Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബൈക്കിൽ പോകുമ്പോൾ വെട്ടിയത് മുൻപരിചയമില്ലാത്ത മൂന്ന് പേർ; മുൻപ് കണ്ടിട്ടില്ലെങ്കിലും ഇനി കണ്ടാൽ ഉറപ്പായും തിരിച്ചറിയുമെന്ന് സി.ഒ.ടി നസീറിന്റെ മൊഴി; പിന്നിൽ സിപിഎം തന്നെയെന്നും അക്രമം പി ജയരാജൻ പരാജയം ഉറപ്പിച്ചതിനാലെന്നും പ്രതികരിച്ച് കോൺഗ്രസും ആർഎംപിയും; കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ; അടിയന്തര ശസ്ത്രക്രിയക്ക് പിന്നാലെ അപകട നില തരണം ചെയ്ത് മുൻ സിപിഎം നേതാവ്

ബൈക്കിൽ പോകുമ്പോൾ വെട്ടിയത് മുൻപരിചയമില്ലാത്ത മൂന്ന് പേർ; മുൻപ് കണ്ടിട്ടില്ലെങ്കിലും ഇനി കണ്ടാൽ ഉറപ്പായും തിരിച്ചറിയുമെന്ന് സി.ഒ.ടി നസീറിന്റെ മൊഴി; പിന്നിൽ സിപിഎം തന്നെയെന്നും അക്രമം പി ജയരാജൻ പരാജയം ഉറപ്പിച്ചതിനാലെന്നും പ്രതികരിച്ച് കോൺഗ്രസും ആർഎംപിയും; കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ട കാര്യമില്ലെന്ന് പ്രതികരിച്ച് കോടിയേരി ബാലകൃഷ്ണൻ; അടിയന്തര ശസ്ത്രക്രിയക്ക് പിന്നാലെ അപകട നില തരണം ചെയ്ത് മുൻ സിപിഎം നേതാവ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: കഴിഞ്ഞ ദിവസം രാത്രി തലശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് സമീപത്ത് വെച്ച് തന്നെ അക്രമിച്ചവരെ കുറിച്ച് പൊലീസിൽ മോഴി നൽകി മുൻ സിപിഎം നേതാവും വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥിയുമായ സി.ഒ.ടി നസീർ. തന്നെ വെട്ടി പരിക്കേൽപ്പിച്ചവരെ ഇതിന് മുൻപ് കണ്ടിട്ടില്ലെന്നും എന്നാൽ ഇനി ഇവരെ കണ്ടാൽ താൻ തിരിച്ചറിയുമെന്നും നസീർ പറയുന്നു.കോഴിക്കോട് ബേബി മെമോറിയൽ ആശുപത്രിയിൽ ചികിത്സയിലുള്ള നസീർ ഇപ്പോൾ അപകട നില തരണം ചെയ്തു.

ചികിത്സയിലുള്ള നസീറിന് അടിയന്തര ശസ്ത്രക്രിയ നടത്തി. കൈക്കും കാലിനും തലയ്ക്ക് പുറകിലും വയറിലും പരിക്കുണ്ട്. ഇന്നലെ രാത്രിയാണ് നസീറിനെ ഒരു സംഘം ആക്രമിച്ചത്. നസീർ സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന നൗരിഫ് തലശേരി ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം ആസൂത്രിതമായി നടത്തിയ ആക്രമണമാണ് നസീറിനെതിരെ നടന്നതെന്ന് കോൺഗ്രസും ആർഎംപിയും കുറ്റപ്പെടുത്തി. വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി പി.ജയരാജന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് കെ മുരളീധരൻ പ്രതികരിച്ചു. എന്നാൽ ആക്രമണത്തിൽ സിപിഎമ്മിന് പങ്കില്ലെന്നും കൊതുകിനെ കൊല്ലാൻ തോക്കെടുക്കേണ്ടെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

വടകരയിൽ വെട്ടേറ്റ സിപിഎം വിമത സ്ഥാനാർത്ഥിയും മുൻ ഡിവൈഎഫ്ഐ നേതാവുമായ സിഒടി നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജന് നേരേ തിരിഞ്ഞതോടെ. വടകരയിൽ ജയരാജനെതിരെ വിമതനായതോടെ പാർട്ടിക്ക് അത് പൊറുക്കാനാവാത്ത തെറ്റായി. മറ്റൊരു ഒഞ്ചിയം ആവർത്തിക്കുമെന്ന ഭയം പാർട്ടിയെ പിടികൂടിയതായി വേണം സംശയിക്കണം. ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണം. തലയ്ക്കും വയറിനും കൈകാലുകൾക്കുമാണു പരുക്ക്. സ്‌കൂട്ടറിൽ വീട്ടിലേക്കു പോകുമ്പോൾ ബൈക്കിലെത്തിയ 3 അംഗ സംഘം സ്‌കൂട്ടർ ഇടിച്ചിട്ടു.

സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ' 'മാറ്റി കുത്തിയാൽ മാറ്റം കാണാംട എന്നതായിരുന്നു പ്രചരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സിഒടി നസീർ സ്ഥാനാർത്ഥിയായത്. ലോക്സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നുനേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു.

നേരത്തേ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ പ്രതിയല്ലെന്നും മനഃപൂർവ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ നസീർ പിന്നീടൊരിക്കൽ ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോൾ പരസ്യമായി മാപ്പുപറഞ്ഞത് വൻവിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീർമാറി.സിപിഎമ്മിനെതിരെ മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP