Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

എൻഐഎ കനകമലയിൽ പൊളിച്ചത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ ഗൂഢാലോചന; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകമായി നിന്ന് തെക്കേ ഇന്ത്യയിൽ അക്രമ പരമ്പര അഴിച്ചുവിടാൻ നടത്തിയ ശ്രമം മുളയിലേ നുള്ളാനായത് ദേശീയ അന്വേഷണ ഏജൻസിയുടെ വിജയം; മത-ജാതി വിഭാഗീയതകളില്ലാത്ത ആത്മീയ വാദികളും വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന കനകമലയിൽ അന്ന് നടന്ന അഞ്ചു മണിക്കൂർ നീണ്ട തന്ത്രപരമായ ഓപ്പറേഷൻ ഇങ്ങനെ

എൻഐഎ കനകമലയിൽ പൊളിച്ചത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ ഗൂഢാലോചന; ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കേരള ഘടകമായി നിന്ന് തെക്കേ ഇന്ത്യയിൽ അക്രമ പരമ്പര അഴിച്ചുവിടാൻ നടത്തിയ ശ്രമം മുളയിലേ നുള്ളാനായത് ദേശീയ അന്വേഷണ ഏജൻസിയുടെ വിജയം; മത-ജാതി വിഭാഗീയതകളില്ലാത്ത ആത്മീയ വാദികളും വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന കനകമലയിൽ അന്ന് നടന്ന അഞ്ചു മണിക്കൂർ നീണ്ട തന്ത്രപരമായ ഓപ്പറേഷൻ ഇങ്ങനെ

രഞ്ജിത് ബാബു

കണ്ണൂർ: കനകമലയിൽ നടന്നത് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീവ്രവാദ ഗൂഢാലോചനയായിരുന്നുവെന്ന് എൻ.ഐ.എയുടെ നിഗമനം. 2016 ഒക്ടോബർ 2 ന് ഉച്ചയോടെ എൻ.ഐ.എ സംഘം 9 പേരെ പിടികൂടിയതോടെ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളും വിവിധ മതസ്ഥാപനങ്ങളും അക്രമിക്കാനുള്ള പദ്ധതിയാണ് പൊളിഞ്ഞത്. കൂടാതെ ജമാ-അത്ത് ഇസ്ലാമിയുടെ കൊച്ചിയിലെ സമ്മേളനത്തിനും അഹമ്മദീയ വിഭാഗത്തിന്റെ കോഴിക്കോട്ടെ ആരാധനാ കേന്ദ്രത്തിനും ഹൈക്കോടതി ജഡ്ജിമാർ, പ്രമുഖ രാഷ്ട്രീയ നേതാക്കൾ എന്നിവരെ അപകടപ്പെടുത്താനുള്ള ഗൂഢാലോചനയുമാണ് എൻ.ഐ.എ ക്ക് തകർക്കാനായത്.

ദക്ഷിണേന്ത്യയിൽ നടത്താനുദ്ദേശിച്ച അക്രമ പരമ്പര തന്നെ മുളയിൽ നുള്ളാൻ ദേശീയ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞുവെന്നത് കനകമല ഓപ്പറേഷന്റെ വിജയമാണ്. 'അൻസാർ ഉൽ-ഖലീഫ ' എന്ന പേരിൽ ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ കേരളഘടകമായി പ്രവർത്തിക്കാനാണ് പ്രതികൾ ലക്ഷ്യമിട്ടതെന്ന് എൻ.ഐ.എ. രേഖപ്പെടുത്തിയിട്ടുണ്ട്. ടെലിഗ്രാം ആപ്ലിക്കേഷൻ വഴി ഇവർ നടത്തിയ ആശയ വിനിമയം ചോർന്നതാണ് ഇവരെ പിടികൂടാൻ എൻ.ഐ.എ ക്ക് കനകമലയിൽ വെച്ച് കഴിഞ്ഞത്.

കനകമലയിൽ അന്ന് നടന്നത് ഇങ്ങിനെ:

2016 ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനം. അന്നൊരു ഞായറാഴ്ചയായിരുന്നു. കനകമല പരിസരത്തെ ജനങ്ങൾ ഉച്ച ഭക്ഷണം കഴിഞ്ഞ് മയക്കത്തിലായിരുന്നു. പെട്ടെന്ന് കാട്ടുതീ പോലെ വാർത്ത പരന്നു. തീവ്രവാദികളെ കനകമലയിൽ നിന്നും പിടികൂടി. അടിവാര പ്രദേശത്തു നിന്നും ജനങ്ങൾ കിതച്ചും ചുമച്ചും മല ഓടിക്കയറുകയായിരുന്നു. ദേശീയ അന്വേഷണ ഏജൻസി പിടികൂടിയ പ്രതികളെ കാണുക എന്നതായിരുന്നു അവരുടെ ആവശ്യം. നാട്ടുകാരറിയാതെ ഒന്നും സംഭവിക്കാത്ത നാട്ടിൽ തീവ്രവാദികൾ ഒത്തു ചേർന്നതും അവരെ പിടികൂടാൻ വിദൂരത്തു നിന്നും എൻ.ഐ. എ എത്തിയതുമെല്ലാം അത്ഭുതത്തോടെയാണ് ആളുകൾ ശ്രവിച്ചത്.

മത-ജാതി വിഭാഗീയതകളില്ലാത്ത ആത്മീയ വാദികളും തദ്ദേശ വിനോദ സഞ്ചാരികളും എത്തിച്ചേരുന്ന സ്ഥലമാണ് കനകമല. ശ്രീനാരായണ ഗുരുവിന്റെ ശിഷ്യനായ ഗുരു നിത്യ ചൈതന്യ യതി വിജയദശമി ദിനത്തിൽ കുട്ടികളെ ഹരിശ്രീ കുറിക്കാനെത്തുന്ന സ്ഥലം. കനക മഹർഷി തപസ്സു ചെയ്തുവെന്ന് വിശ്വസിക്കുന്ന ഭൂപ്രദേശം. അതിനുമപ്പുറം പ്രമുഖ സൂഫീ വര്യനായ അലിയൂൽ കൂഫി തപം ചെയ്ത സ്ഥലം. പ്രകൃതി രമണീയമായ ഈ സ്ഥലത്ത് നവരാത്രി ആഘോഷം നടത്തുന്നതിന് തൊട്ടു മുമ്പാണ് തീവ്രവാദികളുടെ ഗൂഢാലോചനാ കേന്ദ്രമായത്.

അടിക്കാടിനുള്ളിൽ അമർന്നിരുന്ന് തീവ്രവാദികൾ അവരുടെ പദ്ധതി ഇവിടെ വെച്ച് ആസൂത്രണം ചെയ്തു. കാടിനകത്തു നിന്നും മുക്കാൽ കിലോമീറ്റർ ദൂരത്തു നിന്നും ആരു വരുമ്പോഴും അവർക്കറിയാം.പോരാത്തതിന് രക്ഷപ്പെടാനുള്ള കുറുക്കു വഴിയും. എല്ലാം ഒരുക്കിയത് നേരത്തെ ചൊക്ലി നിവാസിയായിരുന്ന കോഴിക്കോടുകാരൻ മൻസീദ് എന്ന മദീന മഹലിൽ ഒമർ അൽ ഹിന്ദി. ഇയാൾ ഉൾപ്പെടെയുള്ള പ്രതികളെ മലയിൽ നിന്നും തിരിച്ച് കൊണ്ടു വരുമ്പോൾ ജനക്കൂട്ടം അവരെ കാണണമെന്ന് നിർബന്ധം പിടിച്ചു. എന്നാൽ അതിനൊന്നും വഴങ്ങാൻ എൻ.ഐ.എ തയ്യാറായില്ല. ലോക്കൽ പൊലീസിനെകൊണ്ട് പ്രതിരോധം ചേർത്ത് വിരലിലെണ്ണാവുന്ന എൻ.ഐ.എ ഉദ്യോഗസ്ഥർ പ്രതികളെ പുഷ്പം പോലെ കൊണ്ടുപോവുകയായിരുന്നു.

അഞ്ച് മണിക്കൂർ നേരം നടത്തിയ തന്ത്രപരമായ ഓപ്പറേഷനിലൂടെയാണ് കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും സ്ഫോടനം നടത്താൻ പദ്ധതിയിട്ടവരെ എൻ.ഐ. എ കുടുക്കിയത്. ഇവരുടെ തലയിലുദിച്ച അക്രമ പരമ്പര പ്രാവർത്തികമാവുകയാണെങ്കിൽ രാജ്യം വലിയ വില നൽകേണ്ടി വരുമായിരുന്നു. ദേശീയ അന്വേഷണ ഏജൻസി രണ്ട് കുറ്റ പത്രങ്ങളാണ് സമർപ്പിച്ചത്. കോഴിക്കോട് സ്വദേശി മൻസീദ്, ചേലക്കരയിലെ ടി. സ്വാലിഹ് മുഹമ്മദ്, കോയമ്പത്തൂരിലെ അബ് ബഷീർ, കുറ്റ്യാടി സ്വദേശി റംഷാദ് നാങ്കീലൻ, തിരൂർ സ്വദേശി സഫ്വാൻ, കുറ്റ്യാടി സ്വദേശി എൻ.ക. ജാസിം, കോഴിക്കോട് സ്വദേശി സജീർ, തിരുനൽവേലി സ്വദേശി സുബഹാനി, ഹാജാ മൊയ്ദീൻ, വിദേശത്തേക്ക് കടന്ന കാഞ്ഞങ്ങാട് സ്വദേശി പി.കെ. മൊയ്ദീൻ എന്നിവരാണ് പ്രതികൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP