Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിഷ്ണുനാഥ് പേരൂർക്കടയിലേക്ക് താമസം മാറ്റിയത് വട്ടിയൂർകാവ് മോഹവുമായി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വെട്ടാൻ മോഹൻകുമാറിന്റെ പേരുയർത്താൻ ചെന്നിത്തല; എൻ എസ് എസ് പിന്തുണയുമായി ആർ എസ് എസിനെ വീഴ്‌ത്താൻ ചരട് വലിച്ച് ബിജെപി നേതാവ് സുരേഷ്; വടകരയിൽ ജയരാജൻ തന്നെ ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ കരുനീക്കങ്ങൾക്ക് മുതിരാതെ സിപിഎം നേതാക്കളും; വടകരയിലെ ഫലം വരും മുമ്പേ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കളുടെ കഥ

വിഷ്ണുനാഥ് പേരൂർക്കടയിലേക്ക് താമസം മാറ്റിയത് വട്ടിയൂർകാവ് മോഹവുമായി; ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെ വെട്ടാൻ മോഹൻകുമാറിന്റെ പേരുയർത്താൻ ചെന്നിത്തല; എൻ എസ് എസ് പിന്തുണയുമായി ആർ എസ് എസിനെ വീഴ്‌ത്താൻ ചരട് വലിച്ച് ബിജെപി നേതാവ് സുരേഷ്; വടകരയിൽ ജയരാജൻ തന്നെ ജയിക്കുമെന്ന ആത്മവിശ്വാസത്തിൽ കരുനീക്കങ്ങൾക്ക് മുതിരാതെ സിപിഎം നേതാക്കളും; വടകരയിലെ ഫലം വരും മുമ്പേ വട്ടിയൂർക്കാവിൽ സ്ഥാനാർത്ഥി കുപ്പായം തുന്നി കാത്തിരിക്കുന്ന നേതാക്കളുടെ കഥ

എം മനോജ് കുമാർ

തിരുവനന്തപും: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫലമെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഗ്ലാമർ പോരാട്ടം നടക്കുന്ന മണ്ഡലമാണ് വടകര. വടകരയിലെ ഫലം അനുകൂലമാകുമെന്ന് കോൺഗ്രസ് ഉറച്ചു വിശ്വസിക്കുന്നു. സിപിഎമ്മും വിജയ പ്രതീക്ഷയിലാണ്. ശബരിമല വികാരം വടകരയിൽ പ്രതിഫലിക്കുമെന്ന് ബിജെപിയും കരുതുന്നു. അതുകൊണ്ട് തന്നെ വട്ടിയൂർകാവിലെ എംഎൽഎ കെ മുരളീധരൻ വടകരയിൽ ജയിച്ച് എംപിയാകുമെന്നാണ് കോൺഗ്രസും ബിജെപിയും വിലയിരുത്തുന്നത്. ഇതുകൊണ്ട് തന്നെ തിരുവനന്തപുരത്തെ ഈ നിമയസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് കരുനീക്കവും സജീവമായി. കോൺഗ്രസിൽ സീറ്റിന് വേണ്ടിയുള്ള ഗ്രൂപ്പ് അവകാശവാദങ്ങളും തുടങ്ങി. എൻ എസ് എസ് പിന്തുണയോടെ സ്ഥാനാർത്ഥിയാകാനാണ് ബിജെപിയിലെ പ്രമുഖന്റെ നീക്കം.

വട്ടിയൂർക്കാവിൽ കോൺഗ്രസിന് വിജയം അനിവാര്യമാണ്. യുഡിഎഫിന്റെ അതിശക്തമായ മണ്ഡലമായാണ് ഇതിനെ വിലയിരുത്തുന്നത്. മണ്ഡല രൂപീകരണത്തിന് ശേഷം കെ മുരളീധരനാണ് ജയിക്കുന്നത്. ബിജെപിക്കും ശക്തമായ വേരോട്ടമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനായിരുന്നു രണ്ടാമത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ രാജഗോപാൽ ഇവിടെ ഒന്നാമതു എത്തി. ഇത്തവണയും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി ലീഡ് പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളിൽ ഒന്നാണ് വട്ടിയൂർക്കാവ്. അതുകൊണ്ട് തന്നെ കോൺഗ്രസിലും ബിജെപിയിലും സ്ഥാനാർത്ഥിത്വം ഉറപ്പാക്കാൻ ചരട് വലികൾ സജീവമാണ്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥിനെ സ്ഥാനാർത്ഥിയാക്കണമെന്നാണ് ഉമ്മൻ ചാണ്ടിയുടെ മനസ്സ്. എന്നാൽ മുരളീധരൻ ഐ ഗ്രൂപ്പുകാരനാണെന്നും അതുകൊണ്ട് സീറ്റ് തങ്ങളുടേതാണെന്നും ചെന്നിത്തലയും പറയുന്നു. മുൻ എംഎൽഎ കെ മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ഐ ഗ്രൂപ്പിന് താൽപ്പര്യം.

ബിജെപിക്കായി സീറ്റിന് വേണ്ടി പ്രാരംഭ ഘട്ടത്തിൽ മുന്നിലുള്ളത് ബിജെപി ജില്ലാ പ്രസിഡന്റെ എസ് സുരേഷാണ്. എൻ എസ് എസ് നേതൃത്വത്തെ കൊണ്ട് ആർ എസ് എസിനോട് തന്റെ പേര് നിർദ്ദേശിക്കാനുള്ള നീക്കമാണ് സുരേഷ് നടത്തുന്നത്. കുമ്മനം രാജശേഖരൻ തിരുവനന്തപുരത്തിന്റെ എംപിയാകുമെന്ന് ഉറപ്പിച്ചാണ് കരുനീക്കം. തിരുവനന്തപുരത്ത് കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ താമര വിരിയുമെന്നാണ് സുരേഷിന്റെ കണക്ക് കൂട്ടൽ. വട്ടിയൂർക്കാവിൽ മറ്റ് നേതാക്കൾ സജീവമാകുന്നതിന് മുമ്പ് തന്നെ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മാനസ പുത്രനാകാനാണ് നീക്കം. എൻ എസ് എസ് താലൂക്ക് യൂണിയന്റെ പിന്തുണ സുരേഷ് ഉറപ്പിക്കാനും സജീവ ശ്രമങ്ങൾ നടത്തുന്നുണ്ട്. ആർഎസ്എസ് നേതൃത്വത്തോട് സുകുമാരൻ നായർ നിർദ്ദേശിച്ചാൽ പിന്നെ ആർക്കും തന്റെ പേര് വെട്ടാനാകില്ലെന്നതാണ് സുരേഷിന്റെ കണക്ക് കൂട്ടൽ.

വട്ടിയൂർകാവിനെ മോഹിക്കുന്ന ബിജെപിയിലെ സംസ്ഥാന നേതാക്കളും ഈ നീക്കം മനസ്സിലാക്കിയിട്ടുണ്ട്. എന്നാൽ മുമ്പേ സുരേഷ് പണി തുടങ്ങിയതു കൊണ്ട് തന്നെ കരുതോലോടെ മാത്രമേ അവർ നീങ്ങൂ. ലോക്‌സഭയിൽ തിരിച്ചടിയുണ്ടായാലും ഉടൻ കുമ്മനം വട്ടിയൂർകാവിൽ മത്സരിക്കാൻ തയ്യാറാവില്ല. ഈ സാഹചര്യം കൂടി തിരിച്ചറിഞ്ഞാണ് സുരേഷിന്റെ നീക്കം. തൃശൂരിൽ തോറ്റാൽ സുരേഷ് ഗോപിയും വട്ടിയൂർകാവിൽ മത്സരിക്കാൻ സാധ്യതയുണ്ട്. എന്നാൽ വട്ടിയൂർകാവിലെ സ്ഥാനാർത്ഥിയിൽ തിരുവനന്തപുരത്തെ ആർഎസ്എസ് നേതൃത്വം വ്യക്തമായ നിലപാട് എടുത്തിട്ടുണ്ട്. ഇത് തനിക്ക് എതിരാണെന്ന് മനസ്സിലായാണ് എൻ എസ് എസ് പിന്തുണ നേടാനുള്ള സുരേഷിന്റെ ശ്രമം. തിരുവനന്തപുരത്തെ എൻ എസ് എസിലെ ബിജെപി അനുകൂലികളെ അടുപ്പിക്കാനും സുരേഷ് ശ്രമം തുടങ്ങിയിട്ടുണ്ട്. ബിജെപിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റാണ് നിലവിൽ സുരേഷ്.

കോൺഗ്രസിലും തന്ത്രപരമായ നീക്കമാണ് നടക്കുന്നത്. വട്ടിയൂർക്കാവിൽ വിഷ്ണുനാഥ് രണ്ടും കൽപ്പിച്ചാണ്. ലോക്‌സഭയിലേക്കും വിഷ്ണുവിന് സീറ്റ് കിട്ടിയില്ല. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ നിന്ന് മാറി നിന്നത് കർണ്ണാടകയിലെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കാനാണ്. രാഹുൽ ഗാന്ധിയുമായുള്ള അടുപ്പം മുതലെടുത്ത് വട്ടിയൂർകാവിൽ സീറ്റുറപ്പിക്കാനാണ് നീക്കം. കെ സി വേണുഗോപാലിന്റെ പിന്തുണയും പ്രതീക്ഷിക്കുന്നു. എന്നാൽ കെ മോഹൻകുമാറിനെ മുന്നിൽ നിർത്തി ഈ നീക്കത്തെ വെട്ടാനാണ് രമേശ് ചെന്നിത്തലയുടെ ശ്രമം. പ്രാദേശികമായി സ്വാധീനമുള്ള മോഹൻകുമാറിനെ സ്ഥാനാർത്ഥിയാക്കാനാണ് ചെന്നിത്തലയുടെ നീക്കം. വട്ടിയൂർക്കാവിന്റെ പഴയ രൂപമായ തിരുവനന്തപുരം നോർത്തിൽ മുമ്പ് മോഹൻകുമാർ എംഎൽഎയായിരുന്നു. സിപിഎമ്മിലെ എം വിജയകുമാറിനെ അട്ടിമറിച്ചായിരുന്നു ആ നേട്ടം. പിന്നീട് മോഹൻകുമാറിനെ വിജയകുമാർ തോൽപ്പിക്കുകയും ചെയ്തു.

മോഹൻകുമാറിന് ഇനി ഒരു വർഷം കൂടി മനുഷ്യാവകാശ കമ്മീഷൻ സ്ഥാനത്ത് തുടരാം. എങ്കിലും വട്ടിയൂർക്കാവിൽ മത്സരിക്കാനായി പദവി രാജിവയ്ക്കാനും മോഹൻ കുമാർ തയ്യാറാണ്. അതിനിടെ മോഹൻകുമാറിനേക്കാൾ നല്ലത് യുവ മുഖമാണെന്ന അഭിപ്രായവും കോൺഗ്രസിൽ സജീവമാണ്. അതും വിഷ്ണുനാഥിന് അനുകൂലമാണ്. ഇതിനൊപ്പം ജില്ലയിൽ നിന്നുള്ള നേതാവെന്ന നിലയിൽ യുത്ത് കമ്മീഷൻ ചെയർമാനായിരുന്ന ആർ വി രാജേഷിന്റെ പേരും ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിച്ച് ജയിക്കുന്ന സാഹചര്യത്തിൽ കേരളത്തിലെ കാര്യങ്ങളിലെല്ലാം അന്തിമ അഭിപ്രായം ഇനി അദ്ദേഹത്തിൻേതാകും. അതുകൊണ്ട് തന്നെ വിഷ്ണുനാഥിന് സാധ്യത കൂടുതലാണെന്ന വിലയിരുത്തലുമുണ്ട്. എൻ എസ് എസ് നിലപാട് വട്ടിയൂർക്കാവിൽ ഏറെ നിർണ്ണായകമാണ്. ഇതും സ്ഥാനാർത്ഥി നിർണ്ണയത്തിൽ കോൺഗ്രസ് പരിഗണനാ വിഷയമാക്കും.

സിപിഎമ്മിനായി കഴിഞ്ഞ തവണ ടിഎൻ സീമയാണ് മത്സരിച്ചത്. മൂന്നാമതാവുകയും ചെയ്തു. അതുകൊണ്ട് തന്നെ വട്ടിയൂർക്കാവിൽ സിപിഎമ്മിനും കരുത്ത് കാട്ടണം. എന്നാൽ വടകരയിലെ ഫലം വരും വരെ ഒരു തരത്തിലുള്ള ചർച്ചകളും ആരും നടത്തില്ല. വടകരയിൽ പി ജയരാജൻ ജയിക്കുമെന്ന ഉറച്ച വിശ്വാസത്തിൽ തന്നെയാണ് തിരുവനന്തപുരത്തെ സിപിഎം നേതൃത്വവും. ഉപതെരഞ്ഞെടുപ്പുണ്ടായാൽ വലിയ വെല്ലുവിളിയുണ്ടാകുമെന്നും സിപിഎം കണക്കുകൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP