Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഎസിന്റെ ബദൽരേഖ രാഷ്ട്രീയ മറുകണ്ടം ചാടൽ; തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പ്രതിപക്ഷ നേതാവ് പാർട്ടിയോടൊപ്പം നിൽക്കണം; അടിതെറ്റിയത് ആകാശക്കോട്ടകൾ; വിഎസിനും മാദ്ധ്യമങ്ങൾക്കും വിമർശനവുമായി ദേശാഭിമാനി

തിരുവനന്തപുരം: ദേശാഭിമാനിയിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനെ വിമർശിച്ച് ലേഖനം. ആലപ്പുഴ സമ്മേളനത്തിൽ പാർട്ടി സമ്മേളന പ്രതിനിധിയായിരുന്ന ആർഎസ് ബാബുവാണ് വിഎസിനെതിരെ നിലപാടുകൾ വിശദീകരിക്കുന്നത്. പിണറായി വിജയനെ പിന്തുണച്ച് എഴുതിയിരിക്കുന്ന ലേഖനത്തിൽ മാദ്ധ്യമങ്ങൾക്കും വിമർശനമുണ്ട്. വിഎസിന്റെ ബദൽ രേഖ ഉയർത്തി സിപിഎമ്മിനെ തകർക്കാനുള്ള കെപിസിസി പ്രസിഡന്റ് വി എം സുധീരന്റെ നീക്കം അപഹാസ്യമാണെന്നാണ് ബാബു വിശദീകരിക്കുന്നത്. പിണറായി വിജയനുമായി അടുത്തു നിൽക്കുന്ന ദേശാഭിമാനിയുടെ പ്രധാനികളിൽ ഒരാളാണ് ബാബു.

ആലപ്പുഴ സമ്മേളനത്തിന്റെ ചർച്ചകളിലും വിഎസിനെതിരെ ബാബു വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന് പകരം ഇപി ജയരാജന്റെ പേരുയർത്തിയെന്ന വാദത്തേയും ബാബു തള്ളുന്നു. കോടിയേരിയെ അല്ലാതെ ആരേയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിച്ചിട്ടില്ല. കേന്ദ്ര നേതൃത്വത്തിന്റെ പൂർണ്ണ പിന്തുണ സംസ്ഥാന നേതൃത്വത്തിനുണ്ടെന്നും വിശദീകരിക്കുന്നു.

വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നുവെന്നാണ് ബാബുവിന്റെ അഭിപ്രായം.

വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളുമെന്നും വിശദീകരിക്കുന്നു

ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണെന്നും പറയുന്നു.

ദേശാഭിമാനി ലേഖനത്തിന്റെ പൂർണ്ണ രൂപം

അടിതെറ്റിയ ആകാശക്കോട്ടകൾ
ആർ എസ് ബാബു

സിപിഐ എം സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ മഹാവിജയമായി പരിസമാപിച്ചതും പാർട്ടി കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്റെ പരസ്യപ്പെടുത്തിയ 'ബദൽരേഖ' കെപിസിസിയോഗം ആയുധമാക്കിയതും പുതിയ സംസ്ഥാന സെക്രട്ടറിയെ തെരഞ്ഞെടുത്തത് സ്ഥാനമൊഴിഞ്ഞ സെക്രട്ടറിയുടെ നിർദ്ദേശം അവഗണിച്ചാണെന്ന നുണവാർത്തയും കേരളരാഷ്ട്രീയത്തിലെ വർത്തമാനകാല പ്രവണതകളിലേക്കുള്ള വിരൽചൂണ്ടലാണ്. സിപിഐ എമ്മിനെ ക്ഷീണിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു 'മാർക്‌സിസ്റ്റ് വിരുദ്ധ തരംഗം' വി എസിന്റെ പേരിൽ സൃഷ്ടിക്കാനാണ് പാർട്ടി സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ ചേർന്ന ദിവസങ്ങളിലെല്ലാം ബഹുഭൂരിപക്ഷം മാദ്ധ്യമങ്ങളും ശ്രമിച്ചത്. സമ്മേളനത്തിന്റെ ശോഭ കെടുത്താൻ കമ്യൂണിസ്റ്റ് വിരുദ്ധ മാദ്ധ്യമങ്ങൾ മാത്രമല്ല, അവയ്ക്ക് കോപ്പുകൂട്ടാൻ ദിവസേന ദുഷ്പ്രചാരണവുമായി രാഷ്ട്രീയപാർട്ടികൾ, ഗ്രൂപ്പുകൾ, വ്യക്തികൾ അടക്കം ചാനലുകളിലും പുറത്തും ഇറങ്ങി. യുഡിഎഫ് നേതാവിന്റെ നേതൃത്വത്തിൽ കണ്ണൂരിൽ 'വി എസിനുവേണ്ടി' വിരലിലെണ്ണാവുന്നവരുടെ പ്രകടനവും കണ്ടു.

എന്നാൽ, ആലപ്പുഴയിൽ വിജയകരമായി നടന്ന പ്രതിനിധിസമ്മേളനവും തുടർന്ന് ഇന്ത്യക്കകത്തും പുറത്തുമുള്ള ജനലക്ഷങ്ങൾ കണ്ട് ആഹ്ലാദിച്ച വമ്പിച്ച റാലിയും പൊതുസമ്മേളനവും അതിൽ അലയടിച്ച വികാരവും മാർക്‌സിസ്റ്റ് വിരുദ്ധർക്ക് വല്ലാത്ത നിരാശ പ്രദാനംചെയ്തു. പാർട്ടി കേന്ദ്രകമ്മിറ്റി അംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യുതാനന്ദൻ എത്തിയില്ലെങ്കിൽ ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിൽ ജനലക്ഷങ്ങൾ പോയിട്ട് പൂച്ചക്കുട്ടികൾപോലും എത്തില്ലെന്ന് കരുതിയ വിദ്വാന്മാരുണ്ട്. ഈ വിധത്തിൽ ചാനലുകളിലിരുന്ന് വമ്പുപറഞ്ഞ കേമന്മാരുണ്ട്. സമ്മേളനത്തിനും റാലിക്കും വി എസ് വരില്ലെന്ന് മാദ്ധ്യമങ്ങൾ നേരത്തെ അറിയിച്ചിട്ടും ജനലക്ഷങ്ങൾ ചെങ്കൊടിയേന്തി സ്റ്റേഡിയത്തിന് അകത്തും പുറത്തുമായി എത്തി. 25,000 ചുവപ്പ് വളന്റിയർമാർ നേതാക്കളുടെ സല്യൂട്ട് സ്വീകരിച്ചു. വ്യക്തി എത്ര മഹാനാണെങ്കിലും അല്ലെങ്കിലും ആ വ്യക്തിയുടെ പേരിലല്ല കമ്യൂണിസ്റ്റ് പ്രസ്ഥാനം നിലകൊള്ളുന്നതെന്ന് ആലപ്പുഴ റാലി വിളംബരംചെയ്തു.

ആ റാലിയിൽ തെളിഞ്ഞ രണ്ട് പ്രത്യേകതകളുണ്ട്. പ്രതിസന്ധികളിൽ പാർട്ടിയെ കരകയറ്റിയ ഉരുക്കുപോൽ ഉറച്ച പാർട്ടി നേതൃത്വത്തിന് ജനങ്ങൾ നൽകിയ അംഗീകാരമാണ് ശ്രദ്ധേയമായ ഒരു കാര്യം. പുതിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സ്റ്റേഡിയം വരവേറ്റത് അതീവ ആഹ്ലാദത്തോടെ കരഘോഷം മുഴക്കിയാണ്. പതിനാറുവർഷം പാർട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കുകയും വിഭാഗീയതകൾക്ക് അതീതമായി പാർട്ടിയിൽ ഐക്യം കെട്ടിപ്പടുക്കാൻ ധീരനിലപാട് കൈക്കൊള്ളുകയുംചെയ്ത പിണറായി വിജയന്റെ പേര് സ്വാഗതപ്രാസംഗികനും അധ്യക്ഷനും അടക്കമുള്ളവർ ഉച്ചരിച്ചപ്പോൾ സ്റ്റേഡിയം ആർത്തിരമ്പി ഹർഷാരവം മുഴക്കി. നിലയ്ക്കാത്ത ആ സംഘടിത ആരവം പിണറായി സ്വീകരിച്ച പാർട്ടി സംഘടനാരാഷ്ട്രീയ നിലപാടുകൾക്കുള്ള ജനങ്ങളുടെ അംഗീകാരമാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട അറുനൂറിലധികം പ്രതിനിധികളെ 'പിണറായിയുടെ ആളുകൾ' എന്ന് മുദ്രകുത്തുന്ന ചാനൽജീവികൾ കണ്ണുതുറന്ന് കാണണം ജനങ്ങളുടെ ഈ മനസ്സ്. വി എസിന്റെ പേര് ഉപയോഗിച്ച് സിപിഐ എം തകരാൻ പോകുകയാണെന്ന് സ്വപ്നംകണ്ട കെപിസിസി പ്രസിഡന്റ് വി എം സുധീരനോട് ആലപ്പുഴ റാലി കൺകുളിർക്കെ കാണാൻ വൃന്ദ കാരാട്ട് ഉപദേശിച്ചത് പ്രസക്തം.

'വ്യക്തിമഹാത്മ്യ സിദ്ധാന്തം' നിരാകരിച്ച റാലിയിലെ നേതാക്കളുടെ പ്രസംഗമാണ് ശ്രദ്ധേയമായ മറ്റൊരു വസ്തുത. സിപിഐ എം ഏതെങ്കിലും വ്യക്തികളുടെയോ സംഘങ്ങളുടെയോ അല്ല ജനങ്ങളുടെ പൊതുസ്വത്താണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഓർമിപ്പിച്ചത് ആലപ്പുഴയിലെ ജനസഞ്ചയം കരഘോഷത്തോടെയാണ് സ്വീകരിച്ചത്. വ്യക്തിയല്ല പ്രസ്ഥാനമാണ് വലുതെന്ന മാർക്‌സിസംലെനിനിസത്തിന്റെ അടിസ്ഥാനപ്രമാണമാണ് കാരാട്ട് ഉൾപ്പെടെയുള്ള നേതാക്കൾ ചൂണ്ടിക്കാട്ടിയത്. ആലപ്പുഴയിൽ ഈ മഹാസമ്മേളനം നടക്കുമ്പോൾ കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദൻ ആദ്യവസാനം ഉണ്ടാകേണ്ടതായിരുന്നെന്നും രണ്ടാംദിവസം സമ്മേളനത്തിൽനിന്ന് പുറത്തുപോയ വി എസിനോട് തിരിച്ചുവന്ന് സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.

വ്യക്തികേന്ദ്രീകൃത പാർട്ടിയല്ല ഇതെന്നും താൻപോയാലും ആരുപോയാലും സിപിഐ എം നിലനിൽക്കുകയും വളരുകയുംചെയ്യുമെന്ന് വ്യക്തമാക്കിയ കോടിയേരി, പാർട്ടിയെ വെല്ലുവിളിച്ച എം വി രാഘവന്റെയും ഗൗരിയമ്മയുടെയും ഭീഷണികൾ കേട്ട് കണ്ണൂരിലും ആലപ്പുഴയിലും ഉൾപ്പെടെ സിപിഐ എം തകരാൻപോകുന്നുവെന്ന് കിനാവ് കണ്ടവരുടെ അനുഭവമാണ് വിവരിച്ചത്. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ തിരുവിതാംകൂറിൽ പാർട്ടി തകർന്നെന്നായിരുന്നു പ്രചാരണം. പക്ഷേ, അടുത്തവർഷം പാർട്ടിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിൽവന്നത് കോടിയേരി ഓർമിപ്പിച്ചു. ജനങ്ങൾ ഏറ്റവും വലിയ ഹർഷാരവത്തോടെയാണ് പിണറായിയുടെ പ്രസംഗത്തെ സ്വീകരിച്ചത്. രക്തസാക്ഷിത്വത്തേക്കാൾ വലുതായി ഒരു ത്യാഗവുമില്ലെന്ന് ചൂണ്ടിക്കാട്ടുകയും ജീവരക്തംകൊണ്ട് ലോക്കപ്പ് മുറിയിലെ ഭിത്തിയിൽ ചുവപ്പുപരത്തിയ ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്റെ ധീരസ്മരണ അയവിറക്കുകയും ചെയ്തത് വർത്തമാനകാല രാഷ്ട്രീയ അവസ്ഥകളോടുള്ള പ്രതികരണമായിരുന്നു. പാർട്ടി സമ്മേളനത്തിൽ പ്രകടമായ ഐക്യത്തെ പിബി അംഗം സീതാറാം യെച്ചൂരി ശ്ലാഘിക്കുകയും ചെയ്തു.

പ്രതിനിധികളിലും നേതാക്കളിലും നല്ല ഐക്യം പ്രകടമായ സംസ്ഥാന സമ്മേളനത്തെ അപകീർത്തിപ്പെടുത്താനുള്ള ദുഷിച്ച വാർത്തകളും ഇടംപിടിച്ചിട്ടുണ്ട്. അതിനുദാഹരണമാണ് കേരളകൗമുദി ഒന്നാംപേജിൽ ബഹുകോളത്തിൽ നൽകിയ 'ആദ്യം ഉയർന്നത് ഇ പി ജയരാജന്റെ പേര്' എന്ന കള്ളവാർത്ത. പിണറായി വിജയൻ ഇ പി ജയരാജന്റെ പേര് നിർദ്ദേശിച്ചെന്നും അത് നിരാകരിച്ച് കോടിയേരിയെ സെക്രട്ടറിയാക്കാൻ പിബി നിർദ്ദേശിച്ചെന്നുമുള്ള കെട്ടുകഥയാണ് 'പേട്ട പത്ര'ത്തിന്റേത്. 16 വർഷം സംസ്ഥാന സെക്രട്ടറിയായി തുടർന്ന ഒരു നേതാവിന്റെ അനുഭവപരിജ്ഞാനവും സംഘടനാബോധവും രാഷ്ട്രീയപക്വതയും ഉൾച്ചേരുന്ന നിർദ്ദേശം സ്വാഭാവികമായും പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിൽ പ്രധാനഘടകമാണ്. പുതിയ സെക്രട്ടറിയെ തെരഞ്ഞെടുക്കുന്നതിനുള്ള വിവിധതലങ്ങളിലെ ആലോചനകളിലോ തെരഞ്ഞെടുപ്പ് നടത്തിയ സംസ്ഥാനകമ്മിറ്റിയിലോ കോടിയേരിയുടെ പേരിനെപ്പറ്റി ഒരുതർക്കവും ഉണ്ടായില്ല. എന്നിട്ടാണ് പിണറായി നിർദ്ദേശിച്ച പേര് തള്ളിയെന്ന സങ്കൽപ്പകഥ രചിച്ചത്.

പിണറായി വിജയൻ മലപ്പുറം സംസ്ഥാന സമ്മേളനം കഴിയുമ്പോൾ പിണറായിയിലെ ബ്രാഞ്ചിൽ ഒതുങ്ങുമെന്ന് പ്രവചനം നടത്തിയ സ്വപ്നജീവിയായ 'പേട്ട പത്ര'ത്തിൽനിന്ന് മറ്റൊന്നു പ്രതീക്ഷിക്കേണ്ട. സിപിഐ എമ്മിൽ ആഭ്യന്തരക്കുഴപ്പം സൃഷ്ടിക്കാൻ പലപ്പോഴും പക്ഷംപിടിച്ച ജിഹ്വയാണത്. മറ്റാർക്കോവേണ്ടി അവർ നടത്തുന്ന ആ പണി ഇത്തരം പലരൂപങ്ങളിൽ തുടരുന്നു. പക്ഷേ, ഇതുകൊണ്ടൊന്നും സിപിഐ എം നേതൃത്വത്തിലും അണികളിലും അനുഭാവിവൃന്ദത്തിലും ആശയക്കുഴപ്പമുണ്ടാക്കാൻ കഴിയില്ല. വി എസിന്റെ പേരുപയോഗിച്ച് നാട്ടിൽ കമ്യൂണിസ്റ്റ് വിരുദ്ധ തരംഗം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട മാദ്ധ്യമങ്ങളും രാഷ്ട്രീയ നിരൂപകരും പ്രചരിപ്പിച്ച വാർത്തകൾ പലതാണ്. പാർട്ടി സംസ്ഥാന സമ്മേളനത്തിൽനിന്ന് ഇറങ്ങിപ്പോയ വി എസിനെ തിരിച്ചുകൊണ്ടുവരുന്നതിനായി വി എസ് ഉന്നയിച്ച നിബന്ധനകൾ പാർട്ടി അംഗീകരിക്കാൻപോകുന്നുവെന്ന അഭ്യൂഹം ഏഷ്യാനെറ്റ് ഉൾപ്പെടെയുള്ള ചാനലുകൾ അനുസ്യൂതം നൽകി.

ത്രിപുര മുഖ്യമന്ത്രി മണിക് സർക്കാരും ബംഗാൾ ഘടകവും വി എസിനൊപ്പമെന്നും അവയ്‌ലബിൾ പിബി വി എസിന്റെ നിബന്ധന അംഗീകരിക്കുമെന്നും ഏഷ്യാനെറ്റിന്റെ ഡൽഹി ലേഖകൻ പ്രശാന്ത് രഘുവംശം ഉൾപ്പെടെയുള്ളവർ പ്രചരിപ്പിച്ചു. മനോരമയിൽ വന്ന വി എസിന്റെ 'ബദൽരേഖ'യ്ക്ക് എതിരായി പാർട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിച്ച പ്രമേയം മരവിപ്പിക്കുമെന്നും അതിലെ ഒരുഭാഗം നീക്കംചെയ്യാൻ പോകുന്നുവെന്നും ഇക്കൂട്ടർ പ്രവചിച്ചു. അതുപോലെ ടി പി ചന്ദ്രശേഖരൻ കേസിൽ വി എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ നടപടി സ്വീകരിക്കാമെന്ന ഉറപ്പ് പിബി നൽകുമെന്നും വാർത്ത നൽകി. പക്ഷേ, ഇതൊന്നും പിബിയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഒരു വിലപേശലിനും പാർട്ടി വഴങ്ങില്ലെന്ന് പ്രകാശ് കാരാട്ട് ആദ്യം സംസ്ഥാന പ്രതിനിധി സമ്മേളനത്തെയും പിന്നീട് ഫോൺചെയ്ത് വി എസിനെയും അറിയിച്ചു.

ഇങ്ങനെ വി എസിന്റെ 'ബദൽരേഖ'യെപ്പറ്റിയുള്ള സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രമേയത്തിലെ ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായ നിലപാട് ശരിവച്ചിരിക്കുകയാണ് കേന്ദ്രനേതൃത്വവും സംസ്ഥാനസമ്മേളനവും. സെക്രട്ടറിയറ്റ് പ്രമേയത്തെ പുച്ഛിച്ചുതള്ളിയ വി എസിന്റെ നടപടിയും അദ്ദേഹം വാങ്മൂലം നടത്തിയ പരസ്യവിശദീകരണവും സാധാരണനിലയിൽ ഒരുപാർട്ടി അംഗത്തിന്റെ അച്ചടക്കത്തിന് നിരക്കുന്നതല്ല. പാർട്ടിയുടെ ശത്രുക്കൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് വി എസിന്റെ 'ബദൽരേഖ'യെന്ന് കെപിസിസി യോഗം ചൊവ്വാഴ്ച കൈക്കൊണ്ട തീരുമാനം വ്യക്തമാക്കുന്നു.

വി എസ് പരസ്യപ്പെടുത്തിയ രേഖയുടെ അടിസ്ഥാനത്തിൽ ചന്ദ്രശേഖരൻകേസിൽ സിപിഐ എം നേതാക്കൾക്കെതിരെ പുതിയ അന്വേഷണവും കള്ളക്കേസും ഉണ്ടാക്കുന്നതിന് സംസ്ഥാന സർക്കാരിനോട് കെപിസിസി ശുപാർശചെയ്തിരിക്കുകയാണ്. ഇതിന്റെ നിയമസാധുത ചോദ്യംചെയ്യപ്പെടുന്നതാണ്. അതിനപ്പുറം 'ബദൽരേഖ'യുടെ രാഷ്ട്രീയം കെപിസിസിയുടെയും ഉമ്മൻ ചാണ്ടിയുടെയും കൈയിൽ കളിക്കുന്നതായി. ഇങ്ങനെ സംഘടനാപരമായി മാത്രമല്ല രാഷ്ട്രീയമായും മറുകണ്ടം ചാടലാണ് 'ബദൽരേഖ'യും അതേത്തുടർന്നുള്ള നിലപാടുകളും. ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും സുധീരനുംവച്ച കെണിയിൽ വീണിരിക്കുകയാണ് 'ബദൽരേഖ'. ഇതൊക്കെയാണെങ്കിലും തൻപ്രമാണിത്തം ഉപേക്ഷിച്ചും തെറ്റുതിരുത്തിയും അച്ചടക്കത്തോടെ പാർട്ടിയോടൊപ്പം നിൽക്കാനാണ് പാർട്ടി ജനറൽസെക്രട്ടറി പ്രകാശ് കാരാട്ടിന്റെയും പിണറായി വിജയൻ ഉൾപ്പെടെയുള്ള പിബി അംഗങ്ങളുടെയും അഭ്യർത്ഥന. തികച്ചും ക്ഷമാശീലത്തോടെയാണ് ഈ വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടുന്നത്. പൊതുസമൂഹത്തിൽ പാർട്ടിയുടെ നിലപാടിനോടുള്ള പിന്തുണ വർധിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി സിപിഐ എമ്മിനെതിരെ കെട്ടിയുയർത്തിയ ആകാശക്കോട്ടകൾക്ക് അടിതെറ്റുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP