Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രഗ്യാ സിംങ് ഠാക്കൂർ ദേശസ്‌നേഹി; അർബുദം പിടിപെട്ടത് പീഡനം മൂലം; മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായത് വെറും സംശയത്തിന്റെ പേരിലെന്നും ബാബാ രാംദേവ്

പ്രഗ്യാ സിംങ് ഠാക്കൂർ ദേശസ്‌നേഹി; അർബുദം പിടിപെട്ടത് പീഡനം മൂലം; മലേഗാവ് സ്‌ഫോടനക്കേസിൽ പ്രതിയായത് വെറും സംശയത്തിന്റെ പേരിലെന്നും ബാബാ രാംദേവ്

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാർത്ഥിയുമായ പ്രഗ്യാ സിങ്ങ് ഠാക്കൂർ ദേശസ്‌നേഹിയാണെന്ന് യോഗാ ഗുരു ബാബാ രാംദേവ്. പ്രഗ്യ ദേശസ്‌നേഹിയാണെന്ന് പറഞ്ഞ രാംദേവ് അവർക്ക് അർബുദം പിടിപെട്ടത് ജയിലിലെ പീഡനം മൂലമാണെന്നും ആരോപിച്ചു.

മലേഗാവ് സ്‌ഫോടനക്കേസിൽ വെറും സംശയത്തിന്റെ പേരിലാണ് പ്രഗ്യയെ അറസ്റ്റ് ചെയ്തതെന്ന് ബാബാ രാംദേവ് പറഞ്ഞു. തീവ്രവാദിയോട് എന്നതുപോലെയാണ് പൊലീസുകാർ ജയിലിൽ അവരോട് പെരുമാറിയത്. ഒമ്പത് വർഷത്തോളം ഏറ്റ ശാരീരകവും മാനസികവുമായ പീഡനമാണ് അവരെ അർബുദ രോഗിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഗോമൂത്രം ഉപയോഗിച്ച് ചികിത്സ നടത്തിയതോടെയാണ് തന്റെ സ്തനാർബുദം ഭേദമായതെന്ന് പ്രഗ്യ പറഞ്ഞത് ഏറെ വിവാദമായിരുന്നു. പ്രഗ്യയുടെ വാദം തള്ളി അവരെ ചികിത്സിച്ച ഡോക്ടർ രംഗത്തെത്തി. പ്രഗ്യ അർബുദത്തിന് ചികിത്സയിലായിരുന്നെന്നും ശസ്ത്രക്രിയയിലൂടെ അവരുടെ സ്തനങ്ങൾ നീക്കം ചെയ്യുകയായിരുന്നെന്നുമാണ് ഡോക്ടർ വെളിപ്പെടുത്തിയത്.

നേരത്തേ പ്രഗ്യാ സിങ് ഠാക്കൂറിനെ പിന്തുണച്ച് പാർട്ടിയിലെ മുതിർന്ന നേതാവ് ശിവരാജ് സിങ് ചൗഹാൻ രംഗത്തെത്തിയിരുന്നു. പ്രഗ്യാ സിങ് ദേശസ്നേഹിയും നിഷ്‌കളങ്കയുമാണെന്നാണ് ചൗഹാൻ അഭിപ്രായപ്പെട്ടത്.'പ്രഗ്യാ ദേശസ്നേഹിയാണ്. ഇന്ത്യയുടെ നിഷ്‌കളങ്കയായ മകളാണ്. ഭോപ്പാലിൽ വൻ ഭൂരിപക്ഷത്തോടെ പ്രഗ്യാ സിങ് വിജയിക്കും എന്നായിരുന്നു എൻഡിടിവിക്ക് നല്കിയ അഭിമുഖത്തിൽ ശിവരാജ് സിങ് ചൗഹാൻ പറഞ്ഞത്.മലേഗാവ് സ്ഫോടനക്കേസിൽ പ്രഗ്യക്കെതിരെയുണ്ടായത് തെറ്റായ ആരോപണങ്ങളാണെന്ന് ചൗഹാൻ പറഞ്ഞു. അവരെ കുറ്റക്കാരിയാക്കാൻ നിയമം വളച്ചൊടിക്കുകയായിരുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത പീഡനങ്ങളാണ് അതിന്റെ പേരിൽ പ്രഗ്യാ സിങ് ഏറ്റുവാങ്ങിയതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഭോപ്പാലിലെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രഗ്യയുടെ പല പ്രസ്ഥാവനകളും വിവാദമായിരുന്നു. ഗോമൂത്ര വിവാദത്തിന് മുമ്പായിരുന്നു ബാബറി മസ്ജിദ് തകർക്കാൻ താൻ പങ്കാളിയായിരുന്നുവെന്നാണ് പ്രഗ്യാ സിങ് ഠാക്കൂർ നടത്തിയ പരാമർശം. രാമക്ഷേത്ര നിർമ്മാണത്തിൽ നിന്ന് തങ്ങളെ ആർക്കും തടയാനാവില്ലെന്നും പ്രഗ്യാ സിങ് പറഞ്ഞിരുന്നു. മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എടിഎസ് തലവൻ ഹേമന്ദ് കർക്കരെയ്ക്കെതിരെ നടത്തിയ പരാമർശം വൻ വിവാദമായിരുന്നു. കർക്കറെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് തന്റെ ശാപം കൊണ്ടെന്നായിരുന്നു പ്രസ്താവന.ഭോപ്പാലിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് ദിഗ്‌വിജയ് സിങ്ങാണ് പ്രഗ്യയുടെ മുഖ്യ എതിരാളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP