Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല; ഫസൽ ഗഫൂർ മാപ്പുപറഞ്ഞില്ലെങ്കിൽ എംഇഎസ് കോളജുകളിൽ കുട്ടികളെ അയക്കില്ല; ബഹിഷ്‌കരണത്തിന് ഒരുങ്ങി സമസ്ത; മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽനിന്നും ഫസൽ ഗഫൂറിനെ അകറ്റി നിർത്താനും ആലോചന; എംഇഎസിലും പൊട്ടിത്തെറി; നവോത്ഥാനം പറയുന്ന പിണറായി സർക്കാറും ഒന്നും മിണ്ടുന്നില്ല; മുഖ വസ്ത്ര നിരോധനം വിശ്വാസ പ്രശ്നമാക്കി ശബരിമല മോഡൽ സമരത്തിന് മുസ്ലിം സംഘടനകൾ

വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ല; ഫസൽ ഗഫൂർ മാപ്പുപറഞ്ഞില്ലെങ്കിൽ എംഇഎസ് കോളജുകളിൽ കുട്ടികളെ അയക്കില്ല; ബഹിഷ്‌കരണത്തിന് ഒരുങ്ങി സമസ്ത; മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽനിന്നും ഫസൽ ഗഫൂറിനെ അകറ്റി നിർത്താനും ആലോചന; എംഇഎസിലും പൊട്ടിത്തെറി; നവോത്ഥാനം പറയുന്ന പിണറായി സർക്കാറും ഒന്നും മിണ്ടുന്നില്ല; മുഖ വസ്ത്ര നിരോധനം വിശ്വാസ പ്രശ്നമാക്കി ശബരിമല മോഡൽ സമരത്തിന് മുസ്ലിം സംഘടനകൾ

ജംഷാദ് മലപ്പുറം

കോഴിക്കോട്: നിഖാബ് നിരോധനം മതവിശ്വാസത്തിന്റെ പ്രശ്‌നമാണെന്ന് ചൂണ്ടിക്കാട്ടി എംഇഎസിനെതിരെ സമരത്തിന് നീക്കം നടത്തി ഇ.കെ വിഭാഗം സമസ്ത. വിദ്യാർത്ഥിനികൾ മുഖം മറയ്ക്കുന്ന വസ്ത്രം (നിഖാബ്) ധരിക്കുന്നത് നിരോധിച്ച സർക്കുലർ പിൻവലിച്ചില്ലെങ്കിൽ
എംഇഎസ് കോളജുകൾ ബഹിഷ്‌ക്കരിക്കുമെന്നും സമസ്ത നേതാക്കളുടെ മുന്നറിയിപ്പ് നൽകുന്നു. മതവിശ്വാസങ്ങളിൽ കൈകടത്തുന്നത് അംഗീകരിക്കാനാകില്ലെന്നു ചൂണ്ടിക്കാട്ടിയാണ് വിശ്വാസികളെയല്ലാം ഒരുമിപ്പിച്ച് എം.ഇ.എസിനെതിരെ ബഹിഷ്‌ക്കരണത്തിനും, പ്രക്ഷോഭത്തിനും സമസ്ത നേതൃത്വം നൽകുന്നത്. ഇതൊരു ചെറിയ പ്രശ്‌നമല്ലെന്നും വിശ്വാസത്തിൽ തൊട്ടുകളിക്കാൻ ആരെയും അനുവദിക്കില്ലെന്ന മുന്നറിയിപ്പുകൂടിയാണ് പ്രതിഷേധത്തിലുടെ സമസ്ത നൽകാൻ ഉദ്ദേശിക്കുന്നത്. നിഖാബ് ഒരു വിശ്വാസ പ്രശ്്നമായി കണക്കിലെടുത്ത് ശബരിമല മോഡൽ സമരത്തിനാണ് സമസ്ത ലക്ഷ്യമിടുന്നത്. എന്നാൽ നവോത്ഥാനം പറയുന്ന പിണറായി സർക്കാറോ മറ്റ് ഇടത് ബുദ്ധിജീവികളോ ആരും തന്നെ എംഇഎസിന് പിന്തുണ കൊടുത്തിട്ടില്ല. ഫലത്തിൽ ഈ വിഷയത്തിൽ ഒറ്റപ്പെട്ട നിലയിലാണ് എംഇഎസ് പ്രസിഡന്റ് ഫസൽ ഗഫൂർ.

മാത്രമല്ല ഇടതുബുദ്ധിജീവിയായ കെഇഎൻ കുഞ്ഞഹമ്മദിനെപ്പോലുള്ളവർ നിഖാബ് ധരിച്ചതിന്റെ പേരിൽ ഏതെങ്കിലും കുട്ടിക്ക് അഡ്‌മിഷൻ നിഷേധിക്കുന്നത് ശരിയല്ല എന്ന നിലപാടാണ് എടുത്തിരിക്കുന്നത്. മുഖംമൂടുന്ന വസ്ത്രം അനാവശ്യമാണെന്നാണ് തന്റെ നിലപാടെങ്കിലും അതിന്റെ പേരിൽ അഡ്‌മിഷൻ നിഷേധിക്കാൻ പാടില്ല എന്നാണ് കെഇഎൻ പറയുന്നത്. മന്ത്രി കെ ടി ജലീൽ ഈ വിഷയത്തിൽ ഫസൽ ഗഫൂറിന് ഒപ്പമാണെന്ന് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. പക്ഷേ ഈ വിഷയത്തിൽ സർക്കാർ ഇടപെടേണ്ട എന്ന നിലപാടാണ്് അദ്ദേഹം എടുത്തിരിക്കുന്നത്. എന്നാൽ ഇത് ഇരട്ടത്താപ്പാണെന്നും നവോത്ഥാനം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം മതിയെന്ന നിലപാടാണ് കേരളത്തിൽ വർഗീയത വളർത്തുന്നത് എന്നുമാണ് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടുന്നത്. 'നേരത്തെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് വിധിയുണ്ടായതിന്റെ തൊട്ടടുത്ത ദിവസം സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങൾ കോഴിക്കോട്ട് നടന്ന വൻ പൊതുസമ്മേളനത്തിൽ പരസ്യമായി പറഞ്ഞത് ഇതുപോലെ സ്ത്രീകളുടെ പള്ളിപ്രവേശം ആരും സ്വപ്നം കാണേണ്ട, അത് ഒരു വിശ്വാസ പ്രശ്നമാണ് എന്നതാണ്. എന്നാൽ സുപ്രീം കോടതി വിധിയുണ്ടെങ്കിൽ അതും നടപ്പാക്കും എന്ന് പറയാനുള്ള ആർജ്ജവം നമ്മുടെ മുഖ്യമന്ത്രിക്ക് ഇല്ലാതെപോയി. ഈ സമീപനമാണ് വർഗീയത വളർത്തുന്നത്'- ഹമീദ് ചേന്ദമംഗല്ലൂർ ചൂണ്ടിക്കാട്ടി.

'ന്യൂനപക്ഷാവകാശം തടയുന്നതിനെ നീതികരിക്കാനാവില്ല'

എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ ധിക്കാരം നിർത്തി മാപ്പുപറഞ്ഞില്ലെങ്കിൽ എംഇഎസ് കോളജുകളിൽ കുട്ടികളെ അയക്കാതിരിക്കുന്നത് ആലോചിക്കുമെന്ന് സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ധാർഷ്ട്യം നിറഞ്ഞ ശൈലിയിൽ നിന്ന് ഫസൽ ഗഫൂർ പിന്നോട്ടുപോയില്ലെങ്കിൽ എങ്ങനെ നേരിടണമെന്ന് ഇനി സമസ്ത കോഓഡിനേഷൻ കമ്മിറ്റി തീരുമാനിക്കുമെന്നും നേതാക്കൾ പറഞ്ഞു. നിഖാബ് നിരോധനം യാതൊരുകാരണവശാലും അംഗീകരിക്കില്ല, നിലപാടിൽ ഒരടി പിന്നോട്ടില്ല, എം.ഇ.എസിനെതിരെ പ്രതിഷേധങ്ങൾക്കൊപ്പം ബഹിഷ്‌ക്കരണത്തിനും ആഹ്വാനം ചെയ്യുന്നതാണ് സമസ്തയുടെ പുതിയ നീക്കം. മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽനിന്നും ഫസൽ ഗഫൂറിനെ അകറ്റി നിർത്താൻ സമസ്തയുടെ നേതൃത്വത്തിൽ നീക്കങ്ങൾ തുടങ്ങി. അവധി കഴിഞ്ഞ് കോളജുകൾ തുറക്കും മുമ്പ് എം.ഇ.എസ് നിലപാടിൽ മാറ്റംവരുത്തിയില്ലെങ്കിൽ കനത്ത വിലനൽകേണ്ടിവരുമെന്നുനേതാക്കൾ മുന്നറിയിപ്പ് നൽകുന്നു.

വിദ്യാർത്ഥിനികൾ നിഖാബ് ധരിക്കുന്നത് നിരോധിച്ച സർക്കുലറിനെ വിമർശിച്ചതിന് മതപണ്ഡിതരെ അവഹേളിക്കുന്ന പ്രസ്താവനകൾ എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ നടത്തുന്നത് നോക്കിനിൽക്കില്ല, എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ധിക്കാരം നിർത്തി ക്ഷമാപണം നടത്തണം. നിഖാബ് സർക്കുലർ എം.ഇ.എസിന് തിരുത്തേണ്ടിവരും. ഇല്ലെങ്കിൽ എം.ഇ.എസ് കോളജുകളിൽ കുട്ടികളെ അയക്കാതിരിക്കുന്നത് ആലോചിക്കും. മുസ്ലിം സംഘടനകളുടെ പൊതുവായുള്ള ഇഫ്താറുകളിൽ ഫസൽ ഗഫൂറിനെ പങ്കെടുപ്പിച്ചാൽ ബഹിഷ്‌കരിക്കണമോയെന്നും സമസ്ത ചർച്ചചെയ്യും. നിഖാബ് നിരോധിച്ച ഉത്തരവ് വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നതാണ്. സ്ഥാപന മേലധികാരിക്ക് അവരുടെ സ്ഥാപനത്തിൽ ഡ്രസ് കോഡ് നിശ്ചയിക്കാൻ അവകാശമുണ്ട്. എന്നാൽ, ഇത് വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്നതായാൽ അതിനെ ജനാധിപത്യ രാജ്യത്ത് അംഗീകരിക്കാനാവില്ലെന്നും സമസ്തയുടെ പോഷക സംഘടനയായ എസ്.കെ.എസ്.എസ്.എഫ് നേതാവ് അബ്ദുൽ ഹമീദ് ഫൈസിയും സംഘവും പത്രസമ്മേളനത്തിൽ പറഞ്ഞു.

ന്യൂനപക്ഷങ്ങളുടെ ആനുകൂല്യത്തിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ ന്യൂനപക്ഷാവകാശവും വ്യക്തിസ്വാതന്ത്ര്യവും തടയുന്നതിനെ നീതീകരിക്കാനാവില്ല. തന്നിഷ്ടപ്രകാരം നിയമങ്ങൾ അടിച്ചേൽപിക്കാനുള്ള നീക്കത്തെ ശക്തമായി ചെറുത്തുതോൽപിക്കുമെന്നും നേതാക്കൾ പറഞ്ഞു. ൽ എസ്.വൈ.എസ് വർക്കിങ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.എം.എഫ് വർക്കിങ് സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി, എസ്.കെ.എം.ഇ.എ ജനറൽ സെക്രട്ടറി മുസ്തഫ മുണ്ടുപാറ, എസ്.കെ.എസ്.എസ്.എഫ് ജനറൽ സെക്രട്ടറി സത്താർ പന്തലൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

പ്രക്ഷോഭ പ്രഖ്യപനം നടത്തി എസ് വൈ എസ്

മുസ്ലിം വ്യക്തി സ്വാതന്ത്ര്യം ഹനിക്കുന്ന രീതിയിൽ സർക്കുലറിറക്കുകയും നിയമാനുസൃതം പഠനത്തിന് യോഗ്യത നേടിയ വിദ്യാർത്ഥിനിയെ മുഖാവരണത്തിൽ പേരിൽ പുറത്താക്കുകയും ചെയ്ത എം.ഇ.എസിന്റെ നടപടിയിൽ പ്രതിഷേധിച്ച് സമസ്തയുടെ മറ്റൊരു പോഷക സംഘടനയായ എസ്വൈഎസിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം മലപ്പുറം അങ്ങാടിപ്പുറത്ത് പ്രക്ഷോഭ പഖ്യാപനം സംഗമം നടത്തിയിരുന്നു. ഭരണഘടന അനുശാസിക്കുന്ന രീതിയിൽ വിദ്യ അഭ്യസിക്കാനുള്ള സ്വാതന്ത്ര്യത്തിൻ മേൽ കൈകടത്തിയ എംഇഎസിനെതിരെ നടന്ന പരിപാടിയിൽ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും പ്രർത്തകരായ ആയിരങ്ങളാണ് പങ്കെടുത്തത്. സമുദായത്തിന്റെ പേരിൽ നേടിയെടുത്ത സ്ഥാപനങ്ങളിൽ മുസ്ലിം വ്യക്തി സ്വാതന്ത്ര്യത്തെ തടയുന്ന നടപടി എം.ഇ.എസ്് പിൻവലിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പറഞ്ഞു. മുസ്ലിം വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതിയിൽ സർക്കുലിറക്കിയതിലൂടെ എം.ഇ.എസ്. പൗരവാകാശ ലംഘനവും ശരീഅത്തിനെ അപഹസിക്കുകയുമാണ് ചെയ്തതെന്നും തങ്ങൾ പറഞ്ഞു. ചെറുവാളൂർ ഹൈദ്രൂസ് മുസ് ലിയാർ പ്രാരംഭ പ്രാർത്ഥന നടത്തി. ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി അധ്യക്ഷനായി. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് കെ.കെ.എസ്് തങ്ങൾ വെട്ടിച്ചിറ, സയ്യിദ് കെ.കെ.സി.എം തങ്ങൾ വഴിപ്പാറ, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഫഖ്‌റുദ്ദീൻ തങ്ങൾ കണ്ണന്തളി, കാടാമ്പുഴ മൂസ ഹാജി, കാളാവ് സൈതലവി മുസ്ലിയാർ, സി അബ്ദുല്ല മൗലവി, സി.എച്ച് ത്വയ്യിബ് ഫൈസി, ഷാഹുൽ ഹമീദ് മേൽമുറി, സലീം എടക്കര, സൻ സഖാഫി പൂക്കോട്ടൂർ, ഹംസ റഹ്മാനി കൊണ്ടിപറമ്പ്്, സി.കെ ഹിദായത്തുല്ലാഹ്, പി.കെ ലത്തീഫ് ഫൈസി, ഇബ്‌റാഹീം ഫൈസി തിരൂർക്കാട്, ഹംസ ഹൈതമി, എൻ.ടി.സി മജീദ്, സൈദുട്ടി ഹാജി, അബു ഹാജി, ഒ.കെ.എം മൗലവി, സംബന്ധിച്ചു. ശമീർ ഫൈസി ഒടമല സ്വാഗതവും ശമീർ ഫൈസി പുത്തനങ്ങാടി നന്ദിയും പറഞ്ഞു.

ഭരണഘടന വിഭാവനം ചെയ്യുന്ന പൗരാവകാശ ധ്വംസനവും അംഗീകരിച്ച മത നിർദ്ദേശത്തിന്റെ ഭാഗമായ വേഷവിധാനം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധം മൗലികാവകാശ ലംഘനവും ഉൾക്കൊള്ളുന്ന എം.ഇ.എസിന്റെ സർക്കുലർ അടിയന്തരമായി പിൻവലിക്കണമെന്ന് ഈ പ്രക്ഷോഭ പ്രഖ്യാപന സംഗമം എം.ഇ.എസ് നേതൃത്വത്തോട്ആവശ്യപ്പെട്ടിരുന്നു. മുസ്ലി സമുദായത്തിന്റെ പേരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തട്ടിയെടുക്കുകയും ഇസ്ലാം വിരുദ്ധ ശക്തികൾ പോലും വിലക്കേർപ്പെടുത്താനും നിയന്ത്രിക്കാനും ധൈര്യപ്പെടാത്ത കാര്യങ്ങളിൽ ഈ വിദ്യാഭ്യാസ ഏജൻസി അടിക്കടി രംഗത്ത് വരുന്ന പ്രവണത അവസാനിപ്പിച്ചില്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്ന് യോഗം താക്കീത് ചെയ്യുകയും പ്രാമാണികമായി അവഗാഹമുള്ള പണ്ഡിതന്മാർ മാത്രം അഭിപ്രായം പറയുകയും നിലപാട് വ്യക്തമാക്കുകയും ചെയ്യേണ്ട മത വിഷയങ്ങളിൽ ഭൗതിക രംഗത്ത് മാത്രം പ്രവർത്തിക്കുന്നവർ ഇടപെടുന്നത് ഗുരുതര ഭവിഷ്യത്തുണ്ടാക്കുമെന്ന് പ്രമേയത്തിലൂടെ മുന്നറിയിപ്പ് നൽകി.

ഒറ്റപെട്ട് ഫസൽ ഗഫൂർ

മുസ്ലിം സ്ത്രീകളുടെ മുഖാവണം നിരോധന വിഷയത്തിൽ ശക്തമായ എതിർപ്പുള്ളത് ഇരു വിഭാഗം സുന്നികൾക്കും, മുജാഹിദ്് സലഫി, ജിന്ന വിഭാഗങ്ങൾക്കും മാത്രമാണ്. മറ്റു മുസ്ലിംമത സംഘടനകളായ മുജാഹിദ് ഔദ്യോഗിക വിഭാഗവും, ജമാഅത്തെ ഇസ്ലാമിയും മുഖാവരണം ധരിക്കേണ്ടതില്ലെന്ന നിലപാടുകാരാണ്. എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായി കേരള നദ് വത്തുൾ മുജാഹിദീൻ രംഗത്തുവന്നെങ്കിലും എംഇഎസിനെ പരസ്യമായി പിന്തുണക്കാൻ ജമാഅത്തെ ഇസ്ലാമി തെയ്യാറായിട്ടില്ല. കേരളത്തിലെ പ്രബല മുസ്ലിംവിഭാഗമായ ഇ.കെ സമസ്തയും, കാന്തപുരം എ.പി വിഭാഗവുമായ മുഖം മറക്കുന്നതിനെ അനുകൂലിക്കുന്നത്. അന്യപുരുഷന്റെ മുന്നിൽ മുഖം മറയ്ക്കാൻ ഇസ്ലാം അനുശാസിക്കുന്നുണ്ടെന്നാണ് ഇരുവിഭാഗവും ചൂണ്ടിക്കാട്ടുന്നത്. ഇതേ നിലപാടു തന്നെ മുജാഹിദ് വിഭാഗത്തിൽനിന്നും വിഘടിച്ച സലഫി, ജിന്നുവിഭാഗങ്ങൾക്കും. മറ്റു മുസ്ലിംമത സംഘടനകൾ ധരിക്കുന്നവർ ധരിക്കട്ടെ എന്ന നിലപാടിലാണ്. എന്നാൽ മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിന് പിന്തുണയുമായാണ് കേരള നദ് വത്തുൾ മുജാഹിദ് രംഗത്തുവന്നിരുന്നു. സ്ത്രീകൾ മുഖം മറയ്ക്കണമെന്ന് മതം നിഷ്‌കർഷിക്കുന്നില്ലെന്ന് അബ്ദുല്ലക്കോയ മദനി പറഞ്ഞു. ഹജ്ജ് കർമ്മം നടത്തുമ്പോൾ പോലും സ്ത്രീകൾ മുഖം മറക്കരുതെന്നാണ് ഇസ്ലാമിക നിയമം. ഇപ്പോഴത്തെ വിവാദം അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മറ്റ് സംഘടനകൾ ആർക്കും എംഇഎസിന് പരസ്യമായ പിന്തുണ നൽകാൻ കഴിഞ്ഞിട്ടില്ല. ഇതോടെ ഫലത്തിൽ സമുദായത്തിൽ അദേഹം ഒറ്റപ്പെട്ടുവെന്ന് പറയാം.

ആ വസ്ത്രം ധരിച്ച് താങ്കളുടെ സ്ഥാപനത്തിൽ പഠിക്കാനോ തൊഴിലെടുക്കാനോ ഒരു സ്ത്രീ ആഗ്രഹിക്കുന്നുവെങ്കിൽ അത് നടക്കുക തന്നെ ചെയ്യുമെന്നാണ് സർക്കുലറിനോട് പ്രതികരിച്ചുകൊണ്ട് ഇകെ സമസ്ത പറഞ്ഞത്. ഇത് അങ്ങയുടെ വെള്ളരിക്കാപട്ടണമല്ല കേരളമാണെന്നും ഫസൽ ഗഫൂറിനോട് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തല്ലൂർ പറഞ്ഞിരുന്നു. മതവിരുദ്ധതയിൽ മുമ്പേ പേരെടുത്ത പിതാവിന്റെ പാരമ്പര്യമുള്ള, താനൊരു അൾട്രാ സെക്കുലറാണെന്ന് ചില ഇഷ്ടക്കാരെ തൃപ്തിപ്പെടുത്താൻ ഇടക്കിടെ കോമാളി വേഷം കെട്ടുന്ന പുത്രനും ഇതിലപ്പുറവും ചെയ്‌തേക്കാം. പക്ഷെ വിവാദമില്ലാതെ ഈ അപ്പം അത്ര പെട്ടന്ന് ചുട്ടെടുക്കാമെന്ന് ഫസൽ ഗഫൂർ കരുതരുതെന്നും സത്താർ ഫേസ്‌ബുക്കിലിട്ട കുറിപ്പിൽ പറഞ്ഞിരുന്നു. അതേസമയം, സർക്കുലറിനെ പിന്തുണയ്ക്കുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ സ്വീകരിച്ചത്.

മത വിഷയങ്ങളിൽ എം.ഇ.എസ് പ്രസിഡന്റ് ഫസൽ ഗഫൂർ അഭിപ്രായം പറയേണ്ടതില്ലെന്നാണ് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞത്. സലഫിസം വരുന്നതിനു മുൻപുള്ള വസ്ത്രമാണ് നിഖാബ് (മുഖവസ്ത്രം). പ്രവാചകന്റെ കാലഘട്ടം മുതലേയുള്ള വസ്ത്രമാണ് നിഖാബ്. അന്യപുരുഷന്മാർ കാണുമെന്നുണ്ടെങ്കിൽ സ്ത്രീകൾ നിർബന്ധമായും അത് ധരിക്കണം.

എം.ഇ.എസ് എന്നു പറഞ്ഞാൽ മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടവരല്ല. ഓരോരുത്തരുടെ സ്ഥാപനങ്ങൾക്ക് അവർക്കിഷ്ടമുള്ളത് നടപ്പാക്കാം. അതൊന്നും പിടിക്കാൻ നമുക്കാവില്ലല്ലോ. ഇന്ത്യാ രാജ്യമല്ലേ. സ്വാതന്ത്ര്യമുണ്ടല്ലോ. മുസ്ലിം വിശ്വാസികളായ കുട്ടികൾ ഞങ്ങളോടൊപ്പമുണ്ടാകും. അവരെ ഞങ്ങൾ പറഞ്ഞു മനസിലാക്കിയിട്ടുണ്ട്. മതപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ എം.ഇ.എസിന് അർഹതയില്ല. അത് ഫസൽ ഗഫൂറാണെങ്കിലും മറ്റാരെങ്കിലും. മതപരമായ കാര്യങ്ങളിൽ ഇടപെടാൻ ഞങ്ങൾ സമ്മതിക്കില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.എം.ഇ.എസ് സ്ഥാപനങ്ങളിൽ മുഖം മറച്ചുകൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചു കൊണ്ട് നേരത്തെ സർക്കുലർ ഇറക്കിയിരുന്നു.തങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുന്നതിനെ നിരോധിച്ചു കൊണ്ട് എം ഇ എസ് നൽകിയ സർക്കുലർ മൗലികാവകാവകാശലംഘനമാണെന്ന് കാന്തപുരം എ.പി വിഭാഗം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്ക് ഭരണ ഘടന നൽകുന്ന ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് സർക്കുലറെന്ന് എ.പിവിഭാഗം സുന്നിയുവജന സംഘം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

ഉരിയൽ സ്വാതന്ത്ര്യം ആണെങ്കിൽ ഉടുക്കൽ അവകാശമാണെന്ന് എംഎസ്എഫ്

അതേ സമയം മുഖാവരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസ് സർക്കുലറിനെതിരെ രൂക്ഷവിമർശനവുമായി മുസ്ലിംലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം.എസ്.എഫ് വനിതാ നേതാക്കളും രംഗത്തെത്തിയിരുന്നു. എം.എസ്.എഫ് ദേശീയ ഉപാധ്യക്ഷൻ ഫാത്തിമത്ത് തെഹ്ലിയും ഹരിത മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഹഫ്സമോളുമാണ് എം.ഇ.എസ് സർക്കുലറിനെതിരെ രംഗത്തെത്തിയത്. സുരക്ഷാ പരിശോധനക്കിടയിലോ പരീക്ഷ തുടങ്ങി മുഖം നിർബന്ധമായും വെളിവാക്കേണ്ട മറ്റ് സന്ദർഭങ്ങളിലോ മുഖം മറക്കരുത് എന്ന് നിബന്ധന വെക്കുന്നത്തിന്റെ യുക്തി മനസിലാക്കാമെന്ന് അവർ തന്റെ പോസ്റ്റിൽ പറയുന്നു. മുഖമക്കന പൂർണമായും നിരോധിക്കുന്നത് അമിതാധികാര പ്രയോഗമാണ് എന്ന് പറയാതെ വയ്യ. മുഖം മറച്ച് പുറത്ത് ഇറങ്ങുന്ന സ്ത്രീകളെ വീട്ടിലിരുത്താനേ നിരോധനം ഉപകരിക്കൂ എന്നും തഹ്ലിയ ചൂണ്ടിക്കാട്ടുന്നു. ഉരിയൽ സ്വാതന്ത്ര്യം ആണെങ്കിൽ ഉടുക്കൽ അവകാശമാണെന്നാണ് ഹഫ്സമോൾ തന്റെ പോസ്റ്റിൽ പറയുന്നത്. തുണിയുരിയാനുള്ള ഡസൻ കണക്കിന് സമരങ്ങൾക്ക് കിട്ടിയ പിന്തുണ തുണി ഉടുക്കാനുള്ള പോരാട്ടത്തിനും ലഭിക്കേണ്ടതുണ്ടെന്നും ഇവർ പറയുന്നു. ഇന്ത്യൻ ഭരണ ഘടനയുടെ ആർട്ടിക്കിൾ 19 പ്രകാരം ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം പൗരന് നൽകുന്നുണ്ട്. ഭരണ ഘടനയിലെ ആർട്ടിക്കിൾ 25,26 പ്രകാരം ഇഷ്ടമുള്ള മതം സ്വീകരിക്കാനും മതം അനുശാസിക്കുന്നത് പോലെ ജീവിക്കുവാനുമുള്ള അവകാശം പൗരന് നൽകുന്നുണ്ട്. അതിനിടെയാണ് ശ്രീലങ്കയിലെ ദൗർഭാഗ്യകരമായ ഭീകരാക്രമണം നടക്കുന്നത്.

രാജ്യ സുരക്ഷയുടെ ഭാഗമായി അവിടെ നിഖാബ് താൽകാലികമായി നിരോധിച്ചു. ഒരു രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷ കാര്യത്തിൽ എടുക്കുന്ന ഒരു സർജിക്കൽ തീരുമാനമെന്ന നിലയിൽ മുസ്ലിം സമൂഹം അതിനു മൗനാനുവാദം നൽകി. പക്ഷെ അതിന്റെ മറ പിടിച്ചു കേരളത്തിൽ അൾട്രാ സെക്കുലർ ജീവി ചമയാൻ ശ്രമിക്കുന്ന ഫസൽ ഗഫൂർ ഒപ്പിട്ടു പുറത്തിറക്കിയ സർക്കുലർ കേരള സമൂഹം കീറി എറിയും എന്ന് തന്നെയാണ് പറയാനുള്ളത് ഹഫ്സ പറയുന്നു.സിഖുകാരന് അദ്ദേഹത്തിന്റെ വിശ്വാസത്തിന്റെ ഭാഗമായി കിർപ്പൻ കത്തി അരയിൽ കൊണ്ടുനടക്കാൻ നിയമാനുസൃതമായ പരിരക്ഷയുള്ള നാട്ടിൽ എന്തിനു നിഖാബ് നിരോധിക്കണം. മനസ്സറിഞ്ഞു നിഖാബ് ധരിക്കുന്നവർ അത് ധരിക്കട്ടെ. അല്ലാത്തവർ അത് ധരിക്കാതിരിക്കട്ടെ.

മുഖാവരണം ധരിച്ചവരുടെ മുഖം കണ്ടേ അടങ്ങൂ എന്നും, മുഖം കാണിച്ചു നടക്കുന്നവളെ നിഖാബ് അണിയിച്ചേ അടങ്ങൂ എന്നും വാശിപിടിക്കാതിരിക്കാമെന്നും ഹഫ്സ കൂട്ടിച്ചേർക്കുന്നു.കഴിഞ്ഞദിവസമാണ് എം.ഇ.എസ് കോളജുകളിൽ മുഖാവരണം നിരോധിച്ചുകൊണ്ട് സർക്കുലർ പുറത്തിറക്കിയത്. കോളേജുകളുടെ ആഭ്യന്തര കാര്യങ്ങളിൽ മാനേജ്‌മെന്റിന് തീരുമാനമെടുക്കാമെന്ന ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് സർക്കുലർ പുറത്തിറക്കിയത്. മുസ്ലിം സ്ത്രീകളുടെ മുഖം മറയ്ക്കുന്നത് പുതിയ സംസ്‌കരമാണെന്നും, 99 ശതമാനം മുസ്ലിം സ്ത്രീകളും മുഖം മറയ്ക്കുന്നവരല്ലെന്നും എം.ഇ.എസ് ഫസൽ ഗഫൂർ പറഞ്ഞിരുന്നു.അടുത്ത അധ്യയന വർഷം മുതൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വിദ്യാർത്ഥികൾ ക്ലാസുകളിലെത്തുന്നില്ലെന്ന് അദ്ധ്യാപകർ ഉറപ്പുവരുത്തണമെന്നും വിവാദത്തിന് ഇടം നൽകരുതെന്നും സർക്കുലറിൽ പറയുന്നുണ്ട്. എന്നാൽ ഇതിനെതിരെ രൂക്ഷ പ്രതികരണവുമായി സമസ്ത വിഭാഗമടക്കമുള്ള മുസ്ലിം സംഘടനകൾ രംഗത്തെത്തിയിരുന്നു.

എം.ഇ.എസിലും പൊട്ടിത്തെറി

അതേ സമയം എം.ഇ.എസ് സ്ഥാപനങ്ങളിൽ അടുത്ത അധ്യയന വർഷം മുതൽ നിഖാബ് നിരോധിച്ച നടപടിക്കെതിരെ കാസർഗോഡ് ജില്ലാ എം.ഇ.എസ് പ്രസിഡന്റ് രംഗത്തുവന്നിരുന്നു. മുഖം മറക്കുന്ന വസ്ത്രധാരണത്തെ കുറിച്ച് എം.ഇ.എസ് പ്രസിഡന്റ് ഡോ.ഫസൽ ഗഫൂർ എടുത്ത തീരുമാനത്തോട് യോജിക്കാനാവില്ലെന്നാണ് കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസലറും കോൺഗ്രസ് നേതാവുമായ ഡോ.ഖാദർ മാങ്ങാടിന്റെ നിലപാട്, ഇതുസംബന്ധിച്ചു ഇദ്ദേഹം ഇറക്കി പ്രസ്താവനയിൽ കാസർകോഡ് ജില്ലാ ജനറൽ സെക്രട്ടറി സി. മുഹമ്മദ് കുഞ്ഞി, ട്രഷറർ എ ഹമീദ്ഹാജി എന്നിവരും പ്രസ്താവനയിൽ ഒപ്പുവച്ചിട്ടുണ്ട്. നിഖാബ് നിരോധിച്ചത് ഡോ.ഫസൽ ഗഫൂറിന്റെ ഏകപക്ഷീയമായ തീരുമാനമാണെന്നും എം.ഇ.എസിന്റെ മുഴുവൻ നിലപാടല്ലെന്നും പ്രസ്താവനയിൽ പറയുന്നു.

മാർച്ച് 30ന് കുറ്റിപ്പുറം എം.ഇ.എസ് എഞ്ചിനീയറിങ് കോളെജിൽ നടന്ന സംസ്ഥാന ജനറൽ കൗൺസിൽ യോഗത്തിലോ ഏപ്രിൽ എട്ടിന് പെരിന്തൽമണ്ണ മെഡിക്കൽ കോളെജിൽ നടന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലോ ഇത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും വ്യക്തിപരമായ നിലപാട് സ്ഥാപനങ്ങളിലേക്ക് അടിച്ചേൽപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു. മതപരമായ വിഷയങ്ങളിൽ അഭിപ്രായം പറയുമ്പോൾ സൂക്ഷ്മത പുലർത്തണമെന്നും പ്രസ്താവനയിൽ പറയുന്നുണ്ട്. അടുത്ത അധ്യയന വർഷം മുതൽ മുഖം മറച്ചുള്ള വസ്ത്രധാരണം പാടില്ലെന്നാണ് എം.ഇ.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. പൊതുസമൂഹത്തിന് സ്വീകാര്യമല്ലാത്ത വസ്ത്രധാരണം മതാചാരങ്ങളുടെ പേരിലായാലും ആധുനികതയുടെ പേരിലായാലും അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കുലറിൽ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP