Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉമ്മൻ ചാണ്ടി അടക്കമുള്ള കേരള നേതാക്കൾ പറയുന്നു ഒന്നുമനസുതുറക്കൂ രാഹുൽ പ്ലീസ്! വയനാട്ടിൽ രാഹുലിനെ 'നേരത്തെ കൊണ്ടുവന്ന' നേതാക്കൾ അങ്കലാപ്പിൽ; വടകരയും വയനാടും ഒഴിച്ചിട്ട് പത്തും പതിനൊന്നും സ്ഥാനാർത്ഥി പട്ടികകൾ പുറത്തിറക്കി; പ്രസിദ്ധീകരിച്ചത് 31 സ്ഥാനാർത്ഥികളുടെ പേരുകൾ; കോൺഗ്രസ് അദ്ധ്യക്ഷന്റെ വിമുഖതയ്ക്ക് ഇടതിന്റെ എതിർപ്പാണ് കാരണമെന്നും സൂചന; ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന പ്രവർത്തകർക്കും അണികൾക്കും വീണ്ടും നിരാശ

ഉമ്മൻ ചാണ്ടി അടക്കമുള്ള കേരള നേതാക്കൾ പറയുന്നു ഒന്നുമനസുതുറക്കൂ രാഹുൽ പ്ലീസ്! വയനാട്ടിൽ രാഹുലിനെ 'നേരത്തെ കൊണ്ടുവന്ന'   നേതാക്കൾ അങ്കലാപ്പിൽ; വടകരയും വയനാടും ഒഴിച്ചിട്ട് പത്തും പതിനൊന്നും സ്ഥാനാർത്ഥി പട്ടികകൾ പുറത്തിറക്കി; പ്രസിദ്ധീകരിച്ചത് 31 സ്ഥാനാർത്ഥികളുടെ പേരുകൾ;  കോൺഗ്രസ് അദ്ധ്യക്ഷന്റെ വിമുഖതയ്ക്ക് ഇടതിന്റെ എതിർപ്പാണ് കാരണമെന്നും സൂചന; ആഘോഷിക്കാൻ തയ്യാറെടുത്തിരിക്കുന്ന പ്രവർത്തകർക്കും അണികൾക്കും വീണ്ടും നിരാശ

മറുനാടൻ മലയാളി ബ്യൂറോ

ന്യഡൽഹി: കോൺഗ്രസിന്റെ പത്തും പതിനൊന്നും സ്ഥാനാർത്ഥി പട്ടികകൾ പുറത്തുവിട്ടപ്പോൾ അതിലും കേരളത്തിലെ വയനാട് വടകര സീറ്റുകളിലെ സ്ഥാനാർത്ഥികളെ അറിയാനായില്ല. പശ്ചിമബംഗാളിലെ 25 സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിലെ ഒരുസീറ്റിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. മുംബൈ നോർത്ത് വെസ്റ്റിൽ സഞ്ജയ് നിരുപം മത്സരിക്കും. മുംബൈ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷനായിരുന്ന സഞ്ജയ് നിരൂപത്തെ ഈ സ്ഥാനത്ത് നിന്ന് നീക്കിയാണ് സ്ഥാനാർത്ഥിത്വം നൽകിയിരിക്കുന്നത്.മുൻ കേന്ദ്ര മന്ത്രി മുരളി ദേവ്റയുടെ മകൻ മിലിന്ദ് ദേവ്റയാണ് മുംബൈ കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ അധ്യക്ഷൻ. മുംബൈ കോൺഗ്രസിൽ രൂക്ഷമായിരുന്ന വിഭാഗീയതക്ക് പരിഹാരമുണ്ടാക്കുന്നതിന്റെ ഭാഗമായാണ് പിസിസി അധ്യക്ഷനെ മാറ്റിയതെന്നാണ് റിപ്പോർട്ട്. ശിവസേനയുടെ സിറ്റിങ് സീറ്റിലാണ് സഞ്ജയ് നിരൂപം മത്സരിക്കുക. ഛത്തീസ്‌ഗഡ്, ഗോവ ദാമൻ ദിയു എന്നിവിടങ്ങളിലേക്കുള്ള 5 സ്ഥാനാർത്ഥികളുടെ പട്ടികയും പുറത്തുവിട്ടു. ഒഡീഷ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാല് സീറ്റുകളിലെ സ്ഥാനാർത്ഥികളുടെ പേരും പ്രസിദ്ധീകരിച്ചു.

മതേതര ബദൽ സഖ്യം ദേശീയ തലത്തിൽ ശക്തിപ്പെടുത്തുന്നതിന് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം തടസ്സമാകുമെന്ന സന്ദേശമാണ് ഇടതുനേതാക്കൾ നൽകുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന നേതാവ് അമേഠിയിൽ നിന്ന് ബിജെപിയെ നേരിടാനാകാതെ ഒളിച്ചോടിയെന്ന വ്യാഖ്യാനത്തിന് ഇടനൽകുന്ന തരത്തിൽ രാഹുൽ തീരുമാനമെടുക്കരുതെന്നാണ് ഇടതിന്റെ അഭിപ്രായം. ഇക്കാര്യം നേതാക്കൾ ഒളിഞ്ഞും തെളിഞ്ഞും പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് അദ്ധ്യക്ഷൻ മനസ് തുറക്കാത്തതെന്നും സൂചനയുണ്ട്.

വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി വ്യക്തമാക്കി. മുതിർന്ന നേതാക്കളോടാണ് രാഹുൽ ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ ഇക്കാര്യം നേതാക്കൾ രാഹുലിനോട് ചോദിച്ചിരുന്നു. രാഷ്ട്രീയകാര്യസമിതി യോഗത്തിൽ രാഹുൽ വയനാട്ടിൽ മത്സരിക്കുന്ന വിഷയം ചർച്ചാവിഷയമായില്ല.

പാർട്ടി ആസ്ഥാനത്ത് ചേർന്ന രാഷ്ട്രീയകാര്യ സമിതിയോഗത്തിന് ശേഷം വാർത്താസമ്മേളനം വിളിച്ചപ്പോൾ വയനാട്ടിലെ സ്ഥാനാർത്ഥ്വം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് വാഗ്ദാനമായ മിനിമം വേതനം മാത്രമായിരുന്നു സംസാരിവിഷയം. മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാൻ രാഹുൽ തയ്യാറായില്ല. മറ്റ് വിഷയങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമപ്രവർത്തകർ ഉന്നയിച്ചപ്പോൾ മറ്റൊന്നിനെക്കുറിച്ചും താൻ ഇന്ന് മറുപടി പറയില്ലെന്നും നാളെയും മറ്റന്നാളും ഇനി വാർത്താ സമ്മേളനങ്ങൾ നടത്താമെന്നുമായിരുന്നു രാഹുലിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലെ വാർത്താസമ്മേളനത്തിൽ നിന്ന് ഒളിച്ചോടുന്ന വ്യക്തിയല്ല താനെന്നും രാഹുൽ പറഞ്ഞു.അതേസമയം, ഇന്ന് ചേർന്ന രാഷ്ട്രീയകാര്യ സമിതിയിൽ രാഹുലിന്റെ രണ്ടാം മണ്ഡലത്തെക്കുറിച്ച് ചർച്ചയുണ്ടായില്ലെന്നാണ് വിവരം. യോഗത്തിലുണ്ടായിരുന്ന നേതാക്കൾ ആരും തന്നെ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. അതേസമയം രാഹുൽ വയനാട്ടിൽ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ഡിസിസി പ്രമേയം പാസാക്കി. ഇക്കാര്യം ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഡിസിസിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് രാഹുൽ ഗാന്ധിക്കും അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്കും ഇമെയിലും അയച്ചിട്ടുണ്ട്. പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകേണ്ടതിനാൽ രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉടൻ പ്രഖ്യാപിക്കേണ്ടത് അനിവാര്യമെന്നാണ് ഡിസിസിയുടെ നിലപാട്. നേരത്തെ വയനാട് ഡിസിസി ഇത്തരത്തിൽ പ്രമേയം പാസാക്കിയിരുന്നു. ഏതായാലും തീരുമാനം നീണ്ടു പോകുന്നതിൽ പ്രവർത്തകരും അണികളും നിരാശരാണ്. ഇനിയും തീരുമാനം നീട്ടി ക്കൊണ്ടുപോയാൽ അത് പ്രചാരണത്തെ തന്നെ ബാധിക്കുമെന്നാണ് ആശങ്ക ഉയരുന്നത്.

മോദി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്നതിനെ ആശ്രയിച്ചായിരിക്കും രാഹുലിന്റെ സ്ഥാനാർത്ഥിത്വം എന്നാണ് ഉന്നത കോൺഗ്രസ്സ് നേതാക്കൾ നൽകുന്ന സൂചന. കർമ ഭൂമിയായ അമേഠിയിൽ പരാജയപ്പെടുമെന്ന് രാഹുലിന് ഭയമില്ലെന്ന് കോൺഗ്രസ്സ് വക്താവ് രൺദീപ് സുർജ്ജേവാല പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുമെന്ന് കേരള നേതാക്കൾ പ്രതീക്ഷ പങ്കുവയ്ക്കാൻ തുടങ്ങിയിട്ട് മൂന്നാം ദിവസം. എന്നാൽ തീരുമാനം ഉണ്ടായില്ലെന്ന് മാത്രമല്ല രാഹുൽ ഗാന്ധി അടുത്ത നേതാക്കളോടു പോലും തന്റെ പദ്ധതി വെളിപ്പെടുത്തിയില്ല. തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച പ്രവർത്തക സമിതി യോഗത്തിൽ രണ്ടാം മണ്ഡലം സംബന്ധിച്ച ചർച്ചയുണ്ടായില്ല

രാഹുൽ വയനാട്ടിൽ മത്സരിക്കുന്നതിൽ തീരുമാനം ആയില്ലെന്ന് എഐഎസിസി വക്താവ് രൺദീപ് സുർജവാല സ്ഥിരീകരിച്ചു. കർണ്ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിൽ മത്സരിക്കാനുള്ള ക്ഷണം നിലവിൽ പരിഗണയിലുണ്ട്. രാഹുലിന്റെ സ്ഥാനാര്ഥിത്വത്തിൽ അനിശ്ചിതത്വം ഇല്ലെന്നും വയനാടിനാണ് പ്രഥമ പരിഗണയെന്നുമായിരുന്നു ഇന്നും ഉമ്മൻ ചാണ്ടിയുടെ പ്രതികരണം. പ്രഖ്യാപനം വൈകിയതോടെ ഉമ്മൻ ചാണ്ടി അടക്കമുള്ള കേരളത്തിലെ നേതാക്കളാണ് വെട്ടിലായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP