Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ

കിട്ടിയത് ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത്; ഉറക്കത്തിനിടയിൽ ആരോതട്ടിയുണർത്തി; ഈ ബസ്സിലെ സ്റ്റാഫ് ആണ്; ഷിഫ്റ്റ് കഴിഞ്ഞു; ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്; എനിക്കൊന്ന് ഉറങ്ങണം; കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ എന്ന് മദ്യത്തിന്റെ സ്‌മെല്ലിൽ ആജ്ഞയെത്തി; പാതി രാത്രി റെഡ് ബെസിൽ വിളിച്ചപ്പോൾ നാളെ പരാതി തന്നാൽ അന്വേഷിക്കാമെന്ന വിചത്ര മറുപടി; കല്ലട സുരേഷിന്റെ ബസും റെഡ് ബസും യാത്രക്കാരെ കൈകാര്യം ചെയ്യുന്നത് ഒരേ രീതിയിൽ; ഒരു വർഷം മുമ്പുള്ള യുവതിയുടെ പരാതി ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കല്ലട ബസിലെ യാത്രയിൽ യുവതികൾ സുരക്ഷിതരല്ലേ? സ്ലീപ്പർ ബസ് യാത്രയിലെ യുവതിയുടെ പരാതി ഉയർത്തുന്നത് നിരവധി സംശയങ്ങളാണ്. കല്ലട ബസ്സിൽ യാത്ര ചെയ്യവേ ഉണ്ടായ ഒരു ദുരനുഭവം ഈ യുവതി പരാതിയായി പങ്കുവച്ചിട്ടും ആരും നടപടിയെടുത്തില്ല. ഒരു കേരള-ബാംഗ്ലൂർ യാത്രാവിലാപം എന്നാണ് സംഭവത്തെ കുറിച്ചാണ് പറയാനുള്ളത്. റെഡ് ബസിലൂടെയാണ് സുകന്യ കല്ലടയിൽ ടിക്കറ്റെടുത്തത്. മോശം അനുഭവം റെഡ് ബസിന് പരാതിയായി നൽകിയിട്ടും ഒന്നും ചെയ്തില്ല. ഇതോടെ ഈ ബുക്കിങ് ആപ്പും യാത്രക്കാരുടെ ദുരനുഭവങ്ങൾ കാര്യമായെടുക്കുന്നില്ലെന്നും വ്യക്തമാവുകയാണ്.

2018 മാർച്ച് 18ന് സുരേഷ് കല്ലടയുടെ പ്രീമിയർ സ്ലീപ്പറിലായിരുന്നു യാത്ര. ഇതിനിടെയാണ് ദുരനുഭവം ഉണ്ടായത്. അടുത്ത ദിവസം തന്നെ റെഡ് ബസിൽ വിശദമായ പരാതിയും നൽകി. എന്നാൽ ഒരു പ്രതികരണവും റെഡ് ബ്‌സ് തിരികെ നൽകിയില്ല. കഴിഞ്ഞ ദിവസം വൈറ്റിലയിൽ കല്ലട ബസിൽ കയറി ഗുണ്ടകൾ ആക്രമിച്ചപ്പോഴും റെഡ് ബസിന്റെ നിർവ്വികാരികത വ്യക്തമായിരുന്നു. ബസ് വഴിയിലായി എന്ന് പരാതി പറഞ്ഞിട്ടും ഇടപെടൽ നടത്താൻ റെഡ് ബസ് തയ്യാറായില്ല. ഇതാണ് പ്രശ്‌നങ്ങളായത്. ഇതിന് സമാനമായ സംഭവമാണ് യുവതിയും പങ്കുവയ്ക്കുന്നത്. തിരുവനന്തപുരത്ത് നിന്ന് ബാംഗ്ലൂരുവിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മോശം അനുഭവം.

യുവതിയുടെ പരാതി ഇങ്ങനെ: ഏകദേശം ഒരു വർഷത്തിന് മേലെയായി ഈ സംഭവം നടന്നിട്ട്. ഒരു പരീക്ഷയുടെ ആവശ്യങ്ങൾക്കായി ബാംഗളൂരിൽ നിന്നും തിരുവനന്തപുരം വരെ എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. തിരികെ വരുവാൻ ടിക്കറ്റ് ബുക്ക് ചെയ്തത് നിർഭാഗ്യവശാൽ കല്ലട ബസ്സിലാണ്. യാത്രയുടെ തലേ ദിവസമാണ് ടിക്കറ്റ് ബുക്ക് ചെയ്തത്. രാത്രിയാത്ര ആയതിനാലും അടുത്തദിവസം ജോലിക്ക് പോകേണ്ടതിനാലും യാത്രാസൗകര്യം കണക്കിലെടുത്തും ഒരു സ്ലീപ്പർ ടിക്കറ്റ് എടുത്തു. സിംഗിൾ സ്ലീപ്പർ എല്ലാം ബുക്ക് ചെയ്യപ്പെട്ടിരുന്നതിനാൽ ബസ്സിന്റെ പിൻസീറ്റിന്റെ ഭാഗത്തായി ഒരു ഡബിൾ സ്ലീപ്പർ അപ്പർ ബർത്ത് ആയിരുന്നു എനിക്ക് ലഭിച്ചത്. എന്റെ ബർത്തിനൊപ്പമുള്ള ബർത്ത് മറ്റു സ്ത്രീകൾക്ക് ബുക്ക് ചെയ്യുവാനും സാധിക്കും. പക്ഷേ, ബസ് യാത്ര തുടങ്ങും വരെ ആ ബർത്ത് ആരും ബുക്ക് ചെയ്തിരുന്നില്ല എന്ന് ബുക്കിങ് ആപ്പിൽ നിന്നും മനസ്സിലാക്കുവാൻ സാധിച്ചു.

ബസ് യാത്ര തുടങ്ങി അധികം വൈകാതെ തന്നെ ഞാൻ ഉറങ്ങാൻ കിടന്നു. ഒരുപാട് അലഞ്ഞ ഒരു ദിവസമായിരുന്നതിനാൽ നല്ല ക്ഷീണവുമുണ്ടായിരുന്നു. അതിനാൽ തന്നെ പെട്ടെന്ന് ഉറങ്ങിപ്പോയി. ഉറക്കത്തിനിടയിൽ ആരോ എന്നെ തട്ടിയുണർത്തി. പെട്ടെന്ന് ഞാൻ ഞെട്ടി എഴുന്നേറ്റു. ഉറങ്ങാൻ കിടക്കും മുൻപ് ഞാൻ മൂടിയ കർട്ടനുകൾ തുറന്നിരിക്കുന്നു. കണ്ടാൽ തന്നെ പേടി തോന്നുന്ന ഒരു മനുഷ്യൻ എന്റെ മുന്നിൽ... സ്ലീപ്പറിന്റെ കോണികൾ പകുതി കയറി നിൽക്കുകയാണ് അയാൾ. ആരാണ്? എന്താണ് വേണ്ടത്? എന്നൊക്കെ ഞാൻ ഒറ്റശ്വാസത്തിൽ ചോദിച്ചു. അയാളുടെ മറുപടി ഇങ്ങനെയായിരുന്നു... 'ഞാൻ ഈ ബസ്സിലെ സ്റ്റാഫ് ആണ്. എന്റെ ഷിഫ്റ്റ് കഴിഞ്ഞു. ബാക്കി സീറ്റുകൾ എല്ലാം ഫുൾ ആണ്. എനിക്കൊന്നുറങ്ങണം... കൊച്ച് അങ്ങോട്ട് നീങ്ങി കിടക്കൂ...'. അയാൾ മദ്യപിച്ചിട്ടുണ്ടായിരുന്നു, അയാൾ എന്നോട് സംസാരിക്കുമ്പോൾ തന്നെ മദ്യത്തിന്റെ സ്‌മെൽ വല്ലാതെ വരുന്നുണ്ടായിരുന്നു. സകല ധൈര്യവും എടുത്ത് ഞാൻ അയാളോട് 'പറ്റില്ല' എന്ന് പറഞ്ഞു.

അയാൾ എന്നോട് കുറേ തർക്കിച്ചു. ഒടുവിൽ മുൻവശത്തെ സീറ്റുകളിൽ നിന്ന് ഒന്ന് രണ്ട് ചേട്ടന്മാർ വന്നു കാര്യം തിരക്കി. നടന്ന സംഭവം ഞാൻ അവരോട് പറഞ്ഞു. പ്രശ്‌നം വഷളാകും എന്ന് മനസ്സിലാക്കിയതിനാലാകണം അയാൾ ഡ്രൈവറുടെ ഭാഗത്തേക്ക് നടന്നു പോയി. പക്ഷേ, ആ രാത്രി പിന്നീട് എനിക്ക് ഉറങ്ങുവാൻ സാധിച്ചില്ല. ആകെപ്പാടെ ഒരു പേടിയായി. അയാൾ പിന്നെയും വരുമോ എന്നായി ചിന്ത. അപ്പോൾ തന്നെ ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന്റെ കസ്റ്റമർ കെയറിൽ വിളിച്ചു. അടിയന്തിര സഹായം ആവശ്യപ്പെട്ടപ്പോൾ അവരുടെ മറുപടിയും വിചിത്രമായിരുന്നു. 'നാളെ ബാംഗളൂരിൽ എത്തിയശേഷം വിശദമായ ഒരു ഇമെയിൽ അവർക്ക് അയച്ചാൽ, അവർ അന്വേഷിക്കാം.' എന്നായിരുന്നു അവരുടെ മറുപടി. ഒന്ന് രണ്ട് അടുത്ത സുഹൃത്തുക്കളെ വിളിച്ച് കാര്യങ്ങൾ വിശദമായി സംസാരിച്ചു. എന്റെ ലൈവ് ലൊക്കേഷനും ബസ്സിന്റെ വിവരങ്ങളും അവരുമായി പങ്കുവെച്ചു. കല്ലടയുടെ കസ്റ്റമർ കെയർ നമ്പറുകളിൽ വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല.

ഒടുവിൽ ബാംഗളൂരിൽ വന്ന് ഇറങ്ങിയതും, മടിവാള പൊലീസ് സ്റ്റേഷനിൽ എത്തി വണ്ടി നമ്പറും മറ്റു വിവരങ്ങളും അടക്കം പരാതി നൽകിയെങ്കിലും, അവർ എന്നെ പിന്തിരിപ്പിച്ച് അയച്ചു. മറ്റൊരു സംസ്ഥാനത്തിന്റെ പരിധിയിൽ നടന്ന സംഭവത്തിൽ അവർക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുവാൻ സാധിക്കില്ല എന്നും. സംഭവം നടന്നപ്പോൾ തന്നെ വണ്ടിയിൽ നിന്നും ഇറങ്ങി അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയുമായിരുന്നു വേണ്ടതെന്നൊക്കെ പറഞ്ഞ് കുറേ ഉപദേശവും നൽകിയിരുന്നു. എന്റെ പരാതി സ്വീകരിക്കണം എന്ന് ഞാൻ വാശി പിടിച്ചു. ഒടുവിൽ എന്റെ പരാതി വാങ്ങിയെങ്കിലും, കേസ് രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിലും ഇതേക്കുറിച്ച് അന്വേഷിക്കാം എന്നായിരുന്നു പൊലീസുകാരുടെ മറുപടി. പക്ഷേ, നാളിതുവരെ യാതൊരു അന്വേഷണവും ഉണ്ടായിട്ടില്ല, യാതൊരു നടപടിയും ഉണ്ടായിട്ടില്ല.-യുവതി പറയുന്നു

ടിക്കറ്റ് ബുക്ക് ചെയ്ത ആപ്പിന് അയച്ച കംപ്ലയിന്റ് മെയിലിനു ഇന്നുവരെ ഒരു മറുപടിയും വന്നിട്ടില്ല. ശാപമോക്ഷവും കാത്ത് ഇന്നും ആ ഇമെയിൽ അവരുടെ ഇൻബോക്‌സിൽ കിടക്കുന്നുണ്ടാകും... കല്ലട വിഷയം ചർച്ചയായപ്പോൾ ഒരു വിഭാഗം ആളുകൾ 'നമ്മുടെ ആനവണ്ടി ഇല്ലേ?' എന്നൊക്കെ ചോദിച്ചു വരുന്നത് കാണുവാൻ ഇടയായി. എപ്പോഴെങ്കിലും ഒരു KSRTC കൗണ്ടറിൽ പോയാൽ മതി, ആ ചോദ്യത്തിൽ നിന്നും 'നമ്മുടെ' എന്ന പദം ഒഴിവാക്കുവാൻ. പല തവണ ഞാനും അന്വേഷണങ്ങൾക്കായും ടിക്കറ്റ് ബുക്ക് ചെയ്യുവാനും ഒക്കെയായും കേരള സ്റ്റേറ്റ് RTC യുടെ കൗണ്ടറുകളിൽ എത്തിയിട്ടുണ്ട്. ഇന്നുവരെ, ഒരു തവണ പോലും ഞാൻ ചോദിച്ച ഒരു ചോദ്യത്തിനും കൃത്യമായ ഒരു മറുപടി അവരിൽ നിന്നും ലഭിച്ചിട്ടില്ല. പിന്നെ സ്റ്റാർട്ടിങ് പോയിന്റിൽ തന്നെ രണ്ട് മണിക്കൂർ ഒക്കെ വൈകി എത്തുന്ന വേറെ ഒരു വണ്ടി ഉണ്ടാകുമെന്നും തോന്നുന്നില്ല. കൗണ്ടറിൽ ഇരിക്കുന്നവരുടെ കുടുംബസ്വത്തിന്റെ വിഹിതം ചോദിച്ചു ചെല്ലുന്നവരെ പോലെയാണ് ആ കൂട്ടിൽ ഇരിക്കുന്ന ഏമാന്മാർ ജനങ്ങളെ കാണുന്നത്. പിന്നെ, ഇന്നുവരെ മുഖത്ത് നോക്കി സംസാരിക്കുന്ന ഒരുവനെയും ആ കൂടിനുള്ളിൽ കാണുവാനും സാധിച്ചിട്ടില്ല-യുവതി വിശദീകരിക്കുന്നു.

അതേ സമയം, കർണാടക സ്റ്റേറ്റ് RTC യുടെ കൗണ്ടറിൽ ഒന്ന് പോയി നോക്കണം. മര്യാദയോടെ മനുഷ്യരോട് എങ്ങനെ പെരുമാറണം എന്ന് അവർക്കറിയാം. കേരള സ്റ്റേറ്റിന്റെ കൗണ്ടറിൽ ഈ ഏമാന്മാരെ ഇടുന്നതിന് മുന്നേ, ഒരാഴ്ച എങ്കിലും കർണാടകയുടെ കൗണ്ടറിന് മുന്നിൽ ട്രെയിനിങ്ങിനായി ഇവരെ ഇരുത്തണം. കണ്ടുപഠിക്കട്ടെയെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP