Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

2018 കടന്നു പോകുമ്പോൾ രാജ്യത്തിന് ഓർക്കേണ്ട പ്രധാന സംഗതികൾ ഒട്ടേറെ; കേരളം നെഞ്ചു പൊട്ടുമാറ് തേങ്ങി കരഞ്ഞ 'ദുരിത വർഷം'; കർഷക ലക്ഷങ്ങൾ തെരുവിലേക്കിറങ്ങി പ്രതിഷേധമറിയിച്ച 'കണ്ണുനീർ വർഷം' ; രാഹുൽ തരംഗത്തിന്റെ 'ആരംഭ വർഷം' ; സുപ്രീം കോടതിയുടെ നിർണായക 'വിധി വർഷം';നിപയുടെ 'ഭീതി വർഷം';സിനിമയിലെ പുരുഷാധിപത്യത്തിന് തിരശ്ശീല വീഴ്‌ത്താൻ നടിമാർക്ക് സാധിച്ച 'വിജയ വർഷം' ; 'അനുഭവ വർഷം' ചൊരിഞ്ഞ 2018ന് നിറഞ്ഞ മനസ്സോടെ വിട

2018 കടന്നു പോകുമ്പോൾ രാജ്യത്തിന് ഓർക്കേണ്ട പ്രധാന സംഗതികൾ ഒട്ടേറെ; കേരളം നെഞ്ചു പൊട്ടുമാറ് തേങ്ങി കരഞ്ഞ 'ദുരിത വർഷം'; കർഷക ലക്ഷങ്ങൾ തെരുവിലേക്കിറങ്ങി പ്രതിഷേധമറിയിച്ച 'കണ്ണുനീർ വർഷം' ; രാഹുൽ തരംഗത്തിന്റെ 'ആരംഭ വർഷം' ; സുപ്രീം കോടതിയുടെ നിർണായക 'വിധി വർഷം';നിപയുടെ 'ഭീതി വർഷം';സിനിമയിലെ പുരുഷാധിപത്യത്തിന് തിരശ്ശീല വീഴ്‌ത്താൻ നടിമാർക്ക് സാധിച്ച 'വിജയ വർഷം' ; 'അനുഭവ വർഷം' ചൊരിഞ്ഞ 2018ന് നിറഞ്ഞ മനസ്സോടെ വിട

മറുനാടൻ ഡെസ്‌ക്‌

2018 എന്ന വർഷം നമ്മെ വിട്ടു പിരിയുമ്പോൾ ഓർക്കാൻ ഓട്ടേറെയുണ്ട്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ വിധി പ്രളയത്തിന്റെ രൂപത്തിൽ നിറഞ്ഞാടിയ വർഷം എന്നത് മുതൽ സുപ്രീം കോടതിയുടെ നിർണ്ണായകമായ വിധി വന്ന വർഷം എന്നത് വരെ നമുക്ക് ഓർക്കാനുണ്ട്. വാർത്തയുടെ മിന്നും ലോകത്ത് ഇടം നേടി ജനഹൃദയങ്ങളിൽ നിന്നും മായാതെ കിടക്കുന്ന പ്രധാന സംഭവങ്ങൾ ഒന്ന് നോക്കാം.

2018 സംസ്ഥാനങ്ങളിലെ മാറി മറിഞ്ഞ രാഷ്ട്രീയം

നിയമസഭാ തിരഞ്ഞെടുപ്പു നടന്ന ത്രിപുരയിൽ ബിജെപി സ്വന്തമാക്കിയത്ച രിത്ര വിജയമായിരുന്നു. കാൽ നൂറ്റാണ്ടോളം 'ചെങ്കോട്ട'യായി ഇടതുപക്ഷം കാത്തുപോന്ന ത്രിപുര ബിജെപി പിടിച്ചെടുത്തു. കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒരു സീറ്റു പോലുമില്ലാതിരുന്ന, പ്രതിപക്ഷം പോലുമല്ലാതിരുന്ന ബിജെപി ഇക്കുറി ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം സ്വന്തമാക്കി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകൾ വേണ്ട ഇവിടെ ബിജെപി 35 സീറ്റ് നേടി. ബിജെപിയുെട സഖ്യകക്ഷിയായ ഐപിഎഫ്ടി എട്ടു സീറ്റിലും ജയിച്ചതോടെ ബിജെപി മുന്നണിയുടെ വിജയത്തിന് പ്രഭയേറി.


കഴിഞ്ഞ തവണ 49 സീറ്റിൽ ജയിച്ച സിപിഎമ്മിന് ഇക്കുറി നേടാനായത് 16 സീറ്റുകൾ മാത്രം. മുഖ്യമന്ത്രി മണിക് സർക്കാരിന്റെയും സിപിഎമ്മിന്റെയും പ്രഭാവം ത്രിപുരയിലെ ജനം ഇക്കുറി കണക്കിലെടുത്തില്ല എന്നാണു തിരഞ്ഞെടുപ്പു ഫലം കാണിക്കുന്നത്.
വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറിൽ ഏതാനും സീറ്റിൽ സാന്നിധ്യമറിയിച്ച കോൺഗ്രസ് വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തിരശീലക്ക് പിന്നിലാവുകയായിരുന്നു.

രാജ്യത്തിന്റെ തിരഞ്ഞെടുപ്പു ചരിത്രത്തിൽ ആദ്യമായാണ് സംസ്ഥാനത്ത് ഇടതുപക്ഷവും ബിജെപിയും നേർക്കുനേർ ഏറ്റുമുട്ടിയത്. സംസ്ഥാനത്ത് 59 സീറ്റുകളിലായിരുന്നു തിരഞ്ഞെടുപ്പ്. ഇടതുപക്ഷത്ത് സിപിഎം-56 സീറ്റിലും സിപിഐ, ആർഎസ്‌പി, ഫോർവേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മൽസരിച്ചു. ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒൻപതു സീറ്റിലും. ആരുമായും സഖ്യമില്ലാത്ത കോൺഗ്രസ് 59 സീറ്റിൽ.തൃണമൂൽ കോൺഗ്രസ് 24 സീറ്റിൽ.

കാൽനൂറ്റാണ്ടായി ഇടതുഭരണത്തിലായിരുന്ന സംസ്ഥാനത്ത് മുഖ്യമന്ത്രി മണിക് സർക്കാറിന്റെ പ്രതിച്ഛായയാണ് സിപിഎം തുറുപ്പുചീട്ടാക്കിയത്. 2013ൽ, മൽസരിച്ച 50 സീറ്റിൽ 49ലും കെട്ടിവച്ച പണം നഷ്ടമായ ബിജെപി, തൃണമൂലിന്റെ എംഎൽഎമാരെ വിലയ്ക്കു വാങ്ങിയാണ് മുഖ്യപ്രതിപക്ഷമായത്. കഴിഞ്ഞ തവണ 1.54% മാത്രം വോട്ട് നേടിയ ബിജെപി ഇത്തവണ ബൂത്ത് തലംമുതൽ ചിട്ടയോടെ പ്രചാരണ പ്രവർത്തനം നടത്തിയാണ് ഇടതുകോട്ട തകർത്തത്.

അഞ്ച് വർഷം മുൻപ് ഒരാളൊഴികെ എല്ലാ സ്ഥാനാർത്ഥികൾക്കും കെട്ടിവച്ച കാശു പോയ പാർട്ടിയാണു ബിജെപി. 2013ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തികച്ചും ഏകപക്ഷീയമായ വിജയത്തോടെ സിപിഎം ത്രിപുരയിൽ ഭരണം നിലനിർത്തിയപ്പോൾ ബിജെപി ചിത്രത്തിലെ ഇല്ലായിരുന്നു. ആകെയുള്ള 60 സീറ്റുകളിൽ 50 എണ്ണത്തിലാണ് ബിജെപി കഴിഞ്ഞ തവണ സ്ഥാനാർത്ഥികളെ നിർത്തിയത്. എന്നാൽ 50ൽ 49 മണ്ഡലങ്ങളിലും ബിജെപി സ്ഥാനാർത്ഥികൾക്കു കെട്ടിവച്ച കാശ് നഷ്ടപ്പെടുകയായിരുന്നു. ഇത്തവണയും 50 സീറ്റുകളിൽ മത്സരിച്ച ബിജെപി പക്ഷെ ഭൂരിപക്ഷം സീറ്റുകളിലും ഒന്നാമതെത്തി. 2013ലെ തിരഞ്ഞെടുപ്പിൽ ഒരു സീറ്റും നേടാൻ കഴിയാതിരുന്ന നിലയിൽനിന്ന് ഇത്തവണ 43 സീറ്റ് എന്ന സുവർണ നേട്ടത്തിലേക്കാണ് ബിജെപി കുതിച്ചെത്തിയത്.

ബിജെപി വലിയ മുന്നേറ്റം നടത്തിയെന്നു മാത്രമല്ല കാൽനൂറ്റാണ്ടായി ചെങ്കോട്ടയായിരുന്ന സംസ്ഥാനത്ത് സിപിഎം ഭരണം അവസാനിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ തവണ 49 സീറ്റുകൾ നേടിയ സിപിഎം ഇത്തവണ വൻതകർച്ചയാണ് നേരിട്ടത്. എന്നാൽ വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിവശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തുപോലും ബിജെപി അധികാരത്തിലെത്തിയില്ല. എന്നാൽ കോൺഗ്രസ് ആകട്ടെ വൻ തിരിച്ചുവരിവ് നടത്തിക്കഴിഞ്ഞു.

മിസോറമിൽ ഭരണം നഷ്ടപ്പെട്ടെങ്കിലലും മൂന്നിടത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു. ഈ വിജയം കോൺഗ്രസിന് പുതുജീവൻ നൽകുകയായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ സംസ്ഥാനങ്ങളായ മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു തെലങ്കാനയിൽ നേരത്തെ ബിജെപിക്ക് 7സീറ്റ് ഉണ്ടായിരുന്നു ഇപ്പോൾ ഒന്ന് മാത്രം. മിസോറാമിലും ബിജെപിക്ക് ദയനീയ പരാജയം ഉണ്ടായി. നഷ്ടപ്പെട്ട പ്രതാപം കോൺഗ്രസിന് നേടിക്കൊടുക്കുന്നതിൽ കോൺഗ്രസ് അധ്യക്ഷനെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ മികച്ച സംഭാവനയായിരുന്നു.

മോദി യുഗത്തിന് അന്ത്യം; രാഹു കാലത്തിന് തുടക്കം

ബിജെപിക്കും മോദി സർക്കാരിനും 2018 അത്ര നല്ല കാലമായിരുന്നില്ല. മോദി ഇഫക്ട് കൊണ്ട് വീണ്ടും അധികാരത്തിലേറുമെന്ന വിശ്വാസങ്ങൾ തകർന്നത് 2018ലാണ്. വരുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിവശേഷിപ്പിച്ച അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരിടത്തുപോലും ബിജെപി അധികാരത്തിലെത്തിയില്ല. എന്നാൽ കോൺഗ്രസ് ആകട്ടെ വൻ തിരിച്ചുവരിവ് നടത്തിക്കഴിഞ്ഞു.

മിസോറമിൽ ഭരണം നഷ്ടപ്പെട്ടെങ്കിലലും മൂന്നിടത്ത് കോൺഗ്രസ് അധികാരമുറപ്പിച്ചു. ഈ വിജയം കോൺഗ്രസിന് പുതുജീവൻ നൽകുകയായിരുന്നു. ഹിന്ദി ഹൃദയഭൂമിയിൽ സംസ്ഥാനങ്ങളായ മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിൽ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു തെലങ്കാനയിൽ നേരത്തെ ബിജെപിക്ക് 7സീറ്റ് ഉണ്ടായിരുന്നു ഇപ്പോൾ ഒന്ന് മാത്രം. മിസോറാമിലും ബിജെപിക്ക് ദയനീയ പരാജയം ഉണ്ടായി. കർണാടകയിലെ പരാജയം ബിജെപിയെ നേരത്തെ തന്നെ തളർത്തിയിരുന്നു. കോൺഗ്രസിനെതിരെ റഫേൽ യുദ്ധവിമാന ഇടപാടിലെ അഴിമതിയാരോപണങ്ങൾ മോദി ആയുധമാക്കിയെങ്കിലും അത് മോദിക്ക് തന്നെ തിരിച്ചടിയാവുകയായിരുന്നു.

ഇപ്പോൾ കേസിൽ മോദി സർക്കാർ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആക്ഷേപവും നിലനിൽക്കുന്നു. റഫേൽ കുരുക്ക് കേന്ദ്രസർക്കാർ അഴിക്കും തോറും മുറുകുകയാണ്.
2018ന്റെ തുടക്കത്തിലായിരുന്നു വജ്രവ്യാപാരികളലും ബന്ധുക്കകളുമായ നീരവ് മോദിയും മെഹുൽ ചോക്സിയും പൊതുമേഖലാ ബാങ്കുകളെ കബളിപ്പിച്ച് ആയിരക്കണക്കകിന് കോടി രൂപയുയമായി രാജ്യം വിട്ടത്. ദാവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും നീരവ് മോദിയും ഒരുമിച്ചുള്ള ചിത്രം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാറുകളുടെ വഞ്ചനക്കെതിരെ കർഷകർ ശക്തമായി രംഗത്തുവന്നതാണ് പിന്നിട്ട വർഷത്തെ ശ്രദ്ധേയമായ മറ്റൊരു സംഭവവികാസം. രാജസ്ഥാനിലും മഹാരാഷ്ട്രയിലും മധ്യപ്രദേശിലും പശ്ചിമബംഗാളിലും ഉത്തർപ്രദേശിലും ഹരിയാനയിൽ കർഷകർ ദീർഘമായ സമരങ്ങൾ നടത്തി മധ്യപ്രദേശിലെ മന്ദ സോറി പൊലീസ് നടത്തിയ വെടിവെപ്പിൽ 6 കർഷകർ കൊല്ലപ്പെട്ടു.

ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജൻസികളെയും സ്വന്തം വരുതിയിൽ കൊണ്ടുവരാൻ ശ്രമിക്കുന്നതും മോദി സർക്കാരിന് വിനയായി. സിബിഐ ഡയറക്ടറെ തത്സ്ഥാനത്തുനിന്നും നീക്കിയ നടപടി മോദി സർക്കാരിനെ പ്രതിസന്ധിയിലാക്കി. റിസർവ് ബാങ്ക് ഗവർണറുടെ അധികാരങ്ങളിൽ സർക്കാരിന്റെ കൈകടത്തലും വിവാദമായി. റീസർവാ ബാങ്ക് ഗവർണർ സ്ഥാനം രാജിവെച്ചുകൊണ്ട് ഊർജിത് പട്ടേലിന്റെ വെളിപ്പെടുത്തലുകളും മോദിയെ വെട്ടിലാക്കുന്നതായിരുന്നു. ഗോസംരക്ഷണത്തിന്റെ പേരിൽ നടന്ന ആൾക്കൂട്ട കൊലപാതകങ്ങളും മോദിയുടെ മോദി കുറയ്ക്കാൻ കാരണങ്ങളായി. ഏറ്റവുമൊടുവിൽ പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പൈടെ രണ്ടു പേരുടെ മരണത്തിനിടയാക്കിയ ബുലന്ദ്ശഹറിലെ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്തത്തിൽ നിന്നും മോദിക്ക് ഒഴിഞ്ഞുമാറാനാവില്ല. വരുന്ന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദി പ്രഭാവം ബിജെപിയെ സ്വാധീനിക്കില്ല എന്ന് സർവേ ഫലങ്ങൾ പറയുന്നു.

2018 കേരളം കരഞ്ഞ നാളുകൾ

തിവുകളെല്ലാം തെറ്റിച്ചെത്തിയ പേമാരിയിലും മലവെള്ളപ്പാച്ചിലിലും കേരളം നടുങ്ങി.. 1924-നുശേഷം സംസ്ഥാനം കണ്ട ഏറ്റവും വലിയ പ്രളയത്തിൽ 483 മനുഷ്യജീവനുകൾ പൊലിഞ്ഞു. ചത്തുപൊങ്ങിയ നാൽക്കാലികളുടെയും പക്ഷികളുടെയും കണക്കുകൾ അവ്യക്തം. 14.5 ലക്ഷത്തോളംപേർ ദുരിതാശ്വാസക്യാമ്പുകളിലായി. കാർഷിക, വ്യാവസായിക, അടിസ്ഥാനസൗകര്യ മേഖലകളെ തകർത്തുകളഞ്ഞ പ്രകൃതിയുടെ താണ്ഡവത്തിൽ 31,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായി.ലോകത്തുതന്നെ ഈ വർഷമുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമാണെന്ന് യു.എന്നിനുകീഴിലെ ലോകകാലാവസ്ഥാസംഘടനയുടെ റിപ്പോർട്ടിൽ പറയുന്നു.

കേരളവും ലോകവും കൈകോർത്ത് പ്രളയത്തെ തോല്പിച്ചെങ്കിലും വിവാദങ്ങൾ ഇനിയുമടങ്ങിയിട്ടില്ല. മതിയായ മുന്നറിയിപ്പ് നൽകാൻ കഴിയാതെ പോയതും ഡാം മാനേജ്‌മെന്റിലെ പിടിപ്പുകേടുമെല്ലാം വലിയ ചർച്ചയായി. നവകേരളനിർമ്മിതിക്കായുള്ള ധനസമാഹരണം ഇപ്പോഴും വെല്ലുവിളിയായി തുടരുന്നു. വിദേശസർക്കാറുകളിൽനിന്ന് പണം സ്വീകരിക്കുന്നതിനെ കേന്ദ്രസർക്കാർ എതിർത്തതും പണംകണ്ടെത്തുന്നതിനായി സർക്കാർ പ്രഖ്യാപിച്ച സാലറി ചാല്ഞ്ചും രാഷ്ട്രീയവിവാദങ്ങളായി. കാലാവസ്ഥാമുന്നറിയിപ്പ് സംവിധാനങ്ങളുടെയും ദുരന്തനിവാരണ മാർഗങ്ങളുടെയും ശക്തിദൗർബല്യങ്ങൾ വെളിവാക്കപ്പെട്ടു. ഇന്നുവരെ സംസ്ഥാനം സ്വീകരിച്ചിരുന്ന ദുരന്തലഘൂകരണ മാർഗങ്ങളുമായി മുന്നോട്ടുപോകാനാവില്ലെന്നും ഇക്കാര്യത്തിൽ പുനരാലോചന വേണമെന്നുമുള്ള പാഠംപഠിക്കാൻ ദുരന്തം കാരണമായി.

പെരിയാർ കൊച്ചിയും വൈപ്പിനും തുരുത്തുകളും ജനിപ്പിച്ച പമ്പ കുട്ടനാടിന്റെ ജനിപ്പിച്ച 1341ലെ പ്രളയമഹാരഥനുണ്ടെങ്കിലും വെള്ളപ്പൊക്കമെന്ന് കേട്ടാൽ ഓർക്കണം 99ലെ വെള്ളപൊക്കത്തെ.. അതാണ് നാട്ടുനടപ്പ്..ഒരുപാട് പാടിപുകഴ്‌ത്തിയെങ്കിലും പക്ഷെ 99ലെ വെള്ളപൊക്കെ ആരും പഠിക്കാത്ത ഒരു പാഠമായി..94 വർഷം മുമ്പ് കരകവിഞ്ഞ് അതേവഴികളിലൂടെ പമ്പയും പെരിയാറും മറ്റനവധി പുഴകളും ഒഴുകി..കേരളത്തിന്റെ പുഴകൾ ആധികാരികമായി അവരുടെ തീരങ്ങൾ വീണ്ടെടുക്കുന്ന കാഴ്‌ച്ചയാണ് കണ്ട്ത്.

മരണക്കാറ്റ് വീശിയ നിപയും 2018ലെ തിരികെ വരാത്ത ഓർമ്മകളാവട്ടെ.. മരണഭീതി പരത്തി നിപ സംസ്ഥാനത്തെ വിറപ്പിച്ചത് ഏകദേശം രണ്ടുമാസത്തോളമായിരുന്നു. മെയ്‌, ജൂൺ മാസങ്ങളിൽ സംസ്ഥാനത്തിന്റെ സമ്പദ് രംഗത്തെപ്പോലും രോഗം പ്രതിസന്ധിയിലാക്കി. എബോളയ്ക്കുശേഷം ലോകത്തിന് ഏറ്റവും ഭീഷണിയായേക്കാവുന്ന രോഗമെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തിയ നിപ വൈറസ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് കണ്ടെത്തിയത്. വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടുപേർ അദ്ഭുതകരമായി ജീവിതത്തിലേക്കുതിരിച്ചുവന്നപ്പോൾ 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി ആരോഗ്യവകുപ്പ് പറയുന്നു. (ബ്രിട്ടീഷ് മെഡിക്കൽ ജേണൽ പ്രസിദ്ധീകരിച്ച വിദഗ്ധസംഘത്തിന്റെ റിപ്പോർട്ടുപ്രകാരം 21 പേർ മരിച്ചു) രോഗികളുമായി അടുത്തിടപഴകേണ്ടിവന്ന രണ്ടായിരത്തോളംപേർ നിരീക്ഷണത്തിലായി. രോഗിയെ പരിചരിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച ലിനിയെന്ന നഴ്‌സ് തീരാനൊമ്പരമായി.

ലോകമാതൃകയായി ഉയർത്തിക്കാട്ടുന്ന കേരളത്തിന്റെ ആരോഗ്യമേഖലയുടെ ശേഷിയും പരിമിതിയും മാറ്റുരച്ച അവസരമായിരുന്നു ഇത്. സർക്കാരും ആരോഗ്യപ്രവർത്തകരും മാധ്യമങ്ങളും പൊതുജനങ്ങളും കാണിച്ച അതിജാഗ്രതയിൽ രോഗത്തെ പിടിച്ചുകെട്ടാൻ കഴിഞ്ഞു. കൂടുതൽപേരിലേക്ക് വൈറസ് പടരാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് ആരോഗ്യമേഖലയുടെ വിജയമായി വിലയിരുത്തപ്പെടുന്നു. എന്നാൽ, മികച്ചവയെന്ന് അവകാശപ്പെടുന്ന കേരളത്തിലെ ആശുപത്രികളിൽപോലും അണുബാധ നിയന്ത്രിക്കുന്നതിനും മറ്റുമുള്ള കുറവുകൾ ഇത് വെളിച്ചത്തുകൊണ്ടുവന്നു. ആശുപത്രിജന്യ രോഗങ്ങൾ തടയുന്നതിന് കൂടുതൽ സംവിധാനങ്ങളും ജാഗ്രതയും വേണമെന്ന് നിപ ഓർമിപ്പിച്ചു.

ദിന രാത്രങ്ങളെ മറന്ന് അങ്ങോളമിങ്ങോളം രക്ഷാപ്രവർത്തനത്തിൽ പങ്ക് ചേർന്ന വിവിധ സംഘടനകൾ, വ്യക്തികൾ, സോഷ്യൽ മീഡിയ ഏറ്റവും മികച്ച രീതിയിൽ ഉള്ള ഒരു സർവൈവിങ് സെന്റർ ആക്കി മാറ്റിയ യുവതി യുവാക്കൾ. ഭക്ഷണവും, വെള്ളവും ക്രോഡീകരിച്ച് കൃത്യമായ ആസൂത്രണ മികവോടെ എല്ലാവരിലും എത്തിക്കാൻ ശ്രമിച്ചവർ. മുഴുവൻ സമയവും ലൈവ് അപ്ഡേഷൻ നൽകി കൂടെ നിന്ന ദൃശ്യ മാധ്യമങ്ങൾ.കൂടെ നമ്മുടെ കേരള പൊലീസ്, മിലിറ്ററി, വായുസേന.


എല്ലാറ്റിലും ഉപരിയായി നമ്മുടെ സ്വന്തം മൽസ്യത്തൊഴിലാളികൾ. ഒരുപക്ഷെ ഇവർ രക്ഷാപ്രവർത്തനത്തിൽ മുൻപോട്ട് വന്നില്ലായിരുന്നെങ്കിൽ മരണ സംഖ്യാ നിരക്ക് കുത്തനെ ഉയർന്നേനെ. ദൈവദൂതരെ പോലെ അവതരിച്ച് ചാട്ടുളി വേഗത്തിൽ , ലക്ഷ്യം കൈ വരിക്കാൻ ഉള്ള തീക്ഷണതയിൽ അവർ കൈ മെയ് മറന്ന് കൂടെ നിന്നപ്പോൾ മാനവികതയുടെ ഉദാത്തമായ സന്ദേശമാണ് നമ്മൾ ലോകത്തിന് എഴുതി കൊടുത്തത്. നമ്മൾ ഒന്നാണെന്ന് വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ തെളിയിച്ചു കാണിച്ചു.

കഷ്ടപ്പാടിന്റെയും, കഠിനവ്യഥയുടെയും കാലമാണ് കഴിഞ്ഞു പോയത്. ഒരുപാട് നഷ്ടങ്ങളും നീറുന്ന വേദനകളും മാത്രമേ കൂട്ടിനുള്ളൂ. പക്ഷേ, തല ഉയർത്തി പറയാം നമ്മൾ ഒറ്റക്കല്ല, നമ്മൾ ഒന്നാണെന്ന്.ഒരു വർഷത്തിന് ഒരു നൂറ്റാണ്ടിന്റെ കഷ്ടപ്പാട് നൽകിയ ദൈവമേ, പൊരുതാൻ ശക്തരാണ് ഞങ്ങൾ. എന്നും, എപ്പോളും

സുപ്രീം കോടതി നിറഞ്ഞാടിയ വർഷം

പടക്കങ്ങൾക്ക് കടുത്ത നിയന്ത്രണമേർപ്പെടുത്തിയ സുപ്രീംകോടതിയിൽ നിന്ന് വാർത്തകളുടെ മാലപ്പടക്കമായിരുന്ന 2018ൽ പൊട്ടിയത്. ഇതിനു മുമ്പ് എപ്പോഴെങ്കിലും പരമോന്നത നീതി പീഠം ഇത്രയേറെ തലക്കെട്ടുകൾ സമ്മാനിച്ചതായി ആർക്കെങ്കിലും ഓർമ്മയുണ്ടോ ? ചീഫ് ജസ്റ്റിസിനെതിരെ പത്രസമ്മേളനം നടത്തികൊണ്ട് ഈ വർഷമാദ്യം നാല് ജഡ്ജ്ിമാർ തുടങ്ങിയ വെടികെട്ടിന് കൊട്ടികലാശമായത് റഫാൽ വിധിയിലാണെന്ന് പറയാം.. ഇതിനിടെ അപ്രതീക്ഷിതവും അസാധാരണവുമായി എത്രയെത്ര സംഭവങ്ങൾ.. കർണ്ണാടക തിരഞ്ഞെടുപ്പ് കേസിലെ അർധരാത്രി വാദം മുതൽ ചീഫ് ജസ്റ്റിസിനെ മുൾമുനയിൽ നിർത്തിയ ഇംപീച്ച്മെന്റ് നീക്കങ്ങൾക്ക് വരെ പരമോന്നത നീതിപീഠം സാക്ഷിയായി.

ആധാറും സ്വവർഗ്ഗരതിയും വിവാഹേതര ബന്ധവും വരെ ഭരണഘടനാബെഞ്ചിന്റെ വിധിന്യായങ്ങളായി.. എസ് സി എസ്ടി വിധിയും ശബരിമലയും പ്രക്ഷോഭങ്ങൾക്ക് തിരികൊളുത്തി.. 2018ലെ ഏതാണ്ട് മൂന്നിലൊന്ന് ദിവസങ്ങളിലും മാധ്യമങ്ങൾക്ക് മുഖ്യ വാർത്ത സമ്മാനിച്ചത് സുപ്രീംകോടതിയാണ്. ഭാവി ഓർമ്മിക്കുന്ന ഒരുപിടി ചരിത്ര വിധികൾ സുപ്രീംകോടതിയിൽ നിന്നുണ്ടായ വർഷമാണിത്.. ആധാർ പദ്ധതിക്ക് നിയമസാധുതയുണ്ടെന്ന് ഭരണഘടനാബെഞ്ച് വിധിച്ചു.. സബ്സിഡി ഉൾപ്പെടെയുള്ള സർക്കാർ ആനുകൂല്യങ്ങൾക്കും പാൻകാർഡിനും ആദായ നികുതി റിട്ടേണുകൾക്കും ആധാർ വേണം.

എന്നാൽ ബാങ്ക് അക്കൗണ്ടുമായും ആധാർ ബന്ധിപ്പിക്കേണ്ടതില്ല.. സ്വകാര്യ കമ്പനികൾ ആധാർ ചോദിക്കാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി .. വ്യക്തി സ്വാതന്ത്യത്തിന് ഊന്നൽ നൽകുന്ന ചരിത്രവിധികൾ രാജ്യം കണ്ടു.. ഉഭയ സമ്മതത്തോടെയുള്ള വിവാഹേതര ബന്ധത്തിൽ പുരുഷനെ മാത്രം കുറ്റക്കരനാക്കുന്ന വകുപ്പ് സുപ്രീംകോടതി റദ്ദാക്കി.. പരസ്പര സമ്മതത്തോടെയുള്ള സ്വൃവർഗ്ഗരതിയും ഭരണഘടനാ ബെഞ്ച് കയറിയിറങ്ങിയപ്പോൾ ക്രിമിനൽ കുറ്റമല്ലാതെയായി.. ഹാദിയയെ സുപ്രീംകോടതിയിലേയ്ക്ക് വിളിച്ചുവരുത്തി കേട്ടശേഷം പഠനം തുടരാനയച്ചത് കഴിഞ്ഞ വർഷമാണെങ്കിലും ഇതുസംബന്ധിച്ച കേസിൽ അന്തിമ വിധി വന്നത് 2018ലാണ്.. എസ് സി എസ്ടി വിധിയും ശബരിമലയുമാണ് പ്രതിഷേധങ്ങൾക്ക് തിരികൊളുത്തിയത്..

എസ് സിഎസ്ടി വിഭാഗക്കാർ നൽകുന്ന പരാതികളിൽ അറസ്റ്റുചെയ്യുമുമ്പ് പ്രാഥമികാന്വേഷണം വേണമെന്നും ഇത്തരം കേസുകളിൽ മുൻകൂർ ജാമ്യം നൽകരുതെന്ന് പറയാനാവില്ലെന്നും സുപ്രീംകോടതി വിധിച്ചത് രാജ്യ വ്യാപക പ്രക്ഷോഭത്തിന് കാരണമായി.. ശബരിമലയിൽ പ്രായഭേദമന്യേ സത്രീപ്രവേശം അനുവദിച്ച അഞ്ചംഗബെഞ്ചിന്റെ വിധിയും ഏറെ ചർച്ചയും പ്രതിഷേധവുമുയർത്തി.. ഇതിനെതിരെ അമ്പതോളം പുനപരിശോധനാ ഹർജികളാണ് സുപ്രീംകോടതിയിൽ നിൽക്കുന്നത്. പുതുവത്സരം തുടങ്ങുന്ന മാസം തന്നെ പുനപരിശോധനാഹർജികളും സുപ്രീംകോടതി കേൾക്കും..

രാഷ്ട്രീയ പ്രാധാന്യമുള്ള ബോഫോഴ്സ്,കേസിൽ 12 വർഷങ്ങൾക്ക് ശേഷം സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളിയത് കോൺഗ്രസിന് ആശ്വാസമായെങ്കിൽ റഫാൽ കേസിലെ ഹർജികൾ തള്ളിയത് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് ആശ്വാസമായി . എന്നാൽ റഫാൽകേസ് വിധിന്യായത്തിലെ പിഴവുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നതോടെ 2019ലും വിഷയം സുപ്രീംകോടതിയിലെത്തും..കൂടാതെ പാതയോര മദ്യശാലകൾ നിരോധിച്ച വിധിയെ മറ്റു ചില ഉത്തരവുകളിലൂടെ സുപ്രീംകോടതി തന്നെ അപ്രസക്തമാക്കുന്നതും 2018ൽ കണ്ടു..

മലയാള സിനിമയിലെ പുരുഷാധിപത്യത്തിന് വിട

മലയാള സിനിമ പുരുഷാധിപത്യത്തിന്റെ പിടിയിലാണെന്ന് ഉറക്കെ പറഞ്ഞ് തിരശ്ശീലയ്ക്ക് മുന്നിൽ വരാൻ നായികമാർ തയ്യാറായതാണ് 2018ലെ പ്രാധാന്യമുള്ള സംഭവങ്ങളിലൊന്ന്.. പേരിനുമാത്രമുണ്ടായിരുന്ന ചലച്ചിത്ര രംഗത്തെ വനിതാകൂട്ടായ്മയായ വിമൺ ഇൻ സിനിമ കലക്ടിവ് അഥവാ ഡബ്ലൂസിസി ശബ്ദമുയർത്തിയ വർഷം.. എഎംഎംഎയ്ക്കെതിരെ ആഞ്ഞടിച്ച പ്രതികരണങ്ങളും വിവാദങ്ങളും വാർത്തകളിൽ നിറഞഞു നിന്നു.. അതുവരെ സ്ത്രീ ശബ്ദമുയരാത്ത മലയാള സിനിമയിൽ പെൺകരുത്ത് തെളിയിച്ചു..

എഎംഎംഎ എന്ന സംഘടനയിലെ ചിലരുടെ മാത്രംനിലപാടുകളല്ല.. നിലപാടുകൾ തങ്ങൾക്കുമുണ്ട് വൃത്തിക്കേടുകൾ മറച്ചുവെയ്ക്കാതെ വിളിച്ച് പറയും എന്ന് ഡബ്ലൂസിസി തെളിയിച്ചു..ജനപ്രിയതാരം ദിലീപിന്റെ കൊള്ളരുതായ്മകൾക്ക് മറപിടിക്കാനുള്ള താരസംഘടനയുടെ ശ്രമത്തെ പൊളിച്ചടുക്കുന്ന വെളിപ്പെടുത്തലുകളുമായാണ് നായികാ രത്നങ്ങൾ എത്തിയത്..തുടർന്ന് ആക്രമിക്കപ്പെട്ട നടി ഉൾപ്പെടെ നാല് നടിമാർ താരസംഘടനയിൽ നിന്ന് രാജിവെച്ചു.. റിമകല്ലിങ്കൽ, ഗീതു മോഹൻദാസ് രമ്യാ നമ്പീശൻ തുടങ്ങിയ നടികൾ ആക്രമിക്കപ്പെട്ട നടിയോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജി സമർപ്പിച്ചത്..തൊഴിൽ രംഗത്ത് വനിതകൾ നേരിടുന്ന ലൈംഗിക പീഡനങ്ങൾ വെളിപ്പെടുത്തലായി ആഞ്ഞടിച്ച വർഷമായിരുന്നു 2018.. മീടു ക്യമ്പയിനിലൂടെ പുറം ലോകം കണ്ട വെളിപ്പെടുത്തലുകൾ രാജ്യത്തുകൊടുങ്കാറ്റായി മാറി.

കർഷകരുടെ രോഷം മായാതെ

കർഷകരുടെ രോഷം അണപൊട്ടിയൊഴുകിയ വർഷമായിരുന്നു 2018. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ കർഷക വോട്ട് നിർണായകമായിരുന്നു. ബിജെപിക്ക് എതിരായിരുന്നു കർഷക വോട്ട് എന്നതായിരുന്നു അടുത്തിടെ പുറത്ത് വന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാണിക്കുന്നത്. ഉത്തർ പ്രദേശിൽ വലിയ കർഷക പോരാട്ടം നടന്നു. ഉത്തർപ്രദേശിലെ ദോമതി തീരത്ത് ആയിരക്കണക്കിന് കർഷകരുടെ മഹാ പ്രതിരോധ റാലി ലോക മാധ്യമങ്ങളിൽ വാർത്തയായി.

കേന്ദ്ര സർക്കാരും യോഗി ആദിത്യനാഥ് സർക്കാരും പിന്തുടരുന്ന കർഷക ഗ്രോഹ നയങ്ങൾക്കും ന്യുന പക്ഷ ദളിത് വേട്ടയ്ക്കും എതിരെ നടത്തിയ ലക്‌നൗ ചലോ യാത്ര വലിയ ചരിത്ര സംഭവമായി. ഒരുപക്ഷേ അടുത്തിടെ കണ്ട ഏറ്റവും വലിയ കർഷക മുന്നേറ്റമായിരുന്നു ലഖ്‌നൗവിൽ കണ്ടത്. മഹാരാഷ്ട്രയിലെ ലോങ് മാർച്ചും രാജസ്ഥാനിലെ മഹാ ധർണയും രാജ്യമെമ്പാടും നടക്കുന്ന കർഷക പ്രക്ഷോഭങ്ങളും പകർന്ന ഊർജ്ജം കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നും കർഷകർക്ക് നേരെയുണ്ടാകുന്ന അവഗണന പുറത്തുകൊണ്ടു വരുന്നതിന് സഹായിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP