Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അമ്മയുടെ ക്രൂരതക്കിരയായ കുഞ്ഞിന്റെ നില ഗുരുതരം; കൊച്ചിയിലെ മൂന്നു വയസ്സുകാരന്റെ വലത് മസ്തിഷ്‌കത്തിൽ സാരമായ പരിക്ക്; സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ

അമ്മയുടെ ക്രൂരതക്കിരയായ കുഞ്ഞിന്റെ നില ഗുരുതരം; കൊച്ചിയിലെ മൂന്നു വയസ്സുകാരന്റെ വലത് മസ്തിഷ്‌കത്തിൽ സാരമായ പരിക്ക്; സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടെന്നും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും മെഡിക്കൽ ബുള്ളറ്റിൻ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: അമ്മയുടെ ക്രൂരമർദ്ദനത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്റെ നില ഗുരുതരമായി തുടരുന്നു. കുട്ടിയുടെ വലത് മസ്തിഷ്‌കത്തിൽ സാരമായ പരിക്കേറ്റിട്ടുണ്ട്. സ്‌ട്രോക്കിന്റെ ലക്ഷണങ്ങളുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുട്ടി ഇപ്പോൾ 48 മണിക്കൂർ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു തുടങ്ങിയെന്നും മെഡിക്കൽ ബുള്ളറ്റിൻ വ്യക്തമാക്കുന്നു. 

ഇന്ന് പുലർച്ചെ ശസ്ത്രക്രിയ പൂർത്തിയായി. വെന്റിലേറ്റർ സഹായത്തോടെയാണ് കുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. തലച്ചോറിലെ രക്തസ്രാവം നിയന്ത്രിക്കാനാകാത്തതിലാണ് ആശങ്ക. ക്രൂരമർദ്ദനത്തിനിടെ അമ്മ കുഞ്ഞിന്റെ ശരീരത്തിൽ പൊള്ളൽ ഏൽപിക്കുകയും ചെയ്തിരുന്നു. 20 ദിവസം മുൻപാണ് അമ്മയോടൊപ്പം കുട്ടി ആലുവയിലെത്തിയത്. സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറാണ് കുട്ടിയുടെ അച്ഛൻ. കുട്ടിയുടെ ചികിത്സ ചെലവ് സംസ്ഥാന സർക്കാർ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി അറിയിച്ചു.

കുട്ടിയെ ക്രൂരമായി മർദ്ദിച്ചത് കുഞ്ഞിന്റെ അമ്മ തന്നെയെന്ന് പൊലീസ് വ്യക്തമാക്കി. ജാർഖണ്ഡ് ബംഗാൾ സ്വദേശികളായ മാതാപിതാക്കൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. അനുസരണക്കേട് കാട്ടിയതിന് കട്ടിയുള്ള വസ്തു ഉപയോഗിച്ച് കുട്ടിയെ തല്ലിയതായി അമ്മ പൊലീസിനോട് സമ്മതിച്ചു. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ മാതാപിതാക്കൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് കുട്ടിക്ക് പരിക്കേറ്റതെന്ന് ആദ്യം പറഞ്ഞ അമ്മ വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. വധശ്രമത്തിന് പുറമെ ഇരുവർക്കുമെതിരെ ബാലാവകാശ നിയമപ്രകാരമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇരുവരുടെയും പശ്ചാത്തലമറിയാൻ കേരള പൊലീസ് ജാർഖണ്ഡ് പൊലീസുമായി ബന്ധപ്പെട്ട് വരികയാണ്.

കെട്ടിടത്തിന് മുകളിൽ നിന്നും വീണ് പരിക്കുപറ്റി എന്നു പറഞ്ഞാണ് ഇന്നലെ ഗുരുതരാവസ്ഥയിലുള്ള കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. അമ്മയുടെ കൈയിൽ നിന്ന് വീണു എന്നായിരുന്നു പിതാവ് ആശുപത്രിയിൽ പറഞ്ഞത്. തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലായിരുന്നു. പൃഷ്ഠ ഭാഗത്തെ പൊള്ളലേറ്റ പാടുകളും കാലുകളിലെ പരിക്കുകളും കണ്ട് സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിലും ചൈൽഡ് ലൈനിലും വിവരമറിയിക്കുകയായിരുന്നു.

ആശുപത്രിയിലെത്തിച്ച് അൽപസമയത്തിനകം കുഞ്ഞിനെ ആശുപത്രിയിൽ നിന്നും മാറ്റണമെന്നും മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, വെന്റിലേറ്ററിലുള്ള കുഞ്ഞിനെ മാറ്റാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. കുഞ്ഞിന്റെ പരിക്കുകൾ സംബന്ധിച്ച് രക്ഷിതാക്കൾ നൽകിയ വിശദീകരണം തൃപ്തികരമല്ലായിരുന്നുവെന്ന് ആശുപത്രി അധികൃതർ വിശദമാക്കിയിരുന്നു.

ഈ മാസം ആറിന് തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര പീഡനത്തിനിരയായി ഏഴു വയസ്സുകാരൻ മരിച്ചിരുന്നു. നീണ്ട പത്ത് ദിവസം വെന്റിലേറ്ററിൽ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി ഏഴ് വയസുകാരൻ മരണത്തിന് കീഴടങ്ങിയത്. മാതാവിന്റെ സുഹൃത്ത് നടത്തിയ മർദ്ദനത്തിൽ കുട്ടിയുടെ തലയോട്ടി പൊട്ടുകയും തലച്ചോറ് പുറത്തു വരികയും ചെയ്തിരുന്നു. അമ്മയുടെ സുഹൃത്തായ യുവാവിന്റെ ക്രൂരമർദ്ദനത്തിൽ തലയോട്ട് പൊട്ടിയ നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാർച്ച് 28ാം തീയ്യതിയാണ് തൊടുപുഴ കുമാരനെല്ലൂർ സ്വദേശിയായ കുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചത്. തലയ്ക്ക് പുറമെ വയറിലും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു. മർദനമേറ്റ് പത്താം ദിവസമാണ് മരണം. കുട്ടിയുടെ ചികിൽസയിലിരുന്ന കുട്ടിക്ക് സർക്കാർ ഉൾപ്പെടെ ഇടപെട്ടായിരുന്നു ചികിൽസ ഒരുക്കിയത്. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കുട്ടിയെ സന്ദർശിക്കാനും തയ്യാറായിരുന്നു. കുട്ടിക്ക് സാധ്യമായ എല്ലാ ചികിൽസയും നൽകാനായിരുന്നു സർക്കാർ നിർദ്ദേശം. കുട്ടിയെ മർദിച്ച സംഭവത്തിൽ രണ്ടാനച്ഛൻ അരുൺ ആനന്ദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മരിച്ച കുട്ടിയുടെ സഹോദരനായ മുന്നുവയസുകാരൻ ഉറക്കത്തിനിടെ കിടക്കയിൽ മുത്രമൊഴിച്ചതിനാണ് ഏഴുവയസുകാരനെ ക്രൂരമായി മർദിക്കാനിടയാക്കിയത്. തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് അരുൺ ആനന്ദ്. ഇയാളെ മാർച്ച് 28ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിന്റെ ഞെട്ടൽ മാറും മുമ്പാണ് മറ്റൊരു കുരുനന്ം മർദ്ദനമേറ്റ് ഗുരുതരവാസ്ഥയിലായ വാർത്ത പുറത്തുവരുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP