Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരച്ചുവട്ടിൽ പ്രാഥമിക വിദ്യാഭ്യാസം; പുഴ നീന്തി പ്ലസ് ടു പഠനം; ദാരിദ്ര്യം മാറാൻ കാലികളെ മെയ്‌ക്കാൻ പോകുമ്പോൾ നേരിട്ടത് കാട്ടു പോത്തുകളെ; കൃഷി പണിക്ക് ഒപ്പം ബിഎ പഠനം; റോഡും വൈദ്യുതിയുമില്ലാത്ത നാട്ടിലെ മിടുക്കനെ പ്രചോദിപ്പിച്ചത് ചേട്ടന്റെ ഐപിഎസ് നേട്ടം; ഒറ്റ ദിവസം കൊണ്ട് യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമെന്ന് കോടിയേരി തള്ളി പറഞ്ഞത് പോരാട്ട വഴിയിലൂടെ സിവിൽ സർവ്വീസ് നേടിയെടുത്ത പ്രതിഭയെ; രാജിസ്ഥാനിലെ കുഗ്രാമത്തിൽ നിന്ന് എത്തി ടിക്കാറാം മീണ മലയാളിയുടെ മനസ്സ് കീഴടക്കിയ കഥ

മരച്ചുവട്ടിൽ പ്രാഥമിക വിദ്യാഭ്യാസം; പുഴ നീന്തി പ്ലസ് ടു പഠനം; ദാരിദ്ര്യം മാറാൻ കാലികളെ മെയ്‌ക്കാൻ പോകുമ്പോൾ നേരിട്ടത് കാട്ടു പോത്തുകളെ; കൃഷി പണിക്ക് ഒപ്പം ബിഎ പഠനം; റോഡും വൈദ്യുതിയുമില്ലാത്ത നാട്ടിലെ മിടുക്കനെ പ്രചോദിപ്പിച്ചത് ചേട്ടന്റെ ഐപിഎസ് നേട്ടം; ഒറ്റ ദിവസം കൊണ്ട് യുഡിഎഫ് പ്രചാരണത്തിന്റെ ഭാഗമെന്ന് കോടിയേരി തള്ളി പറഞ്ഞത് പോരാട്ട വഴിയിലൂടെ സിവിൽ സർവ്വീസ് നേടിയെടുത്ത പ്രതിഭയെ; രാജിസ്ഥാനിലെ കുഗ്രാമത്തിൽ നിന്ന് എത്തി ടിക്കാറാം മീണ മലയാളിയുടെ മനസ്സ് കീഴടക്കിയ കഥ

എം മനോജ് കുമാർ

തിരുവനന്തപുരം: കാസർകോടും കണ്ണൂരും സിപിഎം കള്ളവോട്ട് നടത്തി എന്ന് സ്ഥിരീകരിച്ച മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയ്ക്ക് എതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണമാണ് നടക്കുന്നത്. കള്ളവോട്ട് പ്രശ്‌നത്തിൽ മുൻപേ തയ്യാറാക്കിയ തിരക്കഥ അനുസരിച്ചാണ് മീണ പെരുമാറുന്നത് എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തന്നെ ആരോപിക്കുന്നത്. സിപിഎം ഭരണം നടക്കുമ്പോൾ അടിസ്ഥാന രഹിതമായ ഒരു കാര്യം മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ പ്രഖ്യാപിക്കുമോ എന്ന ചോദ്യം ഈ ആരോപണം ഉയർത്തുമ്പോൾ തന്നെ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മുന്നിലുണ്ട്. എന്തായാലും കണ്ണൂർ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള മീണയുടെ പ്രഖ്യാപനവും കോടിയേരിയുടെ യുദ്ധപ്രഖ്യാപനവും വിവാദങ്ങൾക്ക് ഇടനൽകിയിരിക്കുകയാണ്.

അയ്യപ്പന്റെ പേര് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുത് എന്ന് മീണ പ്രഖ്യാപിച്ചപ്പോൾ മീണ സിപിഎമ്മിന് പ്രിയങ്കരനായിരുന്നു. അതോടെ ബിജെപി ഉടക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻ പിള്ള മീണയ്ക്ക് എതിരെ രംഗത്തു വരുകയും ചെയ്തു. എന്നാൽ തിരഞ്ഞടുപ്പിനു ശേഷം സിപിഎമ്മിന്റെ കള്ളവോട്ട് സ്ഥിരീകരിച്ചപ്പോൾ ആക്രമണം സിപിഎമ്മിൽ നിന്നുമായി. ഈ വിവാദങ്ങളുടെ നടുവിലിരുന്നു രാജസ്ഥാനിലെ തന്റെ ബാല്യവും ജീവിതവും മറുനാടൻ മലയാളിക്ക് വേണ്ടി ടീക്കാറാം മീണ ഓർത്തെടുത്തു. രാജസ്ഥാനിലെ ഒരു സാധാരണ കർഷകനായ ജയ്റാം മീണയുടെ മകൻ എങ്ങനെ ഐഎഎസിലേക്ക് എത്തി എന്ന കഥയാണ് മീണ മറുനാടനോട് പറഞ്ഞത്.

പശുക്കളെ മെയ്ച്ചും കാലികൾക്ക് സംരക്ഷണം നൽകാൻ കാട്ടുമൃഗങ്ങളുമായി ഏറ്റുമുട്ടിയും വളർന്നതാണ് ടീക്കാറാം മീണയുടെ ബാല്യം. അച്ഛനും അമ്മയും രാജസ്ഥാനിലെ സവായ് മധോപൂറിലെ കർഷകർ. നിരക്ഷരരായ ഗ്രാമീണർ. മരത്തിനു ചുവട്ടിലിരുന്നു സ്‌കൂൾ പോലുമില്ലാതെയുള്ള പഠനകാലം. എന്നും പുഴ നീന്തിക്കടന്നുപോയ ഹൈസ്‌കൂൾ വിദ്യാഭ്യാസകാലവും. മൂത്ത സഹോദരൻ ഐപിഎസ് കരസ്ഥമാക്കിയപ്പോൾ മീണയുടെ മനസ്സിൽ ഐഎഎസ് മോഹം വളർന്നു. രാജസ്ഥാനിലെ ഒരു കർഷന്റെ മകന് ഡൽഹിയിലെ ഇംഗ്ലീഷ് വലിയ പ്രയാസങ്ങൾ സൃഷ്ടിച്ചു. പൊളിറ്റിക്കൽ സയൻസിൽ എംഎ. അതിനുശേഷം എത്തിപ്പിടിച്ചത് ബാല്യകാലത്തിലെ ഐഎഎസ് എന്ന സ്വപ്‌നം. യാതനകളുടെയും കഠിനപരിശ്രമങ്ങളുടെയും ജീവിതപുഴ നീന്തിക്കടന്നാണ് ഇന്നത്തെ മീണയിലേക്ക് ടീക്കാറാം മീണ എത്തുന്നത്. എന്താണ് രാജസ്ഥാനിലെ ഈ കർഷകന്റെ മകനെ പ്രചോദിപ്പിച്ചത്, സ്വന്തം കർമ്മഭൂമിയായി മീണ തന്നെ കരുതുന്ന കേരളം എന്താണ് മീണയ്ക്കായി ഒരുക്കി നൽകിയത്. മറുനാടന് നൽകിയ വിശദമായ അഭിമുഖത്തിൽ മീണ മനസ് തുറക്കുന്നു.

എന്റെ ജീവിത യാത്ര തുടങ്ങിയത് രാജസ്ഥാനിലെ ഒരു കുഗ്രാമത്തിൽ നിന്നാണ്-മീണ പറഞ്ഞു തുടങ്ങുന്നു. രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയാണ് അത്. ജയ്പൂരിനു അടുത്തായാണ് ഈ ഗ്രാമം. രന്തംപൂർ ദേശീയ ഉദ്യാനം കൂടി ജില്ലയ്ക്ക് അനുബന്ധമായിട്ടുണ്ട്. വനപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണിത്. കുട്ടിക്കാലത്ത് പഠിക്കുമ്പോൾ സ്‌കൂളിന് കെട്ടിടമുണ്ടായിരുന്നില്ല. അത് സ്‌കൂൾ പോലും അല്ലായിരുന്നു. മരത്തിന്റെ ചുവട്ടിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം നടത്തിയിരുന്നത്. അഞ്ചാം ക്ലാസ് വരെ ഇതായിരുന്നു സ്‌കൂൾ. മഴയത്ത് സ്‌കൂളിൽ പോകുമ്പോൾ നൽകാൻ കുട ഉണ്ടായിരുന്നില്ല. വീട്ടിലും കുട ഉണ്ടായിരുന്നില്ല. ചാക്കാണ് കുടയായി മാറ്റിയിരുന്നത്. ബാഗും പുസ്തകങ്ങളും ഒക്കെ സംരക്ഷിക്കാൻ ചാക്ക് മതി എന്നാണ് അന്നത്തെ ധാരണ. ശക്തമായ മഴ പെയ്യുന്ന കാലഘട്ടം കൂടിയായിരുന്നു അത്. ജയ്‌പ്പൂരിന്റെ അടുത്തുള്ള ജില്ലയാണ്.

പ്ലാസ്റ്റിക് കിട്ടിയാൽ അച്ഛൻ അത് വീട്ടിൽ കൊണ്ടുവരുമായിരുന്നു. വളരെ കളർഫുൾ ആയിരുന്ന ഈ പ്ലാസ്റ്റിക് അച്ഛൻ റെയിൻ കോട്ടും കുടയുമൊക്കെ ആക്കി മാറ്റി നൽകിയിരുന്നു. പക്ഷെ ഈ കോട്ട് സഹോദരൻ കൊണ്ടുപോകുമായിരുന്നു. എനിക്ക് കിട്ടിയിരുന്നത് ചാക്കിന്റെ ബാഗ് ആയിരുന്നു. ബാഗും ചാക്കിന്റെ ബാഗ് ആണ്. മഴ വരുമ്പോൾ നനയാതിരിക്കാനും ഉപയോഗിക്കുന്നത് ചാക്ക് ആയിരുന്നു. ഹയർസെക്കൻഡറിയിൽ പോയി തുടങ്ങിയപ്പോൾ പുഴ നീന്തിയാണ് സ്‌കൂളിൽ എത്തേണ്ടിയിരുന്നത്. ദൃഢനിശ്ചയം തന്നെ പഠിത്തത്തിന്റെ കാര്യത്തിൽ ഉണ്ടായിരുന്നു. കാരണം വളരെ ദാരിദ്ര്യത്തിലാണ് ആ ഘട്ടത്തിൽ വീട്ടിൽ കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. പ്രധാനമായും ആശ്രയം പശുക്കളായിരുന്നു. മുപ്പതോളം പശുക്കൾ വീട്ടിലുണ്ടായിരുന്നു. പശുക്കളെയും മെയ്‌ച് കാട്ടിലേക്ക് പോകേണ്ടി വന്നിരുന്നു. രാജസ്ഥാനിലെ രന്തംപൂർ ദേശീയോദ്യാനത്തിലേക്കാണ് ഈ പോക്ക്.

കാട്ടിൽ എത്തിയാൽ മൃഗങ്ങളുമായി ഒരു യുദ്ധം തന്നെ വേണ്ടിയിരുന്നു. പശുക്കളെ ആക്രമിക്കാൻ കാട്ടുമൃഗങ്ങൾ എത്തും. അതിനാൽ പശുക്കളെ സംരക്ഷിക്കേണ്ട പ്രശ്‌നം വന്നിരുന്നു. കാട്ടുമൃഗങ്ങളുമായുള്ള ഈ യുദ്ധം ജീവിതത്തെ കൂടി നേരിടാനുള്ള ധൈര്യം നൽകി. പുഴ നീന്തി സ്‌കൂളിൽ പോകേണ്ട അവസ്ഥ വന്നതിനാൽ നീന്തലും വശമാക്കാൻ സാധിച്ചു. സ്‌കൂളിൽ നിന്നും തിരികെ വീട്ടിൽ എത്തിയാൽ പഠിക്കുന്നതിനു മുൻപ് വീട്ടിൽ അമ്മയെയും അച്ഛനെയും സഹായിക്കേണ്ടതുണ്ടായിരുന്നു. കാർഷിക വൃത്തി ആയതിനാൽ നിരവധി ജോലികളുമുണ്ടായിരുന്നു. കൃഷി ചെയ്തുകൊണ്ട് തന്നെയാണ് ബിഎവരെയുള്ള പഠനം പൂർത്തിയാക്കിയത്. പശുവിനെ നോക്കുന്നതും കൃഷിപ്പണികൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ സഹോദരന് ഒപ്പം ഞാൻ കൂടി ചെയ്തതാണ്. പഠിക്കുക എന്നത് എന്റെ മാത്രം നിർബന്ധമായിരുന്നില്ല. അച്ഛന്റെ കൂടി നിർബന്ധമായിരുന്നു.

ബിഎ ചെയ്യാൻ വേണ്ടിയാണ് ഞാൻ ഗ്രാമം വിട്ടു സിറ്റിയിലേക്ക് നീങ്ങുന്നത്. എട്ടു കിലോമീറ്റർ നടന്നാണ് ബസ് പിടിക്കേണ്ടിയിരുന്നത്. അച്ഛനും ഞാനും കൂടിയാണ് ഈ നടത്തങ്ങളിൽ ഒപ്പമുണ്ടായിരുന്നത്. റോഡില്ല, ഇലക്ട്രിസിറ്റിയില്ല. പ്ലസ് ടുവിന് പഠിക്കുമ്പോൾ ഡോക്ടർ ആക്കുക ആയിരുന്നു മാതാപിതാക്കളുടെ ലക്ഷ്യം. ഡോക്ടർ ആകാൻ എനിക്കും അന്ന് താത്പര്യമുണ്ടായിരുന്നു. പക്ഷെ പ്ലസ് ടു കഴിഞ്ഞപ്പോൾ എനിക്ക് ബയോളജിയോട് വിമുഖത വന്നു. ബിഎയ്ക്ക് പഠിക്കുമ്പോൾ ഡോക്ടർ എന്ന ലക്ഷ്്യം മാറി സിവിൽ സർവീസ് എന്റെ ലക്ഷ്യമായി മാറി. മൂത്ത സഹോദരന് ഐപിഎസ് കിട്ടിയിരുന്നു. അതോടെയാണ് ഐഎഎസ് എന്റെ ലക്ഷ്യമാക്കി മാറ്റിയത്.

കളക്ടർമാർ അന്ന് ഗ്രാമങ്ങളിൽ എത്തുമ്പോൾ അത് ഞാൻ വീക്ഷിച്ചിരുന്നു. ഈആഭിമുഖ്യം സിവിൽ സർവീസ് എന്ന എന്റെ ലക്ഷ്യത്തിനും പിറകിലുണ്ടായിരുന്നു. ആ ഘട്ടത്തിൽ തന്നെയാണ് ഹോക്കി എന്റെ മനസ്സിൽ കടന്നുവന്നത്. നല്ലൊരു ഹോക്കി പ്ലെയർ കൂടിയായിരുന്നു അന്ന് ഞാൻ. ബിഎ കഴിഞ്ഞതോടെയാണ് പിന്നെ ഡൽഹി കേന്ദ്രമാക്കുന്നത്. പൊളിറ്റിക്കൽ സയൻസിൽ ആയിരുന്നു ഞാൻ എംഎ ചെയ്തത്. കിരോരിമൽ കോളേജിൽ ആണ് എംഎ ചെയ്തത്. ഡൽഹി യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള കോളേജ് ആണിത്. ഡൽഹി എത്തിയപ്പോൾ എന്റെ മുന്നിലുള്ള പ്രശ്‌നം ഇംഗ്ലീഷ് ഭാഷയായിരുന്നു. ഇംഗ്ലീഷ് വഴങ്ങാൻ വല്ലാതെ ബുദ്ധിമുട്ടി. രാജസ്ഥാനിൽ ഇംഗ്ലീഷ് വളരെ കുറവാണ്. അതുകൊണ്ട് തന്നെ ആശയവിനിമയത്തിൽ ആദ്യം ബുദ്ധിമുട്ടു നേരിടേണ്ടി വന്നു.

ഇംഗ്ലീഷ് കാര്യത്തിൽ എന്നെ തുണച്ചത് രാജസ്ഥാനിലെ കൃഷി ജീവിതം തന്നെയായിരുന്നു. കൃഷി ചെയ്യുന്ന ഘട്ടത്തിൽ ഞാൻ ചില ഇംഗ്ലീഷ് വാക്കുകൾ കാണാതെ പഠിക്കുമായിരുന്നു. സ്‌പെല്ലിംഗുകളും എഴുതി പഠിച്ചു. ഇത് ഡൽഹി ഘട്ടത്തിൽ തുണയായി. ഇംഗ്ലീഷ് വൊക്കാബുലറി എനിക്ക് സ്വന്തമായിട്ടുണ്ടായിരുന്നു. പക്ഷെ ഡൽഹിയിൽ എത്തിയപ്പോഴാണ് ഇംഗ്ലീഷ് മെച്ചപ്പെട്ടത്. സഹോദരന്റെ ഐപിഎസ് പോസ്റ്റിങ് ഡൽഹിയിൽ ആയിരുന്നു. അതെന്നെ തുണച്ചു. ഈ എംഎ ചെയ്യുമ്പോഴാണ് സിവിൽ സർവീസിന് അപേക്ഷിക്കുന്നത്. കഠിനാദ്ധ്വാനവും ദൃഢ നിശ്ചയവും ഫോക്കസുമാണ് എന്നെ തുണച്ചത്. ഈ ഘട്ടത്തിൽ തന്നെയാണ് സെൽഫ് കോൺഫിഡൻസിലേക്ക് ഞാൻ എത്തിപ്പെടുന്നതും. രാജസ്ഥാനിൽ കഠിനാദ്ധ്വാനം ചെയ്യുന്ന മാതാപിതാക്കളുടെ രൂപം എന്റെ മനസിലുമുണ്ടായിരുന്നു. ഞങ്ങളെ വളർത്താനും പഠിപ്പിക്കാനും വേണ്ടി അവരവിടെ കഠിനാദ്ധ്വാനമാണ് ചെയ്തുകൊണ്ടിരുന്നത്. ദൈവത്തിന്റെ സഹായവും എന്നെ തുണച്ചു. എനിക്ക് ക്ലാസ് ടു സർവീസ് ആദ്യമേ ലഭിച്ചു. രണ്ടാമത് എനിക്ക് റെയിൽവേ സർവീസ് ലഭിച്ചു. മൂന്നാമത് ശ്രമത്തിൽ ഐഎഎസ് തന്നെ ലഭിച്ചു.

കേരളത്തിൽ വന്നപ്പോൾ ഞാൻ നേരിട്ടത് മലയാള ഭാഷാ പ്രശ്‌നമായിരുന്നു. ഡൽഹിയിൽ ഇംഗ്ലീഷ് എന്ന പാലെ കേരളത്തിൽ മലയാളമായിരുന്നു എന്റെ മുന്നിൽ. രാജസ്ഥാൻ ജീവിതം പോലെയല്ല കേരളം. തീർത്തും വ്യത്യസ്തമായ ജീവിതമാണ്. 1979 ലാണ് ഞാൻ കേരളത്തിൽ എത്തുന്നത്. ആദ്യ പോസ്റ്റിങ് കൊല്ലം ജില്ലയിലായിരുന്നു. അസിറ്റന്റ് കളക്ടർ ആയാണ് നിയമനം ലഭിച്ചത്. അന്ന് ജില്ലാ കളക്ടർ പിന്നീട് ചീഫ് സെക്രട്ടറി ആയി മാറിയ എസ്.എം.വിജയാനന്ദ് ആയിരുന്നു. അന്നത്തെ കൊല്ലം എസ്‌പി ടി.പി.സെൻകുമാറുമായിരുന്നു. അവർ എന്നെ നന്നായിട്ടു സഹായിച്ചു. നല്ല രീതിയിലുള്ള പരിശീലനമാണ് ഇവരിൽ നിന്നും എനിക്ക് ലഭിച്ചത്. ഇവർക്കൊപ്പം നിന്നാണ് ഞാൻ ഒരുപാട് കാര്യങ്ങൾ പഠിച്ചത്.

പിന്നീടുള്ള പോസ്റ്റിങ് മലപ്പുറമായിരുന്നു. സാക്ഷരതയുടെ കാര്യത്തിൽ പ്രചാരണം നടത്തിയിരുന്ന കാലഘട്ടമായിരുന്നു അത്. കേരള ജനത നൂറുശതമാനം സാക്ഷരർ ആയിരിക്കണം എന്നതായിരുന്നു അന്നത്തെ പ്രചാരണം. ഞാനും ഈ സാക്ഷരതാ യജ്ഞത്തിൽ പങ്കാളിയായി. ധാരാളം പ്രസംഗിക്കാൻ കഴിഞ്ഞു. മലയാളികളുമായി കൂടുതൽ ഇടപഴകാൻ കഴിഞ്ഞു. അത് ഭാഷ പഠിക്കാനുള്ള സുവർണ്ണാവസരം കൂടിയായിരുന്നു. എന്റെ കളക്ടർ അന്ന് മൊഹന്തിയായിരുന്നു. അദ്ദേഹവും വലിയ പിന്തുണ തന്നെ എനിക്ക് തന്നു. മലപ്പുറം ജില്ലയിലെ ആളുകൾ സാക്ഷരർ ആയി മാറിയപ്പോൾ ആ കൂട്ടത്തിൽ നിന്നാണ് ഞാനും സാക്ഷരനായി മാറിയത്. പിന്നീട് എനിക്ക് കേരളത്തിൽ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. എന്റെ കർമഭൂമി കേരളമാണ് എന്ന് എന്നെ ബോധ്യപ്പെടുത്തിയ നാളുകൾ കൂടിയായിരുന്നു അത്. ഈ കാലഘട്ടത്തിൽ തന്നെയാണ് എന്നിലും ആത്മവിശ്വാസം കടന്നുവരുന്നത്. ഭക്ഷണവും അന്ന് വലിയ പ്രശ്‌നങ്ങൾ സൃഷ്ടിച്ചു. എല്ലാ ദിവസവും ചിക്കനും ചോറും മോരും ഒന്നും കഴിക്കാൻ കഴിയില്ല. എനിക്ക് ചപ്പാത്തിയാണ് വേണ്ടത്. അതാണ് ഞാൻ ആഗ്രഹിച്ചത്. പിന്നെ ആ കാര്യത്തിലും ഞാൻ പൊരുത്തപ്പെട്ടു. അച്ഛൻ മരിച്ചപ്പോൾ എനിക്ക് രാജസ്ഥാനിൽ എത്താൻ കഴിഞ്ഞില്ല. ഇതാണ് സർവീസ് ജീവിതത്തിൽ എന്നെ ഏറ്റവും അധികം വിഷമിപ്പിച്ചത്. അതാണ് എന്റെ ഏറ്റവും വലിയ സങ്കടം. ഇതോർക്കുമ്പോൾ ഞാൻ ഇപ്പോഴും കരയും.

പിന്നീട് ഞാൻ തൃശൂർ കളക്ടർ ആയി. 1996-97 കാലത്തായിരുന്നു അത്. ആരാധനാലയങ്ങളിൽ പ്രാർത്ഥന ചൊല്ലുന്നതിനേക്കാൾ നല്ലത് പാവപ്പെട്ട ജനങ്ങളെ സഹായിക്കുകയാണ് നല്ലത് എന്ന് ഞാൻ തിരിച്ചറിഞ്ഞു. നിങ്ങളുടെ മുന്നിൽ എത്തിയ ആളുകളെ എങ്ങിനെ നിങ്ങൾക്ക് സഹായിക്കാൻ കഴിയും. ഈ രീതിയിലായി അന്നത്തെ എന്റെ ചിന്തകൾ. കർമ്മഭൂമിയിൽ നിന്ന് ഞാൻ സ്വായത്തമാക്കിയ സിദ്ധാന്തങ്ങളും വിചാരങ്ങളുമാണ് എപ്പോഴും എന്റെ മനസ്സിൽ വന്നിരുന്നത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് വലിയ സ്‌നേഹമാണ്. ഈ രീതിയിൽ ജനങ്ങളുമായി ഇടപഴകിയതിന്റെ ഫലമായി എന്റെ മനസിലെ വന്നതാണ് ഈ സ്‌നേഹം. ഇതേ സ്‌നേഹം മലയാളികൾ എനിക്ക് തിരിച്ചും ലഭിച്ചു. വലിയ അഭിമാനത്തോടെ തന്നെ കേരളത്തിലെ ജനങ്ങളുടെ ഈ സ്‌നേഹത്തെക്കുറിച്ച് എനിക്ക് സംസാരിക്കാൻ കഴിയുന്നത്. കേരളീയവരെക്കുറിച്ച് എനിക്ക് എപ്പോഴും അഭിമാനമാണ്. വേറെ ഏതെങ്കിലും സംസ്ഥാനത്തിലാണ് ഞാൻ സേവനം അനുഷ്ഠിച്ചതെങ്കിൽ ഇത്രയും സ്‌നേഹവും ബഹുമാനവും എനിക്ക് ലഭിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്. കേരളം എനിക്ക് എല്ലാം നൽകി. എന്റെ ജീവിതം അത് കേരളത്തിൽ ആയതിനാൽ വളരെ ധന്യമായതായി എനിക്കറിയാം. അത് സഫലമായതായും എനിക്ക് ബോധ്യപ്പെടുന്നു.ഇനിയും സേവനങ്ങൾ നൽകാനുണ്ട്. അത് നൽകുന്നുമുണ്ട്. എല്ലാവര്ക്കും നീതി ഉറപ്പാക്കാനാണ് ഞാൻ ശ്രമിച്ചത്. കേരളത്തിലെ ജനങ്ങളോട് എനിക്ക് നന്ദിയുണ്ട്.

കേരളത്തിലെ രാഷ്ട്രീയ നേതാക്കൾ നല്ലവരാണ്. അവരോടു എനിക്ക് ബഹുമാനമുണ്ട്. പാർട്ടി നോക്കാതെ തന്നെയാണ് ഞാൻ നേതാക്കളോട് ഇടപഴകിയത്. ആ സ്‌നേഹം എനിക്ക് തിരികെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. സഹപ്രവർത്തകരായ ഐഎഎസുകാരും എനിക്കാ വാലേ വലിയ സഹായങ്ങൾ നൽകി. ഇതും ഞാൻ ഓർമ്മിക്കുന്നു. എത്ര വലിയ ചലഞ്ച് എന്റെ മുന്നിൽ വന്നാലും അതെ രീതിയിൽ അത് ഞാൻ കൈകാര്യം ചെയ്തു.

ഭാര്യ രാജസ്ഥാൻ കാരിയാണ്. അഞ്ചാം ക്ലാസ് വരെ മാത്രമേ അവർ പഠിച്ചിട്ടുള്ളൂ. രാജസ്ഥാൻ ജീവിതത്തിൽ ഇത്രയൊക്കെയേ കഴിയുമായിരുന്നുള്ളൂ. നാല് കുട്ടികൾ ആണ് എനിക്കുള്ളത്. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം തന്നെ നൽകി. പട്ടത്ത് കേന്ദ്രീയ വിദ്യാലയത്തിൽ ആണ് പഠിച്ചത്. മൂത്തമകൾ രാജസ്ഥാൻ സിവിൽ സർവീസിലാണ്. രണ്ടാമത്തെ പെൺകുട്ടിയും ഐഎഎസ് തന്നെയാണ് മധ്യപ്രദേശ് കാഡർ ആണ്.താഴെയുള്ള രണ്ടു കുട്ടികൾ ജെഎൻയുവിൽ വിദ്യാർത്ഥികളാണ്-മീണ പറഞ്ഞു നിർത്തുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP