Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്തനംതിട്ടയിൽ ഒടുവിൽ കെ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി; ആർഎസ്എസിന്റെ കടുംപിടിത്തത്തിന് മുന്നിൽ തോറ്റുമടങ്ങി സീറ്റിനായി നീക്കം നടത്തിയ പിഎസ് ശ്രീധരൻ പിള്ള; സാമുദായിക സമവാക്യങ്ങൾ തനിക്കാണ് അനുകൂലമെന്ന് നിലപാടെടുത്ത് കേന്ദ്രത്തെ പിള്ള സമീപിച്ചെങ്കിലും എല്ലാം വെട്ടി സ്ഥാനം ഉറപ്പിച്ച് സുരേന്ദ്രൻ; അൽഫോൻസ് കണ്ണന്താനവും എംടി രമേശുമെല്ലാം കരുനീക്കം നടത്തിയ മണ്ഡലത്തിൽ ഒടുവിൽ അയ്യപ്പ ഭക്തരുടെ സമരം നയിച്ച് ജയിലിൽ പോയ നേതാവുതന്നെ മത്സരിക്കും

പത്തനംതിട്ടയിൽ ഒടുവിൽ കെ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ബിജെപി; ആർഎസ്എസിന്റെ കടുംപിടിത്തത്തിന് മുന്നിൽ തോറ്റുമടങ്ങി സീറ്റിനായി നീക്കം നടത്തിയ പിഎസ് ശ്രീധരൻ പിള്ള; സാമുദായിക സമവാക്യങ്ങൾ തനിക്കാണ് അനുകൂലമെന്ന് നിലപാടെടുത്ത് കേന്ദ്രത്തെ പിള്ള സമീപിച്ചെങ്കിലും എല്ലാം വെട്ടി സ്ഥാനം ഉറപ്പിച്ച് സുരേന്ദ്രൻ; അൽഫോൻസ് കണ്ണന്താനവും എംടി രമേശുമെല്ലാം കരുനീക്കം നടത്തിയ മണ്ഡലത്തിൽ ഒടുവിൽ അയ്യപ്പ ഭക്തരുടെ സമരം നയിച്ച് ജയിലിൽ പോയ നേതാവുതന്നെ മത്സരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി; ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് ഒടുവിൽ പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ ദിവസങ്ങൾ നീണ്ട ആശങ്കയൊഴിഞ്ഞ് ശബരിമല വിഷയം ഏറ്റവുമധികം കത്തിനിൽക്കുന്ന മണ്ഡലത്തിൽ സുരേന്ദനെ തന്നെ സ്ഥാനാർത്ഥിയാക്കുകയാണ് ബിജെപി കേന്ദ്രനേതൃത്വം.

ആർഎസ്എസിന്റെ ഇടപെടലാണ് ഏറ്റവും ഒടുവിൽ കെ സുരേന്ദ്രന്റെ തന്നെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. അയ്യപ്പഭക്തരുടെ വികാരം മാനിച്ച് സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സീറ്റിനായി ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളതന്നെ ശ്രമം നടത്തിയിരുന്നു. എന്നാൽ അതെല്ലാം വെട്ടിമാറ്റിയാണ് ഇപ്പോൾ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കുന്നത്. അൽഫോസൻസ് കണ്ണന്താനവും എംടി രമേശുമെല്ലാം ഈ സീറ്റിനായി നോട്ടമിട്ടെങ്കിലും അതെല്ലാം വെട്ടിമാറ്റിയാണ് ഏറ്റവുമൊടുവിൽ ജനവികാരം മാനിച്ച് കെ സുരേന്ദ്രനെ തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചത്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ ഭക്തരുടെയും പാർട്ടി പ്രവർത്തകരുടേയും വികാരത്തിനൊപ്പം നിന്ന് സമരം ചെയ്ത വ്യക്തിയാണ് സുരേന്ദ്രൻ. ഇതിന്റെ പേരിൽ ദീർഘനാൾ ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്തു. ഭക്തരുടെ വികാരം ഏറ്റവുമധികം നിൽക്കുന്ന പത്തനംതിട്ട സീറ്റിൽ അതിനാൽ സുരേന്ദ്രൻ തന്നെ മത്സരിക്കണമെന്ന് ആവശ്യം ശക്തമായി. എന്നാൽ തലസ്ഥാന സീറ്റിൽ നോട്ടമിട്ടിരുന്ന സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയ്ക്ക് ഇരുട്ടടിയായി കുമ്മനം രാജശേഖരൻ ആ സീറ്റിലേക്ക് എത്തിയപ്പോൾ പിള്ള പത്തനംതിട്ടയിലേക്ക് മാറാൻ ശ്രമിക്കുകയായിരുന്നു.

പത്തനംതിട്ടയിൽ ഇതോടെ എൻഎസ്എസിന്റെ കൂടെ പിന്തുണയോടെ ജാതിസമവാക്യം കളിച്ച് സീറ്റ് പിടിക്കാൻ പിള്ള ശ്രമിക്കുന്നതായി വാർത്തകൾ വന്നു. ഇതിനകം തന്നെ തൃശൂർ സീറ്റ് സഖ്യകക്ഷിയായ ബിഡിജെഎസിന് നൽകുകയും തുഷാർ വെള്ളാപ്പള്ളിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരേന്ദ്രന്റെ പേര് പത്തനംതിട്ടയിൽ ആദ്യഘട്ടത്തിൽ പ്രഖ്യാപിക്കാതിരുന്നത് വലിയ പ്രതിഷേധത്തിനാണ് വഴിവച്ചത്. ഇതോടെയാണ് ആർഎസ്എസ് ശക്തമായി ഇടപെടുകയും സുരേന്ദ്രനെ തന്നെ ഇവിടെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുകയും ചെയ്തത്.

ഇന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായതോടെ ശബരിമല വിഷയം സജീവ ചർച്ചയാകുന്ന മണ്ഡലത്തിൽ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെ ഇടതുപക്ഷത്തിന്റെ ആറന്മുള എംഎൽഎ വീണാ ജോർജാണ് സ്ഥാനാർത്ഥി. ആന്റോ ആന്റണിയാണ് യുഡിഎഫിന് വേണ്ടി കളത്തിലിറങ്ങുന്നത്. സുരേന്ദ്രനും കൂടെ എത്തുന്നതോടെ തിരുവനന്തപുരത്തെന്ന പോലെ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങുന്നത്.

ഇന്ന് തെലങ്കാനയിലേയും ബംഗാളിലേയും യുപിയിലേയും ചില സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച കൂട്ടത്തിലാണ് കേരളത്തിൽ പത്തനംതിട്ടയിൽ നിന്ന് സുരേന്ദ്രന്റെ പേരും ബിജെപി കേന്ദ്രനേതൃത്വം പുറത്തുവിട്ടത്. ഇതോടെ തൃശൂർ സീറ്റ് സുരേന്ദ്രന് വേണ്ടി മാറ്റിവയ്ക്കാമെന്ന നിലപാടിൽ അനൗദ്യോഗികമായി മാറിനിന്ന തുഷാർ വെള്ളാപ്പള്ളിതന്നെ സ്ഥാനാർത്ഥിയാകാനും സാധ്യത തെളിഞ്ഞു. അതോടെ തൃശൂരിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ കഴിയുമെന്ന സ്ഥിതിയായി.

ഏതായാലും അനിശ്ചിതത്വങ്ങളെല്ലാം മാറി പത്തനംതിട്ടയിൽ സുരേന്ദ്രൻ തന്നെ എത്തിയതിൽ അതീവ സന്തോഷത്തിലാണ് ജില്ലയിലെ പ്രവർത്തകരും അയ്യപ്പ വിശ്വാസി സമൂഹവും. ജില്ലയിലെ അനുകൂല വികാരം വോട്ടായി മാറിയാൽ സുരേന്ദ്രൻ തന്നെ ജയിക്കുമെന്ന് അവർ പറയുന്നു. ഇതോടൊപ്പം ശബരിമല വിഷയത്തിൽ ബിജെപിക്കൊപ്പം ഉറച്ചുനിന്ന പിസി ജോർജും സുരേന്ദ്രന് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്നാണ് വിലയിരുത്തൽ. അങ്ങനെ എല്ലാ ഭാഗത്തുനിന്നും വോട്ടുകൾ സമാഹരിക്കാനായാൽ ശക്തമായ മത്സരം തന്നെയാകും പത്തനംതിട്ടയിൽ നടക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP