Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രധാനമന്ത്രി ഇല്ലാത്ത കാബിനറ്റ് കമ്മിറ്റികളിൽ അധ്യക്ഷനായി ആഭ്യന്തര മന്ത്രി അമിത്ഷാ; ഇടം പിടിച്ചത് നിർണായകമായ എട്ട് കാബിനെറ്റ് കമ്മറ്റികളിൽ; നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ ആകെയുള്ളത് മോദിയും ഷായും മാത്രം; രണ്ടാം എൻഡിഎ സർക്കാറിൽ പ്രധാനമന്ത്രി സ്ഥാനത്ത് മോദി കൈയും കെട്ടി കസേരയിൽ ഇരുന്നാൽ മതി; സൂപ്പർപവറായി എല്ലാം നിയന്ത്രിക്കാൻ ഉറ്റതോഴൻ അമിത്ഷായുണ്ട്; രാജ്നാഥ് സിംഗിന്റെയും കടത്തിവെട്ടി രണ്ടാമൻ താൻ തന്നെയെന്ന് ഉറപ്പിച്ച് ബിജെപി അധ്യക്ഷൻ

പ്രധാനമന്ത്രി ഇല്ലാത്ത കാബിനറ്റ് കമ്മിറ്റികളിൽ അധ്യക്ഷനായി ആഭ്യന്തര മന്ത്രി അമിത്ഷാ; ഇടം പിടിച്ചത് നിർണായകമായ എട്ട് കാബിനെറ്റ് കമ്മറ്റികളിൽ; നിയമനങ്ങൾക്കുള്ള മന്ത്രിസഭാ സമിതിയിൽ ആകെയുള്ളത് മോദിയും ഷായും മാത്രം; രണ്ടാം എൻഡിഎ സർക്കാറിൽ പ്രധാനമന്ത്രി സ്ഥാനത്ത് മോദി കൈയും കെട്ടി കസേരയിൽ ഇരുന്നാൽ മതി; സൂപ്പർപവറായി എല്ലാം നിയന്ത്രിക്കാൻ ഉറ്റതോഴൻ അമിത്ഷായുണ്ട്; രാജ്നാഥ് സിംഗിന്റെയും കടത്തിവെട്ടി രണ്ടാമൻ താൻ തന്നെയെന്ന് ഉറപ്പിച്ച് ബിജെപി അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: നരേന്ദ്ര മോദിക്ക് രണ്ടാമതും അധികാരം നൽകിയത് ആരെന്ന് ചോദിച്ചാൽ ആരായാലും വളരെ എളുപ്പത്തിൽ നൽകുന്ന ഉത്തരം ബിജെപി അധ്യക്ഷൻ അമിത്ഷായുടെ ചാണക്യ ബുദ്ധി എന്നു തന്നെയാകും. മോദി പ്രധാനമന്ത്രി ആകുമ്പോൾ ആ മന്ത്രിസഭയിൽ ഇത്തവണ ആഭ്യന്തര മന്ത്രിയായി അമിത്ഷായുമുണ്ട്. അതുകൊണ്ട് തന്നെ ഇത്തവണ അധികാരത്തിലെ സൂപ്പർപവറായി മാറുന്നതു ഷായാണ്. ഇക്കുറി ഭരണം എല്ലാ അർത്ഥത്തിലും നിയന്ത്രിക്കുക ഷാ തന്നെയാകും. ഇക്കാര്യം വ്യക്തമാക്കും വിധമാണ് മന്ത്രിസഭാ സമിതികളിലെ ഷായുടെ പങ്കാളിത്തവും.

കേന്ദ്രസർക്കാറിന്റെ എട്ട് പ്രധാന കാബിനറ്റ് സമിതികളിൽ അംഗത്വം നേടി മന്ത്രിസഭയിൽ നേടിയ ഷാ മന്ത്രസഭയിൽ താൻ തന്നെയാണ് രണ്ടാമനെന്ന് അറക്കിട്ട് ഉറപ്പിക്കുകയാണ്. ബുധനാഴ്ച നടന്ന യോഗത്തിൽ എട്ട് പ്രധാന കാബിനറ്റ് കമ്മറ്റികളാണ് പുനഃസംഘടിപ്പിച്ചത്. ഇതിൽ എട്ടെണ്ണത്തിലും അമിത് ഷാ അംഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ആറ് കേന്ദ്രസമിതികളിൽ മാത്രമാണ് അംഗമായിട്ടുള്ളത്. കേന്ദ്ര നിയമനകാര്യ സമിതിയിൽ നരേന്ദ്ര മോദിയും അമിത് ഷായും മാത്രമാണുള്ളത്. അതുകൊണ്ട് തന്നെ ഇവർ തമ്മിലുള്ള കോമ്പിനേഷനാകും അധികാരത്തെ നിയന്ത്രിക്കുക എന്നത് വ്യക്തമാണ്.

പാർലമെന്ററി കാര്യത്തിനും സർക്കാർ വീടുകൾ അനുവദിക്കുന്നതിനുമുള്ള സമിതികളിലാണ് അമിത് ഷായെ അദ്ധ്യക്ഷനാക്കിയത്. പ്രധാനമന്ത്രി ഉൾപ്പെട്ട ആറു സമിതികളിലും ആഭ്യന്തരമന്ത്രി അമിത് ഷായും ഉൾപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയില്ലാത്ത സമിതികളിൽ അമിത് ഷായാണ് അധ്യക്ഷൻ. പാർലമന്റെറി കാര്യ സമിതിയിലും അക്കമെഡേഷൻ സമിതിയിലും ഷാ ഉൾപ്പെട്ടിരിക്കുന്നു. ധനമന്ത്രി നിർമല സീതാരാമന് ആറു സമിതികളിലാണ് അംഗത്വമുള്ളത്. സാമ്പത്തിക കാര്യം, പാർലമന്റെറി കാര്യം, അക്കമെഡേഷൻ, രാഷ്ട്രീയ കാര്യം, സുരക്ഷാ, തൊഴിൽ -വൈധഗ്ദ്യ വികസനം, നിക്ഷേപം-വളർച്ചാ തുടങ്ങിയ ആറു സമിതികളിലാണ് സീതാരാമൻ അംഗമായിട്ടുള്ളത്. എന്നാൽ മുതിർന്ന ബിജെപി നേതാവും കഴിഞ്ഞ മന്ത്രിസഭയിൽ രണ്ടാമനുമായ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കേന്ദ്ര സുരക്ഷാകാര്യ സമിതിയിലും സാമ്പത്തിക കാര്യ സമിതിയിലും മാത്രമാണ് അംഗം.

കേന്ദ്രഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരി നാലു സമിതികളിൽ അംഗമാണ്. റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ അഞ്ചു സമിതികളിലും പെട്രോളിയം മന്ത്രാലയത്തിന്റെ ചുമതലയുള്ള സഹമന്ത്രി ധർമേന്ദ്രപ്രധാൻ രണ്ട് പ്രധാന സമിതികളിലും അംഗമാണ്. എന്നാൽ വനിത ശിശു വികസന മന്ത്രാലയത്തിന്റെ ചുമതലയുള്ള സ്മൃതി ഇറാനിക്ക് ഒരു കേന്ദ്രകമ്മറ്റികളിലും അംഗത്വം ലഭിച്ചില്ല. സഖ്യകക്ഷി മന്ത്രിമാരെ കൂടി ഉൾപ്പെടുത്തിയാണ് രാഷ്ട്രീയകാര്യ സമിതിയുടെ രൂപീകരണം.

നിക്ഷേപം തൊഴിൽ സുരക്ഷാ കാര്യങ്ങൾ എന്നിവയ്ക്ക് ഉള്ള മന്ത്രിസഭാ സമിതികൾ കഴിഞ്ഞ ദിവസം തന്നെ രൂപീകരിച്ചിരുന്നു. സർക്കാരിന് മുന്നിൽ വലിയ വെല്ലുവിളികളായി നിൽക്കുന്ന സാമ്പത്തിക മാന്ദ്യവും തൊഴിലില്ലായ്മയും പരിഹരിക്കുന്നതിനും പ്രധാനമന്ത്രി ചെയർമാനായി സമിതി രൂപീകരിച്ചിട്ടുണ്ട്. നിക്ഷേപവും വളർച്ചയും ലക്ഷ്യമിട്ട് അഞ്ചംഗ സമിതിയേയും തൊഴിലവസരവും നൈപുണ്യ വികസത്തിനുമായി പത്തംഗ സമിതിയേയുമാണ് നിയോഗിച്ചിട്ടുള്ളത്.

പല കാര്യങ്ങളിലും മോദി നേരിട്ട് ഇടപെടൽ നടത്തി തുടങ്ങിയിട്ടുണ്ട്. മോദി വിരമിക്കുമ്പോൾ പ്രധാനമന്ത്രിയാവുക ഷായാകും എന്ന വിധത്തിലേക്ക് തന്നെയാണ് കാര്യങ്ങൽ നീങ്ങുന്നത്. ആദ്യ മോദി മന്ത്രിസഭയിൽ രാജ്നാഥ് സിംഗിനായിരുന്നു ആഭ്യന്തരം. മോദിയോളം പാർട്ടിയിൽ സീനിയർ. എന്നാൽ രണ്ടാം തവണ അധികാരം കിട്ടുമ്പോൾ ആഭ്യന്തരം അമിത് ഷായ്ക്കാണ് മോദി നൽകിയത്. സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മോദിക്കും രാജ്നാഥ് സിംഗിനും പിന്നാലെ മൂന്നാമനായിട്ടായിരുന്നു അമിത് ഷായുടെ അധികാരമേൽക്കൽ. എന്നാൽ മന്ത്രി കസേരയിൽ എത്തിയതോടെ മോദിയുടെ യഥാർത്ഥ രണ്ടാമനായി അമിത് ഷാ മാറി.

മന്ത്രിമാരെ നിയന്ത്രിക്കുന്നതും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതുമെല്ലാം അമിത് ഷായാണ്. വ്യക്തമായ തീരുമാനങ്ങളാണ് അമിത് ഷായ്ക്കുള്ളത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ കാശ്മീരിൽ ചുവട് അതിശക്തമാക്കുകയാണ് പ്രധാന ലക്ഷ്യം. ഈ സാഹചര്യത്തിലാണ് കാശ്മീരിലെ മണ്ഡല പുനർനിർണ്ണയം പോലുള്ള വിഷയങ്ങൾ അമിത് ഷാ ചർച്ചയിലേക്ക് കൊണ്ടു വന്നത്. കേന്ദ്ര ബജറ്റിലും പ്രതിരോധ തീരുമാനങ്ങളിലുമെല്ലാം ഇനി അമിത് ഷായുടെ മനസ്സ് തന്നെയാകും നിർണ്ണായകമാകുക.

നേതാക്കൾ ചർച്ചയ്ക്കെത്തുന്നതും മന്ത്രിമാരെ നിയന്ത്രിക്കുന്നതും വരെ ആഭ്യന്തര മന്ത്രിയാണ്. പ്രധാന തീരുമാനങ്ങളിൽ ഒഴികെ ഒന്നിലും മോദി ഇടപെടില്ല. ഏകാധിപതിയാണ് താനെന്ന പ്രചരണങ്ങളെ ചെറുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 75 വയസ്സു കഴിയുന്നവർ മന്ത്രിമാർ ആകേണ്ടതില്ലെന്നാണ് മോദിയുടെ തീരുമാനം. ബിജെപിയിലെ പ്രമുഖരെ പലരേയും മോദി മൂലയ്ക്കിരുത്തിയത് ഈ വാദമുയർത്തിയാണ്. മോദിക്ക് ഇപ്പോൾ 69 വയസ്സായി. അതായത് ആറ് കൊല്ലം കഴിയുമ്പോൾ രാഷ്ട്രീയ റിട്ടയർമെന്റിന് മോദി തയ്യാറാകും. അതിന് മുമ്പ് രാജ്യത്തെ അതിശക്തനായ ഭരണാധികാരിയായി അമിത് ഷായെ മാറ്റുകയാണ് ലക്ഷ്യം. ഇതിന് വേണ്ടിയാണ് ഭരണത്തിലെ നയപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാനുള്ള അധികാരം അമിത് ഷായ്ക്ക് മോദി വിട്ടു നൽകുന്നത്. ഗുജറാത്തിലെ കച്ചവട കുടംബത്തിലെ അംഗമായ അമിത് ഷായ്ക്ക് കാര്യങ്ങൾ ഏകോപിപ്പിക്കാനുള്ള മിടുക്കുണ്ടെന്ന് മോദിക്കും അറിയാം. അങ്ങനെ ഭാവി പ്രധാനമന്ത്രിയായി അമിത് ഷായെ ഉയർത്തിക്കാട്ടുകയാണ് ബ്രാൻഡ് മോദി ഇപ്പോൾ.

മോദി സർക്കാരിൽ സുപ്രധാന അധികാര കേന്ദ്രമായി മാറിയിരിക്കുകയാണ് ആഭ്യന്തര മന്ത്രി അമിത്ഷായുടെ ഓഫിസ്. ഒന്നാം മോദി സർക്കാരിൽ ധനമന്ത്രി അരുൺ ജയ്റ്റ്‌ലി ആയിരുന്നു കേന്ദ്രത്തിൽ പ്രധാന അധികാരം കയ്യാളിയിരുന്നത്. അധികാരത്തിലേറിയതിനു പിന്നാലെ ഒരു കൂട്ടം നിർണായക യോഗങ്ങൾ അമിത് ഷായുടെ നേതൃത്വത്തിൽ നടന്നിരുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നടന്ന യോഗങ്ങളിൽ വിദേശ കാര്യമന്ത്രി എസ്.ജയശങ്കർ, ധനകാര്യമന്ത്രി നിർമല സീതാരാമൻ, വാണിജ്യകാര്യറെയിൽവേ മന്ത്രി പീയുഷ് ഗോയൽ, പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ എന്നിവർ പങ്കെടുത്തു. കശ്മീരിലെ ഭീകരരുമായി സർക്കാർ ഒരു ചർച്ചയ്ക്കും തയാറല്ലെന്നും ശക്തമായ നടപടികളുണ്ടാകുമെന്നും മുതിർന്ന മന്ത്രിമാരുടെ യോഗത്തിൽ അമിത് ഷാ പറഞ്ഞു. ഇറാൻ എണ്ണ ഇറക്കുമതി വിഷയം ചർച്ച ചെയ്യാനും അമിത് ഷാ മന്ത്രിമാരുടെ യോഗം വിളിച്ചിരുന്നു. ആഫ്രിക്കയിലെ മൊസാംബിക്കിൽ നിന്ന് ഇന്ധനവും പാചകവാതകവും ലഭിക്കുന്നതിനു നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ടു ചേർന്ന ഉന്നതതല യോഗത്തിനായിരുന്നു അമിത് ഷാ അധ്യക്ഷത വഹിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫിസിലായിരുന്നു യോഗം.

യുഎസും ഇറാനും തമ്മിലുള്ള ആഭ്യന്തര പ്രശ്നങ്ങൾ ശക്തമായതോടെ ഇറാൻ ഇന്ധനവില കുത്തനെ ഉയർത്താനുള്ള സാഹചര്യം നിലവിലുണ്ട്. ഇന്ത്യയുടെ ഇന്ധന ഇറക്കുമതിയുടെ 10% ഇറാനിൽ നിന്നാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് കേന്ദ്രം മറ്റു വഴികൾ തേടുന്നത്. കേന്ദ്രത്തിന്റെ കീഴിലുള്ള ഒഎൻജിസി, ബിപിസിഎൽ, ഓയിൽ ഇന്ത്യ തുടങ്ങിയ പൊതുമേഖല കമ്പനികൾ മൊസാംബിക്കിനു സമീപം തീരത്തോടു ചേർന്നുള്ള റൊവുമ ഏരിയ1ൽ വൻതോതിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. വാണിജ്യപരവും നയതന്ത്രപരവുമായ ഈ യോഗത്തിലാണ് അമിത് ഷാ അധ്യക്ഷത വഹിച്ചത്. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരമായിരുന്നു യോഗം. തിരഞ്ഞെടുപ്പിൽ വിജയിച്ച മോദിയെ മൊസാംബിക്ക് പ്രസിഡന്റ് ഫിലിപ് ജാസിന്റോ ന്യൂസി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗം ചേർന്നത്. ഇങ്ങനെ ഭരണം അമിത് ഷായിലേക്ക് എത്തുകയാണ്.

ബിജെപി സഖ്യകക്ഷി നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതിഷ് കുമാർ, കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാൻ, ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ മോദി എന്നിവർ പങ്കെടുത്ത ഇഫ്താർ വിരുന്നിനെ ആക്ഷേപിക്കുന്ന തരത്തിൽ കേന്ദ്രമന്ത്രി ഗിരിരാജ് സിങ് പ്രസ്താവന നടത്തിയിരുന്നു. ഇഫ്താർ സംഘടിപ്പിച്ച ഉത്സാഹത്തോടെ നവരാത്രി സദ്യയും ഒരുക്കിയിരുന്നെങ്കിൽ എത്ര മനോഹരമായേനെയെന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്. നമ്മുടെ തനതു വിശ്വാസം മുറുകെ പിടിക്കുന്നതിൽ എന്തുകൊണ്ടാണു പിന്നാക്കം പോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പ്രസ്താവന വിമർശനങ്ങൾക്കു വഴിതുറന്നതോടെ അമിത് ഷാ ശക്തമായ താക്കീതുമായി രംഗത്തെത്തി. ഗിരിരാജിനെ ഫോണിൽ വിളിച്ച് ഇത്തരം അനാവശ്യ പ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. അങ്ങനെ പാർട്ടികാര്യങ്ങളിലും അമിത് ഷാ കർശന നിലപാടുകാരനാകുന്നു. ഗുജറാത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട മോദി അമിത് ഷാ കൂട്ടുകെട്ട് കേന്ദ്രത്തിലെത്തുമ്പോൾ സുപ്രധാനതീരുമാനങ്ങളും പരിഷ്‌കാരങ്ങളും ഉണ്ടാകുമെന്നതും ഉറപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP