Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മഞ്ഞളിൽ നിന്ന് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ശ്രീചിത്ര കണ്ടെത്തിയ മരുന്ന് കൂട്ടിന് പേറ്റെന്റ് നിഷേധിച്ച് അമേരിക്കയിലെ പേറ്റെന്റെ ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്; ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്.സി.ടി.എ.സി 2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിന്റെ തുടർ പരീക്ഷണങ്ങൾ പ്രതിസന്ധിയിൽ; ഏറെ കെട്ടിഘോഷിച്ച് നടത്തിയ പ്രഖ്യാപനം പാഴാകുമെന്ന നിരാശയിൽ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്; എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ ഇനി തുടരാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ഡോക്ടർമാരും

മഞ്ഞളിൽ നിന്ന് ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ശ്രീചിത്ര കണ്ടെത്തിയ മരുന്ന് കൂട്ടിന് പേറ്റെന്റ് നിഷേധിച്ച് അമേരിക്കയിലെ പേറ്റെന്റെ ആൻഡ് ട്രേഡ് മാർക്ക് ഓഫീസ്; ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്.സി.ടി.എ.സി 2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിന്റെ തുടർ പരീക്ഷണങ്ങൾ പ്രതിസന്ധിയിൽ; ഏറെ കെട്ടിഘോഷിച്ച് നടത്തിയ പ്രഖ്യാപനം പാഴാകുമെന്ന നിരാശയിൽ ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്; എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ ഇനി തുടരാനാകില്ലെന്ന് തിരിച്ചറിഞ്ഞ് ഡോക്ടർമാരും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കാൻ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്‌നോളജിയിലെ ഗവേഷകർ വികസിപ്പിച്ചെടുത്ത നൂതനവും ലളിതവുമായ മരുന്നു കൂട്ടിന് പേറ്റെന്റ് നിഷേധം. അമേരിക്കയിലെ പേറ്റെന്റ് ആൻഡ് ട്രേഡ് മാർക്ക് ഓഫീസാണ് പേറ്റെന്റ് നിഷേധിച്ചിരിക്കുന്നത്.

ക്യാൻസർ കോശങ്ങളെ ഇല്ലാതാക്കാൻ ഞരമ്പുകളിൽ കുത്തിവയ്ക്കാവുന്ന എസ്.സി.ടി.എ.സി 2010 ഡ്രഗ് കോൻജുഗേറ്റഡ് സീറം ആൽബുമിൻ എന്ന മരുന്നുകൂട്ടാണ് വളരെ സുലഭമായ ഒരു സസ്യത്തിൽ നിന്ന് വികസിപ്പിച്ചെടുത്തതെന്നായിരുന്നു അവകാശവാദം. ഇത് മഞ്ഞളാണെന്ന് പിന്നീട് തെളിയികുയും ചെയ്തു. എലികളിൽ നടത്തിയ പ്രാരംഭ പരീക്ഷണങ്ങൾ വിജയകരമാണെന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ കൂടി ഫലം കണ്ടാൽ ക്യാൻസർ രോഗചികിത്സയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാനാകുമെന്ന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ആശ കിഷോർ അറിയിച്ചിരുന്നു. ഈ ഗവേഷണത്തിന് തിരിച്ചടിയാണ് പേറ്റെന്റ് ലഭിക്കാത്ത പുതിയ തീരുമാനം.

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിന്റെ പഠനത്തിന്റെ ഭാഗമായാണ് ഡോ. ലിസി കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം മരുന്ന് വികസിപ്പിച്ചത്. മഞ്ഞളിൽ നിന്നുള്ള ഏക തന്മാത്രാ രാസ പദാർഥം ഉപയോഗിച്ചാണ് മരുന്ന് നിർമ്മിച്ചത്. ആൽബുമിനുമായി (ഒരു തരം പ്രോട്ടീൻ) കൂട്ടിയിണക്കി ക്യാൻസർ കോശങ്ങളലേക്കെത്തിച്ചാണ് പരീക്ഷണം നടത്തിയത്. ചെടിയെക്കുറിച്ചും മരുന്ന് കൂട്ടിനെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എലികളിലാണ് ഇത് ആദ്യം പരീക്ഷിച്ചത്. എലികളിൽ ഒറ്റ ഡോസ് ഉപയോഗിച്ച് പരീക്ഷിച്ചതിൽ ശ്വാസകോശാർബുദത്തിനും വയറിനകത്തെ മുഴയ്ക്കും ഈ മരുന്ന് വിജയകരമാണെന്ന് കണ്ടെത്തിയെന്നായിരുന്നു അവകാശ വാദം. ഇതിൽ ചില സംശയങ്ങളും ഉയർന്നിരുന്നു.

ഡോ. രഞ്ജിത് പി. നായർ, മെജോ സി. കോര, ഡോ. മോഹനൻ, ഡോ. ആര്യ അനിൽ, ഡോ. ഹരികൃഷ്ണൻ തുടങ്ങിയവരാണ് ഗവേഷണത്തിന് പിന്നിൽ. മനുഷ്യരിൽ പരീക്ഷിക്കാൻ കടമ്പകളേറെയുണ്ടായിരുന്നു. അതിന് മുമ്പ് തന്നെ എല്ലാം വിജയകരമെന്ന് ശ്രീചിത്ര പ്രഖ്യാപിക്കുകയും ചെയ്തു. ഇത് വിമർശനങ്ങൾ ഏറ്റു വാങ്ങുന്നതിനിടെയാണ് പേറ്റന്റ് നിഷേധം. ഒന്നിലധികം ഡോസ് ഉപയോഗിച്ചാൽ മൃഗങ്ങളെ എങ്ങനെ ബാധിക്കുമെന്ന പരീക്ഷണങ്ങൾക്ക് ശേഷമാകും മനുഷ്യരിൽ ചികിത്സാ പരീക്ഷണങ്ങൾ ആരംഭിക്കുക. മനുഷ്യനിൽ എത്ര ഡോസ് ഉപയോഗിക്കണമെന്ന് കണ്ടെത്തണം. ഇത്തരം പരീക്ഷണങ്ങൾക്കായി ഗവേഷണ ഫലം എയ്‌റ്റോഅക്‌സ്ബയോ പ്രൈവറ്റ് ലിമിറ്റഡിന് കൈമാറി കഴിഞ്ഞു. ഫലം വിജയിച്ചാൽ മാത്രമേ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് വിപണിയിൽ എത്തിക്കാൻ കഴിയുകയുള്ളൂവെന്നതാണ് യാഥാർത്ഥ്യം.

ഇതിനെല്ലാം തുരഗം വയ്ക്കുന്ന തരത്തിലാണ് പേറ്റന്റെ അപേക്ഷ നിരസിക്കുന്നത്. ഇനി അർബുദ ബാധിതരായ മനുഷ്യരിൽ ഈ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് വിവിധഘട്ടങ്ങളിൽ പരീക്ഷണങ്ങൾ നടത്താനായിരുന്നു ശ്രീചിത്രയുടെ ആലോചന. ഒന്നാം ഘട്ടത്തിൽ സന്നദ്ധപ്രവർത്തകരിൽ പരീക്ഷിക്കും. രണ്ടാംഘട്ടത്തിൽ ഒരു വിഭാഗം അർബുദ രോഗികളിൽ മറ്റു മരുന്നുകൾക്കൊപ്പംതന്നെ പരീക്ഷിക്കും. ഇതിനെല്ലാം തിരിച്ചടിയാണ് പേറ്റന്റെ കിട്ടാത്ത തീരുമാനം.

മഞ്ഞളിൽ നിന്നു വേർതിരിച്ച ഏക തന്മാത്രാ പദാർഥവും രക്തത്തിലെ ആൽബുമിൻ എന്ന പ്രോട്ടീനും ചേർത്താണു ശ്രീചിത്രയിലെ ഗവേഷകർ കാൻസർ കോശങ്ങളെ നശിപ്പിക്കാൻ കഴിവുള്ള മരുന്നു സൃഷ്ടിച്ചത്. ഇതു ലോകത്തു തന്നെ ആദ്യമാണെന്ന് ശ്രീചിത്ര അവകാശപ്പെട്ടിരുന്നു. അർബുദ കോശങ്ങളെ നശിപ്പിക്കുന്ന പദാർഥങ്ങൾ ചില സസ്യങ്ങളിൽ നിന്നു വേർതിരിച്ചെടുക്കാറുണ്ടെങ്കിലും അതൊന്നും ജലത്തിൽ ലയിക്കാത്തതിനാൽ കുത്തിവയ്പിലൂടെ ശരീരത്തിലേക്കു നേരിട്ടു കടത്തിവിടാനാവില്ല. ശ്രീചിത്രയിലെ ഗവേഷകർ സസ്യപദാർഥത്തിലെ പ്രോട്ടീനും ആൽബുമിനുമായി സംയോജിപ്പിക്കുകയാണു ചെയ്തത്. അങ്ങനെയുണ്ടാക്കുന്ന മരുന്ന് ഞരമ്പുകളിൽ കൂടി കുത്തിവയ്ക്കാം.

കൂടുതൽ മൃഗങ്ങളിലുൾപ്പെടെ പരീക്ഷണങ്ങളിലൂടെ മാത്രമേ ഏതൊക്കെ തരം അർബുദങ്ങൾക്കു മരുന്നു ഫലപ്രദമാകുമെന്നു കണ്ടെത്താനാകൂ. മൂന്നോ നാലോ പരീക്ഷണഘട്ടങ്ങൾ കഴിഞ്ഞാൽ മാത്രമേ ഡ്രഗ് കൺട്രോളർ ജനറലിന്റെ ഉൾപ്പെടെ അംഗീകാരം ലഭിക്കൂ.ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ ഭാഗമായാണ് മരുന്ന് വികസിപ്പിച്ചത്. 2010 ൽ തുടക്കമിട്ട ഗവേഷണമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ശ്രീചിത്രയിലെ ഗവേഷകരും മെഡിക്കൽ റിസർച് കൗൺസിലും ചേർന്നു കണ്ടുപിടിത്തത്തിനു പേറ്റന്റിന് അപേക്ഷിച്ചതും ഏറെ പ്രതീക്ഷയോടെയാണ്. ഇതാണ് ഏജൻസി തള്ളി കളയുന്നത്.

ആരോഗ്യരംഗത്ത് പലകാര്യത്തിലും വികസിത രാജ്യങ്ങളുടെ ശരാശരിക്കൊപ്പവും ഇന്ത്യൻ ശരാശരിയെക്കാൾ വളരെ മെച്ചപ്പെട്ട നിലയിലുമാണ് സംസ്ഥാനത്തിന്റെ സ്ഥാനമെങ്കിലും 2016 ലെ കണക്കനുസരിച്ച് ക്യാൻസർ രോഗബാധിതരുടെ എണ്ണത്തിൽ ദേശീയ ശരാശരിയെക്കാൾ മുന്നിലാണ്. ഒരു ലക്ഷം ജനങ്ങളെയെടുത്താൽ 106.6 ആണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ 135.3 ആണ് എന്നാണ് കണക്ക്. ക്യാൻസർ മരണ നിരക്കിൽ രാജ്യത്ത് മിസോറാമിന് പിറകിൽ രണ്ടാംസ്ഥാനത്താണ് കേരളം. ലക്ഷം പേരിൽ 73.5 പുരുഷന്മാരും 103.4 സ്ത്രീകളും ക്യാൻസർ കാരണം മരിക്കുന്നുവെന്നും രോഗബാധമൂലം അംഗപരിമിതി സംഭവിക്കുന്നവരുടെ എണ്ണം കേരളം, മിസോറാം, അസം, ഹരിയാന സംസ്ഥാനങ്ങളിൽ കൂടുതലാണെന്നും കണക്കുണ്ട്. ഈ സാഹചര്യത്തിലാണ് ശ്രീചിത്ര പരീക്ഷണത്തിന് തയ്യാറിയ വന്നത്.

ക്യാൻസർ രോഗ ചികിത്സയ്ക്കായി സർക്കാർ ഉടമസ്ഥതയിൽ സുസജ്ജമായ സ്ഥാപനങ്ങൾ ഉണ്ടെങ്കിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് അപര്യാപ്തമാണെന്ന പോരായ്മയുണ്ട്. അതുകൊണ്ട് തന്നെ വൻ ചെലവ് വേണ്ടിവരുന്ന ചികിത്സയ്ക്കായി സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ട്. എന്നാൽ മരുന്നുകളുടെ അമിതവിലയും മറ്റ് ചെലവുകളും താങ്ങാൻ സാധിക്കാത്തത് ക്യാൻസർ ചികിത്സ സാധാരണക്കാർക്ക് ബാലികേറാമലയാക്കുന്നുണ്ട്. അതോടൊപ്പം തന്നെ നേരത്തേയുള്ള രോഗനിർണയത്തിന്റെ അഭാവവും ക്യാൻസറിന്റെ വ്യാപനത്തിനും ഭീകരതയ്ക്കും കാരണമാകുന്നുണ്ട്. കുറേയേറെ ഇക്കാര്യത്തിൽ മാറ്റമുണ്ടായിട്ടുണ്ടെങ്കിലും പല രോഗികളെയും രക്ഷിക്കാനാവാത്തത് അവസാന ഘട്ടത്തിൽ മാത്രമാണ് രോഗനിർണ്ണയം നടക്കുന്നതെന്നതിനാലാണ്.

ഈ സാഹചര്യത്തിലാണ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി ക്യാൻസർ രോഗചികിത്സയ്ക്കായുള്ള മരുന്ന് കണ്ടെത്തിയെന്ന ആശ്വാസകരമായ വാർത്തയെത്തിയത് ഏറെ പ്രതീക്ഷയോടെയാണ് ഏവരും നോക്കി കണ്ടത്. മറ്റെല്ലാ മഹാമാരികളെയും പടിക്കുപുറത്താക്കുകയും ആരോഗ്യപരിപാലനരംഗത്ത് ലോകോത്തര മാതൃക സൃഷ്ടിക്കുകയും ചെയ്ത കേരളത്തിന് അപമാനകരമായ കണക്കുകളാണ് ക്യാൻസറുമായി ബന്ധപ്പെട്ടുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP