Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം വിഷത്തിലൂട്ടിയ വാളാണ്; അത് ലളിതമായി കണ്ടുകൂടാ; വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു; വഹാബികൾ പോകുന്നത് ജിഹാദിനാണ്, ചെറിയജിഹാദിന്.. നബി പറഞ്ഞ വലിയ ജിഹാദിനല്ല: എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല? പി ടി നാസർ എഴുതുന്നു

കേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം വിഷത്തിലൂട്ടിയ വാളാണ്; അത് ലളിതമായി കണ്ടുകൂടാ; വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു; വഹാബികൾ പോകുന്നത് ജിഹാദിനാണ്, ചെറിയജിഹാദിന്.. നബി പറഞ്ഞ വലിയ ജിഹാദിനല്ല: എന്തുകൊണ്ട് സുന്നികളാരും ഹിജ്റ പോകുന്നില്ല? പി ടി നാസർ എഴുതുന്നു

പി ടി നാസർ

കേരളത്തിലെ മുസ്ലിം ചലനങ്ങളെ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുന്ന പത്രപ്രവർത്തകനാണ് എംപി പ്രശാന്ത്. ടൈംസ് ഒഫ് ഇന്ത്യയിലാണ് ഇപ്പോൾ. ജനിച്ചുവളർന്നതും ജോലിചെയ്യുന്നതും മലബാറിലാണ്. അതുകൊണ്ടുതന്നെ മുസ്ലിംകൾ അന്യരല്ല. അവർക്കിടയിലെ ശാഖാപരമായ ഭിന്നതകളും കർമശാസ്ത്ര തർക്കങ്ങളുമെല്ലാം അറിയാം. പൊതുരംഗത്തു പ്രവർത്തിക്കുന്ന മറ്റേതൊരാളെയുംപോലെ നവോന്ഥാനപ്രസ്ഥാനങ്ങളെന്ന് പറയപ്പെടുന്ന മുസ്ലിംസംഘടനകളോട് പ്രത്യേക താൽപര്യമായിരുന്നു.

സുന്നികൾ യാഥാസ്തികരും മുജാഹിദുകൾ പരിഷ്‌കരണവാദികളും എന്ന സമവാക്യത്തിൽ നല്ലൊരളവോളം വിശ്വാസിച്ചിരുന്നു. അങ്ങനെ കഴിഞ്ഞുപോരുമ്പോഴാണ് കേരള നദ് വത്തുൽ മുജാഹിദീൻ പിളരുന്നത്. സ്വാഭാവികമായും അവരുടെ വാർത്താസമ്മേളനങ്ങളും പൊതുസമ്മേളനങ്ങളും റിപ്പോർട്ട് ചെയ്യേണ്ടിവരന്നു. അപ്പോഴൊക്കെ അവരുടെ വാദങ്ങളേയും എതിർവാദങ്ങളേയും പഠിക്കാൻതുടങ്ങി. ഔദ്യോഗിക ഗ്രൂപ്പെന്നും മടവൂർ വിഭാഗമെന്നുമുള്ള പിളർപ്പിനപ്പുറത്തേക്ക് കാര്യങ്ങൾ നീങ്ങിയപ്പോൾ ഓരോ ചലനങ്ങളും അപ്പപ്പോൾ അറിഞ്ഞുവെച്ചു. അന്നന്നത്തെ വാർത്തക്കുള്ളവക എന്നതിലപ്പുറം, വളർന്നുവരുന്ന ഒരു സാമൂഹ്യപ്രശ്നം എന്ന നിലക്ക് അതിനെ നിരീക്ഷിക്കാൻ തുടങ്ങി.

ഈജിപ്ഷ്യൻ സലഫികളെന്നും സൗദീവഹാബികൾ എന്നുമുള്ള വിഭാഗീയതക്ക് അപ്പുറത്തേക്ക് നീങ്ങിയപ്പോൾ അതിനൊപ്പംതന്നെ നീങ്ങി. ജിന്നുവാദികൾ, ആടുസുന്നത്തുകാർ തുടങ്ങിയ പലവിധ വഹാബീ സംഘങ്ങൾ വന്നപ്പോൾ അതിന്റെയെല്ലാം അടിസ്ഥാനപരമായ വ്യത്യാസങ്ങൾ അറിയാൻ എളുപ്പത്തിൽ സമീപിക്കാവുന്ന വിവരകേന്ദ്രമായി പ്രശാന്ത് മാറി.

രണ്ടുമൂന്നു മാസങ്ങൾക്കു മുമ്പ് സംസാരിച്ചപ്പോൾ കേരളത്തിലെ വഹാബിസംഘടനകളുടെ പട്ടിക അദ്ദേഹം നിരത്തി. സംഘടനാരൂപത്തിലുള്ളതുതന്നെ അഞ്ചെണ്ണമുണ്ട്. സംഘടനവേണ്ട എന്നുവാദിച്ച് വിട്ടുനിന്നശേഷം അതിൽനിന്ന് പിളർന്ന സംഘടനയില്ലാ സംഘടനകൾ രണ്ടെണ്ണവും. അങ്ങനെ ഏഴോളം വഹാബി സംഘങ്ങൾ ഇപ്പോൾ കേരളത്തിലുണ്ട്.

ഈ പിളർപ്പു പടരുന്നതിനിടയിലാണ് കേരളത്തിൽ നിന്ന് ചെറുപ്പക്കാർ രാജ്യം വിട്ട് മറുരാജ്യങ്ങളിലേക്ക് പോകാൻ തുടങ്ങിയത്. അഫ്ഘാനിസ്ഥാനിലേക്കും യമനിലെ ദമ്മാജിലേക്കും സിറിയയിലേക്കും തുർക്കിയിലേക്കുമെല്ലാം മുസ്ലിംചെറുപ്പക്കാർ ഹിജ്റപോകുന്നു എന്ന വാർത്തകൾ വന്നപ്പോൾ ആ വാർത്തകളുടെ പിന്നാലെയും പ്രശാന്ത് പോയി. അങ്ങനെ പോയവരുടെ വ്യക്തിപരമായ വിവരങ്ങൾ ശേഖരിച്ചും അവരുടെ കുടുംബപശ്ചാത്തലം പഠിച്ചും വന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധയിൽപെട്ടത്. അങ്ങനെ പോയവരെല്ലാവരും വഹാബി പശ്ചാത്തലമുള്ളവരാണ്.

പാലക്കാട്നിന്നും പടന്നയിൽനിന്നുമായി ആദ്യംപോയ 22 പേർ. പിന്നീട് ബഹറിൻ സലഫീസെന്റർ വഴി പോയവർ 15. പിന്നാലെ മലപ്പുറത്ത് നിന്ന് പോയവർ രണ്ട്. അങ്ങനെ നാല്പതോളം ആളുകളുടെ കുടുംബവിവരങ്ങളും സംഘടനാബന്ധങ്ങളും ശേഖരിച്ചു. ഒന്നുരണ്ടാളുകൾ സംഘടനാവിലാസ പ്രകാരം പോപ്പുലർ ഫ്രണ്ടുകാർ ആയിരുന്നു. പക്ഷേ അവരുടേയും വിശ്വാസത്തറ വഹാബിസത്തിലാണ്. ആകെ അൻപതിനും അൻപത്തിയഞ്ചിനും ഇടയിൽ വരും ഇങ്ങനെ ഹിജ്റ പോയവരുടെ കണക്ക്. ദമ്മാജിലേക്ക് ആടുമേക്കാൻ പോയവർ ഇതിനുപുറമെയാണ്. ഇവരെല്ലാവരും വഹാബികളാണ്.

അവരുടെ വീട്ടുകാരെക്കുറിച്ചും വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചും അന്വേഷിച്ചപ്പോൾ എത്തിച്ചേർന്ന കൗതുകങ്ങൾ വേറെയുണ്ട്. അഞ്ചുനേരം കൃത്യമായി നിസ്‌കരിച്ചുകൊണ്ട് 55 വയസ്സുവരെ ജീവിച്ച വഹാബിയായ ഉപ്പയെ യഥാർത്ഥ ഇസ്ലാമിലേക്ക് ക്ഷണിച്ച 21-കാരന്റെ കഥപോലെ പലതും. ഇതെല്ലാം അന്വേഷിച്ച് അറിഞ്ഞതിനു ശേഷം പ്രശാന്ത് ഉന്നയിച്ച ഒരു ചോദ്യമുണ്ട്. അതിപ്പോഴും കേരളീയ സമൂഹത്തിന്റെ മുന്നിലുണ്ട്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികൾ ഹിജ്റ പോകാത്തത് എന്നതാണാ ചോദ്യം.

അതിന് ഉത്തരം കണ്ടെത്തുക എന്നത് അത്ര പ്രയാസകരമാണ് എന്ന് തോന്നുന്നില്ല. വഹാബികൾ എന്തിനു പോകുന്നു എന്നറിഞ്ഞാൽ മതിയല്ലൊ. അവർ പോകുന്നത് ജിഹാദിനാണ്. ചെറിയജിഹാദിന്. നബി പറഞ്ഞ വലിയജിഹാദിനല്ല. അതായത് സ്വന്തം മനസ്സിന്റെ കാമത്തോട് യുദ്ധംചെയ്യാനല്ല. അതിന് എങ്ങോട്ടും പുറപ്പെട്ടുപോകേണ്ടതില്ലല്ലോ. മനുഷ്യരോട് യുദ്ധം ചെയ്യാനാണ് അവർ പോകുന്നത്. യുദ്ധം ചെയ്യുന്നത് ഇസ്ലാമികരാജ്യം സ്ഥാപിക്കാനാണ്. നിലവിലുള്ള ഏതെങ്കിലും രാജ്യത്ത് ചെന്ന് മനസ്സമാധാനത്തോടെ ജീവിച്ച്, സൽകർമങ്ങൾ അനുഷ്ടിച്ച് മോക്ഷം നേടാനല്ല. യുദ്ധം ചെയ്ത് ഇസ്ലാമികരാജ്യം ഉണ്ടാക്കിയെടുക്കാനാണ്.

യുദ്ധത്തിനിടയിൽ കൊല്ലപ്പെടാനുള്ള സാധ്യത കൂടുതലായതിനാൽ ശഹീദായി മോക്ഷം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണല്ലോ. പോയവരൊക്കെയും പോകാനുള്ളവരെ സ്വർഗംകാട്ടിയാണ് പ്രലോഭിപ്പിക്കുന്നത് എന്നത് യാദൃശ്ചികമല്ല. ലോകത്തെ ഇസ്ലാമിക രാജ്യങ്ങളെ രണ്ടായി പിളർത്തിനിർത്തിയശേഷം രണ്ടുഭാഗത്തേക്കും ആയുധങ്ങൾ കൊടുത്തുകൊണ്ട് രണ്ടുകൂട്ടരെക്കൊണ്ടും യുദ്ധം ചെയ്യിക്കുന്നുണ്ടല്ലോ. അവിടേക്കുതന്നെയാണ് ഇവരീ ആളുകളെ പ്രലോഭിപ്പിച്ച് കൊണ്ടുപോകുന്നത്. ആയുധങ്ങൾ ഫാക്ടറികളിലുണ്ടാക്കാം. ആളുകളെ അങ്ങനെയുണ്ടാക്കാനാകില്ലല്ലോ. ആയുധങ്ങൾ ഉപയോഗിക്കണമെങ്കിൽ പൂർണവളർച്ചയെത്തിയ മനുഷ്യരെ വേണം. അതിനുള്ള എളുപ്പവഴിയാണിത്. ആളുകളെ നാടുകടത്തിക്കൊണ്ടുപോയി ആയുധംകൊടുത്ത് യുദ്ധം ചെയ്യിക്കുക.

അത്തരം യുദ്ധങ്ങൾ തുടങ്ങിയ കാലഘട്ടം, അതിന്റെ ഗതിവിഗതികൾ, എന്നിവ നിരീക്ഷിച്ചാൽ ഒന്നുവ്യക്തമാകും. ഇസ്ലാമികരാജ്യം ഉണ്ടാക്കാനിറങ്ങിയവർ പരാജയം മണക്കാൻ തുടങ്ങിയപ്പോഴാണ് കേരളത്തിൽ നിന്നടക്കം ആളുകൾ വിശുദ്ധയുദ്ധത്തിനായി പോകാൻ തുടങ്ങിയത്. അങ്ങനെ പോയവരൊക്കെയും വഹാബികളാണ്. അത് തെളിഞ്ഞപ്പോഴാണ് ചോദ്യമുയർന്നത്. എന്തുകൊണ്ടാണ് കേരളത്തിലെ സുന്നികൾ അങ്ങനെ പോകാത്തത് എന്ന ചോദ്യം.

അങ്ങനെ പോകുന്നവരെ സ്വാധീനിക്കുന്നത് ഗൾഫിലെ ജോലിയും ഗൾഫ് പശ്ചാത്തലവും മാത്രമല്ല. അവ മാത്രമായിരുന്നെങ്കിൽ സുന്നി ചെറുപ്പക്കാരും ഇതിൽ പെട്ടുപോകേണ്ടതായിരുന്നു. അതുമാത്രമല്ല സ്വാധീനഘടകം. വിശ്വാസം ഒരു ഘടകമാണ്. അടിസ്ഥാനപരമായ ഘടകം അതാണ്. വഹാബിസത്തിൽ ഊന്നിനിൽക്കുന്ന ഒരു ഇസ്ലാമിക് സ്റ്റേറ്റിന്റെ സംസ്ഥാപനത്തിനു വേണ്ടിയാണല്ലോ യുദ്ധംവെട്ടുന്നത്.

ആ സ്വപ്നരാജ്യം യാഥാർത്ഥ്യമായി എന്ന് സ്ഥാപിക്കാനായി പ്രചരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങൾ ഏതെന്ന് നോക്കുക. ദർഗകളും മഖ്ബറകളും പുണ്യാത്മാക്കളുടെ സ്മാരകങ്ങളും തകർക്കുന്ന ദൃശ്യങ്ങളാണ് ഏറ്റവുമധികം പ്രചരിപ്പിക്കുന്നത്. നബിമാരുടേയും വലിയ്യുമാരുടേയും എത്രയെത്ര സ്മാരകകുടീരങ്ങളാണ് അങ്ങനെതകർത്തത്. ഇസ്ലാമിന്റെ ചരിത്രഭൂമിയിലെല്ലാം അത് അരങ്ങേറി. ഈ പണി കേരളത്തിലെ വഹാബികൾ പതിറ്റാണ്ടുകളായി ചെയ്തുപോരുന്നതാണ്. ഇപ്പോഴും നാടുകാണി ചുരത്തിൽ ചെയ്തത് ഇതാണ്. ഇക്കാലത്തുതന്നെ ഇവിടേയും ഇതു ചെയ്തത് യാദൃശ്ചികമാകാനിടയില്ല. പൊളിക്കാൻ താൽപര്യമുള്ളവരെ ആകർഷിക്കാനുള്ള ഒരു പ്രദർശനപ്രകടനമായിരുന്നു നാടുകാണിയിൽ കണ്ടത്. കേരളത്തിലെ ആദ്യത്തെ ഐ.എസ് ആക്രമണമാണ് നാടുകാണിയിലുണ്ടായത് എന്നുതന്നെ കാണണം.

തീവ്രമായ വിഭാഗീയതയുള്ളവരാണ് വഹാബികൾ. പ്രത്യേകിച്ച് കേരളത്തിലെ വഹാബികൾ. അവരെക്കുറിച്ച് ഒ. അബ്ദുറഹ്മാന്റെ ഒരു നിരീക്ഷണമുണ്ട്. ''വഹാബികൾ എന്നറിയപ്പെടുന്ന മുജാഹിദുകളുടെ കാര്യത്തിൽ ചില പ്രശ്നങ്ങൾ ഗൗരവമായിത്തന്നെ ഉണ്ട്. ഗുലുവ്വ് എന്ന് ഖുർആൻ പറഞ്ഞ അതിരുകവിഞ്ഞ മതമൗലികവാദികളായി മാറിയിരിക്കുകയാണ് അവർ. സൗദി അറേബ്യയാണല്ലോ ഒരു വഹാബീരാജ്യം. അന്ധവിശ്വാസത്തിന് എതിരെന്നപേരിൽ ചരിത്രസ്മാരകങ്ങൾ തകർത്തുകളഞ്ഞു അവർ. അതൊന്നും ചെയ്യാൻ പാടില്ലാത്തതാണ്. അതൊക്കെ വരുംതലമുറക്ക് വേണ്ടി സൂക്ഷിക്കണമായിരുന്നു. ഇവിടേയും വളരെ കുടുസ്സായ മതചിന്തയാണ് അവർ പ്രചരിപ്പിക്കുന്നത്. ഇത്രയൊന്നും തീവ്രമാകേണ്ടതില്ല. മുജാഹിദ് വിഭാഗങ്ങൾ ഗ്രൂപ്പുകളായി പൊട്ടിപ്പിളരുംതോറും ഇതിന്റെ തീവ്രത കൂടിവരികയാണ്'' - ഇതാണ് ആ നിരീക്ഷണം.( മുഖ്യാധാര 2016- ഫെബ്രുവരി)

അവരുടെ തീവ്രത എത്രയെന്ന് കാണാൻ കേരളത്തിൽ പ്രത്യേകിച്ച് ഉദാഹരണങ്ങൾ നിരത്തേണ്ടതില്ലല്ലോ. മതപ്രബോധനത്തിലും അതേ തീവ്രത അവർ കാണിക്കുന്നു. ആശാസ്യമല്ലാത്ത തീവ്രത. അതിന്റെ ബഹിർസ്ഫുരണമാണ് പരമതനിന്ദയും അസഹിഷ്ണുതയും നിറഞ്ഞ പ്രസംഗങ്ങൾ. ഇത് കേരളത്തിലെ മുസ്ലിം പാരമ്പര്യമല്ല. കേരളത്തിലെ പാരമ്പര്യമുസ്ലിംകളെ വഹാബികൾക്ക് കണ്ടുകൂട. ആ പാരമ്പര്യം ഒരു പോരായ്മയായി കരുതുന്നവരാണ് 'നവോന്ഥാനത്തിനു വേണ്ടി' വഹാബിസത്തെ പ്രാപിച്ചത്. പാരമ്പര്യമുസ്ലിംകളുടെ രീതികളിൽവെച്ച് അവർക്ക് ഏറ്റവും അരോചകമായി തോന്നിയത് വയളുകൾ അഥവാ മതപ്രസംഗങ്ങൾ ആയിരുന്നു.

യഥാർത്ഥത്തിൽ ഒരു കാലഘട്ടത്തിലെ മതവിദ്യാഭ്യാസ സമ്പ്രദായമായിരുന്നു അത്. ചെറുപ്പത്തിൽ കൃത്യമായ വിദ്യാഭ്യാസം ലഭിക്കാതെപോയവർക്ക, ജീവിക്കാൻ അധ്വാനിക്കുന്നതിനിടയിൽ പഠനം നടത്താൻ കഴിയാത്തവർക്ക്, അത് നൽകുന്നതിനായാണ് വയളുകൾ സംഘടിപ്പിച്ചിരുന്നത്. പള്ളികളോടും മദ്രസ്സകളോടും ചേർന്നാണ് അതിന് വേദിയൊരുക്കിയിരുന്നത്. എന്നുവച്ചാൽ മുസ്ലിംപ്രദേശങ്ങളിൽ, മുസ്ലിംസദസ്സുകളിലായിരുന്നു വയളുകൾ. തീർത്തും നിരക്ഷരായ ആളുകളെ ലക്ഷ്യം വച്ചാവുമ്പോൾ അവരെ പിടിച്ചിരുത്തുകയും അവർക്ക് മനസ്സിലാകുകയും ചെയ്യുന്ന രീതി അതിനായി അനുവർത്തിച്ചിരുന്നു. ആ പ്രസംഗശൈലിപോലും അരോചകമാണ് എന്നാണല്ലോ വഹാബികൾ പരിഹസിച്ചിരുന്നത്.

എന്നാൽ അവരുടെ നവോന്ഥാനം പൂർത്തിയായി അത് പിളർന്നുതുടങ്ങിയപ്പോൾ പുറത്തുവന്ന പ്രസംഗമുജാഹിദുകൾ നടത്തിക്കൊണ്ടിരിക്കുന്ന പരമതനിന്ദ നിറഞ്ഞ പ്രസംഗങ്ങൾ എത്രമാത്രം അരോചകമാണ്? അത് ഇനിയും മനസ്സിലാകാത്തത് കേരളത്തിലെ വഹാബികൾക്ക് മാത്രമാണ്. അത് അവർക്ക് മനസ്സിലകാത്തത് അവരുടെ ഉള്ളിലെ തീവ്രത കാരണമാണ്. അതിരുകടന്ന തീവ്രത. ആ തീവ്രതതന്നെയാണ് കേരളത്തിലെ വഹാബി ചെറുപ്പക്കാരെ ഹിജ്റപോകാൻ പ്രേരിപ്പിക്കുന്നത്. അവർ പ്രചരിപ്പിക്കുന്ന മതം എത്രമാത്രം കുടുസ്സായതാണ് എന്ന് മനസ്സിലാകത്തതും കേരളത്തിലെ വഹാബികൾക്ക് മാത്രമാണ്. അതുകൊണ്ടാണ് ഐക്യസംഘമായി തുടങ്ങിയ പ്രസ്ഥാനം ചിതറിയപ്പോൾ ,അതിൽനിന്നുണ്ടാകുന്ന ഗ്രൂപ്പുകൾ പിളർന്ന് ഒരോസംഘവും കുടുസ്സായിക്കൊണ്ടുരിക്കുന്നത്. ഒരോ സംഘത്തിന്റെയും മതം അവരുടെ ഗ്രൂപ്പുമാത്രമാണ്. അതിൽ അല്ലാത്തവരെല്ലാം മതത്തിനു പുറത്താണ്. അതുകൊണ്ടാണല്ലോ വഹാബി കുടുംബത്തിലെ മകൻ വഹാബിയായ ഉപ്പയെ 'യഥാർത്ഥ ഇസ്ലാമിലേക്ക്' ക്ഷണിച്ചത്. കേരളത്തിലെ മുസ്ലിംകളുടെ ഇസ്ലാം അത്രയും കുടുസ്സല്ല. അത്രയും തീവ്രവുമല്ല. അതുകൊണ്ടാണ് കേരളത്തിലെ സുന്നികൾ 'ഹിജ്റ' പോകാത്തത്.

ബഹുമത സമൂഹത്തിൽ സ്വീകരിക്കപ്പെടുകയും താലോലിക്കപ്പെടുകയും ചെയ്ത പാരമ്പര്യമാണ് കേരള മുസ്ലിംകൾക്കുള്ളത്. മാലിക് ഇബിനു ദിനാറും സംഘവും വന്ന ആദ്യകലഘട്ടംമുതൽ അതാണ് ചരിത്രം. പിന്നീട് ഹദർമൗത്തിൽ നിന്ന് സയ്യിദന്മാർ വന്നപ്പോഴും അതേ സ്വീകാര്യതയാണ് കി്ട്ടിയത്. ഹദർമൗത്തിൽ നിന്ന് കച്ചവടസംഘത്തോടൊപ്പം പായക്കപ്പലിൽ ശൈഖ് ജിഫ്രി ബിൻ മുഹമ്മദ് ഹിജ്റ 1159-ൽ ( എ.ഡി 1746) കോഴിക്കോട് കടപ്പുറത്ത് ഇറങ്ങിയ ചരിത്രസന്ദർഭം പ്രസിദ്ധമാണ്. കോഴിക്കോട് ഭരിക്കുന്ന സാമൂതിരി രാജാവിന് ഇതരമതസ്ഥരോടുള്ള സമീപനത്തെക്കുറിച്ച് കേട്ടറിഞ്ഞാണ് ജിഫ്രിതങ്ങൾ കോഴിക്കോട്ടേക്ക് തിരിച്ചത്. കോഴിക്കോട്ടിറങ്ങിയ ജിഫ്രിതങ്ങളെ അന്നത്തെ കോഴിക്കോട് ഖാസി മുഹയ്ദ്ദീൻ ബിൻ അബ്ദുസ്സലാമും സാബന്ദർകോയ( ഒരു ഉദ്യോഗപ്പേര്)യും അടക്കമുള്ള മുസ്ലിം പ്രമുഖർ സ്വീകരിച്ച് സാമൂതിരിയുടെ കൊട്ടാരത്തിലേക്കാണ് നേരെ കൊണ്ടുപോയത്. ഖാസിക്ക് സാമൂതിരിയുടെ കൊട്ടാരത്തിൽ പ്രത്യേക ഇരിപ്പിടംതന്നെ ഉണ്ടായിരുന്നു. കൊട്ടാരത്തിലെത്തിയ ജിഫ്രി തങ്ങളെ സാമൂതിരി ആദരപൂർവ്വം സ്വീകരിച്ചു. നാട്ടിലെ മുസ്ലിംകൾക്ക് താങ്ങുംതണലുമായി കോഴിക്കോടുതന്നെ താമസിക്കാൻ മാനവിക്രമൻ രാജാവ് ജിഫ്രിതങ്ങളോട് അഭ്യർത്ഥിച്ചു. കല്ലായിക്ക് സമീപമുള്ള ആനമാട് എന്ന പ്രദേശത്തെ തെങ്ങിൻതോപ്പും കുറ്റിച്ചിറയിലെ വിശാലമായ സ്ഥലവും മാളിയേക്കൽ ഭവനവും (ഇന്നത്തെ ജിഫ്രി ഹൗസ്) സൗജന്യമായി തങ്ങൾക്ക് വിട്ടുകൊടുത്തു. ഖാസിയെപോലെതന്നെ ജിഫ്രിതങ്ങളേയും എല്ലാ നികുതികളിൽ നിന്നും രാജാവ് ഒഴിവാക്കി.

അക്കാലത്ത് കോഴിക്കോടുണ്ടായിരുന്ന ഹസ്രത്ത് സയ്യിദ് മുഹമ്മദ് ഹാമിദ് അവർകൾ ജിഫ്രിതങ്ങളുടെ ശിഷ്യത്വം സ്വീകരിച്ചു. ഇരുവരും മലബാറിന്റെ ഉൾപ്രദേശങ്ങളിൽ ചുറ്റിസഞ്ചരിച്ച് ഇസ്ലാംമത പ്രചാരണം നടത്തി. നാടിന്റെ നാനാഭാഗത്തുനിന്നും ആത്മീയോപദേശത്തിനായി ആളുകൾ കോഴിക്കോട്ടേക്ക് എത്തിക്കൊണ്ടിരുന്നു. ചുരുങ്ങിയകാലംകൊണ്ട് മലബാർ മുസ്ലിംകളുടെ ആത്മീയനേതാവായി തങ്ങൾ ഉയർന്നു. ഗുരുവിനേയും ശിഷ്യനേയും ജാതിമതഭേതമില്ലാതെ ജനങ്ങൾ ആദരിച്ചു. അനേകം അമുസ്ലിംകൾ അവർ മുഖേന ഇസ്ലാംമതം ആശ്ലേഷിക്കുകയുണ്ടായി.(കോഴിക്കോട്ടെ മുസ്ലിംകളുടെ ചരിത്രം)

ഒരു കാലഘട്ടത്തിന്റെ ഖുത്ബ് ആയിരുന്ന മമ്പുറം മൗലദ്ദവീല സയ്യിദ് അലവിതങ്ങളുടേയും പാരമ്പര്യം ഇതാണ്. ഇതുതന്നെയാണ് കേരളത്തിലെ മുസ്ലിംകളുടെ പൊതുവായ പാരമ്പര്യം. സ്വീകരിക്കപ്പെട്ട ഒരു പാരമ്പര്യത്തിന്റെ അനന്തരാവകാശികളാണ് അവർ. അത് മറന്നില്ല എന്നതാണ് കേരളത്തിലെ മുസ്ലിംകളുടെ ഏറ്റവും വലിയ ഗുണം. സ്വീകരിക്കപ്പെട്ട ഈ നാട്ടിൽ കിട്ടുന്നതിനേക്കാൾ മെച്ചപ്പെട്ടതൊന്നും മറ്റെവിടെപ്പോയാലും കിട്ടില്ല എന്ന് അവർക്കറിയാം. ആ അറിവ് അവർക്ക് ജിഫ്രി തങ്ങളേയും മമ്പുറം തങ്ങളേയും പോലുള്ള ആത്മീയ നേതാക്കളുടെ പരമ്പരയിലൂടെ കൈമാറിക്കിട്ടിയതാണ്. കേരളത്തിലെ മുസ്ലിംകൾ അടിസ്ഥാനപരമായി കേരളീയരാണ്. അവർക്കു കിട്ടിയ മതത്തിൽ ആത്മീയതയുടെ നനവുണ്ട്. അതിനാൽ പരസ്പരബഹുമാനത്തിന്റെ അർത്ഥം അവർക്ക് മനസ്സിലാകും. അതുകൊണ്ട് അവർ പരമതനിന്ദ നടത്തില്ല.

വഹാബികൾ അങ്ങനെയല്ല. അവർക്ക് കൈമാറിക്കിട്ടിയ ഇസ്ലാമിൽ ആത്മീയതയില്ല. അത് സ്രോതസ്സിൽവെച്ചുതന്നെ അടച്ചുകളഞ്ഞിരുന്നു. വരണ്ട മതമാണ് അവർ പ്രചരിപ്പിക്കുന്നത്. ആത്മീയമായല്ല സാങ്കേതികമായി മുസ്ലിംകളാണ് വഹാബികൾ. സാങ്കേതികമുസ്ലിംങ്ങൾ എന്നു പറഞ്ഞാലും തെറ്റല്ല. ആത്മീയവിദ്യയല്ല സാങ്കേതിക വിദ്യയാണ് അവർക്ക് പഥ്യം. ദർസുകളും ഗുരുനാഥന്മാരുമല്ല, സൈബർ സംവിധാനങ്ങളും ഇന്റർനെറ്റ് മറുപടികളുമാണ് അവരെ വഴിനടത്തുന്നത്. അതുകൊണ്ടുതന്നെ തസ്ബീഹ് മാലയേക്കാൾ അവർക്ക് കൈകാര്യം ചെയ്യാൻ എളുപ്പം തോക്കുകളാണ്. ഇസ്ലാമികരാജ്യം ഉണ്ടാക്കാൻ പോകുന്നവരുടെ ചിത്രങ്ങൾ കണ്ടിട്ടില്ലേ, ഒരുകയ്യിൽ ഖുർആനും മറുകയ്യിൽ തോക്കുമാണ് അതിൽ.

എന്നാൽ പാരമ്പര്യ മുസ്ലിംകളുടെ ചിത്രങ്ങളിൽ ഖുർആനും തസ്ബീഹ് മാലയുമായിരിക്കും. അതാണ് അത്മീയ ഇസ് ലാമിന്റയും സാങ്കേതിക ഇസ്ലാമിന്റെയും വ്യത്യാസം. വഹാബിസത്തിന്റെ സ്ഥാപകനായ മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിനും തോക്ക് ആയിരുന്നു പ്രിയം. ഇസ്ലാംതന്നെയും അദ്ദേഹത്തിന്റെ കയ്യിൽ സാങ്കേതികമായ ഒരു ഉപകരണമായിരുന്നു. ഒരു പുതിയ രാജ്യം സ്ഥാപിക്കാനുള്ള ഉപകരണം. പതിനെട്ടാം നൂറ്റാണ്ടിൽ മുസ്ലിംകളെ മാത്രം കൊന്നൊടുക്കിക്കൊണ്ടും മുസ്ലിംകളുടെ ആത്മീയനേതാക്കളുടെ സ്മാരകങ്ങളെല്ലാം കൊള്ളയടിച്ചുകൊണ്ടും വഹാബ് ഒരു രാജ്യമുണ്ടാക്കി. സ്മാരകങ്ങൾ എന്നാൽ കഅബയും മദീനാമുനവ്വറയും കർബലയിലെ ഹുസൈൻതങ്ങളുടെ ജാറവും എല്ലാം. എന്നിട്ട് ആ രാജ്യം രണ്ട് കുടുംബങ്ങൾ പങ്കിട്ടെടുത്തു. അലു സഊദും ആലു ശൈഖും. ആലു സഊദ് എന്നാൽ സഊദ് രാജാവിന്റെ കുടുംബം. ആലു ശൈഖ് എന്നാൽ അബ്ദുൽ വഹാബിന്റെ കുടുംബം. രാജാധികാരം സഊദ് രാജാവിന്റെ കുടുംബത്തിനും മതാധികാരം അബ്ദുൽവഹാബിന്റെ കുടുംബത്തിനും എന്നതാണ് അതിന്റെ സമവാക്യം. കൊട്ടാര വിപ്ലവങ്ങൾ പലതും നടന്നിട്ടും ആ സമവാക്യം മാറിയിട്ടില്ല എന്നതും ശ്രദ്ധിക്കണം.

വഹാബിസത്തിന്റെ രണ്ടാംവരവിനെ, 1910-ലെ സാഹചര്യം വിശദീകരിച്ചുകൊണ്ട് കേരളത്തിലെ പ്രാമാണികനായ വഹാബി നേതാവ് കെ. ഉമർ മൗലവി അദ്ദേഹത്തിന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. അതിൽ ഒരു നിരീക്ഷണമുണ്ട്. '' അന്ന് ഹിജാസ് വാണരുളിയിരുന്നത് ബനൂഹാഷിം കുടുംബമായിരുന്നു. ശിർക്കിന്റേയും ബിദ്അത്തുകളുടേയും സംരക്ഷകരുമായിരുന്നു. അബ്ദുൽ അസീസ് ഇബിനു സഊദ് രാജാവ് ഹിജാസിലേക്ക് പടനയിച്ചു. ആ വിശുദ്ധയുദ്ധത്തിൽ ബനൂഹാഷിം ഭരണകൂടം പരാജിതമായി. ഹിജാസ് ശിർക്കിന്റെ കരാള ഹസ്തത്തിൽ നിന്ന് മോചിതമായി. തൗഹീതിന്റെ പതാക ഉമ്മുൽഖുറാഇൽ പാറിക്കളിച്ചു'. എന്നാണ് ഉമർ മൗലവി ആഹ്ലാദിക്കുന്നത്.

ബനൂഹാഷിം കുടുംബത്തെ പരാജയപ്പെടുത്തിയതിൽ ആഹ്ലാദിക്കുന്നവർ ആരായിരിക്കും എന്ന് ഇസ്ലാമിന്റെ ചരിത്രം അറിയുന്നവർക്കെല്ലാം അറിയാമല്ലോ. അറിയാത്തവർ ഇനിയെങ്കിലും അതു പഠിക്കാനുള്ള സമയമായിരിക്കുന്നു. വഹാബിസത്തിന്റെ ഒളിയജണ്ടകളെ മനസ്സിലാക്കാനും പ്രതിരോധിക്കാനും അത് ആവശ്യമാണ്. ഒരിക്കൽകൂടി വഹാബികൾ തോക്കുമായിവന്ന് മുസ്ലിംകളെ കൊന്ന്, ചരിത്രസ്മാരകങ്ങൾ കൊള്ളയടിക്കുകയാണ്. അതും ഒരു ഇ്സലാമികരാജ്യം സ്ഥാപിക്കാനാണ് അതിനായുള്ള യുദ്ധത്തിൽ പങ്കെടുക്കാനാണ് ഈ വഹാബിയുവാക്കൾ കേരളത്തിൽ നിന്നും പോകുന്നത്.

ജനസംഖ്യാനുപാതികമായി നോക്കിയാൽ തുലോം കുറവാണ് കേരളത്തിലെ വഹാബികളുടെ എണ്ണം. ഭിന്നിപ്പുകൾ മൂലം അവരുടെ സംഘടനാശേഷി തളരുകയും ചെയ്തു. എങ്കിലും വഹാബി അജണ്ടകൾ കേരളത്തിൽ നടപ്പാക്കാൻ അവർക്ക് കഴിയുന്നു. കേരളത്തിലെ മുസ്ലിംസമൂഹത്തെ മൊത്തത്തിൽ വഹാബിവൽക്കരിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. വേഷം പോലും പുതുതായി ഡിസൈൻചെയ്ത് വഹാബി സംസ്‌കാരം വളർത്തുകയാണ്. അറ്റമില്ലാതെ നീളുന്ന താടിയും ബർമുഡപോലുള്ള മുറിപ്പാന്റും കൊണ്ട് ഒരു പ്രത്യേക വേഷം ഉണ്ടാക്കാൻ അവർ ശ്രമിക്കുന്നത് കേരളീയമുസ്ലിം സ്വത്വം തകർക്കാനാണ്. പ്രാദേശിക മുസ്ലിംസ്വത്വം തകർക്കാൻ ലോകവ്യാപകമായി വഹാബികൾ ചെയ്യുന്നതാണത്.

വഹാബി അജണ്ട നടപ്പാക്കുന്നതിന് ആദ്യമായി അവർ ചെയ്തത്. അഹലുസുന്നത്തിന്റെ വക്താക്കളായി അവരെത്തന്നെ സ്വയം പ്രതിഷ്ടിക്കുക എന്നതാണ്. അവരല്ലാത്തവരേയും അവർ പറയുന്നത് അംഗീകരിക്കാത്തവരേയും മുഴുവൻ വഴിപിഴച്ചവരായി പ്രഖ്യാപിക്കുക. അത് പ്രചരിപ്പിക്കുക. ഔലിയാക്കളുടേയും ആദരണീയരായ പുണ്യാത്മാക്കളുടേയും ഖബറുകൾ സിയാറത്തുചെയ്യുന്നത് ''ബബർപൂജ''യാണ് എന്ന് അന്യമതസ്ഥരെ പഠിപ്പിക്കുന്നത്, വഹാബികൾ മാത്രമാണ് യഥാർത്ഥമുസ്ലിംകൾ എന്ന് സ്ഥാപിക്കാനാണല്ലോ.

സത്യത്തിൽ ആ സിയാറത്തുകൾ കേരളത്തിൽ കേവലം മതപരമായ ഒരു ചടങ്ങുകളല്ല. ജാതിമതഭേദമില്ലാതെ എല്ലാവരുടേയും ആശ്രയകേന്ദ്രങ്ങളാണ് കേരളത്തിലെ മഖാമുകൾ. അവിടങ്ങളിൽ നടന്നിരുന്ന ഉറൂസുകളും നേർച്ചകളും നാടിന്റെ പൊതു ആഘോഷങ്ങളായിരുന്നു. അത് മുടക്കിക്കഴിഞ്ഞതിനു ശേഷമാണ്, ഓണത്തിനും പെരുന്നാളിനും മനുഷ്യന്മാർ പരസ്പരം സഹകരിക്കരുത് എന്ന് ഈ മുജാഹിദുകൾ പ്രസംഗിക്കുന്നത്. അവർക്ക് കൂട്ടമായി ഒന്നും ആഘോഷിക്കാൻ കഴിയില്ല. അവരുടെ മതം കുടുസ്സാണ്. ആത്മീയതയുടെ നനവില്ലാതെ വരണ്ടതാണ്. അതുകൊണ്ടാണ് ആ മതം പിന്തുടരുന്നവരുടെ കണ്ണുകളും വരണ്ടതായി കാണുന്നത്. കണ്ണുകളിൽ നനവുള്ളതുകൊണ്ടാണ് കേരളത്തിലെ മുസ്ലിംകൾ യുദ്ധംചെയ്യാനായി പോകാത്തത്.

കേരളത്തിലെ മുസ്ലിംകളും അവരുടെ പ്രസ്ഥാനങ്ങളും മൊത്തത്തിൽ പിഴച്ചുപോയിരിക്കുന്നു എന്നാണ് ഇപ്പോൾ വഹാബികൾ പ്രചണ്ഡമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രചാരണം, അതിന്റെ പിന്നിലെ രഹസ്യോദ്ദേശ്യം അന്വേഷിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഐക്യസംഘം എന്നപേരിൽ വന്ന വഹാബിസം കേരള ജംഇയ്യത്തുൽ ഉലമ സ്ഥാപിക്കുന്നതുവരേയും ശാഖാപരമായ വ്യത്യാസങ്ങളില്ലാതെ നിലകൊണ്ടതാണ് കേരളത്തിലെ മുസ്ലിം സമൂഹം. ലോകമുസ്ലിം സമൂഹത്തെ പലതായി പിളർത്തിയ വൻ വാളുകൾ കേരളമുസ്ലിംസമൂഹത്തിന് ഒരു പോറൽ പോലും എൽപ്പിച്ചിട്ടില്ല. അഹ് ലുബെയ്ത്ത് - അഹ് ലുസുന്ന വ്യത്യാസം പോലും കേരളത്തിലുണ്ടായിട്ടില്ല. അഹ് ലുബെയ്ത്തിന്റെ ആദരണീരായ നേതാക്കളാണ് കേരളത്തിലെ മുസ്ലിംകളെ നയിച്ചത്. നയിച്ചുകൊണ്ടിരിക്കുന്നതും. അതുകൊണ്ടാണ് കേരളത്തിലെ സുന്നികൾ ഹിജ്റ പോകാത്തത്.

ഇപ്പോൾ നടക്കുന്ന ഈ പ്രചാരണം, കേരളത്തിലെ സുന്നികൾ പിഴച്ചവരാണ് എന്ന പ്രചാരണം. വിഷത്തിലൂട്ടിയ വാളാണ്. അത് ലളിതമായി കണ്ടുകൂട. വഹാബികൾ സ്വയം സുന്നികളായി നടിക്കുന്നു. എന്നിട്ട് മുസ്ലിംകളെ പിഴച്ചവരെന്ന് മുദ്രകുത്തുന്നു. പിഴച്ചവരെ എന്തും ചെയ്യാമെന്നാണ് അവരുടെ വരണ്ടമതം അവരെ പഠിപ്പിച്ചിട്ടുള്ളത്. അതിനാൽ സൂക്ഷിക്കണം. കേരളീയ മുസ്ലിംസമൂഹത്തെ വഹാബി വൽക്കരിക്കാനുള്ള നീക്കത്തെ കരുതിയിരിക്കണം.

(മാധ്യമപ്രവർത്തകനായ ലേഖകൻ ഫേസ്‌ബുക്കിൽ എഴുതിയ പോസ്റ്റ് ).

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP