Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടിക്ക് ടോക്ക് കൊലവിളി വീണ്ടും! ഒറ്റ ദിവസം കൊണ്ട് പൊലിഞ്ഞത് രണ്ട് ജീവനുകൾ; വീഡിയോ ചിത്രീകരിക്കാൻ നാടൻ തോക്ക് ഉപയോഗിക്കുന്നതിനിടെ മഹാരാഷ്ട്രാ സ്വദേശിയായ 17കാരന് ദാരുണാന്ത്യം; ടിക്ക് ടോക്ക് അടിമയായ 24കാരിയെ പിന്തിരിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് പ്രതികാരം; മരണത്തിലേക്ക് നീങ്ങും മുൻപ് വിഷം കഴിക്കുന്ന ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത് തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനി

ടിക്ക് ടോക്ക് കൊലവിളി വീണ്ടും! ഒറ്റ ദിവസം കൊണ്ട് പൊലിഞ്ഞത് രണ്ട് ജീവനുകൾ; വീഡിയോ ചിത്രീകരിക്കാൻ നാടൻ തോക്ക് ഉപയോഗിക്കുന്നതിനിടെ മഹാരാഷ്ട്രാ സ്വദേശിയായ 17കാരന് ദാരുണാന്ത്യം; ടിക്ക് ടോക്ക് അടിമയായ 24കാരിയെ പിന്തിരിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചതോടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത് പ്രതികാരം; മരണത്തിലേക്ക് നീങ്ങും മുൻപ് വിഷം കഴിക്കുന്ന ദൃശ്യങ്ങൾ ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്ത് തമിഴ്‌നാട് അരിയല്ലൂർ സ്വദേശിനി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഏറെ വിമർശനം ഏറ്റുവാങ്ങേണ്ടി വരികയും വിവാദതീയ്ക്ക് തിരി കൊളുത്തുകയും ചെയ്ത ടിക്ക് ടോക്ക് ആപ്പിന്റെ കൊലവിളി വീണ്ടും. മഹാരാഷ്ട്രയിൽ ടിക്ക് ടോക്ക് ചിത്രീകരണത്തിനിടെ പതിനേഴുകാരൻ വെടിയേറ്റ് മരിച്ചതും ആപ്പിന് അടിമയായ തമിഴ്‌നാട് സ്വദേശിനിയായ 24കാരിയെ ഭർത്താവ് പിന്തിരിപ്പിക്കാൻ ശ്രമിച്ചതിന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതും ഇപ്പോൾ രാജ്യത്തെ നടുക്കിയിരുക്കുകയാണ്. മാത്രമല്ല യുവതി താൻ ആത്മഹത്യ ചെയ്യുന്ന രംഗങ്ങൾ ഫോണിൽ ചിത്രീകരിക്കുകയും ടിക്ക് ടോക്കിൽ പോസ്റ്റ് ചെയ്തതിനും പിന്നാലെ ആപ്പിനെതിരെ വൻ വിമർശനമാണ് നാനാഭാഗത്ത് നിന്നും ഉയരുന്നത്.

മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശി പ്രതീക് വഡേക്കർ എന്ന പതിനേഴുകാരനാണ് ടിക്ക് ടോക്ക് വീഡിയോ ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതീകിന്റെ ബന്ധുക്കളായ സണ്ണി പവാർ, നിതിൻ വഡേക്കർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബാംഗങ്ങളിൽ ഒരാളുടെ മരണാനന്തരചടങ്ങുമായി ബന്ധപ്പെട്ട് ഷിർദിയിലെത്തിയതായിരുന്നു പ്രതീകും മറ്റുള്ളവരും. ചടങ്ങുകൾക്കു ശേഷം തിരിച്ച് ഹോട്ടൽ മുറിയിലെത്തിയ പ്രതീക്, ബന്ധുക്കളായ സണ്ണിക്കും നിതിനും പതിനൊന്നുകാരനായ ഒരുകുട്ടിക്കും മറ്റൊരു യുവാവിനും ഒപ്പം ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വീഡിയോ ചിത്രീകരിക്കാൻ തീരുമാനിച്ചു.

പ്രതീകിന്റെ ബന്ധുക്കളിലൊരാൾ കൊണ്ടുവന്ന നാടൻതോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിക്കാനായിരുന്നു പദ്ധതി. ഇതിനിടെയാണ് പ്രതീകിന് വെടിയേറ്റത്. തോക്കിന്റെ കാഞ്ചി അബദ്ധത്തിൽ അമരുകയും പ്രതീകിന് വെടിയേൽക്കുകയുമായിരുന്നു- ഷിർദി പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ അനിൽ കട്കേയെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു. പ്രതീക് വെടിയേറ്റു വീണതോടെ മറ്റുള്ളവർ മുറിക്കു പുറത്തേക്കോടി. വെടിയൊച്ച കേട്ടെത്തിയ ഹോട്ടൽ ജീവനക്കാർ ഇവരെ തടയാൻ ശ്രമിച്ചു. എന്നാൽ ഇവരിൽ ഒരാൾ ആകാശത്തേക്ക് വെടിയുതിർക്കുകയും ഹോട്ടൽ ജീവനക്കാരെ ഭയപ്പെടുത്തുകയും ചെയ്തു.

ശേഷം ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പൊലീസ് പ്രതീകിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുമ്പേ മരണം സംഭവിച്ചിരുന്നു-  കട്കേ കൂട്ടിച്ചേർത്തു. സണ്ണിയെയും നിതിനെയും പൊലീസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് ഇവർക്കൊപ്പമുണ്ടായിരുന്ന യുവാവ് ഒളിവിലാണ്. കേസിലെ നാലാമത്തെ പ്രതി പതിനൊന്നുകാരനാണ്. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ വെടിപൊട്ടുകയായിരുന്നുവെന്നാണ് സണ്ണിയുടെയും നിതിന്റെയും ഭാഷ്യം. സംഭവത്തെ കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

തമിഴ്‌നാട്ടിലെ അരിയല്ലൂരിലാണ് ടിക്ക് ടോക്ക് വീഡിയോയിൽ താൻ ആത്മഹത്യ ചെയ്യുന്നത് പകർത്തി യുവതി മറണത്തിലേക്ക് നടന്നത്. അരിയല്ലൂർ സ്വദേശിനി അനിത(24)യാണ് ടിക് ടോക്കിൽ വീഡിയോ ഇടുന്നത് ഭർത്താവ് പഴനിവേൽ വിലക്കിയതിനെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ടിക് ടോക്കിന് അടിമയായ അനിത മക്കളെ ശ്രദ്ധിക്കാതെ നിരന്തരമായി ടിക് ടോക്ക് ഉപയോഗിക്കുന്നതിനെ തുടർന്ന് അയൽവാസികൾ സിംഗപ്പൂരിൽ ജോലി ചെയ്യുന്ന ഭർത്താവ് പഴനിവേലിനെ അറിയിക്കുകയായിരുന്നു. ഇതിനെതുടർന്നാണ് പഴനിവേൽ അനിതയോട് ടിക് ടോക്ക് ഉപയോഗം നിർത്താൻ ആവശ്യപ്പെട്ടത്.ഭർത്താവിന്റെ വിലക്കിൽ കുപിതയായാണ് അനിത അത്മഹത്യ ചെയ്തത്. വിഷം കഴിച്ച് ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങൾ മരിക്കുന്നതിന് മുമ്പ് അനിത തന്നെ ടിക് ടോക്കിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. വെളുത്ത കുപ്പിയിൽ നിന്ന് ഇരുണ്ട നിറത്തിലുള്ള ഒരു ദ്രാവകം കുടിച്ചാണ് ആത്മഹത്യ ചെയ്തതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.

ടിക്ക് ടോക്ക് എന്ന സ്മാർട്ട് 'കൊലയാളി'

അശ്ശീല ഉള്ളടക്കത്തെ തുടർന്ന് പൊതു ജനങ്ങളുടെ വെറുപ്പിന് പാത്രമായ ആപ്പായിരുന്നു ടിക്ക് ടോക്ക്. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഏതാനും ദിവസം മുൻപ് ഇത് നീക്കം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ ടിക്ക് ടോക്ക് ആപ്പിനെതിരായ നിരോധനം ഉപാധികളോടെ നീക്കിയെന്ന വാർത്ത ഏവരേയും ആശങ്കപ്പെടുത്തുകയാണ്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെതാണ് വിധി. ആപ്പുമായി ബന്ധപ്പെട്ട ഹർജിയിൽ ഉടൻ തന്നെ തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിയോട് നിർദ്ദേശിച്ചിരുന്നു. മദ്രാസ് ഹൈക്കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാതിരുന്നതിനെ തുടർന്നു ഈ ഏപ്രിൽ 18നാണ്, ടിക്ക് ടോക്ക് ആപ്പ് ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നു നീക്കം ചെയ്തത്.

എന്നാൽ കേസിൽ വീണ്ടും വാദം കേൾക്കുമെന്നു സുപ്രീം കോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതി കേസ് വീണ്ടും പരിഗണിച്ചപ്പോഴാണ് നിരോധനം നീക്കിയത്. ചൈനീസ് വിഡിയോ ആപ്പായ ടിക് ടോക്കിന് ഇന്ത്യയിൽ അഞ്ചര കോടി ഉപഭോക്താക്കളാണ് ഉള്ളത്. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ആപ്പ് നിരോധിച്ചതെന്നു ടിക് ടോക്കിന്റെ ഉടമസ്ഥരായ ബൈറ്റ്ഡാൻസ് കമ്പനി സുപ്രീം കോടതിയെ അറിയിച്ചു. നിരോധനം മൂലം ദിവസേന മൂന്നര കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നും 250 ഓളം പേരുടെ ജോലി ഭീഷണിയിലായെന്നും കമ്പനി കോടതിയിൽ പറഞ്ഞു. പരസ്യദാതാക്കളെയും നിക്ഷേപകരെയും നിരോധനം ബാധിക്കുമെന്നും കമ്പനി വ്യക്തമാക്കി.

വിവാദങ്ങളുടെ പർവ്വതം സൃഷ്ടിക്കുന്ന പലതും സാങ്കേതിക വിദ്യയുടെ വിപ്ലവത്തിന് പിന്നാലെ എത്തിയിട്ടുണ്ടെങ്കിലും അതിൽ ഏറ്റവുമധികം ശ്രദ്ധേയമായ ഒന്നായിരുന്നു ടിക്ക് ടോക്ക് ആപ്പ്. ഇതിന് നിരോധനമേർപ്പെടുത്തി അഞ്ച് ദിനങ്ങൾ പിന്നിട്ടിട്ട സമയത്തും ആപ്പ് ഡൗൺലോഡിന് ഒരു കുറവുമില്ലായിരുന്നുവെന്നതും ഓർക്കേണ്ട സംഗതിയാണ്. ഗൂഗിളിന്റെ പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും സംഗതി നീക്കം ചെയ്തിട്ടും മറ്റ് സൈറ്റുകളിൽ നിന്നും ഇപ്പോൾ ഡൗൺലോഡിങ് തകൃതിയാണ്. കഴിഞ്ഞ ദിവസങ്ങളിലാണ് ഡൗൺലോഡിങ് ഗണ്യമായി വർധിച്ചതെന്നാണ് സൂചന.

ആപ്പിന്റെ ദുരുപയോഗം വർധിക്കുന്നതിനാപ്പം ഇതിനെതിരെ പരാതി ഉയരുകയും ചെയ്തതോടെയാണ് ഏതാനും ദിവസം മുൻപ് സുപ്രീം കോടതി ആപ്പ് നിരോധിച്ചത്.സംസ്‌കാരിക മൂല്യങ്ങൾ തകർക്കുന്നുവെന്നും അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയ ഹർജിയിലാണ് ടിക് ടോക് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിറക്കിയത്. എന്നാലിപ്പോൾ നിരോധനം നീക്കം ചെയ്തതോടെ ആപ്പിന്റെ ഉപയോഗം മുൻപത്തേക്കാൾ വർധിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്.

ഇന്ത്യക്കാരാണ് ടിക് ടോക് ഡൗൺലോഡ് ചെയ്യുന്നതിൽ മുന്നിലെന്നാണ് റിപ്പോർട്ടുകൾ. ചൈനീസ് ആപ്പായ ടിക് ടോക് നിലവിൽ തേഡ് പാർട്ടി വെബ്‌സൈറ്റുകളിൽ നിന്നാണ് ഡൗൺലോഡ് ചെയ്യപ്പെടുന്നത്. നിരോധനത്തിനു ശേഷം ഗൂഗിൾ സെർച്ച് ട്രെൻഡിങിലും ടിക് ടോക് ഡൗൺലോഡ് മുന്നിലെത്തിയിട്ടുണ്ട്. പ്രതിമാസം രാജ്യത്ത് 12 കോടി സജീവ ഉപഭോക്താക്കളാണ് ടിക് ടോകിനുള്ളതെന്നാണ് കോടതിയിൽ വ്യക്തമാക്കിയിരിക്കുന്ന കണക്ക്. കഴിഞ്ഞ വർഷത്തെ കണക്ക് പ്രകാരം ടിക് ടോകിന്റെ 50 കോടി ഉപഭോക്താക്കളിൽ 39 ശതമാനവും ഇന്ത്യയിൽ നിന്നാണ്.

ടിക് ടോക് ചിത്രീകരണത്തിനിടെ നിരവധി അപകടങ്ങളും മരണങ്ങളും വരെ സംഭവിച്ചു. ഇതിനെതിരെ നിരവധി പരാതികളുയർന്നു. പരാതികളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാരിനോട് ആപ്പ് നിരോധിക്കാൻ കോടതി നിർദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങൾ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. ഇതിന് പിന്നാലെയാണ് ഗൂഗിൾ ടിക് ടോക്കിന് വിലക്കേർപ്പെടുത്തിയിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP