Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചെയർമാനാവാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സിഎഫ് തോമസിന് വേണ്ടി രംഗത്തെത്തി ജോസ് കെ മാണിയെ തടയാൻ പിജെ ജോസഫ്; ചെയർമാൻ പദവിയിൽ കുറഞ്ഞൊന്നും വേണ്ടെന്ന ഉറച്ച നിലപാടുമായി മാണി വിഭാഗവും; തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരു പദവിയും കിട്ടില്ലെന്ന തിരിച്ചറിവിൽ ഒത്തൂ തീർപ്പിന് വഴങ്ങി ജോസഫ്; ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോൺഗ്രസിൽ വെടി നിർത്തൽ സാധ്യത

ചെയർമാനാവാൻ കഴിയില്ലെന്ന് ഉറപ്പായതോടെ സിഎഫ് തോമസിന് വേണ്ടി രംഗത്തെത്തി ജോസ് കെ മാണിയെ തടയാൻ പിജെ ജോസഫ്; ചെയർമാൻ പദവിയിൽ കുറഞ്ഞൊന്നും വേണ്ടെന്ന ഉറച്ച നിലപാടുമായി മാണി വിഭാഗവും; തെരഞ്ഞെടുപ്പ് നടത്തിയാൽ ഒരു പദവിയും കിട്ടില്ലെന്ന തിരിച്ചറിവിൽ ഒത്തൂ തീർപ്പിന് വഴങ്ങി ജോസഫ്; ഉപതെരഞ്ഞെടുപ്പിന് മുമ്പ് കേരളാ കോൺഗ്രസിൽ വെടി നിർത്തൽ സാധ്യത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം : കേരളാ കോൺഗ്രസി(എം)ലെ പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെട്ടേക്കും. പാർട്ടിയിൽ ഭൂരിപക്ഷമില്ലെന്ന തിരിച്ചറിവിൽ പിജെ ജോസഫ് എത്തുകയാണ്. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി പിജെ ഉടൻ വിളിച്ചു ചേർക്കും. ഇതോടെ കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ മാണി എത്തുമെന്നും ഉറപ്പായി. അതിനിടെ സി എഫ് തോമസിന്റെ സീനിയോറിട്ടി ഉയർത്തി അദ്ദേഹത്തെ ചെയർമാനാക്കണമെന്ന നിർദ്ദേശം പിജെ ജോസഫ് മുന്നോട്ട് വച്ചേക്കും. നിയമസഭാ കക്ഷി നേതാവാക്കിയാൽ ചെർമാൻ സ്ഥാനത്തിന് അവകാശ വാദം ഉപേക്ഷിക്കാമെന്ന നിലപാടിലേക്ക് ജോസഫ് എത്തിയിട്ടുണ്ട്. ഇതിനിടെയിലും ജോസ് കെ മാണിയെ എങ്ങനേയും ചെയർമാനാക്കാതിരിക്കാനാണ് നീക്കം.

തർക്ക പരിഹാരത്തിന് ഉന്നതാധികാരസമിതിയോഗവും പാർലമെന്ററി പാർട്ടി യോഗവും വിളിക്കാൻ തയാറാണെന്നും അതിൽ സമവായമുണ്ടായില്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിക്കാമെന്നും ആക്ടിങ് ചെയർമാൻ കൂടിയായ പി.ജെ. ജോസഫ് എംഎ‍ൽഎ. പറഞ്ഞത് വിട്ടു വീഴ്ചയുടെ സൂചനയാണ്. താഴെ തലത്തിലെ കമ്മിറ്റികളിൽ സമവായമുണ്ടാകുമോയെന്ന് അറിയണം. അതിനുശേഷം മാത്രം സംസ്ഥാന സമിതിയിൽ വിഷയം ചർച്ച ചെയ്യൂ. താഴെ തലത്തിലെ കമ്മിറ്റികൾ വിളിക്കുമ്പോൾ എതിർപക്ഷം ബഹിഷ്‌കരിക്കുകയാണെങ്കിൽ അവർ തർക്ക പരിഹാരത്തിന് സഹകരിക്കുന്നില്ലെന്നു മനസിലാക്കേണ്ടിവരും. കേരളാ കോൺഗ്രസി(എം)ൽ ചെയർമാന്റെ അസാന്നിധ്യത്തിൽ എല്ലാ ചുമതലകളും അധികാരങ്ങളും വർക്കിങ് ചെയർമാനിൽ നിക്ഷിപ്തമാണെന്നാണ് പാർട്ടി ഭരണഘടന അനുശാസിക്കുന്നത്. ഇത് അംഗീകരിക്കാൻ മറുഭാഗം തയാറാകാത്തതാണ് യഥാർഥ പ്രശ്നമെന്നതാണ് ജോസിന്റെ വിശദീകരണം.

കമ്മിറ്റി വിളിക്കാൻ എനിക്ക് അധികാരമില്ലെന്നും ചെയർമാനെ തെരഞ്ഞെടുത്ത ശേഷം കമ്മിറ്റി മതിയെന്ന നിലപാടിലുമാണ് അവർ. പാർട്ടി നേതാവ് മരണപ്പെട്ടാൽ അടുത്തയാൾക്ക് താൽക്കാലിക ചുമതല നൽകുന്ന രീതി എല്ലാ പാർട്ടിയിലുമുണ്ട്. താൽക്കാലിക ചുമതലയില്ലെങ്കിൽ എനിക്കെങ്ങനെ സംസ്ഥാന കമ്മിറ്റി വിളിക്കാനാവും. പാർലമെന്ററി പാർട്ടി യോഗം വിളിച്ച് ചർച്ച ചെയ്ത് സമവായമുണ്ടാക്കിയിരുന്ന കീഴ്‌വഴക്കമാണ് കെ.എം. മാണി സ്വീകരിച്ചിരുന്നത്. ഈ കീഴ്‌വഴക്കമാണ് താൻ പാലിക്കാൻ ശ്രമിക്കുന്നെതന്നും ജോസഫ് പറയുന്നു. എന്നാൽ സംസ്ഥാന സമിതി വിളിച്ച് ചെയർമാനെ തെരഞ്ഞെടുക്കാമെന്നാണ് ജോസ് കെ മാണി പറയുന്നത്. സംസ്ഥാന സമിതിയിൽ ഭൂരിഭാഗവും ജോസ് കെ മാണിയെ അനുകൂലിക്കുന്നവരാണ്. നാന്നൂറ് പേരിൽ 350 പേരും ജോസ് കെ മാണിയെ അനുകൂലിക്കുന്നവർ. ഇത് ജോസഫിനും അറിയാം. അതുകൊണ്ടാണ് സംസ്ഥാന സമിതി വിളിക്കാത്തതും.

സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ 100ൽ അധികം അംഗങ്ങൾക്ക് ഒപ്പിട്ട് കത്ത് നൽകാം. ഇത് കിട്ടിയാൽ യോഗം വിളിച്ചേ മതിയാകൂ. ഇത് ജോസ് കെ മാണി അനുകൂലികൾ ചെയ്തു. ഇതിനൊപ്പം യോഗം വിളിക്കുന്നില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നൽകി. അതുകൊണ്ട് തന്നെ സംസ്ഥാന സമിതി വിളിച്ചേ മതിയാകൂ. അതുകൊണ്ടാണ് ജോസഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇനിയും സംസ്ഥാന സമിതി വിളിച്ചില്ലെങ്കിൽ ഭൂരിപക്ഷം പേരെ ചേർത്ത് ജോസ് കെ മാണിക്ക് യോഗം വിളിക്കാം. പുതിയ ചെയർമാനെ തെരഞ്ഞെടുക്കാം. അങ്ങനെ വന്നാൽ പിജെ ജോസഫിനും മോൻസ് ജോസഫിനും പാർട്ടിയിൽ നിന്നും പുറത്ത് പോകേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സമിതിയലേക്ക് ചിന്തകൾ എത്തുന്നത്. മാണി വിഭാഗത്തിലെ സിഎഫ് തോമസിനെ അടർത്തിയെടുത്ത് അട്ടിമറിക്കുള്ള സാധ്യതയാണ് ഇപ്പോഴും ജോസഫ് ശ്രമിക്കുന്നത്.

പാലായും മഞ്ചേശ്വരവും ഉൾപ്പെടെ ആറ് നിയമസഭാ സീറ്റുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിൽ കേരളാ കോൺഗ്രസി(എം)ലെ പ്രശ്നങ്ങൾ എത്രയുംവേഗം പരിഹരിക്കണമെന്ന നിലപാടിലാണു കോൺഗ്രസ്. ഈ സാഹചര്യത്തിലാണ് പിജെ ജോസഫ് വിട്ടു വീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഇതുവരെയുള്ള നിലപാടിൽനിന്നു പി.ജെ. ജോസഫ് താഴോട്ടുവന്നത് കോൺഗ്രസിന് അൽപ്പം ആശ്വാസം നൽകുന്നുണ്ട്. ചെയർമാൻ സ്ഥാനത്തിൽ കുറഞ്ഞ ഒത്തുതീർപ്പിന് ഇരുപക്ഷവും തയാറാകുമ്പോൾ സി എഫ് തോമസിന്റെ നിലപാട് നിർണ്ണായകമാകും. തനിക്ക് ചെയർമാൻ പദവി വേണമെന്ന് സിഎഫ് വാശി പിടിച്ചാൽ മാേ്രത ഇനി പ്രശ്‌നങ്ങളുണ്ടാകൂവെന്നാണ് പുറത്തു വരുന്ന സൂചന. ഇതിന് വേണ്ടി സിഎഫിനെ പ്രകോപിപ്പിക്കാൻ ജോസഫ് ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇപ്പോഴത്തെ സാഹചര്യത്തിൽ മാണി ഗ്രൂപ്പിൽ പിളർപ്പുണ്ടായാൽ ജോസഫിന്റെ കാര്യം പരുങ്ങലിലാകും. ജോസ് കെ മാണിയെ തള്ളി പറയാൻ കഴിയില്ല. ഇത് തിരിച്ചറിഞ്ഞാണ് ജോസഫ് വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുന്നത്. ഏറ്റവും പ്രധാനകാരണം മാണി ഗ്രൂപ്പിന്റെ രണ്ടു എംപിമാരുടെ സാന്നിധ്യമാണ്. ലോക്സഭയിലും രാജ്യസഭയിലും യു.പി.എ. ശുഷ്‌കമായ സാഹചര്യത്തിൽ ഈ രണ്ടുപേരെ വിട്ടുകളയാൻ അവർക്ക് കഴിയില്ല. അതുകൊണ്ട് ജോസ് കെ. മാണിയെയും ഉൾക്കൊള്ളേണ്ടിവരും. മധ്യസ്ഥർ ഇടപെട്ടു നടത്തിയ ചർച്ചകളിൽ ജോസഫ്, മാണി വിഭാഗങ്ങൾ വിട്ടുവീഴ്ചയ്ക്കു തയാറായി എന്നാണ് സൂചന. ഒത്തുതീർപ്പു സാധ്യത തെളിഞ്ഞതോടെ പാർലമെന്ററി പാർട്ടി ലീഡറെ തിരഞ്ഞെടുക്കാൻ സാവകാശം തേടി എംഎൽഎമാരായ റോഷി അഗസ്റ്റിനും മോൻസ് ജോസഫും ഇന്നലെ വെവ്വേറെ കത്തു സ്പീക്കർക്കു നൽകി.

നിയമസഭ പുനരാരംഭിക്കുന്നതിനാൽ ചർച്ച ഇനി തിരുവനന്തപുരത്താകും. രണ്ടു സമവാക്യങ്ങളാണ് കേരള കോൺഗ്രസി (എം)ലെ പ്രശ്‌നപരിഹാരത്തിനായി ചർച്ചയിൽ ഉരുത്തിരിഞ്ഞത്. ഒന്ന്‌സി.എഫ്. തോമസ് ചെയർമാൻ, പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ, ജോസ് കെ. മാണി വർക്കിങ് ചെയർമാൻ. രണ്ട്- ജോസ് കെ. മാണി ചെയർമാൻ, പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡർ. ചെയർമാൻ സ്ഥാനം വിട്ടു നൽകാൻ പി.ജെ. ജോസഫ് തയാറായെങ്കിലും ജോസ് കെ. മാണിയെ ചെയർമാനാക്കാൻ ജോസഫ് വിഭാഗം സമ്മതിച്ചിട്ടില്ല. ആദ്യ 6 മാസം സി.എഫ്. തോമസ് ചെയർമാനാകുകയും പിന്നീട് ജോസ് കെ. മാണിയെ ചെയർമാനാക്കുകയും ചെയ്യാമെന്നാണു ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാൽ ചെയർമാൻ സ്ഥാനത്തു നിന്നു ജോസ് കെ. മാണിയെ മാറ്റി നിർത്തുന്ന ഒത്തുതീർപ്പു വേണ്ടെന്നാണു മാണി വിഭാഗത്തിന്റെ ഉറച്ച നിലപാട്. ജോസഫിനോട് അടുപ്പം പുലർത്തിയിരുന്ന മുതിർന്ന നേതാക്കൾ ജോസ് കെ. മാണിക്ക് അനുകൂലമായി നിലപാടു മാറ്റിയതാണ് മാണി വിഭാഗത്തിനു കരുത്തേകിയത്.

സി.എഫ്. തോമസും നേരത്തേ ജോസഫ് വിഭാഗത്തോട് അടുപ്പം കാട്ടിയിരുന്നു. എന്നാൽ പിളർപ്പ് ഒഴിവാക്കണമെന്നും പിളരുന്ന സാഹചര്യത്തിൽ മാണി വിഭാഗത്തിൽ തന്നെ നിൽക്കുമെന്നും സി.എഫ്. തോമസ് വ്യക്തമാക്കി. ഒത്തുതീർപ്പിലൂടെ ചെയർമാനെ കണ്ടെത്തുക, അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി വിളിച്ചു തിരഞ്ഞെടുപ്പു നടത്തുക എന്ന നിർദേശമാണ് മധ്യസ്ഥർ മുന്നോട്ടു വച്ചത്. ഇത് സിഎഫും അംഗീകരിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP