Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വധശ്രമക്കേസ്: ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ; എംഎൽഎക്കെതിരെ മൊഴി നൽകിയിട്ടും പൊലീസ് ശ്രമിക്കുന്നത് കേസ് അട്ടിമറിക്കാൻ; തനിക്കെതിരായ ആക്രമണം പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാൻ; ഷംസീറിനെതിരെ ഹൈക്കോടതിയെ സമീപിക്കും; ആക്രമണത്തിന് പിന്നിൽ ജനപ്രതിനിധിയെന്ന് നേരത്തെ ഒതുക്കി പറഞ്ഞ സി.ഒ.ടി.നസീർ എല്ലാം തുറന്നടിച്ച് മുന്നോട്ട്

വധശ്രമക്കേസ്: ഗൂഢാലോചന നടത്തിയത് എ.എൻ.ഷംസീർ; എംഎൽഎക്കെതിരെ മൊഴി നൽകിയിട്ടും പൊലീസ് ശ്രമിക്കുന്നത് കേസ് അട്ടിമറിക്കാൻ; തനിക്കെതിരായ ആക്രമണം പി.ജയരാജനെ പ്രതിക്കൂട്ടിലാക്കാൻ; ഷംസീറിനെതിരെ ഹൈക്കോടതിയെ സമീപിക്കും; ആക്രമണത്തിന് പിന്നിൽ ജനപ്രതിനിധിയെന്ന് നേരത്തെ ഒതുക്കി പറഞ്ഞ സി.ഒ.ടി.നസീർ എല്ലാം തുറന്നടിച്ച് മുന്നോട്ട്

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: വടകരയിലെ സിപിഎം വിമത സ്ഥാനാർത്ഥിയും, മുൻ ഡിവൈഎഫ്‌ഐ നേതാവുമായ സി.ഒ.ടി.നസീർ എ.എൻ.ഷംസീറിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്തെത്തി. തനിക്കെതിരായ വധശ്രമക്കേസിൽ ഗൂഢാലോചന നടത്തിയത് എംഎൽഎയാണെന്നാണ് നസീറിന്റെ ആരോപണം. ഇക്കാര്യം പൊലീസിനെ അറിയിച്ചിട്ടും കേസ് അട്ടിമറിക്കാനാണ് അവർ ശ്രമിക്കുന്നത്. ഷംസീറിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും നസീർ കണ്ണൂരിൽ പറഞ്ഞു.

കേസിൽ പി.ജയരാജന് പങ്കില്ലെന്ന് സി.ഒ.ടി.നസീർ നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ ആക്രമിക്കാൻ തലശേരിയിലെ ജനപ്രതിനിധിയും രണ്ട് ലോക്കൽ കമ്മിറ്റി അംഗങ്ങളും ഗൂഢാലോചന നടത്തിയെന്നും നസീർ പറഞ്ഞിരുന്നു. മുൻ സിപിഎം പ്രാദേശിക നേതാവ് കൂടിയായ നസീറിനെ ഈ മാസം പതിനെട്ടിന് രാത്രിയിലാണ് മൂന്നംഗ സംഘം തലശേരിയിൽ വച്ച് ആക്രമിച്ചത്. കേസിൽ രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിലായിരുന്നു. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജൻ അവകാശപ്പെട്ടതിന് പിന്നാലെയായിരുന്നു അറസ്റ്റ്.ജനപ്രതിനിധിയുടെ പേര് അന്വേഷണ ഉദ്യോഗസ്ഥനോടു പറഞ്ഞിട്ടുണ്ടെന്നും പൊലീസിൽ അന്വേഷിച്ചാൽ പേരു ലഭിക്കുമെന്നും നസീർ നേരത്തെ പറഞ്ഞിരുന്നു. ഇതോടെ നസീർ ആർക്കുനേരെയാണ് നസീർ വിരൽ ചൂണ്ടുന്നതെന്ന കാര്യം ചർച്ചാവിഷയമായിരുന്നു. ഇതാദ്യമായാണ് ഷംസീറിന്റെ പേര് നസീർ തുറന്നടിക്കുന്നത്.


തലശ്ശേരി സ്റ്റേഡിയം 400 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുകയും കോടികൾ ചെലവഴിച്ചു പുല്ലു പിടിപ്പിക്കുകയും ചെയ്തതിലെ അഴിമതിക്കെതിരെ താൻ രംഗത്തു വന്നിരുന്നുവെന്നു നസീർ പറഞ്ഞു. സ്റ്റേഡിയത്തിലെ തണൽ മരം മുറിക്കുന്നതിനെതിരെയും സമരത്തിന് ഇറങ്ങിയിരുന്നു. ഇതുൾപ്പെടെയുള്ള തന്റെ നിലപാടുകളാണ് ജനപ്രതിനിധിയെ പ്രകോപിപ്പിച്ചത്. താൻ സ്ഥാനാർത്ഥിയായതിനു തൊട്ടു പിന്നാലെ ജനപ്രതിനിധി ഓഫിസിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ അടുത്ത ആളുകളായ 2 ലോക്കൽ കമ്മിറ്റി അംഗങ്ങൾ തന്നെ ഏതാനും ദിവസമായി പിന്തുടരുന്നത് അറിയാമായിരുന്നു. ഇതെല്ലാം പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. സംഭവത്തിലെ ഗൂഢാലോചന അന്വേഷിച്ചു കുറ്റവാളികളെ പുറത്തു കൊണ്ടു വരുന്നതിനു പകരം സംഭവത്തിൽ നേരിട്ടു പങ്കെടുത്ത ഏതാനും പേരിൽ കേസ് ഒതുക്കി തീർക്കാനാണു ശ്രമിക്കുന്നത്. മറ്റു രംഗങ്ങളിൽ ശത്രുക്കളില്ലെന്നും രാഷ്ട്രീയമായി എതിരഭിപ്രായം ഉയർത്തിയതിന്റെ പേരിലാണു ഭീഷണി ഉണ്ടായിരുന്നതെന്നും നസീർ പറഞ്ഞു. എന്നാൽ, ഏതെങ്കിലും ജനപ്രതിനിധിയുടെ കാര്യം നസീർ വെളിപ്പെടുത്തിയെന്ന കാര്യം അന്വേഷണ സംഘം നിഷേധിച്ചിരുന്നു.

മാറ്റി കുത്തിയാൽ മാറ്റം കാണാം

സിപിഎം ലോക്കൽ കമ്മറ്റി അംഗമായിരുന്ന സിഒടി നസീർ ഏതാനും വർഷം മുമ്പാണ് പാർട്ടിയിൽ നിന്ന് പുറത്ത് പോയത്. പി.ജയരാജനെതിരെ മത്സരരംഗത്ത് വന്നപ്പോൾ' 'മാറ്റി കുത്തിയാൽ മാറ്റം കാണാം എന്നതായിരുന്നു പ്രചാരണ വാക്യം.തലശ്ശേരി നഗരസഭ കൗൺസിലറും സിപിഎം. പ്രാദേശിക നേതാവും ആയിരുന്ന സി.ഒ.ടി. നസീർ 2015 ലാണ് പാർട്ടിയുമായി അകന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഷംസീറിനെതിരെ തലശ്ശേരിയിൽ മത്സരിക്കാൻ തയ്യാറായിരുന്നു. പക്ഷേ, അവസാന നിമിഷം പിന്മാറുകയാണുണ്ടായത്. മേപ്പയ്യൂർ ടൗണിൽ വോട്ടഭ്യർഥിച്ച് സംസാരിക്കുന്നതിനിടെ ഏപ്രിലിൽ ഇദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് വെട്ടേൽക്കുന്നത്.

വികസനത്തോടൊപ്പം അക്രമരാഷ്ട്രീയമില്ലാത്ത ഒരു നാളെയുണ്ടാകണമെന്ന രാഷ്ട്രീയം ഉയർത്തിയായിരുന്നു വടകരയിൽ പി ജയരാജനെതിരെ സിഒടി നസീർ സ്ഥാനാർത്ഥിയായത്. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പല സന്നദ്ധ സംഘടനകളും ഇദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.യുവാക്കളുടെ പിന്തുണയോടെ വർഗ്ഗീയതയും കൊലപാതക രാഷ്ട്രീയവും വിഷയമാക്കിയുള്ള പ്രചാരണമാണ് നസീർ നടത്തിയത്. വടകര മണ്ഡലത്തിലെ യുവാക്കളും നാട്ടുകാരും തനിക്ക് പിന്തുണ നൽകിയെന്നാണ് നസീർ അവകാശപ്പെട്ടിരുന്നത്. പുതിയ ആശയം പുതിയ രാശഷ്ട്രീയം എന്നിവയാണ് താൻ മുന്നോട്ടുവെയ്ക്കുന്നത്. സൗഹാർദപരമായ രാഷ്ട്രീയം കേരളത്തിൽ രൂപപ്പെടണമെന്നും നസീർ അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു.

അക്രമമല്ല സേവനമാണ് രാഷ്ട്രീയ പ്രവർത്തനം. ഒച്ചിന്റെ വേഗത്തിലല്ല കുതിരയുടെ വേഗത്തിലാണ് വികസനം വരേണ്ടതെന്നുമുള്ള നസീറിന്റെ പ്രചരണം ഏറെ ചലനം സൃഷ്ടിച്ചിരുന്നു.എന്നാൽ അക്രമരാഷ്ട്രീയത്തിനെതിരെ ശക്തമായ പ്രതിഷേധമുയർത്തിയ നസീറിനു തന്നെ അതിന്റെ ഇരയായി മാറേണ്ടിയും വന്നുനേരത്തെ പാർട്ടി അംഗവും ജനപ്രതിനിധിയുമായ നസീറിന് തലശ്ശേരിയിലെ ന്യൂനപക്ഷ മേഖലയിൽ ചെറുതല്ലാത്ത സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പിൽ നസീർ മൂവായിരത്തിനും നാലായിരത്തിനുമിടയിൽ വോട്ടുപിടിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. തലശ്ശേരി കേന്ദ്രമായി പ്രവർത്തിക്കുന്ന കിവീസ് ക്ലബിന്റെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് നസീർ സി.പി. എം ഭരിക്കുന്ന നഗരസഭയുമായും പാർട്ടിയുമായും തെറ്റുന്നത്. പിന്നീടത് പരസ്യയുദ്ധത്തിലേക്കും നസീറിന്റെ പുറത്തേക്കുള്ള പോക്കിലും കലാശിച്ചു.

മാപ്പുംപറഞ്ഞും സിപിഎമ്മിന്റെ ശത്രുവായി

നേരത്തേ കണ്ണൂരിൽ ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായിരുന്നു. എന്നാൽ പ്രതിയല്ലെന്നും മനഃപൂർവ്വം കൂടുക്കിയതാണെന്നുമായിരുന്നു നസീറിന്റെ വാദം. ഇത് ഉമ്മൻ ചാണ്ടിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഉമ്മൻ ചാണ്ടിയെ കല്ലെറിഞ്ഞ കേസിൽ പ്രതിയായ നസീർ പിന്നീടൊരിക്കൽ ഉമ്മൻ ചാണ്ടി തലശ്ശേരിയിലെത്തിയപ്പോൾ പരസ്യമായി മാപ്പുപറഞ്ഞത് വൻവിവാദമായിരുന്നു. ഇതോടെ സി.പി. എമ്മിന്റെ മുഖ്യശത്രുക്കളിലൊരാളായി നസീർ മാറി.സിപിഎമ്മിനെതിരെ മുൻപ് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതും വിവാദത്തിന് വഴിവെച്ചിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP