Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സ്‌കൂളിലേക്ക് പോകുംവഴി ശല്യം ചെയ്യുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു; പരാതിപ്പെട്ടപ്പോൾ മുടി പറ്റെ വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിക്കാൻ ഉപദേശിച്ച് ഓച്ചിറ പൊലീസ്; തന്റെ പെൺമക്കൾക്ക് നേരെ ഒരു വർഷം മുമ്പും പീഡനശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ഓച്ചിറയിൽ നിന്ന് കാണാതായ 13കാരിയുടെ പിതാവ്; സിപിഐ നേതാവിന്റെ മകൻ പ്രതിയായ വിഷയം തിരഞ്ഞെടുപ്പുകാലത്ത് ശക്തമായ പ്രചരണായുധമാക്കാൻ കോൺഗ്രസ്

സ്‌കൂളിലേക്ക് പോകുംവഴി ശല്യം ചെയ്യുകയും കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു; പരാതിപ്പെട്ടപ്പോൾ മുടി പറ്റെ വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിക്കാൻ ഉപദേശിച്ച് ഓച്ചിറ പൊലീസ്; തന്റെ പെൺമക്കൾക്ക് നേരെ ഒരു വർഷം മുമ്പും പീഡനശ്രമം നടന്നുവെന്ന് വെളിപ്പെടുത്തി ഓച്ചിറയിൽ നിന്ന് കാണാതായ 13കാരിയുടെ പിതാവ്; സിപിഐ നേതാവിന്റെ മകൻ പ്രതിയായ വിഷയം തിരഞ്ഞെടുപ്പുകാലത്ത് ശക്തമായ പ്രചരണായുധമാക്കാൻ കോൺഗ്രസ്

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ഓച്ചിറയിൽ നിന്ന് കാണാതായ രാജസ്ഥാൻ സ്വദേശിനിയെ മുമ്പും പീഡിപ്പിക്കാൻ ശ്രമം നടന്നിരുന്നുവെന്നും അന്ന് പരാതിപ്പെട്ടപ്പോൾ അവരെ ആൺകുട്ടികളെ പോലെ വളർത്താനാണ് പൊലീസ് ഉപദേശിച്ചതെന്നും വെളിപ്പെടുത്തി പെൺകുട്ടിയുടെ പിതാവ്. ഓച്ചിറ പൊലീസിന്റെ ഇടപെടലിൽ ആക്ഷേപം ഉയരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തൽ.

കുട്ടിയെ കാണാതായി ദിവസങ്ങൾ കഴിഞ്ഞിട്ടും വിവരം ലഭിച്ചിട്ടില്ല. ഇതിനിടെ പോക്‌സോ ചുമത്തി പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും സിപിഐ നേതാവിന്റെ മകൻ പ്രതിയായ കേസ് ഒതുക്കാനാണ് ശ്രമമെന്നും സിപിഎം ഇതിനായി ചരടുവലികൾ നടത്തുന്നുവെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്. ഏതായാലും തിരഞ്ഞെടുപ്പുകാലത്ത് വിഷയം സർക്കാരിനും സിപിഎമ്മിനും എതിരെ ശക്തമായി ഉന്നയിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ്.

പൊള്ളുന്ന അനുഭവങ്ങളാണ് ഓച്ചിറയിൽ എത്തിയതിന് ശേഷം തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുള്ളതെന്നാണ് കഴിഞ്ഞ ദിവസം സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ മകൻ തട്ടിക്കൊണ്ടുപോയ രാജസ്ഥാൻ സ്വദേശിനിയായ പതിമൂന്നുകാരിയുടെ പിതാവിന്റെ വെളിപ്പെടുത്തൽ. ഒരു വർഷം മുൻപ് തന്റെ പെൺമക്കൾക്ക് നേരെ പീഡനശ്രമം നടന്നിരുന്നു. സ്‌ക്കൂളിലേക്ക് പോകും വഴി ശല്യം ചെയ്യുകയും കടന്നു പിടിക്കുകയുമായിരുന്നു. അന്ന് ഓച്ചിറ പൊലീസ് സ്റ്റേഷനിൽ പരാതിപെട്ടപ്പോൾ പൊലീസുദ്യോഗസ്ഥർ പറഞ്ഞത് പെൺമക്കളെ ആൺകുട്ടികളായി തോന്നുന്ന വിധത്തിൽ വളർത്തിയാൽ മതിയെന്നായിരുന്നു.

അതിനായുള്ള മാർഗവും പൊലീസ് പറഞ്ഞു കൊടുത്തു. മുടി പറ്റെ വെട്ടി, ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചാൽ മതി എന്നായിരുന്നു. ഇതിൻ പ്രകാരം കുട്ടികളുടെ മുടി വെട്ടി ആൺകുട്ടികളുടെ വേഷം ധരിപ്പിച്ചായിരുന്നു പുറത്ത് വിട്ടിരുന്നത്. ഇയാൾക്ക് ഏഴ് കുട്ടികളാണ്. അഞ്ച് പെൺ കുട്ടികളും രണ്ട് ആൺകുട്ടികളും. ഇതര സംസ്ഥാനക്കാരൻ ആയതിനാൽ പൊലീസ് ഇപ്പോഴും കുട്ടിയെ കണ്ടെത്തുന്ന കാര്യത്തിൽ അലംഭാവം കാട്ടുന്നു എന്ന ആക്ഷേപം ശക്തമാകുന്നു. സോഷ്യൽമീഡിയയിലുൾപ്പെടെ വിഷയം വലിയ ചർച്ചയായിട്ടുണ്ട്.

പെൺകുട്ടിയുമായി തട്ടിക്കൊണ്ടുപോയ സംഘം ബാംഗ്ലൂരിൽ ഉണ്ട് എന്നാണ് പൊലീസിന് ലഭിച്ച വിവരം. പൊലീസ് ഇവരെ പിൻതുടരുകയാണ്. മേമന സിപിഐ ബ്രാഞ്ച് സെക്രട്ടറി നവാസിന്റെ മകൻ റോഷൻ, റോഷന്റെ സുഹൃത്തുക്കളായ പ്യാരി, വിപിൻ, അനന്തു എന്നിവരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. കഞ്ചാവ് മാഫിയയുടെ കണ്ണികളാണ് പ്രതികളെന്നും സൂചനകൾ വന്നിട്ടുണ്ട്.

പ്യാരി എന്നയാൾക്കെതിരെ കഴിഞ്ഞ ആഴ്ച സമാന സംഭവത്തിൽ ഓച്ചിറ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തിരുന്നു. അയൽവാസിയായ പതിനേഴുകാരിയെ വീട്ടിൽ കയറി കടന്നുപിടിച്ചു എന്നതാണ് കേസ്. ഈ കേസിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു വരികയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിനിടെയാണ് ഇയാൾ കൂടി ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്.

18 ന് രാത്രിയിൽ പത്ത് മണിയോടെയായിരുന്നു സംഭവം. റോഷന്റെ നേതൃത്വത്തിലെത്തിയ സംഘം പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കയറുകയും പെൺകുട്ടിയെ ബലമായി പിടിച്ചു കൊണ്ടു പോകുകയുമായിരുന്നു. ഈ സമയം പെൺകുട്ടിയെ രക്ഷിക്കാനെത്തിയ പിതാവിനെ റോഷൻ ആക്രമിക്കുകയും കൈ കടിച്ചു മുറിക്കുകയും ചെയ്തു. ശേഷം പെൺകുട്ടിയെ ബലമായി പിടിച്ചു വലിച്ച് സമീപത്തുള്ള പരബ്രഹ്മാ ആശുപത്രിയുടെ മുന്നിലെത്തിക്കുകയും അവിടെ പ്രതികൾ സഞ്ചരിച്ചിരുന്ന കാറിൽ കയറ്റി കൊണ്ടു പോകുകയുമായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും പെൺകുട്ടിയുമായി സംഘം കടന്നു.

രാത്രിയിൽ ഭക്ഷണം കഴിച്ചു കഴിഞ്ഞ ശേഷം വിശ്രമിക്കുമ്പോഴാണ് റോഷനും സംഘവും ഇവിടെയെത്തിയതെന്ന് പിതാവ് പറയുന്നു. എത്തിയ പാടെ മകളെ പിടിച്ചു വലിച്ചു കൊണ്ടു പോകുകയായിരുന്നു. തടയാൻ ശ്രമിച്ച എന്നെയും ഭാര്യയെയും മറ്റു മക്കളെയും സംഘം മർദ്ദിച്ചു. ഈ സമയം പപ്പാ എന്നെ രക്ഷിക്കണെ എന്ന് പറഞ്ഞ് നിലവിളിക്കുന്നുണ്ടായിരുന്നു. മർദ്ദനമേറ്റ് താഴെ വീണിടത്തു നിന്നും ഇവരുടെ പുറകെ ഓടി ചെന്നെങ്കിലും അവർ കാറിൽ കയറ്റി മകളെ കൊണ്ടുപോയെന്ന് അദ്ദേഹം കരഞ്ഞുകൊണ്ട് പറഞ്ഞു.

റോഷൻ ഒരു മാസം മുൻപും ഈ രീതിയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയിരുന്നു. പൊലീസ് ഇവരെ കണ്ടെത്തിയെങ്കിലും ഇയാളുടെ പിതാവ് സിപിഐ ബ്രാഞ്ച് സെക്രട്ടറിയായതിനാൽ സ്ഥലം എംഎൽഎ ആർ.രാമചന്ദ്രൻ ഇടപെട്ട് കേസ് ഒതുക്കി തീർത്തുവെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കൂടാതെ റോഷൻ ഇവരുടെ വീട്ടിൽ കയറി 25000 രൂപ മോഷ്ടിച്ചു എന്ന പരാതിയുമുണ്ട്. ഏതായാലും കേസ് ഒതുക്കാൻ നോക്കിയെങ്കിലും ശക്തമായ പ്രതിഷേധം ഉയർന്നതോടെ ഇപ്പോൾ പ്രതികൾക്ക് എതിരെ പോക്‌സോ കേസ് എടുത്തിട്ടുണ്ട്.

അതേസമയം, സിപിഐ നേതാവിന്റെ മകൻ ഉൾപ്പെട്ട കേസ് ഒതുക്കാനാണ് ശ്രമമെന്ന് കോൺഗ്രസ് ആരോപിക്കുന്നുണ്ട്. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സ്ഥലം സന്ദർശിച്ചു. വിഷയം തിരഞ്ഞെടുപ്പുകാലത്ത് ഇടതുപക്ഷത്തിന് എതിരെ ശക്തമായി ഉന്നയിക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. കൊല്ലം ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണയും യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആർ മഹേഷും പെൺകുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ശേഷം പ്രതിഷേധ പ്രകടനവുമായി ഓച്ചിറ പൊലീസ് സ്റ്റേഷനിലെത്തുകയും ഉപരോധിക്കുകയും ചെയ്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP