Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഗൂണ്ടകളെ വിട്ടുതല്ലിയിട്ട് കല്ലട ട്രാവൽസ് മുതലാളി പറയുന്നു യാത്രക്കാർ ജീവനക്കാരെയും തല്ലിയെന്ന്; വൈറ്റിലയിൽ യാത്രക്കാരെ മർദ്ദിച്ചുവെന്ന് സമ്മതിച്ച് വിശദീകരണക്കുറിപ്പ്; സംഭവത്തിൽ ഖേദമുണ്ടെന്നും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെന്നും അറിയിപ്പ്; ഹരിപ്പാട് വച്ച് ആദ്യം പ്രകോപനം സൃഷ്ടിച്ചത് മൂന്നുയാത്രക്കാർ; അവർ 50 വയസിലേറെ പ്രായമുള്ള ജീവനക്കാരനെ തല്ലി; വൈറ്റിലയിലെ ഓഫീസിലും കയറി തല്ലി: വാദിയെ പ്രതിയാക്കുന്ന കല്ലട വിദ്യ ഇങ്ങനെ

ഗൂണ്ടകളെ വിട്ടുതല്ലിയിട്ട് കല്ലട ട്രാവൽസ് മുതലാളി പറയുന്നു യാത്രക്കാർ ജീവനക്കാരെയും തല്ലിയെന്ന്; വൈറ്റിലയിൽ യാത്രക്കാരെ മർദ്ദിച്ചുവെന്ന് സമ്മതിച്ച് വിശദീകരണക്കുറിപ്പ്; സംഭവത്തിൽ ഖേദമുണ്ടെന്നും യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്‌തെന്നും അറിയിപ്പ്; ഹരിപ്പാട് വച്ച് ആദ്യം പ്രകോപനം സൃഷ്ടിച്ചത് മൂന്നുയാത്രക്കാർ; അവർ 50 വയസിലേറെ പ്രായമുള്ള ജീവനക്കാരനെ തല്ലി; വൈറ്റിലയിലെ ഓഫീസിലും കയറി തല്ലി: വാദിയെ പ്രതിയാക്കുന്ന കല്ലട വിദ്യ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കല്ലട ട്രാവൽസിന്റെ തിരുവനന്തപുരം-ബെംഗളൂരു യാത്രയ്ക്കിടെ യാത്രക്കാർക്ക് ക്രൂരമർദ്ദനമേറ്റ സംഭവം സ്ഥിരീകരിച്ച് മാനേജ്‌മെന്റിന്റെ വിശദീകരണ കുറിപ്പ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച മാനേജ്‌മെന്റ് യാത്രക്കാരെ ആക്രമിച്ച ജീവനക്കാരെ സസ്‌പെൻഡ് ചെയ്തതായി പറയുന്നു. എന്നാൽ, യാത്രക്കാരുടെ ഭാഗത്ത് നിന്നാണ് പ്രകോപനമുണ്ടായതെന്നാണ് വിശദീകരണക്കുറിപ്പിൽ സൂചിപ്പിക്കുന്നത്.

കുറിപ്പ് ഇങ്ങനെ സാങ്കേതിക തകരാർ മൂലം ഹരിപ്പാട് ബസ് നിർത്തിയിട്ടപ്പോൾ, വൈറ്റിലയിൽ നിന്ന് പകരം ബസ് ഏർപ്പാടാക്കിയിരുന്നു. ബസ് ഹരിപ്പാടെത്താൻ രണ്ടുമണിക്കൂറോളം എടുത്തു. അതിനിടെ, സോഷ്യൽ മീഡിയയിലും ടിവി ചാനലുകളിലും പരാമർശിക്കുന്ന മൂന്നു യാത്രക്കാർ 50 വയസിൽ കൂടുതലുള്ള ഞങ്ങളുടെ ജീവനക്കാരനെ ആക്രമിച്ചു. ഇദ്ദേഹം ഇപ്പോൾ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ മുറിവിൽ ആറുസ്റ്റിച്ചിട്ട് ചികിത്സയിലാണ്.

പകരം വന്ന ബസിൽ ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടെ വൈറ്റിലയിൽ എത്തിയപ്പോൾ ഇതേ യാത്രക്കാർ അവിടെ ഓഫീസിൽ നൈറ്റ് ഡ്യൂട്ടിക്കുണ്ടായിരുന്ന ജീവനക്കാരനെ കാരണമില്ലാതെ ആക്രമിക്കുകയായിരുന്നു. ബന്ധപ്പെട്ട പൊലീസ് സ്‌റ്റേഷനുകളിൽ ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ഈ പ്രകോപനത്തിന് പകരമായി വൈറ്റിലയിലെ ജീവനക്കാർ നടത്തിയ ആക്രമണത്തിൽ ഞങ്ങൾ ഖേദം പ്രകടിപ്പിക്കുന്നു. യാത്രക്കാരാണ് ഈ വ്യവസായത്തിന്റെ നട്ടെല്ല് എന്നുഞങ്ങൾ കരുതുന്നു. സംഭവം സോഷ്യൽ മീഡിയയിൽ വൈറലായ ശേഷമാണ് മാനേജ്‌മെന്റ് വിവരം അറിഞ്ഞത്.

യാത്രക്കാരെ ആക്രമിച്ച ജീവനക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് അറിയിക്കട്ടെ. അന്വേഷണം കഴിയും വരെ ആക്രമണത്തിന് ഉത്തരവാദികളായ ജീവനക്കാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ആക്രമണത്തിന് ഇരയായ യുവാക്കൾ പറയുന്നത്

കല്ലട ട്രാവൽസിന്റെ ബസിൽ മൂന്ന് യാത്രക്കാർക്ക് നേരിടേണ്ടി വന്നത് സമാനതകളില്ലാത്ത ക്രൂരതയാണ്. ബസ് വൈകുന്നതിനെ കുറിച്ചും പകരം വണ്ടി എപ്പോൾ വരുമെന്നും ചോദിച്ചപ്പോൾ മറുപടി ഭീഷണിയായിരുന്നു. പിന്നീട് വണ്ടി വൈറ്റിലയിൽ എത്തിയത് മുതലുള്ള സംഭവങ്ങൾ കൊല്ലാക്കൊലയ്ക്ക് സമാനമായിരുന്നു എന്നാണ് സച്ചിനും അഷ്‌കറും മറുനാടൻ മലയാളിയോട് വിശദീകരിച്ചത്. ജീവനും കൊണ്ട് രക്ഷപ്പെട്ടത് എങ്ങനെയാണ് എന്ന് അറിയില്ലെന്നും സിനിമയിലെ ക്വട്ടേഷൻ സംഘങ്ങളെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അക്രമം എന്നും യുവാക്കൾ പറയുന്നു.

ബസ് എടുക്കാത്തത് എന്ന് ചോദിച്ചപ്പോൾ ആദ്യം ഒന്നും മിണ്ടിയില്ല. ഓഫീസിലേക്ക് വിളിച്ചപ്പോഴും തെറിവിളിയും വേണമെങ്കിൽ കാത്ത പിന്നീട് വൈറ്റില എത്തിയപ്പോൾ ബസ് നിർത്തി. ഉടൻ തന്നെ ലൈറ്റ് ഇട്ട് മൂന്ന നാല് പേർ കേറി വന്ന് നീ ആരാടാ കല്ലടയെ തൊടാൻ. നിനക്ക് അറിയാമോ കല്ലട ആരെന്ന് എന്ന് ചോദിച്ച് അക്രമം തുടങ്ങി. നിങ്ങൾക്ക് പരാതിയുണ്ട് എങ്കിൽ പൊലീസിൽ പറയാൻ പറഞ്ഞപ്പോൾ പറഞ്ഞത് ഞാൻതന്നെയാടാ പൊലീസ് എന്നാണ്.പാലക്കാട് സ്വദേശി മുഹമ്മദ് അഷ്‌കർ, സുൽത്താൻ ബത്തേരി സ്വദേശി സച്ചിൻ, തിരുവനന്തപുരം സ്വദേശി അജയ് ഘോഷ് എന്നിവരെയാണ് ജീവനക്കാർ മർദിച്ച് ബസിൽനിന്ന് ഇറക്കിവിട്ടത്.

ബസിൽ കയറിയ ഗുണ്ടകൾ വീണ്ടും വീണ്ടും മുഖത്തേക്ക് ആഞ്ഞ് അടിക്കുകയായിരുന്നു. മേത്ത് തൊടാതെ വർത്താനം പറഞ്ഞാൽ മതി എന്ന് പറഞ്ഞു. ആയിരം രൂപ തന്നിട്ട് ആണ് വന്നത് എന്ന പറഞ്ഞപ്പോൾ ഇവർ യുവാക്കളെ പുറത്ത് ഇറക്കുകയായിരുന്നു. ബസിൽ ഉണ്ടായിരുന്ന ആദ്യം പരാതി പറഞ്ഞ യാത്രക്കാരനെ മർദ്ദിച്ച് അവശനാക്കി. എന്നെയും ഫ്രണ്ടിനേയും അവർ പൊതിരെ മർദ്ദിച്ചു. ഞങ്ങൾ രണ്ട് സുഹൃത്തുക്കളും രണ്ട് സ്ഥലത്തേക്ക് മാറിയെങ്കിലും വീണ്ടും ഇവർ എത്തി മർദ്ദിക്കുകയും ചെയ്തു.

ഇടിക്കാനായി വേറെ സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനിടയിലും ഭീഷണിയുണ്ടായിരുന്നു. സുഹൃത്തിനെ കൊന്നു എന്ന് ഭീഷണിപ്പെടുത്തി നാല് അഞ്ച് പേർ വന്ന ശേഷം മുടി പിടിച്ച് തല തറയിൽ അടിക്കുകയും ബിയർ ബോട്ടിൽ കൊണ്ട് തലയിൽ അടിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പിന്നീട് ആശുപത്രിയിലേക്ക് പോകുന്നതിനിടയിലും ബൈക്കിൽ അവർ ഫോളോ ചെയ്തു. ബസ് യാത്രക്കാരെ മർദ്ദിച്ചുവെന്നും അവരുടെ വസ്തുക്കൾ മോഷ്ടിക്കാൻ ശ്രമിച്ചെന്നും മാലയും വാച്ചും എല്ലാം മോഷ്ടിച്ചുവെന്ന് കള്ളക്കേസിൽ പെടുത്തുമെന്നും അവർ ഭീഷണിപ്പെടുത്തിയെന്നും യുവാക്കൾ പറയുന്നു.

അപ്പുറത്ത് എവിടെയോ മാറി നിന്ന സുഹൃത്തിനെ വിളിച്ച് കൊണ്ട് വന്നില്ലെങ്കിൽ മർദ്ദിക്കും എന്ന് ഭീഷണിപ്പെടുത്തി. നേരത്തെ രക്ഷപ്പെട്ട് ഓടിയ സ്ഥലത്ത് വെച്ച് ഒരു ആർഎക്സ 100 ബൈക്കിൽ ബിയർ ബോട്ടിലുമായി ഒരു ആൾ എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തു. അപ്പോൾ വീണ്ടും ഓടി രക്ഷപ്പെട്ടെങ്കിലും അവർ എത്തി പിടികൂടി വീണ്ടും മർദ്ദിച്ചുവെന്നും യുവാക്കൾ പറയുന്നു. ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ബസ് ഹരിപ്പാട് വച്ച് കേടായതിന് പിന്നാലെ ജീവനക്കാരും യാത്രക്കാരും തമ്മിൽ വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മറ്റൊരു ബസിൽ കൊച്ചി വൈറ്റില എത്തിയപ്പോൾ ബസ് ജീവനക്കാർ സംഘംചേർന്ന് തിരിച്ചടിക്കുകയായിരുന്നു. മർദനത്തിൽ പരുക്കേറ്റ യുവാക്കളെ ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.

സംഭവത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ എസ് സുരേന്ദ്രൻ പറഞ്ഞു. കസ്റ്റഡിയിൽ രേഖപ്പെടുത്തിയവരുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷം തുടർ നടപടികൾ എടുക്കുമെന്ന് അദ്ദേഹം അറിഞ്ഞു. മർദ്ദനം ഏറ്റവരുടെ മൊഴി ടെലിഫോണിൽ വിളിച്ച് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പ്രതികളെ വിളിച്ചുവരുത്തി കസ്റ്റഡിയിലെടുത്തത്. കാലതാമസം ഉണ്ടാവാതിരിക്കാനാണ് ഫോണിൽ വിളിച്ച് മൊഴിയെടുത്തത്. ഇനി നേരിട്ട് മൊഴി രേഖപ്പെടുത്തും. ആദ്യം കണ്ടാലറിയാവുന്നവരുടെ പേരിലാണ് കേസെടുത്തത്. ജീവനക്കാരെ ചോദ്യം ചെയ്തതിന് ശേഷം കേസിൽ പ്രതി ചേർക്കൽ ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങും. സംഭവം ആസൂത്രിതമാണോ എന്ന് അന്വേഷിക്കുമെന്നും കമ്മീഷണർ പറഞ്ഞു.

ബസിൽ ഉണ്ടായിരുന്ന ജേക്കബ് ഫിലിപ്പ് എന്ന യാത്രക്കാരൻ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങളിലൂടെയാണ് യുവാക്കൾക്കു നേരെ നടന്ന അതിക്രമം പുറത്തറിയുന്നത്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർദനമേറ്റവരുടെ മൊഴിയെടുത്തശേഷം പ്രതികൾക്കെതിരെ കൂടുതൽ കുറ്റം ചുമത്തും. കേടായ ബസിനുപകരം ബദൽ സംവിധാനം ഒരുക്കാൻ ആവശ്യപ്പെട്ടതിനാണ് യുവാക്കളെ ബസ് ജീവനക്കാർ ക്രൂരമായി മർദിച്ചത്. തങ്ങൾക്ക് ബസിൽ അവനുഭവിക്കേണ്ടി വന്ന ദുരനുഭവം യാത്രക്കാരായ യുവാക്കൾ തന്നെ മറുനാടനോട് വിശദീകരിക്കുകയും ചെയ്തു.

സംഭവത്തിൽ സുരേഷ് കല്ലട ബസ് സർവ്വീസിലെ 2 ജീവനക്കാർ അറസ്റ്റിലാണ്. ബസ് പിടിച്ചെടുത്ത പൊലീസ് , ബസ് ഉടമയായ സുരേഷ് കല്ലടയോട് അടുത്ത ദിവസം തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിടുണ്ട്. സമൂഹ മാധ്യമങ്ങളിലെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കൂടുതൽ പേർക്കെതിരെ കേസെടുക്കാനാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP