Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി

ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ.. ഒരു മഹാരാഷ്ട്രക്കാരി... രണ്ട് വിദേശികൾ; കനകദുർഗയും ബിന്ദുവും ഉൾപ്പെടെ ഇതുവരെ പൊലീസ് മലചവിട്ടിച്ചത് പത്ത് യുവതികളെ; എല്ലാം സുപ്രീംകോടതിയിൽ റിപ്പോർട്ട് നൽകാൻ സർക്കാർ ഒരുക്കിയ നാടകം; ശബരിമലയിൽ സംഘപരിവാറിനെ പൊളിക്കാൻ പിണറായിയെ തുണച്ചത് ബെഹറയുടെ അതിബുദ്ധി; ഡിജിപി തയ്യാറാക്കിയത് സിനിമയെ വെല്ലുന്ന തിരക്കഥ; ആക്ഷൻ സീനുകളില്ലാതെ ക്ലൈമാക്സ് ഗംഭീരമാക്കി പൊലീസ് മേധാവി

പി.വിനയചന്ദ്രൻ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ ഇരിക്കാൻ പറഞ്ഞാൽ ഇഴയുന്നയാളാണെന്ന് താനെന്ന് ഡി.ജി.പി ലോക്നാഥ് ബെഹറ ഒരിക്കൽ കൂടി തെളിയിച്ചു. സംഘപരിവാറിന്റെ ഭീഷണിക്കു മുന്നിൽ തോൽക്കാതിരിക്കാൻ ഒരു യുവതിയെ എങ്കിലും ശബരിമല കയറ്റണമെന്ന് മുഖ്യമന്ത്രി ആഗ്രഹിച്ചപ്പോൾ 10 യുവതികളെയാണ് ബെഹറ മൂന്നുദിവസം കൊണ്ട് മലകയറ്റിയത്. സർക്കാരിന്റെ വിശ്വസ്തനായ വിനീതവിധേയനാണ് താനെന്ന് ബെഹറ ആവർത്തിച്ച് വ്യക്തമാക്കി. വിദേശികളടക്കം 40നും 50 മധ്യേ പ്രായമുള്ള 10 സ്ത്രീകളെയാണ് പൊലീസ് സംരക്ഷണയിൽ ശബരിമലയിലെത്തിച്ചത്. ബിന്ദുവും കനകദുർഗ്ഗയും മലകയറിയതിനു പിന്നാലെ കേരളം അക്രമത്തിലും തെരുവുയുദ്ധത്തിലും വിറങ്ങലിച്ച് നിൽക്കവേയാണ് ബെഹറയുടെ രഹസ്യ ഓപ്പറേഷനുകൾ. സുപ്രീംകോടതി ഉത്തരവ് അനുസരിച്ച് ഇത്രയും യുവതികളെ മലകയറ്റിയെന്ന് പൊലീസ് കോടതിയെ അറിയിക്കും. അതായത്, സംഘപരിവാറിനെ പൊളിച്ചടുക്കാൻ മുഖ്യമന്ത്രിക്ക് തുറുപ്പുഗുലാനായി ബെഹറ മാറി.

വിദേശത്തുനിന്നെത്തിയ സംഘത്തിലുൾപ്പെട്ട, 40-നും 50-നും ഇടയിൽ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെ ശബരിമല ദർശനം നടത്തിയതായാണ് വിവരം. ഇവരുടെയെല്ലാം പ്രായവും മലകയറിയ തീയതിയും സമയവും ഉൾപ്പെടെയുള്ള കാര്യങ്ങൾ സുപ്രീംകോടതിയിൽ നൽകുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുമെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു. സംസ്ഥാനത്ത് വനിതാമതിൽ അരങ്ങേറുന്നതിനു മുമ്പും പിമ്പുമായി യുവതികൾ മലചവിട്ടിയെന്ന വിവരമാണ് പൊലീസ് നൽകുന്നത്. മൂന്നു ദിവസംമുമ്പ് ശബരിമലയിലെത്തിയ 25 അംഗ മലേഷ്യൻ സംഘത്തിൽ മൂന്നു യുവതികൾ ദർശനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി. വ്യാഴാഴ്ച മലചവിട്ടിയ ശ്രീലങ്കൻ യുവതി ഉൾപ്പെടെ പത്തുപേർ ദർശനം നടത്തി.

യുവതികൾ മലചവിട്ടിയ വിവരം രഹസ്യമായി സൂക്ഷിക്കാനായിരുന്നു തീരുമാനം. സർക്കാരിനും പൊലീസിലെ ഉന്നതർക്കും ഇതുസംബന്ധിച്ച് അറിവുണ്ടായിരുന്നു. വിദേശത്തുനിന്നെത്തിയവർക്കു പുറമേ ഇതരസംസ്ഥാനങ്ങളിൽനിന്നെത്തിയ സംഘങ്ങൾക്കൊപ്പവും 50 വയസ്സിൽ താഴെയുള്ള വനിതകൾ ഉണ്ടായിരുന്നതായും പൊലീസ് പറയുന്നു. ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ സമർപ്പിക്കുന്ന റിപ്പോർട്ടുകളിൽ ഇതുവരെയുണ്ടായ യുവതീപ്രവേശം സംബന്ധിച്ച വിശദവിവരങ്ങളും സുരക്ഷനൽകിയത് സംബന്ധിച്ച വിവരങ്ങളും വ്യക്തമാക്കും. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ യുവതികളെ കയറ്റിയെന്ന് കോടതിയെ അറിയിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ യുവതികളെ എത്തിക്കുന്നതെന്നാണ് സൂചന. ബിന്ദുവും കനകദുർഗയും ശബരിമല ദർശനം നടത്തിയശേഷമാണ് കൂടുതൽ യുവതികളെ എത്തിക്കുന്ന പദ്ധതിയുമായി പൊലീസും സർക്കാരും മുന്നോട്ടുപോകുന്നതെന്നാണ് വിവരം.

മലയാളി യുവതികൾ മലകയറാൻ സന്നദ്ധരാവാതിരുന്നതോടെയാണ് പൊലീസ് വിദേശികളെ എത്തിച്ചത്. ശബരിമലയെ തകർക്കുകയെന്ന അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന സംഘപരിവാർ, കോൺഗ്രസ് ആരോപണം ഈ ഘട്ടത്തിൽ ശ്രദ്ധേയമാണ്. ശ്രീലങ്കക്കാരിക്ക് പുറമെ മൂന്ന് മലേഷ്യൻ യുവതികൾ, ഒരു മഹാരാഷ്ട്രക്കാരി, രണ്ട് വിദേശികൾ എന്നിവരെ രഹസ്യാത്മകമായി മലകയറ്റിയെന്ന് പൊലീസ് പറയുന്നു. ശ്രീലങ്കക്കാരി ശശികല ഒഴിച്ച് മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവിടുന്നില്ല. തടയാൻ തയ്യാറായി നിന്ന സംഘപരിവാറുകാരെ ഇളിഭ്യരാക്കിയാണ് മലേഷ്യൻ യുവതികളെ ബെഹറ മലകയറ്റിയത്. 25പുരുഷന്മാർക്കൊപ്പമെത്തിയ മലേഷ്യൻ യുവതികളാണ് യുവതികളാണു മല കയറിയത്. ബിന്ദുവും കനകദുർഗ്ഗയും കയറിയതു പോലെ പുരുഷന്മാരായ ഭക്തരുടെ വലയത്തിനുള്ളിലാണ് ഇവരും മലകയറിയത്. മലേഷ്യയിൽ സ്ഥിരതാമസക്കാരായ മലയാളികളും തമിഴ്‌നാട്ടുകാരുമായ സംഘത്തിലുണ്ടായിരുന്ന സ്ത്രീകൾ 50വയസിന് താഴെയുള്ളവരാണെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധക്കാർ ഇവരെ തടഞ്ഞു. ഈ സമയത്തൊന്നും അവിടെ പൊലീസ് ഉണ്ടായിരുന്നില്ല. ബഹളം അറിഞ്ഞ് ഒരു സംഘം പൊലീസുകാരെത്തി. കാഴ്ചയിൽ പ്രായംകുറവാണെന്ന് തോന്നിപ്പിക്കുന്നവർ യുവതികളാണെന്ന് പ്രതിഷേധക്കാർ തറപ്പിച്ചു പറഞ്ഞു.

എന്നാൽ പ്രായം 50ന് മുകളിലാണെന്ന് കാട്ടുന്ന മലേഷ്യൻ രേഖകൾ യുവതികൾ കാണിച്ചതോടെയാണ് ഇവരെ കടത്തിവിട്ടത്. പൊലീസിന്റെ നിർദ്ദേശപ്രകാരം അവർ വ്യാജരേഖ ഉണ്ടാക്കിയതാണോയെന്ന് സംശയിക്കണം. ഏറെനേരം നീണ്ട തർത്തിനൊടുവിൽ കറുപ്പ് വേഷം ധരിച്ച സ്ത്രീകൾ ദർശനം നടത്തുകയായിരുന്നു. ഇവർ മലയിറങ്ങി സുരക്ഷിത കേന്ദ്രങ്ങളിലെത്തിയ ശേഷമാണ് മലഷ്യൻ യുവതികൾ 40നും 50നും മദ്ധ്യേ പ്രായമുള്ളവരായിരുന്നെന്ന് പൊലീസ് വെളിപ്പെടുത്തിയത്. ഈ സംഘത്തിനൊപ്പം കറുപ്പണിഞ്ഞ് പൊലീസുകാർ ഉണ്ടായിരുന്നു. ബഹളമുണ്ടായിട്ടും അവർ അനങ്ങിയില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കും ഇവരെ തിരിച്ചറിയാനായില്ല. കണ്ണൂരിൽ നിന്നുള്ള പൊലീസുകാരാണ് മലേഷ്യൻ സംഘത്തിനും സുരക്ഷയൊരുക്കിയത്. കണ്ണൂർ എസ്‌പിയുടെ സ്ട്രൈക്കിങ് ഫോഴ്സിലുള്ള പൊലീസുകാരാണ് ബിന്ദുവിനും കനകദുർഗ്ഗയ്ക്കും സുരക്ഷ നൽകിയതെന്ന് പിന്നീട് വെളിവായിരുന്നു.

ബിന്ദുവിനും കനകദുർഗ്ഗയ്ക്കും പിന്നാലെയെത്തിയ ശ്രീലങ്കക്കാരി ശശികല പാരീസിൽ സ്ഥിരതാമസമാക്കിയ 47കാരിയായാണ്. അയ്യപ്പ ഭക്തയാണ്. പാരീസിൽ നിന്നു ചെരുപ്പു പോലും ഇടാതെ കഠിന വൃതം നോറ്റാണ് ശബരിമലയിൽ എത്തിയതെന്നാണു പൊലീസ് പറയുന്നത്. പ്രതിഷേധത്തിനൊടുവിൽ രാത്റി 9.30ന് തിരിച്ചിറങ്ങുന്നതായി ഭാവിച്ചെങ്കിലും രാത്രി 10.50ന് പൊലീസ് സഹായത്തോടെ ദർശനം നടത്തുകയായിരുന്നുവെന്നാണ് പറയുന്നത്. ശശികല വ്യാഴാഴ്ച രാത്രി നട അടയ്ക്കുന്നതിനു തൊട്ടു മുൻപാണു ദർശനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇത്രയും യുവതികളെ മലകയറ്റിയത് വിവരം ശബരിമലയിലെ സുരക്ഷാചുമതലയുണ്ടായിരുന്ന എസ്‌പിമാരോടു പോലും മുൻകൂട്ടി പറഞ്ഞില്ല. എല്ലാം ബെഹറയും എ.ഡി.ജി.പി മനോജ് എബ്രഹാമും ഐ.ജി ബൽറാംകുമാർ ഉപാദ്ധ്യായയും നേരിട്ട് നിയന്ത്രിക്കുകയായിരുന്നു. എന്നാൽ ഇതിൽ ചില സംശയങ്ങൾ ഇപ്പോഴുമുണ്ട്.

ബെഹറയുടെ നിർദ്ദേശപ്രകാരം യുവതീപ്രവേശനത്തിന് മുൻപ് ശബരിമലയിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാന ചുമതലയുണ്ടായിരുന്ന ഐ.പി.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയിരുന്നു. സന്നിധാനത്തുകൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധു, നെടുമങ്ങാട് എ.എസ്‌പി സുജിത് ദാസ് എന്നിവർക്കാണ് സുരക്ഷാ ചുമതല നൽകിയിരുന്നത്. ഇതിൽ മധുവിനെ ഒഴിവാക്കി കാസർകോട് ജില്ലാ പൊലീസ് മേധാവി ശ്രീനിവാസിന് സന്നിധാനത്ത് ബന്തവസ് ചുമതല നൽകി. പി.കെ.മധുവിനെ നിലയ്ക്കലിലെ ബന്തവസിന്റെ ചുമതലയിലേക്ക് മാറ്റി. എരുമേലിയിൽ എസ്‌പി സക്കറിയാ ജോർജ്ജിന് ക്രമസമാധാന ചുമതലയും ചൈത്രാ തെരേസാ ജോണിന് ബന്തവസ് ചുമതലയും നൽകിയിരുന്നെങ്കിലും ഇരുവരെയും ഒഴിവാക്കി.

റെയിൽവേ എസ്‌പി മെറിൻ ജോസഫിനെ ബന്തവസിന്റെയും എൻ.ആർ.ഐ സെൽ എസ്‌പി വി.ജി.വിനോദ് കുമാറിനെ ക്രമസമാധാനത്തിന്റെയും ചുമതലയിൽ നിയമിച്ചു. പമ്പയിൽ ക്രമസമാധാന ചുമതല നൽകിയിരുന്ന തിരുവനന്തപുരം ഡെപ്യൂട്ടി കമ്മിഷണർ ആർ.ആദിത്യയെ ഒഴിവാക്കി പാലക്കാട് ക്രൈംബ്രാഞ്ച് എസ്‌പി ബാസ്റ്റിൻ സാബുവിനെ നിയമിച്ചു. നിലയ്ക്കലിൽ ക്രമസമാധാന ചുമതലയിലേക്ക് കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണർ ജെ.ഹിമേന്ദ്രനാഥിനെ മാറ്റിനിയമിച്ചു. ഡിസംബർ 30മുതൽ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ചുമതല വിഭജിച്ച് 25ന് പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്.ആനന്ദകൃഷ്ണൻ ഉത്തരവിറക്കിയിരുന്നു. ഇതുപ്രകാരം ചുമതലയേൽക്കാനെത്തിയപ്പോഴാണ് ഉദ്യോഗസ്ഥർ തങ്ങളെമാറ്റിയ വിവരമറിയുന്നത്.

14 വർഷം ശബരിമല സ്പെഷ്യൽ ഓഫീസറായിരുന്ന ഐ.ജി പി.വിജയനെ ഒഴിവാക്കിയാണ് പമ്പയുടെയും സന്നിധാനത്തിന്റെയും ചുമതല കണ്ണൂർ റേഞ്ച് ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായയ്ക്ക് നൽകിയത്. യുവതീ പ്രവേശനത്തിന്റെ വിവരങ്ങൾ ചോരുമോയെന്നായിരുന്നു ബെഹറയുടെ പേടി. ഇതൊഴിവാക്കാൻ ശബരിപാതയിലുടനീളം പൊലീസ് സംഘടനകളുമായി ഉറ്റബന്ധമുള്ള ഓഫീസർമാരെയാണ് നിയമിച്ചിട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP