Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കസ്റ്റംസുകാരെ വീഴ്‌ത്തുന്നത് 'പെൺകെണിയിലൂടെ'; അതിസുന്ദരികളുടെ ചതിയിൽ വീണാൽ രക്ഷപ്പെടലും അസാധ്യം; കള്ളപ്പണത്തിൽ വാങ്ങിയ വീടും വസ്തുക്കളും ഫ്‌ളാറ്റും കാട്ടി വിരട്ടിയും ബ്ലാക് മെയിലിങ്; സ്വർണ്ണക്കടത്തുകാരുടെ തോഴനായത് പൊതുമരാമത്ത് മുൻ ചീഫ് എൻജിനിയറുടെയും കോട്ടൺഹിൽ സ്‌കൂൾ മുൻ പ്രിൻസിപ്പലിന്റെയും മകനായ കസ്റ്റംസ് സൂപ്രണ്ട്; ബ്യൂട്ടിപാർലറിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തും സെറീന ബിസിനസ് വളർത്തി; തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

കസ്റ്റംസുകാരെ വീഴ്‌ത്തുന്നത് 'പെൺകെണിയിലൂടെ'; അതിസുന്ദരികളുടെ ചതിയിൽ വീണാൽ രക്ഷപ്പെടലും അസാധ്യം; കള്ളപ്പണത്തിൽ വാങ്ങിയ വീടും വസ്തുക്കളും ഫ്‌ളാറ്റും കാട്ടി വിരട്ടിയും ബ്ലാക് മെയിലിങ്; സ്വർണ്ണക്കടത്തുകാരുടെ തോഴനായത് പൊതുമരാമത്ത് മുൻ ചീഫ് എൻജിനിയറുടെയും കോട്ടൺഹിൽ സ്‌കൂൾ മുൻ പ്രിൻസിപ്പലിന്റെയും മകനായ കസ്റ്റംസ് സൂപ്രണ്ട്; ബ്യൂട്ടിപാർലറിലേക്ക് യുവതികളെ റിക്രൂട്ട് ചെയ്തും സെറീന ബിസിനസ് വളർത്തി; തിരുവനന്തപുരത്തെ സ്വർണ്ണക്കടത്തിൽ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

പി വിനയചന്ദ്രൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിലെ മുൻ ചീഫ് എൻജിനിയറുടെയും കോട്ടൺഹിൽ സ്‌കൂളിലെ മുൻ പ്രിൻസിപ്പലിന്റെയും മകനായ കസ്റ്റംസ് സൂപ്രണ്ട് രാധാകൃഷ്ണൻ എങ്ങനെ സ്വർണക്കടത്ത് മാഫിയയുടെ കൈയിൽ അകപ്പെട്ടു. തിരുവനന്തപുരം വിമാനത്താവളത്തിലെ 11 സൂപ്രണ്ടുമാരിൽ ഏറ്റവും മുതിർന്ന സൂപ്രണ്ട്. തിരുവനന്തപുരത്തെ വലിയ കുടുംബം. പി.ടി.പി നഗറിൽ വീടും വസ്തുക്കളും. അതിസമ്പന്ന കുടുംബം. എന്നിട്ടും സ്വർണ്ണക്കടത്തിന്റെ പിടിയിൽ എങ്ങനെ ഈ ഉന്നത ഉദ്യോഗസ്ഥൻ പെട്ടുപോയെന്നാണ് ഉദ്യോഗസ്ഥരെല്ലാം ചോദിക്കുന്നത്. പെൺകെണിയിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്വർണ്ണക്കടത്തുകാർ വലയിൽ വീഴ്‌ത്തിയതെന്നാണ് ഡി.ആർ.ഐ കണ്ടെത്തിയിരിക്കുന്നത്. അതിസുന്ദരികളായ സ്ത്രീകളെ ഉപയോഗിച്ചായിരുന്നു തിരുവനന്തപുരം വഴിയുള്ള സ്വർണക്കടത്ത്.

കള്ളക്കടത്തിലെ മുഖ്യ കണ്ണിയായ സെറീന പിടിയിലായിരുന്നു. ഇതോടെയാണ് കള്ളക്കടത്തിന്റെ ചുരുൾ അഴിഞ്ഞത്. അഡ്വ ബിജു മോഹനനാണ് ഗ്യാങിനെ നിയന്ത്രിച്ചതെന്നും മനസ്സിലായി. ഇയാളുടെ ഭാര്യയും പിടിയിലായി. ഭാര്യയേയും കള്ളക്കടത്തിന് ഉപയോഗിച്ചിരുന്നു. ഇതിനൊപ്പം കള്ളക്കടത്തിന് ഉപയോഗിച്ച സ്ത്രീകളുടെ വിശദാംശങ്ങളും ഡിആർഡിഒയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇവരിൽ നിന്ന് ലഭിച്ച വിശദാംശങ്ങളിൽ നിന്നാണ് കള്ളക്കടത്തിലേക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പങ്ക് കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് രാധാകൃഷ്ണൻ അടക്കമുള്ളവർ കുടുങ്ങിയത്. ഇനിയും ഞെട്ടിക്കുന്ന നടപടികൾ ഉണ്ടാകുമെന്നാണ് അധികൃതർ നൽകുന്ന സൂചന.

ഒരിക്കൽ കൂട്ടുകൂടിയാൽ പിന്നെ സ്വർണക്കടത്ത് സംഘത്തിൽ നിന്ന് രക്ഷപെടുക അസാദ്ധ്യമാണ്. പെണ്ണും പണവും നൽകി ഉദ്യോഗസ്ഥരെ സ്വർണക്കടത്തുകാർ വിലയ്‌ക്കെുത്തു. ഉന്നത ഉദ്യോഗസ്ഥരെ സ്വർണക്കച്ചവടത്തിൽ പങ്കുകാരാക്കി. വൻകിട ജൂവലറികളിൽ പാർട്ട്ണർഷിപ്പ് നൽകി. ഇതോടെ കസ്റ്റംസുകാർക്ക് സ്വർണക്കടത്തുകാരുടെ പിടിയിൽ നിന്ന് ഊരാൻ കഴിയാതായി. കള്ളക്കടത്തുകാരിൽ നിന്നുള്ള പണമുപയോഗിച്ച് തലസ്ഥാനത്ത് ഭൂമിയും വീടുകളും ഫ്‌ളാറ്റുകളും വാങ്ങിക്കൂട്ടി. ഈ വിവരങ്ങളെല്ലാം സ്വർണക്കടത്തുകാർക്ക് അറിയാമെന്നതിനാൽ വിരമിക്കും വരെ അവരിൽ നിന്ന് രക്ഷപെടാനാവില്ല. കഴക്കൂട്ടത്തുകാരി സെറീന തന്റെ ദുബായിലെ ബ്യൂട്ടിപാർലറിൽ ജോലിക്കെന്ന വ്യാജേന കൊണ്ടുപോകുന്ന യുവതികളെ തിരിച്ചയയ്ക്കുന്നത് സ്വർണവും നൽകിയാണ്.

കസ്റ്റംസുകാരുടെ ഒത്താശയുള്ളതിനാൽ സ്വർണം രൂപം മാറ്റുകയോ ഒളിപ്പിക്കുകയോ വേണ്ട. കസ്റ്റംസ് ഉന്നതരുടെ സഹായം കിട്ടിയതോടെ 25 കിലോഗ്രാം സ്വർണം വരെ ബാറുകളാക്കി ഹാൻഡ് ബാഗിൽ കൊണ്ടുവന്നുതുടങ്ങി. സുന്ദരികളായ യുവതികളാണ് സ്വർണം കടത്തുന്നത്. സംശയമില്ലെങ്കിൽ വനിതാ യാത്രക്കാരെ കസ്റ്റംസ് പരിശോധിക്കാറില്ല. ഹാൻഡ് ബാഗുകൾ തുറന്നുള്ള പരിശോധനയുമില്ല. ഡെപ്യൂട്ടി കമ്മിഷണറടക്കം ആറ് വനിതാ ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കസ്റ്റംസ് യൂണിറ്റിലുണ്ട്. നാലുപേരെ പരിശോധനയ്ക്കായി ലഭ്യമാക്കിയിട്ടുണ്ട്. ഇവർ ഡ്യൂട്ടിക്കില്ലാത്ത സമയം കസ്റ്റംസുകാർ കള്ളക്കടത്തുകാർക്ക് ചോർത്തിനൽകും. ഈ സമയത്തുള്ള വിമാനങ്ങളിലാണ് കാരിയർമാർ എത്തുക.

25കിലോ സ്വർണവുമായി വന്ന സെറീനയെ പിടികൂടിയപ്പോഴും കസ്റ്റംസിൽ വനിതാ ഉദ്യോഗസ്ഥരുണ്ടായിരുന്നില്ല. എമിഗ്രേഷനിലെ വനിതാ ജീവനക്കാരെ വിളിച്ചാണ് ഇവരുടെ ദേഹപരിശോധന നടത്തിയത്. സ്ത്രീകളായ കാരിയർമാർക്കൊപ്പം പുരുഷന്മാരെയും നിയോഗിക്കും. പൈലറ്റ് കാരിയർ എന്നാണ് ഇവർ അറിയപ്പെടുക. പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ സ്വർണം പൈലറ്റ് കാരിയർക്ക് കൈമാറി സ്ത്രീകൾ രക്ഷപെടും. സൂപ്രണ്ട് രാധാകൃഷ്ണൻ മാത്രമല്ല സ്വർണക്കടത്ത് കണ്ണിയിലുള്ളതെന്ന് ഡി.ആർ.ഐ പറയുന്നു. കുറ്റക്കാരായ എല്ലാവരെയും കണ്ടെത്തും. ഏത് ഉന്നതനായാലും സംരക്ഷിക്കില്ല. നിരവധി ഉദ്യോഗസ്ഥരുടെ ഫോൺ പിടിച്ചെടുത്ത് സി-ഡാക്കിൽ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ അറസ്റ്റുണ്ടാവും- ഡി.ആർ.ഐ വ്യക്തമാക്കി.

സ്വർണക്കടത്തുകാർക്ക് വാട്‌സ്ആപ്പിലൂടെയാണ് കസ്റ്റംസുകാർ വിവരങ്ങൾ കൈമാറിയിരുന്നത്. വിമാനത്താവളത്തിൽ ഡി.ആർ.ഐ ഉദ്യോഗസ്ഥരെത്തുകയോ മറ്റേതെങ്കിലും പരിശോധനയുണ്ടാവുകയോ ചെയ്താൽ തത്സമയം വിവരം വാട്‌സ്ആപ്പിൽ കൈമാറും. സ്വർണക്കടത്തിന്റെ സൂത്രധാരൻ അഡ്വ.ബിജുവിന്റെ കൂട്ടാളി വിഷ്ണുവുമായാണ് കസ്റ്റംസുകാർ വാട്‌സ്ആപ്പിൽ ബന്ധപ്പെട്ടിരുന്നത്. കാരിയർമാരെ ഉൾപ്പെടുത്തി ബിജുവിന്റെ നേതൃത്വത്തിൽ വാട്‌സ്ആപ് ഗ്രൂപ്പ് രൂപീകരിച്ചിരുന്നു. ഈ ഗ്രൂപ്പിലേക്ക് കസ്റ്റംസുകാരുടെ സന്ദേശങ്ങൾ അയയ്ക്കുകയായിരുന്നു പതിവ്. ഡി.ആർ.ഐ പരിശോധനയുണ്ടായാൽ കുറച്ചുകാലം തിരുവനന്തപുരം വിമാനത്താവളം ഒഴിവാക്കുകയാണ് പതിവ്. തിരുവനന്തപുരത്തെ കസ്റ്റംസുകാർക്ക് മാത്രമല്ല, വിവിധ വിമാനത്താവളങ്ങളിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ഈ ശൃംഖലയുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തിയത്.

ദുബായിൽ നിന്ന് സ്വർണവുമായെത്തുന്ന കാരിയർമാരുടെ ചിത്രങ്ങളും യാത്രാവിവരങ്ങളും വാട്‌സ്ആപിൽ കസ്റ്റംസുകാർക്ക് കൈമാറിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥർ ഫോണുകളിൽ നിന്ന് വിവരങ്ങളെല്ലാം മായ്ചു കളഞ്ഞെങ്കിലും ഡി.ആർ.ഐ അതെല്ലാം വീണ്ടെടുക്കുകയായിരുന്നു. ദുബായിൽ നിന്ന് 25കിലോ സ്വർണം ശേഖരിച്ച് മസ്‌കറ്റിലെത്തി, അവിടെ നിന്ന് ഒമാൻ എയർവെയ്‌സ് വിമാനത്തിലാണ് സെറീനയും സുനിൽകുമാറും കഴിഞ്ഞ 13ന് തിരുവനന്തപുരത്ത് എത്തിയത്. തലസ്ഥാനത്തെ ഒരു ഗുണ്ടാതാവളത്തിലെ ഗോഡൗണിലാണ് പ്രധാന പ്രതി ബിജു ഒളിവിൽ കഴിഞ്ഞതെന്ന് ഡി.ആർ.ഐ കണ്ടെത്തി. ഗോഡൗൺ റെയ്ഡ് ചെയ്യാൻ ഡി.ആർ.ഐ ശ്രമിച്ചെങ്കിലും വിവരം മണത്തറിഞ്ഞ് അവസാന നിമിഷം ഇയാളും ഒപ്പമുള്ളവരും രക്ഷപ്പെടുകയായിരുന്നു.

ബിജുവിന്റെ ദുബായിലെ കൂട്ടാളി ജിത്തുവിനെ കണ്ടെത്താൻ യു.എ.ഇയിലെ ഡി.ആർ.ഐ ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തുന്നുണ്ട്. ഇയാളാണ് സ്വർണം വാങ്ങാൻ പണമെത്തിച്ചതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP