Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പുൽവാമയിലെ കൂട്ടക്കുരുതിയുടെ സൂത്രധാരന് ഇനി തലതാഴ്‌ത്താം; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ചൈന എതിർപ്പ് പിൻവലിച്ചതോടെ യുഎൻ സുരക്ഷാസമിതി പ്രമേയം പാസാക്കി; പ്രമേയം കൊണ്ടുവന്നത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും; ചൈനയുടെ മനം മാറിയത് നിരന്തര സമ്മർദ്ദത്തെ തുടർന്ന്; മസൂദ് അസർ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ; യുഎൻ സമിതിയുടെ തീരുമാനം സമീപകാലത്തെ ഇന്ത്യയുടെ വലിയ നയതന്ത്രവിജയം

പുൽവാമയിലെ കൂട്ടക്കുരുതിയുടെ സൂത്രധാരന് ഇനി തലതാഴ്‌ത്താം; ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു; ചൈന എതിർപ്പ് പിൻവലിച്ചതോടെ യുഎൻ സുരക്ഷാസമിതി പ്രമേയം പാസാക്കി; പ്രമേയം കൊണ്ടുവന്നത് അമേരിക്കയും ബ്രിട്ടനും ഫ്രാൻസും; ചൈനയുടെ മനം മാറിയത് നിരന്തര സമ്മർദ്ദത്തെ തുടർന്ന്; മസൂദ് അസർ മുംബൈ ഭീകരാക്രമണത്തിന്റെയും സൂത്രധാരൻ; യുഎൻ സമിതിയുടെ തീരുമാനം സമീപകാലത്തെ ഇന്ത്യയുടെ വലിയ നയതന്ത്രവിജയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പാക് ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ തലവൻ മസൂദ് അസറിനെ ആഗോള ഭീകരനായി യുൻ എൻ രക്ഷാ സമിതി പ്രഖ്യാപിച്ചു. യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്‌ബറുദീൻ ആണ് ഈ വിവരം ട്വീറ്റ് ചെയ്തത്. ചൈന എതിർപ്പ് പിൻവലിച്ചതിനെ തുടർന്നാണ് മസൂദിന്റെ പേര് ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയത്.

പുൽവാമ ഉൾപ്പെടെ ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ മസൂദ് അസർ സ്ഥാപിച്ച ജെയ്‌ഷെ മുഹമ്മദിന് പങ്കുണ്ട്. ഇക്കാര്യം ലോകത്തെ ബോധ്യപ്പെടുത്തുന്നതിൽ ഇന്ത്യ വിജയിച്ചതാണ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ കാരണമായത്.
പലതവണ ഇന്ത്യയും അമേരിക്കയും ബ്രിട്ടണും ഉൾപ്പെടെ രക്ഷാസമിതിയിൽ മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈന അത് വീറ്റോ അധികാരം ഉപയോഗിച്ച് തടയുകയായിരുന്നു. നാല് തവണയാണ് ഇതുസംബന്ധിച്ച നീക്കങ്ങൾ ചൈന അട്ടിമറിച്ചത്. എന്നാൽ ഇന്ത്യക്കൊപ്പം ബ്രിട്ടനും ഫ്രാൻസും ചേർന്ന് നടത്തിയ നിരന്തര സമ്മർദങ്ങളെ തുടർന്നാണ് ചൈന നിലപാട് മാറ്റിയത്.

പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ചൈനയുടെ നിലപാടിൽ മാറ്റമുണ്ടാകുമോയെന്ന് നിരീക്ഷകർ വിലയിരുത്തിയിരുന്നു. ഇതിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ നടത്തിയ ചൈനീസ് സന്ദർശനമാണ് കാര്യങ്ങൾ മാറ്റി മറിച്ചത്. ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങൾക്ക് പിന്നിൽ ജെയ്‌ഷെ ഭീകര സംഘടനയ്ക്കുള്ള പങ്ക് സംബന്ധിച്ച തെളിവുകൾ ഇദ്ദേഹം കൈമാറിയതാണ് നിർണ്ണായകമായത്. മസൂദ് അസറിനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്താൻ ചൈന അനുകൂല നിലപാടെടുക്കുമെന്ന് പിന്നാലെ വാർത്തകൾ വന്നിരുന്നു. ഇതു ശരി വയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോൾ വന്നിരിക്കുന്നത്.മസൂദ് അസറിനെ ആഗോള ഭീകര പട്ടികയിൽ ഉൾപ്പെടുത്താനായത് ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് കണക്കാക്കുന്നത്. വിഷയത്തിൽ അമേരിക്കയും ബ്രിട്ടനും ഫ്രാൻസും അടക്കമുള്ള രാജ്യങ്ങൾ ഇത്തവണ ചൈനയ്ക്കുമേൽ സമ്മർദ്ദം ചെലുത്തിയിരുന്നു. രക്ഷാ സമിതിയിൽ വീറ്റോ അധികാരം ഉപയോഗിച്ചാണ് മസൂദ് അസദിന് എതിരായ നീക്കങ്ങൾക്ക് ചൈന തടയിട്ടിരുന്നത്.


സുരക്ഷാ സമിതിയുടെ തീരുമാനത്ത ഫ്രാൻ്‌സാണ ആദ്യം സ്വാഗതം ചെയ്തത്. നമ്മുടെ ശ്രമങ്ങളെ വിജയകരമായി യാഥാർഥ്യമാക്കാനുള്ള തീരുമാനമാണ് സമിതി എടുത്തതെന്ന് ഫ്രഞ്ച് വിദേശമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 40 സിആർപിഎഫ് ജവാന്മാരുടെ മരണത്തിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തതോടെയാണ് മസൂദ് അസറിനെതിരെയുള്ള നീക്കം ശക്തമായത്. കഴിഞ്ഞ 10 വർഷത്തിനിടെ നാലാം തവണയാണ് അസറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. 2009ലും 2016 നും 2017 ലും ചൈന ഈ നീക്കത്തെ തടഞ്ഞു.

മസൂദ് അസറിന്റെ കഥ

ഇസ്ലാമാബാദിലെ സൈനിക ആശുപത്രിയിൽ വൃക്കരോഗത്തിന് ചികിത്സയിലായിരുന്ന മസൂദ് മരിച്ചതായി സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്നാൽ, അത് നിഷേധിച്ച് ഉർദു ദിനപത്രമായ ജിയോ റിപ്പോർട്ട് ചെയ്തു. അസ്ഹർ പാക്കിസ്ഥാനിലുണ്ടെന്നും രോഗം മൂർച്ഛിച്ച് വീടുവിട്ട് പുറത്തുപോകാൻ കഴിയാത്ത അവസ്ഥയിലാണെന്നും പാക് വിദേശകാര്യമന്ത്രി മഹമൂദ് ഖുറേഷി ഒരു ചാനൽ അഭിമുഖത്തിൽ സ്ഥിരീകരിച്ചിരുന്നു. ഇതിന് ശേഷമാണ് അഭ്യൂഹമെത്തിയത്. അസ്ഹർ വൃക്കരോഗബാധിതനാണെന്നും റാവൽപിണ്ടിയിലെ പാക് കരസേനാ ആശുപത്രിയിൽ ഡയാലിസിസ് ചികിത്സയ്ക്ക് വിധേയനാണെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു. 1994-ൽ ഇന്ത്യയുടെ പിടിയിലായ മസൂദിനെ, 1999-ൽ കാണ്ഡഹാർ വിമാനറാഞ്ചലിലൂടെ മോചിപ്പിക്കുകയായിരുന്നു. പിന്നീട് പാക്കിസ്ഥാനിൽ എത്തിയശേഷമാണ് ജെയ്ഷെ മുഹമ്മദ് സംഘടന സ്ഥാപിക്കുന്നത്.

കാശ്മീരിനെ പാക്കിസ്ഥാനോടു ചേർക്കുക എന്ന മുഖ്യ ലക്ഷ്യവുമായി മസൂദ് അസ്ഹർ 1998ൽ ഹർക്കത്തുൽ മുജാഹിദീൻ സ്ഥാപിച്ചു. ആദ്യ പേര് ഹർക്കത്തുൽ അൻസാർ എന്നായിരുന്നു. സംഘടനയുടെ രൂപീകരണത്തിനു താലിബാൻ നേതൃത്വവും ഉസാമ ബിൻ ലാദനും സഹായിച്ചു. എൺപതുകളിൽ അഫ്ഗാനിസ്ഥാനിൽ സോവിയറ്റ് അധിനിവേശത്തിനെതിരെ യുദ്ധം ചെയ്യാൻ രൂപീകരിച്ച ഹർക്കത്തുൽ ജിഹാദുൽ ഇസ്ലാമിയിൽ നിന്നാണു ഹർക്കത്തുൽ മുജാഹിദീൻ രൂപമെടുത്തത്. 1999ലാണ് ജെയ്ഷെ മുഹമ്മദ് ഉണ്ടാക്കിയത്. കാശ്മീരിൽ ചാവേർ ആക്രമണരീതി കശ്മീരിൽ ആദ്യം പ്രയോഗിച്ചത് ജയ്ഷ് ഭീകരർ. ഇതിനെല്ലാം നിരവധി തെളിവുകളുണ്ട്. എന്നാൽ പാക്കിസ്ഥാനിലെ സർക്കാരുകൾ മസൂദിനെ പിന്തുണച്ചു. തീവ്രവാദത്തെ വളർത്താൻ എല്ലാ സഹായവും ചെയ്തു. ഈ സാഹചര്യം മുതലെടുത്ത് എല്ലാ അർത്ഥത്തിലും കാശ്മീരിനെ കലാപഭൂമിയാക്കി.

കാശ്മീരി യുവാക്കളെയും സംഘടനയിൽ ചേർത്തു. രണ്ടു ദശകത്തിനിടെ ഇന്ത്യയിൽ മുപ്പത്തിയഞ്ചിലേറെ ഭീകരാക്രമണങ്ങളാണ് ജെയ്ഷെ നടത്തിയത്. മുമ്പ് ഇന്ത്യൻ ജയിലിൽനിന്ന് മസൂദ് മോചിതനായ ദിവസം ഉസാമ ബിൻ ലാദൻ വിരുന്നു നടത്തിയാണ് ആഘോഷിച്ചത്. അഫ്ഗാനിലെ തോറാ ബോറാ മലനിരകളിലെ ഒളിത്താവളത്തിൽനിന്നു പാക്കിസ്ഥാനിലേക്കു കടക്കാൻ ലാദനെ സഹായിച്ചതു ജയ്ഷെ മുഹമ്മദാണ്. തുടർന്ന്, പാക്കിസ്ഥാനിലെ അബട്ടാബാദിലെ ഒളിത്താവളത്തിൽ 10 വർഷത്തോളം കഴിഞ്ഞ ലാദനെ യുഎസ് കമാൻഡോകൾ 2011 മെയ് 2നാണു വധിച്ചത്. ഇതോടെ പാക്കിസ്ഥാനും അമേരിക്കയും തമ്മിലെ ബന്ധത്തിന് വിള്ളലുണ്ടായി. പല അന്തരാഷ്ട്ര സഹായവും പാക്കിസ്ഥാന് നഷ്ടമായി. ഉപരോധങ്ങളും വന്നു. ഇത് മൂലമാണ് പുൽവാമയിൽ പാക്കിസ്ഥാന് വലിയ പ്രതിസന്ധിയുണ്ടായത്. മസൂദ് അസ്ഹറിനെ തള്ളി പറഞ്ഞില്ലെങ്കിൽ ഒറ്റപ്പെടുമെന്ന സ്ഥിതിയും വന്നു. ഇത് കാരണമാണ് ഐക്യരാഷ്ട്രസഭയിൽ മസൂദിനെ തള്ളിപ്പറയുന്നത്.

2001-ലെ പാർലമെന്റ് ആക്രമണത്തിന്റെയും 2016-ലെ പത്താൻകോട്ട് ആക്രമണത്തിന്റെയും പിന്നിൽപ്രവർത്തിച്ച ജെയ്‌ഷെ മുഹമ്മദിന് തണലൊരുക്കുന്നത് പാക്കിസ്ഥാനാണെന്നാണ് ഇന്ത്യയുടെ ആരോപണം. മസൂദിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് യു.എൻ. രക്ഷാസമിതിയിൽ ഇന്ത്യ രണ്ടുതവണ പ്രമേയം കൊണ്ടുവന്നെങ്കിലും ചൈനയുടെ എതിർപ്പിനെത്തുടർന്ന് പരാജയപ്പെടുകയായിരുന്നു. വീണ്ടും പ്രമേയം ഐക്യരാഷ്ട്ര സഭയുടെ പരിഗണനയിലാണ്. ഇതിനെ പാക്കിസ്ഥാൻ പോലും പിന്തുണയ്ക്കുമെന്നാണ് സൂചന. ചൈനയും വീറ്റോ അധികാരം ഉപയോഗിക്കില്ല. പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് ഏറ്റെടുത്ത സാഹചര്യത്തിലാണ് ഇത്. അതിനിടെ പ്രമേയത്തെ പിന്തുണച്ച് അന്താരാഷ്ട്ര സമൂഹത്തിന് മുന്നിൽ പാക്കിസ്ഥാൻ ഭീകരതയ്ക്ക് എതിരാണെന്ന് വരുത്താനാണ് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ശ്രമം. ഇത്തരമൊരു പ്രമേയം ഐക്യരാഷ്ട്ര സഭയിൽ പാസായാൽ അസ്ഹറിന് താവളമൊരുക്കാൻ പാക് സൈന്യത്തിനും കഴിയില്ല,

കാശ്മീരിനെ മോചിപ്പിച്ച് പാക്കിസ്ഥാനോട് ചേർക്കുമെന്ന് പ്രഖ്യാപിച്ച ഭീകരവാദിയാണ് മസൂദ് അസ്ഹർ. പാക് രാഷ്ട്രീയക്കാരുമായി നല്ല അടുപ്പമുണ്ട്. ഇതില്ലെല്ലാം ഉപരി ഐഎസ്ഐയുടെ വിശ്വസ്തനം. കാശ്മീരിൽ പ്രശ്നമുണ്ടാക്കി ഇന്ത്യയെ സങ്കീർണ്ണതയിലേക്ക് തള്ളി വിടുന്നതിൽ അസ്ഹറിനും നിർണ്ണായക പങ്കുണ്ട്. അതുകൊണ്ടാണ് അസ്ഹറിന് പാക് സൈന്യം സംരക്ഷണം നൽകുന്നത്. മാറിയ സാഹചര്യത്തിൽ അസ്ഹറിനെ ഇമ്രാൻ തള്ളി പറയുമ്പോൾ അത് പാക്കിസ്ഥാനിൽ ആഭ്യന്തര കലാപത്തിനും സാഹചര്യമൊരുക്കും. വലിയ അണികളുള്ള വ്യക്തിയാണ് മസൂദ് അസ്ഹർ. ഇവർ തെരുവിലിറങ്ങിയാൽ എന്ത് സംഭവിക്കുമെന്ന ഭയം പാക് സർക്കാരിനുമുണ്ട്.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്. ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. ബാലാകോട്ടെ ആക്രമണത്തിൽ യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ ഇന്ത്യൻ സൈന്യത്തിനു കഴിഞ്ഞു. ഇതിന് പിന്നാലെയാണ് മസൂദ് അസ്ഹറും മരിച്ചെന്ന അഭ്യൂഹമെത്തിയത്.

1994 ഫെബ്രുവരിയിലാണ് അറസ്റ്റിലായ മസൂദ് അസ്ഹറിനെ അഞ്ചുവർഷം ജമ്മുവിലെ കോട്ബൽവാൽ ജയിലിലായിരുന്നു പാർപ്പിച്ചത്. ജയിലിൽ 10 മാസം പിന്നിട്ടപ്പോൾ, മസൂദിന്റെ അനുയായി ഒമർ ഷെയ്ഖ് ഡൽഹിയിൽ നിന്ന് ഏതാനും വിദേശികളെ തട്ടിക്കൊണ്ടുപോയി. അസ്ഹറിനെ വിട്ടയക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ബന്ദികളെ രക്ഷിച്ച പൊലീസ് ഷെയ്ഖിനെ പിടികൂടി ജയിലിൽ അടച്ചു. 1999 ൽ ജയിലിൽനിന്ന് ഒരു തുരങ്കം നിർമ്മിച്ച് രക്ഷപ്പെടാൻ നോക്കി. മസൂദിന് അമിതവണ്ണവും കുടവയറുമായതുമായതിൽ തുരങ്കത്തിലൂടെ കടക്കാൻ കഴിഞ്ഞില്ല. മസൂദിനെ തടവിൽനിന്നു മോചിപ്പിക്കാനായിരുന്നു 1999ലെ കാണ്ഡഹാർ വിമാനറാഞ്ചൽ. 1999ൽ കാഠ്മണ്ഡുഡൽഹി ഇന്ത്യൻ എയർലൈൻസ് വിമാനം (ഐസി 814) തട്ടിയെടുത്ത് കാണ്ഡഹാറിലിറക്കിയ പാക്ക് ഭീകരർ നൂറ്റിയൻപതിലേറെ യാത്രക്കാരെ ബന്ദികളാക്കി. ഇന്ത്യൻ ജയിലിലുള്ള മസൂദ് അസ്ഹർ, ഉമർ ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് എന്നിവരെ മോചിപ്പിക്കണമെന്ന ആവശ്യത്തിനു വാജ്പേയ് സർക്കാർ വഴങ്ങി. അന്നത്തെ വിദേശകാര്യമന്ത്രി ജസ്വന്ത് സിങ് 3 ഭീകരെയും കൊണ്ട് കാണ്ഡഹാറിലേക്കു പ്രത്യേക വിമാനത്തിൽ പറന്നു. ഭീകരരെ കൈമാറി ബന്ദികളായ യാത്രക്കാരെ മോചിപ്പിച്ചു.

അതിന് ശേഷം നിരന്തരം ഇന്ത്യയെ ആക്രമിച്ചു ജെയ്ഷെ മുഹമ്മദ്. അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിന് പിന്നാലെ ജെയ്ഷ് ഭീകരർ ഇന്ത്യയിൽ രണ്ടു വൻ ആക്രമണങ്ങൾ നടത്തിയത്. ജയ്ഷ് ഇന്ത്യയിൽ രണ്ടു പ്രധാന ആക്രമണങ്ങൾ ആസൂത്രണം ചെയ്തു. ആദ്യത്തേത് 9/11 ആക്രമണത്തിനു മൂന്നാഴ്ചയ്ക്കുശേഷം 2001 ഒക്ടോബർ ഒന്നിനു ശ്രീനഗറിലെ പഴയ സെക്രട്ടേറിയറ്റ് മന്ദിരത്തിലെ ചാവേർ സ്ഫോടനം. മരണം 38. രണ്ടു മാസത്തിനുശേഷം ഡിസംബർ 13നു പാർലമെന്റിൽ ജെയ്ഷ്, ലഷ്‌കർ ഭീകരർ നടത്തിയ സംയുക്ത ആക്രമണം. 9 പേർ കൊല്ലപ്പെട്ടു. ഇത് ഇന്ത്യൻ ജനാധിപത്യത്തിനെതിരായ ആക്രമണമായി വലിയിരുത്തി. പിന്നേയും ചെറുതും വലുതുമായ നിരവധി ആക്രമണങ്ങൾ നടത്തി. 2016 ജനുവരിയിൽ പത്താൻകോട്ട് വ്യോമസേനാ താവളത്തിൽ എകെ 47, ഗ്രനേഡ്, ഐഇഡികൾ എന്നിവ ഉപയോഗിച്ച് ഭീകരരുടെ ആക്രമണം നടത്തി. 2016 സെപ്റ്റംബർ 18ന് ജമ്മു കശ്മീരിലെ ഉറി കരസേനാ ക്യാംപ് 4 ഭീകരർ ആക്രമിച്ചു. 19 സൈനികരാണ് മരിച്ചത്. ഇതോടെ ഇന്ത്യ നടപടി ശ്ക്തമാക്കി. സർജിക്കൽ സ്ട്രൈക്കിലൂടെ കരസേന ജെയ്ഷിന്റെ നിയന്ത്രണ രേഖയ്ക്ക് അടുത്തുള്ള താവളം തകർത്തു. പിന്നെയാണ് പുൽവാമയിലെ ഭീകരത. ഇതിനെ ബാലാകോട്ടിലെ പ്രധാന താവളം വ്യോമസേന തകർത്തു.

മസൂദ് അസ്ഹറിനെ ഐക്യരാഷ്ട്രസംഘടനയുടെ ഭീകരപട്ടികയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യ യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവന്ന മൂന്നു പ്രമേയങ്ങളും (2009, 2016, 2017) തടഞ്ഞതു ചൈനയാണ്. എന്നാൽ പുൽവാമയോടെ യുഎസ്, യുകെ, ഫ്രാൻസ് എന്നീ വൻശക്തികൾ സംയുക്തമായി കഴിഞ്ഞ ബുധനാഴ്ച നാലാം പ്രമേയം കൊണ്ടുവന്നു. ഇന്ത്യയുടെ തന്ത്രപരമായ നീക്കമായിരുന്നു ഈ പ്രമേയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP