Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

രണ്ടുപതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരന് യുഎൻ കൂച്ചുവിലങ്ങിട്ടതോടെ സ്വത്തുക്കൾ കണ്ടുകെട്ടും; പാക്കിസ്ഥാൻ വിട്ടുപുറത്തേക്ക് പറക്കാനും ഇനി കഴിയില്ല; യാത്രാവിലക്കിനൊപ്പം മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും വ്യക്തികളോ സ്ഥാപനങ്ങളോ ആയുധങ്ങൾ കൈമാറുന്നതിനും നിരോധനം; ഇസ്ലാമബാദിലെ വീട്ടിൽ സുരക്ഷിതനായി കഴിയുന്ന അസറിന്റെ സ്വതന്ത്ര സഞ്ചാരം തടയാൻ ഇമ്രാൻ ഖാൻ ചങ്കുറപ്പ് കാട്ടുമോ? അസറിനെ പൊക്കാൻ ഏതറ്റം വരെയും പോകാൻ ഉറച്ച് ഇന്ത്യയും

രണ്ടുപതിറ്റാണ്ടായി ഇന്ത്യയുടെ ഉറക്കം കെടുത്തുന്ന കൊടുംഭീകരന് യുഎൻ കൂച്ചുവിലങ്ങിട്ടതോടെ സ്വത്തുക്കൾ കണ്ടുകെട്ടും; പാക്കിസ്ഥാൻ വിട്ടുപുറത്തേക്ക് പറക്കാനും ഇനി കഴിയില്ല; യാത്രാവിലക്കിനൊപ്പം മസൂദ് അസറിനും ജെയ്‌ഷെ മുഹമ്മദിനും വ്യക്തികളോ സ്ഥാപനങ്ങളോ ആയുധങ്ങൾ കൈമാറുന്നതിനും നിരോധനം; ഇസ്ലാമബാദിലെ വീട്ടിൽ സുരക്ഷിതനായി കഴിയുന്ന അസറിന്റെ സ്വതന്ത്ര സഞ്ചാരം തടയാൻ ഇമ്രാൻ ഖാൻ ചങ്കുറപ്പ് കാട്ടുമോ? അസറിനെ പൊക്കാൻ ഏതറ്റം വരെയും പോകാൻ ഉറച്ച് ഇന്ത്യയും

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഇത് ഇന്ത്യയുടെ സൂപ്പർ നയതന്ത്ര വിജയം. 10 വർഷത്തെ പ്രയത്‌നത്തിന്റെ സദ്ഫലം. യുഎൻ സുരക്ഷാ സമിതിയുടെ ഉപരോധ കമ്മിറ്റിയിൽ മസൂദ് അസറിനെ ആഗോള ഭീകരനായി പേരെഴുതിയതോടെ ആ കൊടുംകുറ്റവാളിയുടെ ചിറകുകൾ ഫലത്തിൽ അരിയുകയാണ്. ജെയ്‌ഷെ മുഹമ്മദിനെ നേരത്തെ തന്നെ ഭീകരസംഘടനയായി യുഎൻ പ്രഖ്യാപിച്ചിരുന്നു.

ആഗോള ഭീകരനായി യുഎൻ പ്രഖ്യാപിച്ചതോടെ അസറിന്റെ സ്വത്തുക്കൾ മരവിപ്പിക്കും. കൂടാതെ യാത്രാനിരോധനവും. സംഘടനയ്ക്ക് വേണ്ടി ആയുധങ്ങൾ കൈപ്പറ്റാനുമാവില്ല. വ്യക്തികളോ സ്ഥാപനങ്ങളോ അസറിന്റെ സംഘടനയ്ക്ക് ഫണ്ട് അടക്കമുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നത് എല്ലാ രാഷ്ട്രങ്ങളും ഉടൻ തന്നെ മരവിപ്പിക്കണം. തങ്ങളുടെ അധികാരപരിധിയിൽ പ്രവേശിക്കുന്നതിൽ നിന്നും എല്ലാ രാഷ്ട്രങ്ങളും അസറിനെ വിലക്കുന്നതാണ് യാത്രാ നിരോധനം കൊണ്ട് ഉദ്ദേശിക്കുന്നത്. അസദിനും അയാളുടെ സംഘടനയ്ക്കും ആയുധങ്ങളുടെ നേരിട്ടോ അല്ലാതെയോ ഉള്ള എല്ലാ വിതരണവു വിൽപനയും കൈമാറലും എന്താവശ്യത്തിന് വേണ്ടിയായാലും തടയണം. അതേസമയം, അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതുകൊണ്ട് പാക്കിസ്ഥാനിൽ അയാളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് തടസ്സം നേരിടുമോയെന്ന് കണ്ടറിയണം. ജമാത് ഉദ് ദവ മേധാവി ഹാഫിസ് സയിദിനെതിരെ യുഎൻ ഉപരോധം പ്രഖ്യാപിച്ചെങ്കിലും അയാൾ ഇപ്പോഴും പാക്കിസ്ഥാനിൽ സ്വതന്ത്ര വിഹാരം നടത്തുന്നു. ബാലാകോട്ടിൽ ഇന്ത്യൻവ്യോമസേന നടത്തിയ ആക്രമണത്തിന് പിന്നാലെ മസൂദ് അസറിനെ മർകസ് സുബാൻ അല്ലായിൽ വീട്ടുതടങ്കലിലാക്കിയിരുന്നു. പിന്നീട് ഇസ്ലാമബാദിലെ ഒരു സുരക്ഷിതമായ വീട്ടിലേക്ക് മാറ്റി.

യഥാർഥത്തിൽ, ഇത് ഇന്ത്യയുടെ മാത്രം നയതന്ത്രവിജയമല്ല, ഭീകരതയ്‌ക്കെതിരെ പോരാടുന്ന എല്ലാ രാഷ്ട്രങ്ങളുടെയും വിജയമാണ്. പുതിയ സംഭവവികാസത്തോടെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴസിന് അസൂദിനെ കുറിച്ച് സ്വതന്ത്രമായി അന്വേഷണം നടത്താനാവും. തീവ്രവാദ ഫണ്ടിങ്ങിനെ തുരത്താൻ പരിശ്രമിക്കുന്ന ഈ ദൗത്യസംഘം നേരത്തെ പാക്കിസ്ഥാനെ േ്രഗ പട്ടികയിൽ പെടുത്തിയിരുന്നു. ജെയ്‌ഷെ മുഹമ്മദിന് അസറിനും കടിഞ്ഞാണിടാൻ കഴിഞ്ഞേക്കാമെങ്കിലും മറ്റൊരു പേരിൽ സംഘടന പുനരുജ്ജീവിപ്പിക്കുമോയെന്ന ആശങ്കകൾ ഉയരുന്നുണ്ട്.

മസൂദ് അസർ മരിച്ചതായി ഇടയ്ക്ക് വാർത്തകൾ വന്നെങ്കിലും അത് ശരിയല്ലെന്ന് പിന്നീട് വ്യക്തമായി. നിരവധി രോഗങ്ങളാൽ വലയുകയാണ് അസർ എന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ട്. കഴിഞ്ഞ ഫെബ്രുവരി 14ന് പുൽവാമയിൽ 40 സിആർപിഎഫ് ജവാന്മാർക്ക് നേരെ ചാവേർ ആക്രമണം നടത്തിയതിന് പിന്നിലും ജയ്‌ഷെ മുഹമ്മദ് ആണ്. പത്താൻകോട്ട് ആക്രമണത്തിന്റെ പിന്നിലും അസറാണെന്ന് കാണിച്ച് ഇന്ത്യയുടെ ദേശീയ ഏജൻസി അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ചൈന ഇന്ത്യയുടെ ആവശ്യത്തെ എതിർക്കുകയായിരുന്നു.

ബാലാകോട്ട് ക്യാംപിന്റെ മുഖ്യ ചുമതലക്കാരൻ യൂസഫ് ആയിരുന്നു. മൗലാനാ യൂസഫ് അസ്ഹർ എന്നാണ് ഇയാൾ അറിയപ്പെട്ടിരുന്നത്.യൂസഫിനെ ഇന്ത്യ കൊടും ഭീകരന്റെ പട്ടികയിൽ പെടുത്തിയിരുന്നു. ഇന്ത്യ വിട്ടയച്ച പാക് ഭീകരനാണ് മൗലാന മസൂദ് അസ്ഹർ. ഖാണ്ഡഹാർ വിമാന റാഞ്ചൽ സമയത്തായിരുന്നു വിട്ടയ്ക്കൽ. മസൂദിനെ മോചിപ്പിക്കാനായി വിമാനം റാഞ്ചിയതും ചർച്ചകൾ നടത്തിയതും യൂസഫ് അസ്ഹറായിരുന്നു. 2002ൽ ഇന്ത്യ പാക്കിസ്ഥാന് കൈമാറിയ ഭീകരരുടെ പട്ടികയിൽ യൂസഫ് അസ്ഹറുമുണ്ടായിരുന്നു.
20 പേരുടെ പട്ടികയായിരുന്നു നൽകിയത്. 2000ൽ സിബിഐയുടെ ആവശ്യ പ്രകാരം ഇന്റർപോൾ ഇയാൾക്കെതിരെ റെഡ ്‌കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കറാച്ചിയിൽ ജനിച്ച പാക്കിസ്ഥാനി എന്നായിരുന്നു നോട്ടീസിൽ രേഖപ്പെടുത്തിയിരുന്നത്. ഉറുദുവും ഹിന്ദിയും നന്നായി സംസാരിക്കുന്ന തീവ്രവാദി നേതാവാണ് യൂസഫ് അസ്ഹർ. റെഡ് കോർണ്ണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടും പാക്കിസ്ഥാനിലെ തീവ്രാദ ക്യാമ്പിൽ സുരക്ഷിതനായിരുന്നു യൂസഫ്. പൂൽവാമ ആക്രമണത്തിന് പിന്നിലെ ചാലക ശക്തിയും യൂസഫ് അസ്ഹറായിരുന്നു.

1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം യൂസഫ് അസ്ഹറിന്റെ നേതൃത്വത്തിൽ പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയത്. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു. മസൂദ് അസ്ഹറിനോട് കൂറും വിശ്വാസ്യതയും പുലർത്തിയിരുന്ന യൂസഫ് ജെയ്‌ഷെ മുഹമ്മദുണ്ടാക്കിയപ്പോൾ അതിന്റെ മുൻനിര കമാണ്ടറായി. മസൂദ് അസ്ഹറിന് ആരോഗ്യ പ്രശ്‌നങ്ങൾ എത്തിയതോടെ ജെയ്‌ഷെയുടെ നേതൃത്വം തത്വത്തിൽ യൂസഫിന്റെ കൈയിലുമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയെ തകർക്കാൻ പുൽവമായിലെ ഭീകരാക്രമണത്തിന് തന്ത്രങ്ങളൊരുക്കിയത്.

2000 മാർച്ചിലാണു മൗലാന മസൂദ് അസർ ജയ്ഷെ മുഹമ്മദിനു രൂപം നൽകുന്നത്. കശ്മീരിനെ സ്വതന്ത്രയാക്കുകയാണു സംഘടനയുടെ ലക്ഷ്യം. കാണ്ടഹാർ സംഭവത്തിന് ശേഷമായിരുന്നു കാശ്മീരിനെ ലക്ഷ്യമിട്ട് മസൂദ് അസ്ഹർ ഈ പ്രസ്താവം തുടങ്ങിയത്. 2001 ഡിസംബറിലെ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദായിരുന്നു. രാജ്യാന്തര സമ്മർദത്തെത്തുടർന്നു 2002 ൽ പാക്കിസ്ഥാൻ ജയ്ഷെയെ നിരോധിച്ചു. പക്ഷേ പേരിൽ ചെറിയ വ്യത്യാസം വരുത്തി അവർ പ്രവർത്തനം തുടർന്നു. ജമ്മു കശ്മീരിലെ ഭീകര പ്രവർത്തനങ്ങളുടെ കടിഞ്ഞാൺ ജയ്ഷെയുടെ കൈയിലാണെന്നാണ് ഇന്റലിജൻസ് ഏജൻസികളുടെ വിലയിരുത്തൽ.

അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു. സുരക്ഷാ കൗൺസിലിൽ ചൈന എതിർത്തതിനാൽ ഇന്ത്യയുടെ ശ്രമം നടന്നില്ല. 2016 ലെ പത്താൻകോട്ട് വ്യോമ താവളത്തിലുണ്ടായ ഭീകരാക്രമണത്തിനു പിന്നിലും ജയ്ഷെ മുഹമ്മദ് ആയിരുന്നു. മസൂദാ അസറിനെ പിടികൂടിയെങ്കിലും വെറുതേ വിടേണ്ടി വന്നതായിരുന്നു രാജ്യം നേരിട്ട പ്രധാന നയതന്ത്ര വീഴ്‌ച്ച. വാജ്‌പേയിയുടെ കാലത്തെ ഈ സംഭവത്തിന് രാജ്യം ഇപ്പോഴും പിഴനൽകേണ്ട അവസ്ഥയായിരുന്നു.

999 ലെ അടൽ ബിഹാരി വാജ്പേയ് സർക്കാർ യാത്രക്കാരുടെ ജീവനു പകരം മസൂദ് അസറിനെ മോചിപ്പിച്ചു. ജയിലിൽനിന്നു മോചിതനായ ശേഷമാണ് അസർ ജയ്ഷെയ്ക്കു രൂപം നൽകിയത്. സ്ഫോടക വസ്തുക്കൾ നിറച്ച കാറുകൾ ജനക്കൂട്ടത്തിലേക്കും സൈനിക വ്യൂഹത്തിലേക്കും ഇടിച്ചു കയറ്റുന്ന ഭീകരാക്രമണ രീതി പശ്ചിമേഷ്യൻ മേഖലയിലാണ് ആദ്യം പരീക്ഷിച്ചത്. പാരീസിലെ നൈസിലും (2016) ന്യുയോർക്കിലെ ടൈംസ് സ്‌ക്വയറിലും (2017) ബാഴ്സലോണയിലും (2017) ഇത്തരത്തിൽ ആക്രമണങ്ങളുണ്ടായി. യൂറോപ്പിൽ വിദൂര നിയന്ത്രിത വാഹനങ്ങൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്താനുള്ള ശ്രമത്തിലാണു വിവിധ ഭീകര സംഘടനകളെന്നു വിവിധ സുരക്ഷാ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു.

നേരത്തെ ഇന്ത്യയിൽ നിന്നു ഭീകര സംഘടനകൾക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിന്റെ ചുമതലയായിരുന്നു മസൂദ് അസ്ഹറിന്. 1994ൽ വ്യാജ പോർച്ചുഗീസ് പാസ്പോർട്ടുമായി യാത്ര ചെയ്യുന്നതിനിടെ കാശ്മീരിൽ വച്ചാണ് മൗലാന മസൂദ് അസർ അറസ്റ്റിലാകുന്നത്. 1999 ഡിസംബർ 24ന് കാഠ്മണ്ഡു വിമാനത്താവളത്തിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന എയർലൈൻസിന്റെ ഐ.സി 814 വിമാനം പാക് ഭീകരർ കാണ്ഡഹാറിലേക്കു തട്ടിക്കൊണ്ടുപോയി. വിമാനത്തിലുണ്ടായിരുന്നവരെ മോചിപ്പിക്കുന്നതിനായി ഇന്ത്യൻ ജയിലിൽ കഴിഞ്ഞിരുന്ന മസൂദ് അസറിനെ മോചിപ്പിക്കേണ്ടി വരികയായിരുന്നു.

തുടർന്ന് രണ്ടു പ്രമുഖ ഭീകര സംഘടനകളായ ഹർക്കത്തുൽ ജിഹാദി ഇസ്ലാമിയയും ഹർക്കത്തുൽ മുജാഹിദ്ദീനും യോജിപ്പിച്ചു ഹർക്കത്തുൽ അൻസറിനു രൂപം നൽകിയത് അസ്ഹറാണ്. അസ്ഹർ പിന്നീട് ജയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയ്ക്കു രൂപം നൽകി. 2001ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണത്തിനു പിന്നിൽ ജയ്ഷെ മുഹമ്മദ് ആയിരുന്നു. പാക്കിസ്ഥാൻ അസ്ഹറിനെ അറസ്റ്റ് ചെയ്യുകയും സംഘടനയെ നിരോധിക്കുകയും ചെയ്തു. എന്നാൽ, ലഹോർ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെത്തുടർന്ന് ഒരു വർഷത്തിനുശേഷം മോചിതനായി.

2008ൽ മുംബൈ ഭീകരാക്രമണത്തിന് ജയ്ഷെ മുഹമ്മദും ലഷ്‌കറെ തയിബയെ സഹായിച്ചതായി തെളിഞ്ഞതോടെ പാക്കിസ്ഥാനിൽ അസ്ഹറിനെ വീട്ടുതടങ്കലിലാക്കിയിരുന്നു. ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ലെന്നു മാത്രമല്ല, വീട്ടുതടങ്കലിൽനിന്നു പിന്നീട് മോചിപ്പിക്കുകയും ചെയ്തു. കറാച്ചി സർവകലാശാലയിൽ നിന്ന് ഇസ്ലാമിക പഠനത്തിൽ ബിരുദം നേടിയ അസ്ഹറിനു ഹിന്ദി, ഉറുദു, അറബി, പഞ്ചാബി, ഇംഗ്ലിഷ് ഭാഷകൾ നന്നായി കൈകാര്യം ചെയ്യാനറിയാം. പുറത്ത് ഒരിക്കലും പ്രകോപിതനാകാത്ത ശാന്തപ്രകൃതമാണ് ഇയാളുടേത്. എങ്ങനെ ചോദ്യംചെയ്താലും വിവരം നൽകാത്ത ഉറച്ച മനസ്സ്. ഉജ്വല വാഗ്മി. അസാമാന്യ നേതൃഗുണം. മതപരമായി ഭീകരവാദികളെ ജിഹാദിനു പ്രേരിപ്പിക്കാൻ അസാമാന്യ കഴിവുള്ളയാൾ എന്നിങ്ങനെ വിശേഷണങ്ങളേറെയുണ്ട്.

യുഎസ് ഭീകര സംഘടനാ പട്ടികയിൽ 2001ൽ തന്നെ അസ്ഹറിന്റെ ജയ്ഷെ ഉൾപ്പെട്ടിരുന്നു. അൽ ഖായിദയ്ക്കും താലിബാനും സഹായം നൽകുന്നുവെന്നതാണ് യുഎസിന് അസ്ഹറിനെതിരായ പരാതി. 2002 ജനുവരിയിൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.ഇയാളെ വിട്ടുകിട്ടണമെന്ന ഇന്ത്യയുടെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചില്ല. പിന്നീട് വീട്ടുതടങ്കലിൽനിന്നു മോചിപ്പിച്ചു. പിന്നീട് പത്താൻകോട്ട് ഭീകരാക്രമണത്തിലും ഇന്ത്യ അസറിനെയാണ് ചൂണ്ടിക്കാട്ടിയത്. ഇപ്പൾ അതേ അസ്ഹർ തന്നെ ഇന്ത്യൻ സൈനികരുടെ ജീവനെടുത്തു.

തീർത്തും മതാധിഷ്ഠിതമായ സംഘടനയാണ് ഇതെന്നാണ്, ജയ്‌ഷെയുടെ ക്യാമ്പുകൾ സന്ദർശിച്ച റോബർട്ട് ഫിസ്‌ക്കിനെപ്പോലുള്ള മാധ്യമ പ്രവർത്തകർ പറയുന്നത്. ഖുർആൻ തന്നെയാണ് ഇവരുടെ അടിസ്ഥാന പുസ്തകം. ഖുർആനിൽ പറഞ്ഞിരിക്കുന്ന ജിഹാദിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾ കാശ്മീരിനുവേണ്ടി പോരാട്ടം നടത്തുന്നതെന്നാണ് ഓരോ ജയ്‌ഷേക്കാരനും പറയുക. കുട്ടികളെയാണ് സംഘടനയുടെ ചാവേർ വിഭാഗത്തിലേക്ക് കാര്യമായി റിക്രൂട്ട് ചെയ്യുന്നത്.

കശ്മീരിലും വലിയ വേരുകളുള്ള സംഘടന ഇതിനകം നിരവധി കാശ്മീരികളെ റിക്രൂട്ട് ചെയ്ത് കഴിഞ്ഞു. കുട്ടികളെ ആദ്യം തന്നെ മതപഠന ക്ലാസുകളിൽ എത്തിച്ച് സ്വർഗ്ഗത്തെക്കുറിച്ചുള്ള ബോധം ഉണ്ടാക്കിയെടുക്കയാണ് ഇവർ ചെയ്യുന്നത്. ഇസലാമിനുവേണ്ടി മരിച്ചാൽ മദ്യപ്പുഴകളും ഹൂറിമാരുമുള്ള സ്വർഗം കിട്ടുമെന്ന പ്രചാരണം അടിച്ചേൽപ്പിച്ചാണ് കുട്ടികളെപ്പോലും ഇവർ മനുഷ്യ ബോംബുകളാക്കുന്നതെന്ന് ഇക്കാര്യം അന്വേഷിച്ച ഗാർഡിയൻ പത്രവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചാരന്മാരെന്ന് സംശയിക്കുന്നവരെ ഐഎസ് മോഡലിൽ നിരത്തിനിർത്തി വെട്ടിക്കൊല്ലുന്നും പരസ്യമായി തൂക്കിലേറ്റുന്നതും ഇവരുടെ രീതിയാണ്.

വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം അമേരിക്ക ഭീകരവാദത്തിനെതിരെ നിലപാട് എടുത്തതാണ് ജയ്‌ഷേക്ക് വന്ന ഏറ്റവും വലിയ തിരിച്ചടി. ഇതോടെ സംഘടനയെ നിരോധിക്കാൻ പാക്കിസ്ഥാനും തയ്യാറായി. ഇപ്പോളും ഐഎസ്‌ഐയും പാക്കിസ്ഥാനും പരോക്ഷമായി ഇവടെ സഹായിക്കുന്നുണ്ട്. അതിനിടെ ജെയഷെയിലും പല തവണ പിളർപ്പുണ്ടായി. തങ്ങളാണ് യഥാർഥ ജിഹാദികൾ എന്ന് പറഞ്ഞ് ഇവർ എതിരാളികളെ പൊട്ടിത്തെറിപ്പിച്ച് കൊന്നിരുന്നു.

മസൂദ് അസ്ഹർ 2001ൽ സ്ഥാപിച്ചതാണ് വ്യോമ സേന തകർത്ത ബാലാക്കോട്ടിലെ ജെയ്ഷ് പരിശീലന ക്യാംപ്. ജമ്മു കശ്മീർ നിയമസഭാ മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ഉൾപ്പെടെ ഇന്ത്യക്കെതിരായ നിരവധി നീക്കങ്ങൾ ആസൂത്രണം ചെയ്യപ്പെട്ടത് ഈ ക്യാംപിൽ നിന്നായിരുന്നെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. പുൽവാമ ഭീകരാക്രമണം നടത്തിയ മുഖ്യ ആസൂത്രകനും കാർബോംബ് വിദഗ്ധനുമായ അബ്ദുൾ റഷീദ് ഖാസി അഥവാ കമ്രാനെ വെടിവച്ചിട്ടതോടെ ഇന്ത്യ നിറവേറ്റുന്നത് പ്രതികാരത്തിന്റെ ഒന്നാംഘട്ടമായിരുന്നു. 40 സൈനികരുടെ ജീവനെടുത്ത സ്ഫോടനത്തിന് പിന്നിലെ 'തലച്ചോറ്' തന്നെയായിരുന്നു ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ സൈന്യം തകർത്തത്.

നേരത്തെ ഇന്ത്യയുടെ കസ്റ്റഡിയിലായിരിക്കെ, ആദ്യ അടിയിൽ തന്നെ രഹസ്യങ്ങളെല്ലാം തുറന്നു പറഞ്ഞ ഭീകരനാണ് മസൂദ് അസർ. പോർച്ചുഗീസ് പാസ്പോർട്ട് ഉപയോഗിച്ച് ബംഗ്ലാദേശ് വഴി ഇന്ത്യയിലെത്തിയ അസ്ഹർ 1994 ഫെബ്രുവരിയിൽ ദക്ഷിണകശ്മീരിലെ അനന്ത്നാഗിലാണ് അറസ്റ്റിലായത്. 1999 ൽ ഇന്ത്യൻ എയർലൈൻസിന്റെ വിമാനം തട്ടിയെടുത്ത ഭീകരർ യാത്രക്കാരെ ബന്ദികളാക്കിയപ്പോൾ അന്നത്തെ ബിജെപി സർക്കാർ ഇയാളെ മോചിപ്പിക്കുകയായിരുന്നു. ഇന്ത്യൻ കസ്റ്റഡിയിൽ നിന്നും പുറത്തിറങ്ങിയ ശേഷമാണ് അസ്ഹർ ജയ്ഷെ മുഹമ്മദ് രൂപീകരിച്ചത്. അനന്ന് മനസിൽ കുറിച്ച പ്രതികാരമാണ് പിന്നീട് പലരൂപത്തിൽ ഇന്ത്യ അനുഭവിക്കേണ്ടി വന്നത്.

ഇതിന് വലം കൈയായി നിന്നത് ഭാര്യാ സഹോദരനായ യൂസഫും. യൂസഫും കൊല്ലപ്പെട്ടതോടെ ജെയ്ഷെയുടെ തലവന്മാരിൽ ഭൂരിഭാഗത്തിനെയും ഇല്ലാതാക്കാൻ സൈന്യത്തിനു കഴിഞ്ഞിരുന്നു. കശ്മീർ താഴ്‌വരയിൽ സ്നൈപ്പർ ആക്രമണങ്ങളിലൂടെ ഭീതി വിതച്ച നേതാവ് മുഹമ്മദ് ഉസ്മാനെ വധിച്ചതോടെ ജെയ്ഷെ ഒതുങ്ങിയിരുന്നു. മൗലാന മസൂദ് അസ്ഹറിന്റെ മരുമകനാണു മുഹമ്മദ് ഉസ്മാൻ. ഇതിനുള്ള പ്രതികാരമായിരുന്നു പുൽവാമയിലെ ആക്രമണം.

ജെയ്ഷെ മുഹമ്മദിന്റെ ഭീകരന്മാരിൽ മുമ്പനായിൽ ആക്രമണത്തിന് ശേഷം പുൽവാമയിൽ തന്നെ ഇന്ത്യൻ സേന കൊലപ്പെടുത്തിയ കമ്രാൻ എന്ന അബ്ദുൾ റഷീദ് ഖാസി. പുറമെയ്ക്ക് വലുതായി ചിത്രങ്ങളിൽ പോലും വരാത്ത ഈ ഭീകരൻ പക്ഷേ, അഫ്ഗാനിലും ഇന്ത്യയിലുമായി ജെയ്ഷെ മുഹമ്മദ് നടത്തിയ എല്ലാ ഭീകരാക്രമണങ്ങളുടേയും മുഖ്യ ആസൂത്രകനായിരുന്നു. ഖാസിയുടെ പ്രവർത്തനങ്ങളെ പാക്കിസ്ഥാനിൽ ഇരുന്ന് നിയന്ത്രിച്ചത് യൂസഫ് അസ്ഹറായിരുന്നു. പുൽവാമ ഭീകരാക്രമണത്തിൽ ചാവേറായ ഭീകരൻ ആദിർ ധറിന് പരിശീലനവും സഹായവും നൽകുകയും ഇതിന്റെ ആസൂത്രണം നിർവഹിക്കുകയും ചെയ്തത് മുഖ്യ ഭീകരൻ അബ്ദുൾ റഷീദ് ഖാസി ആയിരുന്നു.

ഖാസിയെ കാശ്മീരിലേക്ക് അയച്ചതും ആക്രമണത്തിന് പദ്ധതികൾ തയ്യാറാക്കിയതും യൂസഫായിരുന്നു. അഫ്ഗാനിൽ നിരന്തരം കാർബോംബ് സ്ഫോടനങ്ങൾ സൃഷ്ടിച്ചിരുന്നത് ഖാസിയുടെ നേതൃത്വത്തിലായിരുന്നു.2002 ജനുവരിയിൽ യുഎസ് മാധ്യമപ്രവർത്തകൻ ഡാനിയൽ പേളിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുഎസ് അസ്ഹറിന്റെ അറസ്റ്റ് ആവശ്യപ്പെട്ടെങ്കിലും പാക്കിസ്ഥാൻ അതു നിരസിക്കുകയായിരുന്നു. 2003ൽ അന്നത്തെ പാക്ക് പ്രസിഡന്റ് പർവേസ് മുഷറഫിനെതിരെ ചാവേർ ആക്രമണമുണ്ടായപ്പോൾ അസ്ഹർ വീണ്ടും അറസ്റ്റിലായി. അന്നും വൈകാതെ മോചിതനായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP