Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശ്രീധരൻ പിള്ളയ്ക്ക് മറുപടിയുമായി കെ.എം. ഷാജി; മുസ്ലിം ലീഗിന്റെ ദേശക്കൂറിന് വിലയിടാൻ വരുന്നവർക്കുള്ളത് ദേശീയ പ്രസ്ഥാനത്തിനെയും നേതാക്കളെയും പലവുരു ഒറ്റിയ പാരമ്പര്യം; കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടുപോകുന്നതിന്റെ നിരാശയാണ് മുരളീധരനും ശ്രീധരൻപിള്ളയ്ക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹാസം; ഏഴുപതിറ്റാണ്ടായി ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഓർമ്മപ്പെടുത്തൽ; വാളയാറിനപ്പുറം ലീഗിന്റെ സഖ്യകക്ഷികളായി വോട്ടുപിടിക്കുന്ന ബൃന്ദ കാരാട്ടിനും എസ്.ആർ.പിക്കും കൊട്ട്

ശ്രീധരൻ പിള്ളയ്ക്ക് മറുപടിയുമായി കെ.എം. ഷാജി; മുസ്ലിം ലീഗിന്റെ ദേശക്കൂറിന് വിലയിടാൻ വരുന്നവർക്കുള്ളത് ദേശീയ പ്രസ്ഥാനത്തിനെയും നേതാക്കളെയും പലവുരു ഒറ്റിയ പാരമ്പര്യം; കാലങ്ങളായി കാത്തുസൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടുപോകുന്നതിന്റെ നിരാശയാണ് മുരളീധരനും ശ്രീധരൻപിള്ളയ്ക്കുമെന്നും ഫേസ്‌ബുക്ക് പോസ്റ്റിൽ പരിഹാസം; ഏഴുപതിറ്റാണ്ടായി ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാഗമാണെന്നും ഓർമ്മപ്പെടുത്തൽ; വാളയാറിനപ്പുറം ലീഗിന്റെ സഖ്യകക്ഷികളായി വോട്ടുപിടിക്കുന്ന ബൃന്ദ കാരാട്ടിനും എസ്.ആർ.പിക്കും കൊട്ട്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മുസ്ലിം ലീഗിനെ വർഗീയ പാർട്ടിയെന്ന് വിളിച്ച ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ളയ്ക്കും വി.മുരളീധരൻ എംപിക്കുമെതിരെ രൂക്ഷ വിമർശനവുമായി ലീഗ് നേതാവ് കെ.എം.ഷാജി എംഎൽഎ. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശക്കൂറിന് വിലയിടാൻ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോൾ ചിരിയാണ് വരുന്നതെന്ന് പറഞ്ഞ കെ.എം ഷാജി ബിജെപി- സിപിഎം നേതാക്കളെ കടന്നാക്രമിക്കുകയാണ് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ.

പ്രതിമയ്ക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാർട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരൻ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടു പോകുന്നതിന്റെ പ്രശ്‌നമാണത്. ഏതിന്റെ ചൊരുക്ക് ജീ സേട്ടന്മാർ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീർക്കുകയാണെന്നും ഷാജി പരിഹസിക്കുന്നു. സിപിഎം ദേശീയ നേതാക്കളായ ബൃന്ദാ കാരാട്ടിനും എസ്.ആർ.രാമചന്ദ്രൻ പിള്ളയ്ക്കും കൂടിയുള്ളതാണ് ഈ മറുപടിയെന്ന് പറഞ്ഞാണ് ഷാജിയുടെ പോസ്റ്റ്.

കെ.എം.ഷാജിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

പ്രതിമക്കു വേണ്ടി 3000 കോടി ചെലവിടുന്ന പാർട്ടിയിലെ ജീവനുള്ള പ്രതിമകളാകേണ്ടി വരുന്നതിന്റെ നിരാശയാണ് ശ്രീധരൻ പിള്ളയുടേയും വി മുരളീധരന്റെയുമൊക്കെ അസുഖം. കാലങ്ങളായി കാത്ത് സൂക്ഷിക്കുന്ന മോഹങ്ങളൊക്കെ മറ്റുള്ളവർ കൊണ്ടു പോകുന്നതിന്റെ പ്രശനമാണത്. നേരത്തെ ഒരു നടൻ ഫീൽഡിൽ നിന്ന് നേരിട്ട് വന്ന് എം പി സ്ഥാനം അടിച്ചോണ്ട് പോയതും, കണ്ണന്താനം നേരെ ഫ്ളൈറ്റെടുത്ത് ഐ എസ്സ് സെന്റിൽ വന്ന് മന്ത്രി സ്ഥാനം തള്ളി കൊണ്ടു പോയതും അവസാനത്തെ എച്ചിൽ വാരാൻ തുഷാർ വെള്ളാപ്പള്ളി മുമ്പിൽ നിൽക്കുന്നതിന്റെയുമൊക്കെ ചൊരുക്ക് ജീ സേട്ടന്മാർ മാന്യമായി പൊതുപ്രവർത്തനം നടത്തുന്നവരെ നോക്കി, മുണ്ടഴിച്ചും കൊഞ്ഞനം കുത്തിയുമൊക്കെ തീർക്കുകയാണ്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയുടെ ദേശക്കൂറിന് വിലയിടാൻ വരുന്നവരുടെ ജാതകം പരിശോധിക്കുമ്പോഴാണ് സത്യത്തിൽ ചിരി വരുന്നത്. ഈ രാജ്യത്തെ ജനങ്ങൾ മുഴുവൻ ഒറ്റക്കെട്ടായി നിന്നു കൊണ്ട് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്ന് നാടിനെ മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ ദേശീയ സമരങ്ങളെയും ദേശീയ നേതാക്കളെയും പലതവണ ഒറ്റിയ പാരമ്പര്യമാണ് നിങ്ങൾക്കുള്ളത്. ആറു തവണയാണ് ഇന്ത്യയുടെ രാഷ്ട്ര പിതാവിന് നേരെ 1934 മുതൽ വധ ശ്രമം നടന്നത്. എല്ലാം നിങ്ങളുടെ കേന്ദ്രങ്ങളിൽ നിന്ന് തന്നെ. അഹിംസയുടെ മന്ത്രമുയർത്തിയ ആ മഹാത്മാവിന്റെ നെഞ്ചിലേക്ക് ഗോഡ്‌സെയെന്ന ഭീകരൻ വെടിയുതിർത്ത വാർത്തയറിഞ്ഞപ്പോൾ കേരളത്തിൽ പോലും മധുര വിതരണം നടത്തിയാണ് നിങ്ങളുടെ കൂട്ടർ അതാഘോഷിച്ചത് എന്ന് മലയാളത്തിന്റെ മഹാ കവി ഒ. എൻ. വി പോലും എഴുതിയത് മറക്കേണ്ട.

സ്വാതന്ത്ര്യം നേടിയ ശേഷം ഈ മഹത്തായ രാജ്യത്തിന് ഒരു ഭരണ ഘടന വേണമായിരുന്നു. ആ ചരിത്ര ദൗത്യത്തിൽ പങ്കു വഹിച്ച പാർട്ടിയാണ് മുസ്ലിം ലീഗ് . ഡോക്റ്റർ അംബേദ്കറെ ഭരണഘടനയുടെ നിർമ്മാണ സഭയിലേക്ക് എത്തിച്ചത് മുസ്ലിം ലീഗിന്റെ പരിശ്രമം ഒന്ന് മാത്രമാണ്. പോരാ, ജനാധിപത്യ, മതേതര മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ഭരണ ഘടനയുടെ കരട് തയ്യാറാക്കിയപ്പോൾ അതിന്റെ താഴെ ഒപ്പ് വെച്ച രണ്ടു പേർ മുസ്ലിം ലീഗിന്റെ നേതാക്കളായിരുന്നു. നിങ്ങളുടെ നേതാക്കളും പ്രസിദ്ധീകരണങ്ങളും ഈ സമയമത്രയും ഇന്ത്യയുടെ ഭരണഘടനയെ പരിഹസിക്കുകയായിരുന്നു. ഈ രാജ്യത്തിന്റെ ത്രിവർണ്ണ പതാകയെ അംഗീകരിക്കാൻ തയ്യാറല്ലായിരുന്നു. കഴിഞ്ഞ ഏഴ് പതിറ്റാണ്ടു കാലമായി ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് ഈ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായി തുടരുന്നു. പാര്ലമെന്റിലും നിയമ നിർമ്മാണ സഭകളിലും പ്രാതിനിധ്യം വഹിച്ചു കൊണ്ട് ജനാധിപത്യത്തെ പരിപോഷിപ്പിച്ചു വരുന്നു. ഈ രാജ്യത്തെ വിവിധ സമുദായങ്ങൾക്കിടയിലെ മത മൈത്രിക്ക് ഭംഗം വരുത്തുന്ന ഒരൊറ്റ പ്രസ്താവന പോലും ലീഗിനെതിരെ നിങ്ങൾക്ക് ചൂണ്ടിക്കാണിക്കാൻ കഴിയില്ല.

മറുവശത്ത് നിങ്ങൾ ചെയ്ത് പോരുന്നതോ. ഈ ജനങ്ങളുടെ മത മൈത്രിയെ ഊട്ടിയുറപ്പിക്കുന്ന ഒരു പ്രസ്താവന പോലും നിങ്ങളുടേതായി ചരിത്രത്തിൽ എവിടെയും ഇല്ലെന്ന് മാത്രമല്ല, സമുദായങ്ങളെ ഭിന്നിപ്പിക്കുന്ന എമ്പാടും പ്രസ്താവനകൾ ദിനേന പുറപ്പെടുവിക്കുന്നു. ഇന്ത്യയിൽ നടന്ന നൂറു കണക്കിന് കലാപങ്ങളുടെയെല്ലാം ഒരു വശത്ത് നിങ്ങളായിരുന്നു. ആഹാരത്തിൽ പോലും കയ്യിട്ട് വാരി മനുഷ്യനെ കൊല്ലുന്നു. ഇന്ത്യയുടെ ഭരണഘടന എന്താണോ പറയുന്നത്, അതിന്റെയൊക്കെ മറുവശത്ത് നിങ്ങളെ കാണാം.

എന്നിട്ട്, ഈ ചോരച്ചാലുകളുടെ മുഴുവൻ പാപക്കറയിൽ ചവിട്ടി നിന്ന് കൊണ്ട് ഈ രാജ്യത്തിന്റെ അന്തസത്ത കാത്ത് സൂക്ഷിച്ച് പോരുന്ന മുസ്ലിം ലീഗെന്ന രാഷ്ട്രീയ കക്ഷിക്കെതിരെ വർഗ്ഗീയത ആരോപിക്കുമ്പോൾ മുഴുവൻ വിരലുകളും നിങ്ങളുടെ നേരെയാണ് എന്നോർക്കുക. അല്ലെങ്കിൽ തന്നെ നിങ്ങൾക്ക് ഇത് ചോദിക്കുവാനുള്ള എന്ത് ധാർമ്മികതയാണുള്ളത്. നൂറു കോടി ഇന്ത്യക്കാരെ പ്രതിനിധികരിച്ചു കൊണ്ട് ഐക്യ രാഷ്ട്ര സഭയിലും വിദേശ രാജ്യങ്ങളിലും ഈ രാജ്യത്തിന്റെ ശബ്ദം മുഴക്കാൻ നിയുക്തനായ മുസ്ലിം ലീഗ് നേതാവ് ഇ. അഹമ്മദ് സാഹിബ് നിങ്ങളുടെ കാലത്ത് പോലും ആ ദൗത്യം നിറവേറ്റി പോന്നിട്ടുണ്ട്. ആ ചരിത്രമൊക്കെ ഓർമ്മപ്പെടുത്തി നിങ്ങളുടെ സർട്ടിഫിക്കറ്റ് വാങ്ങേണ്ട ആവശ്യവും മുസ്ലിം ലീഗിനില്ല. കാരണം ഇന്ത്യയിലെ ഏറ്റവും വലിയ വർഗ്ഗീയ കക്ഷിയുടെ വിമർശനമേറ്റു വാങ്ങുകയെന്നാൽ അതിൽ പരം ബഹുമതി ലീഗെന്ന പാർട്ടിക്ക് വേറെയെന്ത് ലഭിക്കാനാണ്.

കേരളത്തിലെ സാമൂഹിക പശ്ചാത്തലത്തിൽ മൃദുവായി പറഞ്ഞിരുന്ന വർഗ്ഗീയത രൂക്ഷമാക്കിയതുകൊടും വിഷം ചീറ്റുന്ന ഉത്തരേന്ത്യൻ നേതാക്കളുടെ ഗുഡ് സർട്ടിഫിക്കറ്റ് വാങ്ങാനാണ്. അങ്ങനെങ്കിലും ഭാവിയിൽ എന്നെങ്കിലും വല്ലതും തടയുമെന്ന ചിന്തയാണ്. ഇക്കാലമത്രയും വെയിൽ കൊണ്ടിട്ട്, ബൈപ്പാസ് ചെയ്ത് കേറുന്നവരെ പോലെ സീറ്റ് കിട്ടുന്നില്ല എന്നത് ചില്ലറ കാര്യമല്ലല്ലോ

വാളയാർ ചെക്ക് പോസ്റ്റിന് അപ്പുറത്ത് ലീഗിന്റെ സഖ്യത്തിൽ വോട്ട് ചോദിക്കുന്ന ബൃന്ദ കാരാട്ടിനോടും എസ് ആർ പി പിള്ള തിരുമേനിയോടും കൂടിയാണ് ഈ പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP