Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഗാന്ധിജിയുടെ ആരാധകനെ സ്വാധീനിച്ചത് കമ്മ്യൂണിസവും സോഷ്യലിസവും; സ്വാതന്ത്ര്യദിനത്തിൽ രാജപതാക കീറി കത്തിച്ച വിപ്ലവ വീര്യം; രാജാവിന്റെ ക്രിമിനൽ ഭേദഗതിയെ എതിർത്തത് രണ്ടും കൽപ്പിച്ച്; രാജൻ കേസ് ചർച്ചയാക്കിയ പാർലമെന്റേറിയൻ; ധനമന്ത്രിയായും തിളങ്ങി; താമ്രപത്രം തിരസ്‌കരിച്ച പോരാളി; വിഎസിന്റെ വെട്ടിനിരത്തലോടെ സിപിഎമ്മിൽ ഒറ്റപ്പെട്ടു; ബിജെപിയുമായുള്ള മത്സരം വില്ലനാക്കി; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രം; വി വിശ്വനാഥ മേനോൻ എന്ന അമ്പാടി വിശ്വത്തെ ഓർത്തെടുക്കുമ്പോൾ

ഗാന്ധിജിയുടെ ആരാധകനെ സ്വാധീനിച്ചത് കമ്മ്യൂണിസവും സോഷ്യലിസവും; സ്വാതന്ത്ര്യദിനത്തിൽ രാജപതാക കീറി കത്തിച്ച വിപ്ലവ വീര്യം; രാജാവിന്റെ ക്രിമിനൽ ഭേദഗതിയെ എതിർത്തത് രണ്ടും കൽപ്പിച്ച്; രാജൻ കേസ് ചർച്ചയാക്കിയ പാർലമെന്റേറിയൻ; ധനമന്ത്രിയായും തിളങ്ങി; താമ്രപത്രം തിരസ്‌കരിച്ച പോരാളി; വിഎസിന്റെ വെട്ടിനിരത്തലോടെ സിപിഎമ്മിൽ ഒറ്റപ്പെട്ടു; ബിജെപിയുമായുള്ള മത്സരം വില്ലനാക്കി; വിടവാങ്ങിയത് രാഷ്ട്രീയത്തിലെ ജ്വലിക്കുന്ന നക്ഷത്രം; വി വിശ്വനാഥ മേനോൻ എന്ന അമ്പാടി വിശ്വത്തെ ഓർത്തെടുക്കുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സുഹൃത്തുക്കൾക്കിടയിൽ അമ്പാടി വിശ്വം എന്നറിയപ്പെടുന്ന സിപിഎം നേതാവായിരുന്ന വടക്കൂട്ട് വിശ്വനാഥ മേനോനു 1987 ൽ ഇ കെ നായനാർ മന്ത്രിസഭയിൽ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു. 1927 ജനുവരി 15 നായിരുന്നു അദ്ദേഹം ജനിച്ചത്. ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് ഇദ്ദേഹം. മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവർത്തനവും സ്വാതന്ത്ര്യ സമരവും അദ്ദേഹം നടത്തിയിട്ടുണ്ട്. കുട്ടിക്കാലം മുതൽ വിശ്വനാഥ മേനോൻ ഗാന്ധിജിയുടെ ആരാധകനായിരുന്നു. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും മനസിൽ കയറി കൂടി. ഇതോടെയാണ് വിശ്വനാഥ മേനോൻ പൊതു പ്രവർത്തനത്തെ മനസാ വരിച്ചത്. പിന്നിൽ ഒളി ജീവിതവും ജയിൽ വാസവും അടക്കമുള്ള സംഭവ ബഹുലമായ ജീവിതം. ഇടപ്പള്ളി സ്റ്റേഷൻ ആക്രമണണത്തിലും പ്രതിയായി. ഒടുവിൽ കമ്മ്യൂണിസത്തെ വെല്ലുവിളിച്ച് ബിജെപി പിന്തുണയുള്ള സ്ഥാനാർത്തിയായി സ്വന്തം തട്ടകമായ എറണാകുളത്ത് മത്സരിച്ചു തോറ്റു. അപ്പോഴും മനസിൽ കമ്മ്യൂണിസമായിരുന്നു. ചെയ്ത തെറ്റ തിരിച്ചറിഞ്ഞ് പാർട്ടിയുമായി അടുക്കുമ്പോൾ പ്രായം ഈ സഖാവിനെ തളർത്തിയിരുന്നു. അങ്ങനെ സ്വച്ഛമായ മരണത്തിലേക്കും.

കൊച്ചിയിൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു വിശ്വനാഥ മേനോൻ. 1940-കളിലും 1950-കളിലും പാർട്ടിയുടെ അടിത്തറ കെട്ടിപ്പടുക്കുന്നതിൽ ഇദ്ദേഹത്തിന്റെ പങ്ക് വലുതാണ്. എം.എം. ലോറൻസ് എ.പി. കുര്യൻ എന്നിവർ ഇദ്ദേഹത്തിന്റെ ആദ്യകാല സഹപ്രവർത്തകരായിരുന്നു.ഇദ്ദേഹം രണ്ടു തവണ പാർലമെന്റംഗമായിട്ടുണ്ട്. അവിഭക്ത സിപിഐ.യുടെ പ്രതിനിധിയായും പിന്നീട് സിപിഐ.(എം.) പ്രതിനിധിയായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് 12 വർഷം ഇദ്ദേഹം എഫ്.എ.സി.ടി. യൂണിയൻ പ്രസിഡന്റായിരുന്നു. 14 വർഷം ഇൻഡൽ യൂണിയന്റെയും പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട് . കൊച്ചി പോർട്ട് യൂണിയന്റെയും പ്രസിഡന്റായിരുന്നു.2003-ലെ എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ഇദ്ദേഹം സിപിഐ.(എം.) സ്ഥാനാർത്ഥിക്കെതിരേ വിമതനായി മത്സരിക്കുകയുണ്ടായി

2003 ൽ ജോർജ് ഈഡൻ മരിച്ച ഒഴിവിൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു. വിശ്വനാഥമേനോൻ അപ്രതീക്ഷിതമായി ബിജെപിയുടേയും വി ബി ചെറിയാന്റേയും പിന്തുണയുള്ള സ്ഥാനാർത്ഥിയാകുന്നു. പെരുമ്പാവൂരിൽ നിന്ന് മൂവാറ്റുപുഴക്ക് പോകുമ്പോൾ വാഴപ്പിള്ളി എന്ന ഒരു കവലയുണ്ട്. അതിന് സമീപമാണ് വിശ്വനാഥമേനോന്റെ വീട്. പി ഗോവിന്ദപ്പിള്ളയുടെ അനുജൻ ഗംഗാധരൻ സാറിന്റെ ഭാര്യയുടെ അനുജത്തിയാണ് വിശ്വനാഥ മേനോന്റെ ഭാര്യ പ്രഭാവതി ടീച്ചർ. ഗംഗാധരനും ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ മർദ്ദനം അനുഭവിച്ച വ്യക്തിയാണ്. വിശ്വനാഥ മേനോൻ ആ കേസിൽ പ്രതിയും. പാലക്കാട് പാർട്ടി സമ്മേളനത്തിൽ വിശ്വനാഥ മേനോനെ പാർട്ടി വെട്ടി നിരത്തി. 2000ൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിന് 50 വർഷം പിന്നിടുമ്പോൾ വിശ്വനാഥ മേനോൻ ഒരു അഭിമുഖം നൽകി. അതിന്റെ പേരിൽ എറണാകുളം ജില്ലാ കമ്മിറ്റിയിൽ നിന്നും പാർട്ടിയിൽ നിന്നും പുറത്തായി. അങ്ങനെയാണ് വിശ്വനാഥമേനോൻ എറണാകുളത്ത് 2003ൽ ബിജെപി പിന്തുണയോടെ കോണി ചിഹ്നത്തിൽ മത്സരിക്കുന്നത്. കെ കരുണാകരൻ കോൺഗ്രസിനോട് ഇടഞ്ഞ് നിൽക്കുന്ന സമയമാണ്. സെബാസ്റ്റ്യൻ പോൾ ഇടത് സ്വതന്ത്രൻ. എം ഒ ജോൺ യുഡിഎഫ് സ്ഥാനാർത്ഥി. വിശ്വനാഥമേനോൻ ദയനീയമായി പരാജയപ്പെട്ടു. സ്‌കറിയ തോമസാണ് വിശ്വനാഥമേനോനെ സ്ഥാനാർത്ഥിയാക്കിയത്. സ്‌കറിയ തോമസ് ആദ്യം വന്നു. പിന്നീട് പി സി തോമസ് വന്നു. സ്‌കറിയ തോമസ് വി ബി ചെറിയാനെ കണ്ടു. അങ്ങനെ ഒരു പുതിയ പരീക്ഷണം. അതായിരുന്നു ആ സ്ഥാനാർത്ഥിത്വം. അത് വലിയ പരാജയമാവുകയും ചെയ്തു.

ഏറ്റവും നീണ്ട ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് ഏറെക്കാലം വിശ്വനാഥ മേനോന്റെ പേരിലായിരുന്നു. രണ്ടു മണിക്കൂർ 35 മിനിറ്റ് എന്ന ഈ റെക്കോർഡ് പിന്നീട് കെ.എം.മാണി രണ്ടു മണിക്കൂറും 36 മിനിറ്റും 25 സെക്കൻഡും നീണ്ട പ്രസംഗത്തിലൂടെ പിന്നീട് തിരുത്തി. നഗരസഭാ കൗൺസിലർ, എംപി, എംഎൽഎ, മന്ത്രി തുടങ്ങി പാർലമെന്ററി ജനാധിപത്യത്തിൽ ഒട്ടേറെ പദവികൾ അമ്പാടി വിശ്വത്തെ തേടിയെത്തി. ഇടപ്പള്ളിയിലെ സായുധകലാപത്തെ എതിർത്ത വ്യക്തികൂടിയാണ് വിശ്വം. എങ്കിലും പാർട്ടി വിരുദ്ധനാകാതിരിക്കാൻ അതുമായി സഹകരിക്കുകയാണ് ചെയ്തു. കോൺഗ്രസിന്റെ ബി ടീമായി സിപിഎം പ്രവർത്തിക്കുന്നുവെന്നാരോപിച്ചാണ് മേനോൻ പാർട്ടി വിട്ടത്. സോണിയാ ഗാന്ധിയാണ് അടുത്ത പ്രധാനമന്ത്രിയെന്ന ജ്യോതി ബസുവിന്റെ പ്രഖ്യാപനം പാർട്ടി വിടാൻ പെട്ടെന്നുള്ള കാരണമായി. എറണാകുളത്തെ ബിജെപി പിന്തുണയോടെയുള്ള സ്ഥാനാർത്ഥിത്വം വലിയ ചർച്ചകളൊക്കെയുണ്ടാക്കിയെങ്കിലും വിശ്വനാഥ മേനോന്റെ രാഷ്ട്രീയ വനവാസം അവിടെ തുടങ്ങി.

കൊച്ചി കപ്പൽശാലയുൾപ്പെടെ ഒട്ടേറെ സുപ്രധാന നേട്ടങ്ങൾ എറണാകുളത്തേക്കെത്തിച്ച എംപിയും കേരളത്തിന്റെ വിദഗ്ധനായ ധനമന്ത്രിയുമൊക്കെ ആയിരുന്ന വിശ്വനാഥ മേനോൻ പൊതുരംഗത്തു നിന്നു പിൻവലിഞ്ഞ് വീട്ടിലേക്കൊതുങ്ങി. 1956ൽ എറണാകുളം നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ അടവുകൾ പയറ്റിത്തെളിഞ്ഞ മേനോൻ 1967ൽ ലോക്സഭയിലേക്ക് മത്സരിച്ചു ജയിച്ചത് എതിർ സ്ഥാനാർത്ഥിയായ എം.എം.തോമസിനേക്കാൾ 19,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. മുസ്ലിം ലീഗ് പിന്തുണയുമായി ഇടതുപക്ഷത്തുണ്ടായിരുന്നതാണ് ജയത്തിൽ പ്രധാന ഘടകമായതെന്ന് മേനോൻ പിന്നീടു പറഞ്ഞിരുന്നു. എറണാകുളത്തുനിന്നു പാർട്ടി ചിഹ്നത്തിൽ ലോക്സഭയിലേക്കു മൽസരിച്ചു ജയിച്ച ഏക കമ്യൂണിസ്റ്റാണ് വിശ്വനാഥ മേനോൻ. ഒരു തവണ രാജ്യസഭാംഗവുമായി. 1987ൽ ധനമന്ത്രിയായ ശേഷം തുടർച്ചയായി സിപിഎമ്മിനു നഷ്ടപ്പെട്ട എറണാകുളം ലോക്സഭാ മണ്ഡലം പിടിച്ചെടുക്കാൻ 1991ൽ വിശ്വനാഥമേനോനെത്തന്നെ പാർട്ടി നിയോഗിച്ചു. രാജീവ് ഗാന്ധി വധം സഹതാപ തരംഗമായി ആഞ്ഞടിച്ചപ്പോൾ മേനോൻ തോറ്റു.

ഒരുതവണ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതിനിധിയായും പിന്നീട് സിപിഎം പ്രതിനിധിയായുമാണ് പാർലമെന്റിലെത്തിയത. ബിജെപി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി എറണാകുളം മണ്ഡലത്തിൽ മൽസരിച്ചതോടെ പാർട്ടിയിൽ നിന്നു പുറത്തായെങ്കിലും പിന്നീട് തിരിച്ചെത്തി. എറണാകുളം ജില്ലയിൽ, അഭിഭാഷകനായിരുന്ന അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട് ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1927ലാണ് വിശ്വനാഥ മേനോൻ ജനിച്ചത്. എറണാകുളം ശ്രീരാമവർമ സ്‌കൂളിലും മഹാരാജാസ് കോളജിലും മുംബൈ ലോ കോളജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. ഹൈക്കോടതിയിലും മറ്റു കോടതികളിലും അഭിഭാഷകനായി പ്രവർത്തിച്ചിട്ടിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലും സജീവമായിരുന്നു. അഖില കൊച്ചി വിദ്യാർത്ഥി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോൾ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു നിരവധി തവണ അറസ്റ്റ് ചെയ്യപ്പെട്ടു. 1940 ൽ യുദ്ധ സഹായ ഫണ്ടിന്റെ ധനശേഖരാണാർഥം ബ്രിട്ടന്റെ യൂണിയൻ ജാക് പതാക എറണാകുളത്തെ സ്‌കൂളുകളിൽ വിൽക്കുന്നതിനെതിരെ പ്രവർത്തിച്ചു. ആദ്യ അറസ്റ്റ് 13ാം വയസിൽ ഇതേതുടർന്നായിരുന്നു. 1946 ൽ ജവാഹർലാൽ നെഹ്‌റുവിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എറണാകുളത്ത് വിദ്യാർത്ഥികൾ ഒന്നടങ്കം നടത്തിയ പ്രകടനത്തിനും തുടർന്ന് ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി.

1947 ൽ സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ് കോളജിൽ ദേശീയ പതാകയ്‌ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന ഉത്തരവ് വെല്ലുവിളിച്ച് രാജാവിന്റെ പതാക വലിച്ചുകീറി കത്തിച്ചു. ഇതേ തുടർന്ന് കൊച്ചി സർവകലാശാലയിൽ നിന്നും മഹാരാജാസ് കോളജിൽ നിന്നും പുറത്താക്കി. കൊച്ചി രാജാവ് പുറപ്പെടുവിച്ച ക്രമിനൽ നടപടി ഭേദഗതി നിയമത്തിനെതിരായി അസംബ്ലി കയ്യേറ്റക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 1949 ൽ പുണെ ലോ കോളജിൽ ചേർന്നു. പിന്നീട് മുംബൈ ലോ കോളജിലേക്കു മാറി. 1945 ൽ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. കമ്യൂണിസ്റ്റ് പാർട്ടിയും വിദ്യാർത്ഥി ഫെഡറേഷനും നിയമ വിരുദ്ധമായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ നിരോധനം ലംഘിച്ച് എറണാകുളത്ത് വിദ്യാർത്ഥികളെ സംഘടിപ്പിച്ചു. 1950 ഫെബ്രുവരി 28നാണ് ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായത്. പൊലീസ് സ്‌റ്റേഷനിൽ നിന്നും പാർട്ടി പ്രവർത്തകരെ രക്ഷപെടുത്തുന്നതിനായിരുന്നു സ്റ്റേഷൻ ആക്രമണം. 1950 ജൂലൈ 12ന് ഡൽഹിയിൽ അറസ്റ്റിലായി. വിവിധ ജയിലുകളിൽ വിചാരണത്തടവുകാരനായി കിടന്ന ശേഷം ആലുവ ജയിലിലെത്തി. പിന്നീട് ഇടപ്പള്ളി കേസിൽ കുറ്റവിമുക്തനുമായി.

1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. മട്ടാഞ്ചേരി, എറണാകുളം, ഫോർട്ടുകൊച്ചി എന്നീ പ്രദേശങ്ങൾ ചേർത്തുകൊച്ചി നഗരസഭ ഉണ്ടാക്കണം എന്ന പ്രമേയത്തിന്റെ അവതാരകനായിരുന്നു. 1960 ൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തു നിന്ന് കമ്യൂണിസ്റ്റ് പാർട്ടി സ്ഥാനാർത്ഥിയായി മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പമായിരുന്നു വിശ്വനാഥമേനോൻ. 1964 ൽ ചൈനീസ് ചാരനെന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 18 മാസം ജയിലിൽ. പാർലമെന്റിന്റെ പല പ്രധാന കമ്മിറ്റികളിലും അംഗമായിരുന്നു. കൊച്ചി സർവകലാശാല രൂപീകരിച്ചപ്പോൾ നോമിനേറ്റ് ചെയ്ത സെനറ്റിൽ അംഗമായി. 1971 ൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൽസരിച്ചെങ്കിലും പരാജയപ്പെട്ടു. 1974 ൽ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

ഈ കാലത്താണ് അടിയന്താരാവസ്ഥയിലെ രാജൻ സംഭവം രാജ്യസഭയിലൂടെ ആദ്യമായി ഉന്നയിച്ചത്. കേന്ദ്ര സർക്കാർ സ്വാതന്ത്ര്യ സമര സേനാനികൾക്ക് നൽകുന്ന താമ്രപത്രം നിരസിച്ചും വാർത്തകളിൽ ഇടം പിടിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP