Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തൂണുകളുടെ ബെയറിങ്ങുകളിൽ സാരമായ തകരാറും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതെയുള്ള നിർമ്മാണവും'; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്; കരാർ കമ്പനിയുടെ എംഡിയടക്കം അഞ്ചു പ്രതികൾ; നിർമ്മാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിലവാരം തീരെ മോശമെന്ന് കണ്ടെത്തൽ; ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം പണിയുന്നതിൽ കമ്പനിക്ക് യാതൊരു അറിവുമില്ല; പാലാരിവട്ടം മേൽപാല നിർമ്മാണത്തിൽ സർവത്ര അഴിമതി തന്നെ

'തൂണുകളുടെ ബെയറിങ്ങുകളിൽ സാരമായ തകരാറും ആവശ്യത്തിന് സിമന്റും കമ്പിയും ചേർക്കാതെയുള്ള നിർമ്മാണവും'; പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്; കരാർ കമ്പനിയുടെ എംഡിയടക്കം അഞ്ചു പ്രതികൾ; നിർമ്മാണ സാമഗ്രികളുടെ സാംപിൾ പരിശോധനയിലും നിലവാരം തീരെ മോശമെന്ന് കണ്ടെത്തൽ; ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം പണിയുന്നതിൽ കമ്പനിക്ക് യാതൊരു അറിവുമില്ല; പാലാരിവട്ടം മേൽപാല നിർമ്മാണത്തിൽ സർവത്ര അഴിമതി തന്നെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ഏറെ വിവാദങ്ങൾക്ക് തിരി കൊളുത്തിയ പാലാരിവട്ടം മേൽപ്പാല നിർമ്മാണത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ച് വിജിലൻസ്. പാലത്തിന്റെ കരാർ ഏറ്റെടുത്ത കമ്പനിയായ ആർഡിഎസിന്റെ എം.ഡിയും റോഡ്‌സ് & ബ്രിഡ്ജസ് കോർപ്പറേഷൻ, കിറ്റ്‌കോ എന്നിവയിലെ ഉദ്യോഗസ്ഥരടക്കം അഞ്ച് പ്രതികളാണ് കേസിലുൾപ്പെട്ടിട്ടുള്ളത്. പ്രാഥമികമായി നടത്തിയ അന്വേഷണത്തിൽ തന്നെ പാലം പണിയിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തുകയും വിജിലൻസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ചെന്നൈ ഐഐടിയിൽ നിന്നും പാലത്തിന്റെ പോരായ്മകളെ പറ്റി വിശദമായ റിപ്പോർട്ട് നൽകിയതിന് പിന്നാലെ സർക്കാർ നിർദ്ദശം നൽകിയത് പ്രകാരമാണ് വിജിലൻസ് ഉദ്യോഗസ്ഥർ പ്രത്യേക അന്വേഷണം നടത്തിയത്.

മാത്രമല്ല ഇതിൽ വിദഗ്ധാഭിപ്രായം തേടുകയും ചെയ്തിരുന്നു. പാലം നിർമ്മിക്കാൻ ഉപയോഗിച്ച സാമഗ്രികളുടെ സാമ്പിൾ പരിശോധനയിലും പോരായ്മകൾ കണ്ടെത്തിയിട്ടുണ്ടെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സംഗതി. പാലത്തിന്റെ ഡിസൈനിലെ പോരായ്മ, അനുവദനീയമായ പരിധിയിൽ കൂടുതൽ ഗർഡറുകൾക്കു താഴേക്കു വലിച്ചിൽ, തൂണുകളുടെ ബെയറിങ്ങുകളുടെ തകരാർ, ആവശ്യത്തിനു സിമന്റും കമ്പിയും ഉപയോഗിക്കാതെയുള്ള നിർമ്മാണം എന്നിവയാണു ഐഐടി പഠനത്തിൽ പാലത്തിന്റെ തകർച്ചയ്ക്കു കാരണമായി കണ്ടെത്തിയത്. വിജിലൻസ് നടത്തിയ സാംപിൾ പരിശോധനയിലും നിർമ്മാണ സാമഗ്രികളുടെ നിലവാരം മോശമാണെന്നു കണ്ടെത്തിയിട്ടുണ്ട്.

വിജിലൻസ് ഡയറക്ടർ അനിൽ കാന്ത്, ഐജി എച്ച്. വെങ്കിടേഷ് എന്നിവർ കൊച്ചിയിലെത്തി അന്വേഷണ സംഘവുമായി കേസിന്റെ പുരോഗതി ചർച്ച ചെയ്തിരുന്നു. പാലാരിവട്ടം പാലം 2016 ഒക്ടോബറിൽ ഗതാഗതത്തിനു തുറന്നെങ്കിലും 2017 ജൂലൈയിൽ തന്നെ പാലത്തിന്റെ ഉപരിതലത്തിൽ ഒട്ടേറെ കുഴികൾ രൂപപ്പെട്ടു. തുടർന്നു ദേശീയപാത അഥോറിറ്റിയുടെയും പൊതുമരാമത്തു വകുപ്പിന്റെയും പരിശോധനയിൽ പാലത്തിൽ വിള്ളലുകൾ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പൊതുമരാമത്തു വകുപ്പും പിന്നീട് ചെന്നൈ ഐഐടിയും പഠനം നടത്തിയത്. ഐഐടി നിർദ്ദേശിച്ചിരിക്കുന്ന അറ്റകുറ്റപ്പണിക്കായാണു ഇപ്പോൾ പാലം അടച്ചിട്ടിരിക്കുന്നത്.

ഡിസൈൻ അംഗീകരിച്ചതു മുതൽ മേൽനോട്ടത്തിലെ പിഴവു വരെ പാലത്തിന്റെ ബലക്ഷയത്തിനു കാരണമായിട്ടുണ്ടെന്നാണു വിലയിരുത്തൽ. രൂപരേഖയിലെ പിഴവ് കിറ്റ്‌കോയും ആർബിഡിസികെയും കണ്ടെത്തിയില്ലെന്നതു വലിയ വീഴ്ചയാണെന്നും മന്ത്രി ജി. സുധാകരൻ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. സാങ്കേതികപ്പിഴവാണു പാലത്തിന്റെ ഉപരിതലത്തിൽ ടാറിങ് ഇളകിപ്പോകാനും തൂണുകളിൽ വിള്ളലുണ്ടാക്കാനും ഇടയാക്കിയതെന്നാണ് ഐഐടി റിപ്പോർട്ടിൽ പറയുന്നത്. മുൻ റിപ്പോർട്ടുകൾ ശരിവയ്ക്കുന്നതാണു വിജിലൻസ് പ്രാഥമിക റിപ്പോർട്ട്. ഡെക്ക് കണ്ടിന്യുറ്റി രീതിയിൽ പാലം നിർമ്മിക്കാനുള്ള സാങ്കേതിക അറിവു കരാറെടുത്ത കമ്പനിക്ക് ഇല്ലായിരുന്നുവെന്നും ആക്ഷേപമുണ്ട്.

ബലക്ഷയം സംഭവിച്ച് അപകടാവസ്ഥയിലായ പാലാരിവട്ടം ബൈപാസിലെ മേൽപാലം മെയ് ഒന്നിനാണ് അറ്റകുറ്റപ്പണികൾക്കായി ഒരുമാസത്തേക്ക് അടച്ചിട്ടത്. 2014ൽ തറക്കല്ലിട്ടു, 72 കോടി മുടക്കിൽ രണ്ടു വർഷം കൊണ്ട് നിർമ്മാണം, നാടിന്റെ തിലകക്കുറി എന്നൊക്കെ കൊട്ടിഘോഷിച്ച് 2016 ഒക്ടോബർ 12 നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പാലാരിവട്ടം മേൽപ്പാലം യാത്രക്കാർക്കായി തുറന്ന് കൊടുത്തത്. ഒരുമാസം തികയും മുൻപെ ടാറിളകി പൊളിഞ്ഞ് വാഹനങ്ങൾക്ക് കയറാൻ കഴിയാതെയായപ്പോൾ പലരും നെറ്റിചുളിച്ചു. അന്ന് വേഗത്തിൽ കുഴിയടച്ച് മുഖംമനുക്കിയെങ്കിലും കാര്യങ്ങൾ ഇനിയത്ര എളുപ്പമാകില്ല എന്ന് തന്നെയാണ് ഈ റിപ്പോർട്ട് നൽകുന്ന സൂചന. പാലത്തിന്റെ പിയർ ക്യാപ് അഥവാ തൂണുകൾക്കു മുകളിലെ ഈ നിർമ്മാണത്തിലാണ് വിള്ളൽ വീണിരിക്കുന്നത്.

ഒരു സ്വകാര്യ ഏജൻസി നടത്തിയ പരിശോദനയിൽ മേൽപ്പാലത്തിന്റെ 1,2,3,7,10,12, പിയർ ക്യാപ്പുകൾക്ക് വിള്ളലുണ്ടെന്നാണ് കണ്ടെത്തിയത്. ടോൾ ഒഴിവാക്കാനായി ദേശീയപാത അഥോറിറ്റിയെ മാറ്റി നിർത്തി കേരള ബ്രിഡ്ജസ് ആൻഡ് റോഡ്സ് കോർപ്പറേഷനാണ് മേൽപ്പാലം ആർ.ഡി.എസ് കൺസ്ട്രക്ഷൻ എന്ന കമ്പനി വഴി നിർമ്മിച്ചത്. ഇത്തരം പാലങ്ങൾക്കും മറ്റും ഏറ്റവും കുറഞ്ഞത് 300 മുതൽ 400 വർഷം വരെയെങ്കിലുമാണ് ആയുസ്സ് ഉണ്ടാകേണ്ടത്. രണ്ടര കൊല്ലത്തിനുള്ളിൽ അറ്റകുറ്റപ്പണി നടത്തേണ്ടി വരുന്ന ഒരു മേൽപ്പാലത്തിന് എത്രകൊല്ലം ആയുസ്സ് പ്രതീക്ഷിക്കാമെന്നാണ് നാട്ടുകാരുടെ ചോദ്യം. രണ്ടര കൊല്ലത്തിനുള്ളിലെ അവസ്ഥ ഇതാണെങ്കിൽ, അടുത്ത 10 കൊല്ലത്തിനുള്ളിൽ ഒരു ദാരുണ അപകടത്തോടെ ഈ പാലം നിലംപൊത്തുക തന്നെ ചെയ്യുമെന്നാണ് ഈ രംഗത്തെ പ്രമുഖരായവർ പറയുന്നത്.

മൂന്ന് വർഷം തികയും മുമ്പേ മേൽപ്പാലത്തിലെ സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയതും പാലത്തിലെ ടാറിളകി റോഡ് തകർന്നതും പാലത്തെ അപകടാവസ്ഥയിലാക്കിയതോടെയാണ് ഗതാഗതം താൽക്കാലികമായി നിർത്തിവച്ച് അറ്റകുറ്റ പണികൾക്കായി മേൽപ്പാലം അടച്ചിടേണ്ടി വന്നത്. കുണ്ടന്നൂർ വൈറ്റില മേൽപ്പാലങ്ങളുടെ പണി നടക്കുന്നതിനാൽ മണിക്കൂറുകളാണ് ഈ ഭാഗങ്ങളിൽ ഗതാഗതം തടസ്സമാകുന്നത്. പാലാരിവട്ടം മേൽപ്പാലം കൂടി അടച്ചതോടെ രൂക്ഷമായ ഗതാഗത കുരുക്കാണ് ദേശീയപാത 66 ൽ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെ അനുഭവപ്പെടുന്നത്. ഇടറോഡുകളിലും സ്ഥിതി ഇതുതന്നെയാണ്.

പാലം അടച്ചതിനെ തുടർന്ന് പൊലീസ് നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കരണത്തിൽ നട്ടം തിരിയുകയാണ് യാത്രക്കാർ. ഇന്നലെ അർദ്ധരാത്രിയിലാണ് പാലം അറ്റകുറ്റപ്പണികൾക്കായി അടച്ചത്. ഇതുമൂലം പാലം കടന്ന് പോകേണ്ട വാഹനങ്ങൾ പാലത്തിന് താഴെയുള്ള സർവ്വീസ് റോഡ് വഴിയാണ് കടന്നു പോകുന്നത്. പാലാരിവട്ടം ജംഗ്ഷനിൽ നിന്നും കാക്കനാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ബൈപ്പാസിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞ് ഒബ്രോൺമാളിന് തൊട്ടുമുൻപ് വച്ച് വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയും കാക്കനാട് ഭാഗത്തി നിന്നും വരുന്ന വാഹനങ്ങൾ ഇടത്തേക്ക് തിരിഞ്ഞ് മെഡിക്കൽ സെന്റർ ആശുപത്രിയുടെ മുന്നിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് സർവ്വീസ് റോഡ് വഴിയുമാണ് പോകുന്നത്.

പാലത്തിനടിയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പരിഷ്‌ക്കരണം ഏർപ്പെടുത്തിയത്. ഇതുവഴി ക്രോസ് ചെയ്യുന്നതുമൂലം ദോശീയപാതയിൽ നിന്നും വരുന്ന വാഹനങ്ങൾ ഗതാഗതകുരുക്കിൽപെടാതിരിക്കാനാണ് ഇത്തരത്തിൽ പാലത്തിനടിയിലൂടെയുള്ള ഗതാഗതം നിർത്തിവച്ചത്. എന്നാൽ പൊലീസ് ഉദ്ധേശിച്ചതിലും വലിയ പ്രത്യാഘാതമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. തിരിഞ്ഞു പോകുന്ന വാഹനങ്ങൾ ദേശീയപാതയിൽ പ്രവേശിച്ചതോടെ വലിയ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്.

പൊലീസിനെ ഈ ഭാഗങ്ങളിൽ ട്രാഫിക് നിയന്ത്രിക്കാൻ നിയോഗിച്ചിട്ടുണ്ടെങ്കിലും ഗതാഗതകുരുക്ക് രൂക്ഷമാവുകയാണ്. ഇതുമൂലം ലക്ഷ്യസ്ഥാനത്തെത്താൻ കഴിയാതെ വലയുകയാണ് യാത്രക്കാർ. പാലത്തിന്റെ സുരക്ഷയെ കുറിച്ച് ഐഐടി മദ്രാസും പഠനം നടത്തിയിരുന്നു. നിർമ്മാണം നടത്തിയ ആർഡിഎസ് കൺസ്ട്രഷൻസിന് തന്നെയാണ് അറ്റകുറ്റപണികളുടെയും ചുമതല. നിലവിൽ എക്‌സ്പാൻഷൻ ജോയിന്റും ബെയറിംഗും പുനഃസ്ഥാപിക്കാനുള ശ്രമങ്ങളാണ് പ്രധാനമായും നടക്കുക. ഒപ്പം പാലത്തിലെ വിള്ളലുകളും നികത്തും. ഐഐടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ ജോലികൾ നടക്കുന്നത്.

ഐ.ഐ.ടി മദ്രാസ് നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഇങ്ങനെയാണ്. ഫ്‌ളൈ ഓവറിന്റെ ആകെ നീളം 632 മീറ്ററാണ്. കാര്യേജ് വേ വീതി 15 മീറ്റർ ( 4 വരി പാത). ഫ്‌ളൈ ഓവർ ഡിസൈൻ പ്രകാരം പിയർ, പിയർ ക്യാപ്, ഗർഡർ, ഡക്ക് സ്ലാബ് എന്നിവയുടെ കോൺക്രീറ്റ് മിക്‌സ് എം35(35എൻ/എം.എം സ്വകയർ) ആണ്. എന്നാൽ കോർ കട്ടിങ് നടത്തി ഉറപ്പ് പരിശോദിച്ചപ്പോൾ എം22(22എൻ/എം.എം സ്വകയർ) ആണെന്നാണ് കണ്ടെത്തിയത്. ഗിർഡറുകളുടെ വ്യതിയാനം അനുവദനീയമായതിൽ കൂടുതലാണ്.

കണ്ടെത്തിയ വിള്ളലുകളുടെ അളവും അനുവദനീയമായതിൽ കൂടുതലാണ്. 0.22എം.എം ആണ് അനുവദനീയമായ വിള്ളലുകളുടെ അളവ്. എന്നാൽ പാലത്തിൽ കണ്ടെത്തിയിരിക്കുന്ന വിള്ളലുകളുടെ വ്യാപ്തി 0.35 എം.എം ആണ്. ഇങ്ങനെയുണ്ടാവാൻ കാരണം അധികമായുണ്ടാകുന്ന ഡിഫ്‌ളക്ഷൻ മൂലവും റീ ഇൻഫോഴ്‌സ്‌മെന്റിന്റെ കുറവും കോൺക്രീറ്റിന്റെ ഗുണമെന്മ കുറഞ്ഞതുമാണ്. സ്ട്രക്ച്ചറൽ ഡിസൈനിലുണ്ടായ പാളീച്ചയും ഗുണമേന്മയുടെ കുറവുമാണ് ഡിർഡറുകളിൽ ഉണ്ടാകുന്ന അപകടാവസ്ഥയ്ക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP