Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരാൾക്ക് രണ്ടു വർഷം കൊണ്ട് 360 കിലോ തൂക്കം കുറയ്ക്കാൻ പറ്റുമോ? ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി അന്നങ്ങനെയായിരുന്നു; ഇന്നിങ്ങനേയും

ഒരാൾക്ക് രണ്ടു വർഷം കൊണ്ട് 360 കിലോ തൂക്കം കുറയ്ക്കാൻ പറ്റുമോ? ലോകത്തെ ഏറ്റവും ഭാരമേറിയ യുവതി അന്നങ്ങനെയായിരുന്നു; ഇന്നിങ്ങനേയും

ലോകത്തേറ്റവും ഭാരമേറിയ യുവതി ഒരു സുപ്രഭാതത്തിൽ വടിവൊത്ത ശരീരവുമായി സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് ഒന്നു ചിന്തിച്ചു നോക്കൂ. ഒരിക്കലും നടക്കാത്ത ഒരു സുന്ദര കാഴ്ചയെന്നായിരിക്കും ഒരു പക്ഷേ ഇതു കേട്ടാലുള്ള പെട്ടെന്നുള്ള പ്രതികരണം. ഈ ചിത്രങ്ങൾ നോക്കൂ. ഇവ കണ്ടാലും അവിശ്വാസം മാറുകയില്ല. എന്നാൽ ഇത്തരമൊരു മാറ്റവും അസാധ്യമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 450 കിലോ ശരീരഭാരവും പേറി കഴിഞ്ഞിരുന്ന അമേരിക്കക്കാരി 34 വയസ്സുള്ള മായ്‌റ റൊസേൽസ് എന്ന ടെക്‌സസുകാരി. ചുരുങ്ങിയ കാലയളവിനുള്ളിൽ 360 കിലോ കുറച്ച് ലോകത്തെ അമ്പരിപ്പിച്ച മായ്‌റ കാമുകനൊത്തുള്ള തന്റെ ഏറ്റവും പുതിയ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ലോകത്തെ ആശ്ചര്യപ്പെടുത്തിയിരിക്കുന്നു. ജീവിതത്തിൽ മറന്നു പോകാൻ ആഗ്രഹിക്കുന്ന ഒരു കാലമാണതെന്ന് അമിത ഭാരവും പേറി അനങ്ങനാവാതെ കിടക്കയിൽ തള്ളി നീക്കിയ ജീവിതത്തെ കുറിച്ച് മായ്‌റ പറയുന്നു. 'ജീവനുണ്ടായിരുന്നു, പക്ഷേ ഒരു ജീവിതം ഉണ്ടായിരുന്നില്ല,' മായ്‌റ കൂട്ടിച്ചേർക്കുന്നു.

'അരടൺ കൊലയാളി' എന്ന വിശേഷണത്തിലൂടെയാണ് മായ്‌റയും തന്റെ അമിത വണ്ണം ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. ഈ സംഭവമാണ് മായ്‌റയുടെ ജീവതത്തെ ആകെ മാറ്റി മറിച്ചതും. സഹോദരി ജെമിയുടെ മകൻ കൊല്ലപ്പെട്ടപ്പോൾ സഹോദരിയെ രക്ഷിക്കാൻ വേണ്ടി ആ കുറ്റം സ്വയം ഏറ്റെടുത്തതാണ് മായ്‌റ 'കൊലയാളി' ആക്കിയത്. 450 കിലോ തൂക്കമുള്ള തന്റെ ശരീരത്തിനടിയിലാക്കി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു എന്നായിരുന്നു മായ്‌റയുടെ വ്യാജ കുറ്റസമ്മതം. അങ്ങനെ 2008-ൽ സ്വന്തം ബെഡിൽ മായ്‌റ ഒരു തടവുപുള്ളിയായി. രണ്ടര വയസ്സുകാരനെ കൊലപ്പെടുത്തിയെന്ന കുറ്റവും ചുമത്തപ്പെട്ടു. അങ്ങനെ സഹോദരി രക്ഷപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് മരണ കാരണം വ്യക്തമാക്കുന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നത്. തലയ്‌ക്കേറ്റ പ്രഹരമാണ് മരണ കാരണമെന്ന് വ്യക്തമാകുകയും കുറ്റം സഹോദരി ജെമി സമ്മതിക്കുകയും ചെയ്തതോടെ മായ്‌റയുടെ മേൽ ചുമത്തിയ കുറ്റം പിന്മവലിക്കുകയും കുറ്റവിമുക്തയാക്കപ്പെടുകയും ചെയ്യുകയായിരുന്നു.

ജെമിയെ 15 വർഷത്തെ തടവിനു ശിക്ഷിച്ചപ്പോൾ മായ്‌റ പുതിയൊരു തീരുമാനത്തിലെത്തി. തടികുറച്ച് തന്റെ ആരോഗ്യം വീണ്ടെടുത്ത് ജെമിയുടെ മറ്റു മക്കളെ സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് പിന്നീട് മായ്‌റ ജീവിതം മുന്നോട്ടു കൊണ്ടു പോയത്. അങ്ങനെ ജീവിതത്തെ മാറ്റി മറിക്കാൻ 2011-ൽ മായ്‌റ തീരുമാനിച്ചു. അന്നു മുതലാണ് തടി കുറയ്ക്കൽ യജ്ഞത്തിന് തുടക്കമിട്ടത്. ആദ്യ പത്തു ദിവസത്തിനകം തന്നെ 40 കിലോയോളം കുറയ്ക്കാൻ മായ്‌റയ്ക്ക് കഴിഞ്ഞതാണ് വഴിത്തിരിവായത്. ചീർത്തു വീർത്ത ഭീമാകാരമായ രൂപത്തിൽ നിന്നും ഒരു മോചനം സാധ്യമാണെന്നും നല്ലൊരു ജീവിതം നയിക്കാമെന്നുമുള്ള പ്രതീക്ഷകളാണ് പിന്നെ മായ്‌റയെ മുന്നോട്ടു നയിച്ചത്. അങ്ങനെ 11 ശസ്ത്രക്രിയകളിലൂടെയും ഭക്ഷണ ക്രമത്തിൽ വരുത്തിയ ചിട്ടയായ മാറ്റങ്ങളിലൂടെയും ഇന്ന് 360 കിലോയോളം ഭാരം കുറച്ച് ആകാര വടിവുള്ള സുന്ദരിയായി മാറിയിരിക്കുന്നു മായ്‌റ. മാത്രമല്ല ഒരു കാമുകനേയും ഒപ്പിച്ചിരിക്കുന്നു.

'ഭക്ഷണം ഇപ്പോൾ എനിക്ക് ജീവിക്കാൻ മാത്രം മതി, നേരത്തെ ജീവിതം തന്നെ തിന്നാൻ വേണ്ടി മാത്രമായിരുന്നു. ഇപ്പോൾ സാധാരണ നിലയിലായിട്ടുണ്ട്,' മായ്‌റ പറയുന്നു. ഒരു പ്രചോദനം ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുമെന്നതിന് മികച്ച ഉദാഹരമാണ് മായ്‌റയെന്ന് ചികിത്സച്ച ഡോക്ടർമാരിൽ ഒരാളായ യൂനൻ നൗസാറദാൻ പറയുന്നു. അമിത വണ്ണവും കൂടെ ഉണ്ടായിരുന്ന ആരോഗ്യ പ്രശ്‌നങ്ങളിൽ നിന്നും ഇപ്പോൾ ഏതാണ്ട് പൂർണമായി മുക്തയായിട്ടുണ്ട്. പ്രമേഹ രോഗിയല്ല. കൊളസ്‌ട്രോൾ ഉയർന്നിട്ടില്ല. അമിത രക്തസമ്മർദ്ദവുമില്ല. ഫേസ്‌ബുക്കിൽ വളരെ സജീവമായ മായ്‌റയ്ക്ക് 18,000 ഫാൻസുണ്ട്. തന്റെ മാറ്റങ്ങളെ കുറിച്ച് ഇതുവഴി അവർ വിവരങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. മാത്രവുമല്ല, വണ്ണം കുറയ്ക്കാൻ വേണ്ട ഉപദേശങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നുണ്ട്. അമിത വണ്ണം മൂലം കിടപ്പിലായ കാലത്ത് തന്നെ കുറിച്ച് വന്ന ഒരു ഡോക്യൂമെന്ററിയിൽ പ്രത്യക്ഷപ്പെട്ട ഭർത്താവുമായി 2013-ൽ വിവാഹ ബന്ധം വേർപ്പെടുത്തിയെന്നും മായ്‌റ ഫേസ്‌ബുക്കിലൂടെ വെളിപ്പെടുത്തിയിരുന്നു. മായ്‌റയുടെ പുതിയ പോസ്റ്റ് തന്റെ ഏറ്റവും പുതിയ കാമുകനുമൊത്തുള്ളതാണ്.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP