങ്ങിനെ ജേക്കബ് തോമസ് ഉത്തരവാദിയാകും. ഇതാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ ആക്കുമ്പോൾ സർക്കാർ പ്രത്യേകിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരിഗണിച്ചത്.

ഇത്തരം പരിഗണനകൾക്കിടയിലാണ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടർ ആയി നിയമിതനാകുന്നതും. അന്ന് മുഖ്യമന്ത്രി തന്നെ നടത്തിയ അവലോകനമാണ് ഇപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ നൽകുമ്പോൾ മുഖ്യമന്ത്രിയെ തന്നെ തിരിഞ്ഞുകുത്തുന്നത്. ജേക്കബ് തോമസിന് നൽകിയ സസ്പെൻഷൻ ഓർഡറിൽ തന്നെ കള്ളക്കളിയും സർക്കാർ നടത്തുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ ബിഇഎംല്ലിനെ തള്ളിയാണ് വേറെ കമ്പനിക്ക് ടെൻഡർ നല്കുന്നത് എന്ന്. ഈ പൊതുമേഖലാ കമ്പനിക്ക് അർഹത ഉണ്ടായിരുന്നില്ല. അവർ എൽ വൺ കാറ്റഗറിയിൽ ആയിരുന്നില്ല. അവർ എൽ 2 ആണ്. ഈ കമ്പനി ജീവിതത്തിൽ അതുവരെ ഡ്രെഡ്ജർ ഉണ്ടാക്കിയിട്ടില്ല, അവർ ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനിയുമായി ടൈ ആപ്പ് ആകുകയാണ് ചെയ്യുന്നത്. ടെൻഡറിൽ അവർക്ക് അർഹതയുമില്ല. പക്ഷെ അന്വേഷണം വന്നപ്പോൾ ഐഎഎസ് ലോബി ജേക്കബ് തോമസിനോട് പകപോക്കുകയായിരുന്നു.

ആദ്യ സസ്പെൻഷൻ ഇങ്ങിനെ

ഒരു വർഷം മുൻപാണ് ജേക്കബ് തോമസിനെ ആദ്യം സസ്‌പെൻഡ് ചെയ്തത്. കഴിഞ്ഞ ഡിസംബർ 20 നായിരുന്നു ആദ്യ സസ്പെൻഷൻ. സർക്കാരിന്റെ ഓഖി രക്ഷാപ്രവർത്തനങ്ങളെ വിമർശിച്ചതിന്റെ പേരിലായിരുന്നു അത്. സർക്കാർ നയങ്ങളെ പരസ്യമായി വിമർശിച്ചും പ്രകോപനപരമായ പ്രസ്താവന നടത്തിയും ജേക്കബ് തോമസ് അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്നാണ് സസ്‌പെൻഷൻ ഉത്തരവിൽ പറഞ്ഞത്. ഓഖി ദുരന്തത്തിന്റെ കാര്യത്തിൽ ആർക്കും ഉത്തരവാദിത്തമില്ലെന്ന് ജേക്കബ് തോമസ് ആരോപിച്ചിരുന്നു.

എത്രപേർ മരിച്ചെന്നോ എത്രപേരെ കാണാതായെന്നോ ആർക്കും അറിയില്ല. പണക്കാർ ആണ് കടലിൽ പോയതെങ്കിൽ ഇങ്ങിനെ ജീവൻ പൊലിയുമോയെന്നാണ് ഐഎംജി ഡയറക്ടർ ആയിരിക്കെ ജേക്കബ് തോമസ് പ്രസ്താവന നടത്തിയത്. സർക്കാർ ഇതിൽ കയറി പിടിക്കുകയായിരുന്നു. ഓഖി ദുരിതബാധിതരുടെ വികാരങ്ങൾ ആളിക്കത്തിക്കാൻ പ്രസ്താവന ഇടയാക്കിതായി സർക്കാർ പ്രതികരിച്ചു.  തീരദേശത്തെ ജനങ്ങളിൽ സർക്കാരിനോട് അതൃപ്തി ഉളവാക്കുന്നതാണു പരാമർശം. സംസ്ഥാനത്തെ മുതിർന്ന ഐപിഎസ് ഓഫിസർ എന്ന നിലയിൽ ആ പദവിയുടെ യശസ്സിനു കളങ്കമുണ്ടാക്കിയെന്നും സസ്പെൻഷൻ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിരുന്നു.

പുസ്തകത്തിന്റെ പേരിൽ രണ്ടാമതും സസ്പെൻഷൻ

ആറുമാസം കഴിഞ്ഞപ്പോൾ ജേക്കബ് തോമസിന് വീണ്ടും സസ്പെൻഷൻ. പുസ്തകത്തിലൂടെ സർക്കാരിനെ വിമർശിച്ചതിനാണ് രണ്ടാമത്തെ സസ്‌പെൻഷൻ. ജേക്കബ് തോമസിന്റെ ആത്മകഥയായ 'സ്രാവുകൾക്ക് ഒപ്പം നീന്തുമ്പോൾ' പരാമർശങ്ങൾ വിവാദമായിരുന്നു. രണ്ടാമത്തെ പുസ്തമായ കാര്യവും കാരണവും ജേക്കബ് തോമസിന് വിനയായി. ഈ പശ്ചാത്തലത്തിലായിരുന്നു സസ്പെൻഷൻ. സർക്കാരിന്റെ അനുമതിയില്ലാതെ പുസ്തക രചന നടത്തി എന്ന് പറഞ്ഞാണ് വീണ്ടും സസ്പെൻഷൻ വന്നത്.

 

വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണിച്ച കേസുകളെ കുറിച്ചും സർക്കാർ നയങ്ങളെ വിമർശിച്ചുമുള്ള പരാമർശങ്ങൾ പുസ്തകങ്ങളിൽ ഉണ്ടായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് വീണ്ടും സസ്പെൻഷൻ വന്നത്. പുസ്തകരചനയുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ അന്വേഷണ സമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. പക്ഷെ സമിതിക്ക് മുന്നിൽ ഹാജരായി ജേക്കബ് തോമസ് വിശദീകരണം നൽകിയിരുന്നില്ല.

ഇപ്പോൾ ഡ്രെഡ്ജർ അഴിമതി അന്വേഷണത്തിന്റെ പേരിൽ മൂന്നാമതും സസ്പെൻഷൻ. പ്രതികാരത്തിന്നായി ഏതറ്റം വരെയും ഇടത് സർക്കാർ പോകും എന്നതിന്റെ പ്രകടമായ തെളിവാകുകയാണ് ജേക്കബ് തോമസിന് ഇപ്പോൾ ലഭിച്ചിട്ടുള്ള സസ്പെൻഷൻ. പ്രതികാര നടപടികളുടെ പേരിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് പണി നൽകികൊണ്ടിരിക്കുമ്പോൾ മറുവശത്ത് ഫയലുകൾ വൈകിപ്പിച്ച് , തീരുമാനങ്ങൾ എടുക്കാതെ ഭരണ സ്തംഭനം പതിവാക്കുകയാണ് ഉദ്യോഗസ്ഥർ. പക്ഷെ ജേക്കബ് തോമസിനെ പോലുള്ള ശത്രുക്കളുടെ നേർക്ക് തുടർച്ചയായി കൈക്കൊണ്ടിരിക്കുന്ന പ്രതികാര നടപടികൾക്കിടയിൽ ഈ കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ വരുന്നില്ലാ എന്നുമാത്രം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP