Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആവേശത്തിലായ അണികൾ പോസ്റ്ററൊട്ടിച്ച് തുടങ്ങിയിട്ടും ഹൈക്കമാൻഡിന് അനക്കമില്ല; ഇന്ന് പതിനൊന്ന് മണിക്ക് പ്രഖ്യാപനമെന്ന് പറഞ്ഞ മുല്ലപ്പള്ളിയേയും കാണാനില്ല; രാഹുൽ വരുമെന്ന് പറഞ്ഞ് പ്രിയശിഷ്യൻ സിദ്ദിഖിന്റെ ഉള്ളുരുക്കിയ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മിണ്ടാട്ടമില്ല; രാഹുൽ അന്തിമ തീരുമാനം എടുത്തില്ലെന്ന് ഡൽഹിയിൽ നിന്ന് പ്രതികരിച്ച് പിസി ചാക്കോയും; ഒടുവിൽ രാഹുൽ വരാതിരുന്നാൽ വെട്ടിലാവുക ചരടുവലിച്ച കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ തന്നെ

ആവേശത്തിലായ അണികൾ പോസ്റ്ററൊട്ടിച്ച് തുടങ്ങിയിട്ടും ഹൈക്കമാൻഡിന് അനക്കമില്ല; ഇന്ന് പതിനൊന്ന് മണിക്ക് പ്രഖ്യാപനമെന്ന് പറഞ്ഞ മുല്ലപ്പള്ളിയേയും കാണാനില്ല; രാഹുൽ വരുമെന്ന് പറഞ്ഞ് പ്രിയശിഷ്യൻ സിദ്ദിഖിന്റെ ഉള്ളുരുക്കിയ ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും മിണ്ടാട്ടമില്ല; രാഹുൽ അന്തിമ തീരുമാനം എടുത്തില്ലെന്ന് ഡൽഹിയിൽ നിന്ന് പ്രതികരിച്ച് പിസി ചാക്കോയും; ഒടുവിൽ രാഹുൽ വരാതിരുന്നാൽ വെട്ടിലാവുക ചരടുവലിച്ച കേരളത്തിലെ ഗ്രൂപ്പ് നേതാക്കൾ തന്നെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരത്ത്: ഹോട്ട് സീറ്റായ വയനാട്ടിൽ രാഹുൽ ഗാന്ധിയെ കൊണ്ടുവന്ന് മത്സരിപ്പിച്ച് ദക്ഷിണേന്ത്യയിലാകെ കോൺഗ്രസിന് ഉണർവുണ്ടാക്കുന്ന കാര്യത്തിൽ തിങ്കളാഴ്ചയാണ് നിർണായക തീരുമാനം വരിക. കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഡൽഹിയിൽ നാളെ ചേരും. രാഹുൽ വരുമെന്ന് ആദ്യം പ്രഖ്യാപിച്ച ഉമ്മൻ ചാണ്ടിയും, പിന്നീട് ഏറ്റുപിടിച്ച രമേശ് ചെന്നിത്തലയും ക്രെഡിറ്റ് എടുക്കാനുള്ള എ-ഐ ഗ്രൂപ്പുകളുടെ മത്സരത്തിന് ചൂട് കൂട്ടുന്ന തിരക്കിലാണ്. ശനിയാഴ്ചയും ഞായറാഴ്ചയും പ്രഖ്യാപനം ഇല്ലെന്ന് വന്നതോടെ ആകെ ആശയക്കുഴപ്പമായി. രാഹുൽ വയനാട്ടിൽ മത്സരിക്കുന്നത് ദേശീയതലസഖ്യത്തിന് തുരങ്കം വയ്ക്കുമെന്ന വാദവും ചില നേതാക്കൾ ഉയർത്തി.

രാഹുൽ തന്നെ വയനാട്ടിൽ മത്സരിക്കുമെന്നും അതിനുള്ള ഒരുക്കങ്ങൾ ഡിസിസി തുടങ്ങിയെന്നും നേതാക്കൾ അവകാശപ്പെടുന്നതിനൊപ്പം തന്നെ ഹൈക്കമാൻഡിൽ സമ്മർദ്ദവും ചെലുത്തുന്നുണ്ട്. ഇനി പ്രഖ്യാപനം നീട്ടിക്കൊണ്ടുപോയാൽ എതിരാളികൾ അത് മുതലെടുക്കുമെന്നാണ് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചയോടെ ഉമ്മൻ ചാണ്ടി സംഗതി പുറത്തുവിട്ടെങ്കിലും, ഇക്കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരാതിരുന്നതോടെ ആകാംക്ഷയുടെ മുൾമുനയിലായത് ടി.സിദ്ദിഖാണ്. പ്രചാരണം തുടങ്ങി പിറ്റേന്ന് ചമ്മിയ ചിരിയോടെ സ്ഥാനാർത്ഥിത്വം അഴിച്ചുവയ്‌ക്കേണ്ടി വരുന്ന ദയനീയാവസ്ഥ. രാഹുൽ വരുമെന്ന പ്രതീക്ഷയിൽ ആഘോഷം തുടങ്ങിയ പ്രവർത്തകരും അണികളുമാകട്ടെ പ്രഖ്യാപനം വൈകിയതോടെ മൂകരായി. എന്നിരുന്നാലും പ്രഖ്യാപനം വന്നാൽ വേണ്ടത് ചെയ്യാനുള്ള മുന്നൊരുക്കങ്ങൾ ഡിസിസി ചെയ്യുന്നുണ്ട്.
ആശയക്കുഴപ്പമില്ലെന്ന് ആവർത്തിച്ചുപറയുമ്പോഴും രാഹുലാണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു ഉമ്മൻ ചാണ്ടിയുടേയും പ്രതികരണം. തീരുമാനം വൈകുമെന്ന് അറിഞ്ഞതോടെ മുല്ലപ്പള്ളി രാമചന്ദ്രൻ രാവിലെ കോഴിക്കോട് നടത്താനിരുന്ന വാർത്താസമ്മേളനവും റദ്ദാക്കി. കർണാടക, തമിഴ്‌നാട് ഡിസിസികളും സമാന ആവശ്യം ഉന്നയിച്ചിരിക്കെ, എന്തിനാണ് ഹൈക്കമാൻഡ് പ്രഖ്യാപിക്കും മുമ്പേ ധൃതി പിടിച്ച് ഇക്കാര്യം പുറത്തുപറഞ്ഞതെന്ന് ചോദ്യവും ഉയരുന്നുണ്ട്. ഇതാണ് ഗ്രൂപ്പ് മേധാവിത്വത്തിന് വേണ്ടിയാണ് തിടുക്കം കാട്ടിയതെന്ന ആരോപണം ശക്തമാകാൻ കാരണം. അതിനിടെ പി.സി.ചാക്കോ നടത്തിയ വാർത്താസമ്മേളനവും ഗ്രൂപ്പ് നേതാക്കളെ വെട്ടിലാക്കി.

കേരളത്തിൽ നടന്നത് ഗ്രൂപ്പ് വീതംവയ്‌പ്പാണെന്നാണ് ചാക്കോ വിമർശിച്ചത്. നേതാക്കൾക്കു സങ്കുചിത താൽപര്യമാണ്. ഗ്രൂപ്പ് താൽപര്യത്തിനപ്പുറം അവർ ചിന്തിക്കുന്നില്ല. സ്ഥാനാർത്ഥി നിർണയചർച്ചകൾ നടന്നതു പക്വമായ രീതിയിലല്ലെന്നും പി.സി.ചാക്കോ വിമർശിച്ചു.
വയനാട്ടിൽ മൽസരിക്കാമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്നും ചാക്കോ കൂട്ടിച്ചേർത്തു. ആരെങ്കിലും മറിച്ചുപറഞ്ഞിട്ടുണ്ടെങ്കിൽ അതു വസ്തുതാപരമല്ല. ആദ്യം ക്ഷണിച്ചത് കർണാടകയാണ്. ആവശ്യങ്ങളോടു രാഹുൽ പ്രതികരിച്ചെന്നു വിശ്വസിക്കുന്നില്ല. കേരളത്തിനും കർണാടകത്തിനും തമിഴ്‌നാടിനും ഒരുപോലെ സാധ്യതയുണ്ട്. വിശദമായി ആലോചിക്കാതെ തീരുമാനമെടുക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗം നാളെ രാവിലെ 11നാണ് ചേരുക. വയനാടിന്റെ കാര്യത്തിൽ നാളെ തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുൽ മൽസരിച്ചാൽ എൽഡിഎഫ് പിന്മാറുമോയെന്നും ചെന്നിത്തല ചോദിച്ചു. വയനാടിന്റെ കാര്യത്തിൽ തീരുമാനം നീട്ടരുതെന്നു ഹൈക്കമാൻഡിനോടും ചെന്നിത്തല ആവശ്യപ്പെട്ടു. നാളത്തെ തിരഞ്ഞെടുപ്പ് സമിതിയിൽ തീരുമാനമെടുക്കണമെന്ന് ആവശ്യം. വയനാട് സീറ്റിന്റെ കാര്യത്തിൽ ആശയക്കുഴപ്പമില്ലെന്നും അന്തിമ തീരുമാനമെടുക്കേണ്ടതു രാഹുൽ ഗാന്ധിയാണെന്നും ഉമ്മൻ ചാണ്ടിയും പ്രതികരിച്ചു.

അതേസമയം, ഇടതുപക്ഷത്തിനെതിരെ രാഹുൽ ഗാന്ധി മൽസരിക്കുന്നതിന് വിശാലമായ രാഷ്ട്രീയമാനമുണ്ടെന്ന് സിപിഎം നയം വ്യക്തമാക്കി. മുഖ്യശത്രു ബിജെപി അല്ലെന്നാണ് ഇതിലൂടെ കോൺഗ്രസ് വിളിച്ചുപറയുന്നതെന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ്.രാമചന്ദ്രൻപിള്ള ആരോപിച്ചു. ഇടതുമുന്നണിയുടെ മുഖ്യശത്രു ബിജെപിയാണെങ്കിൽ വയനാട്ടിൽ രാഹുലിനെതിരെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. കോൺഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി എത്തിയാലും വയനാട്ടിൽ ഇടതുമുന്നണി സ്ഥാനാർത്ഥി പി പി സുനീറിന് വിജയമുറപ്പെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.രാഹുൽ ഗാന്ധി സ്ഥാനാർത്ഥിയായാലും സുനീർ തന്നെയായിരിക്കും ഇടത് സ്ഥാനാർത്ഥി. സ്ഥാനാർത്ഥിയെ മാറ്റില്ലെന്നും സുനീറിനോട് തോൽക്കാനാകും രാഹുലിന്റെ വിധിയെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഇടത് മുന്നണിക്കെതിരെ രാഹുലിനെ രംഗത്തിറക്കുന്ന കോൺഗ്രസ് നയം തെറ്റാണ്. ഇനി രാഹുൽ ഗാന്ധി വന്നാലും വയനാട്ടിൽ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP