Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'തിരുവടിയിൽ ഷഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്; അത് ഫ്രാങ്കോയുടേതാണെന്നും അല്ല വലുപ്പം കൊണ്ട് പി.സി ജോർജിന്റെതാണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല; തൂങ്ങിക്കിടന്ന ഷഡ്ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്...അതാണോ ബാലേട്ടനെ ചൊടിപ്പിച്ചതെന്നും സന്ദേഹിക്കാം'; എ.കെ ബാലനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യുവിന്റെ കുറിപ്പ്

'തിരുവടിയിൽ ഷഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്; അത് ഫ്രാങ്കോയുടേതാണെന്നും അല്ല വലുപ്പം കൊണ്ട് പി.സി ജോർജിന്റെതാണെന്നും പറഞ്ഞാൽ ആരും വിശ്വസിക്കില്ല; തൂങ്ങിക്കിടന്ന ഷഡ്ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്...അതാണോ ബാലേട്ടനെ ചൊടിപ്പിച്ചതെന്നും സന്ദേഹിക്കാം'; എ.കെ ബാലനെ രൂക്ഷമായി വിമർശിച്ച് ജോയ് മാത്യുവിന്റെ കുറിപ്പ്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ മുഖമുള്ള കാർട്ടൂണിന് കേരള ലളിതകലാ അക്കൗദമിയുടെ അവാർഡ് ലഭിച്ചതുമായി ബന്ധപ്പെട്ട് വിവാദങ്ങൾ രൂക്ഷമായിരിക്കേയാണ് നടൻ ജോയ് മാത്യു മന്ത്രി എ.കെ ബാലനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ വിമർശനം. കാർട്ടൂണിൽ ചിത്രീകരിച്ചിരിക്കുന്നത് മത നിന്ദയാണെന്നും അതിന് അവാർഡ് നൽകിയ നീക്കം പുനപരിശോധിക്കണമെന്നും മന്ത്രി എ. കെ ബാലൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരെയാണ് ഹാസ്യ രൂപേണയുള്ള വിമർശനവുമായി സംവിധായകനും നടനുമായ ജോയ് മാത്യു കുറിപ്പെഴുതിയത്.

നർമ്മം കലർന്ന വാക്കുകളാണ് ജോയ് മാത്യു ഫേസ്‌ബുക്ക് കുറിപ്പിൽ ഉപയോഗിച്ചത്. ''ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്നം.. ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല. വലുപ്പം കൊണ്ട് പി സി ജോർജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല. പിന്നെ ആരുടെ? അപ്പോഴാണ് പൂവൻ കോയീന്റെ തൂവൽ കേശത്തിൽ തിരുകി നിൽക്കുന്ന ഒരു പാലക്കാടൻ പൂവനെ ഫ്രാങ്കോക്കരികിൽ കാണുന്നത്. 'തിരുവടിയിലെ തൂങ്ങിക്കിടക്കുന്ന ഷെഡ്ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്. അതാണോ ബാലേട്ടനെ ചൊടിപ്പിച്ചത് എന്ന് ന്യായമായും സന്ദേഹിക്കാം കാരണം ബാലേട്ടനായിരുന്നല്ലോ പാലക്കാട്ടെ പൂവൻ കോയിക്കെതിരെയുള്ള പീഡന കേസന്വേഷണ ജഡ്ജി.

അല്ലാതെ ഒരു പാവം പിടിച്ച കാർട്ടൂണിനെ തിരസ്‌കരിക്കാൻ വേറൊരു ന്യായവും കാണുന്നില്ല'. തെരഞ്ഞെടുപ്പിൽ ട്രൗസറഴിഞ്ഞു നിൽകുമ്പോൾ കുരിശിന്റെ സ്ഥാനത്തു ചുവന്ന ഷെഡ്ഡി, താഴെ നിൽക്കുന്നതോ പാലക്കാട്ടെ പൂവനുമായാൽ ആർക്കാണെങ്കിലും രോഷമുണരും. അതിപ്പോൾ ബാലേട്ടന് ആയിപ്പോയി എന്ന് മാത്രം'' എന്നായിരുന്നു ജോയ് മാത്യു ഫേസ്‌ബുക്കിൽ കുറിച്ചത്. കന്യാസ്ത്രീ പീഡനക്കേസിൽ അറസ്റ്റിലായ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വിമർശിച്ചുകൊണ്ട് കെ.കെ.സുഭാഷ് വരച്ച കാർട്ടൂൺ ക്രിസ്തീയ മതപ്രതീകങ്ങളെ അവഹേളിക്കുന്നുവെന്ന വിമർശനവുമായി കത്തോലിക്ക സഭ രംഗത്തെത്തിയതോടെയാണ് വിവാദമായത്.

തുടർന്ന് കെ.കെ സുഭാഷിന് പുരസ്‌കാരം നൽകിയത് പുനഃപരിശോധിക്കാൻ സർക്കാർ ലളിതകല അക്കാദമിയോട് നിർദ്ദേശിക്കുകയും ചെയ്തിരുന്നു. മതപ്രതീകങ്ങളെ അവഹേളിക്കുന്ന കാർട്ടൂണിനു ലളിതകലാ അക്കാദമി പുരസ്‌കാരം നൽകിയതിനോടു സർക്കാരിനു യോജിപ്പില്ലെന്നു മന്ത്രി എ.കെ. ബാലൻ വ്യക്തമാക്കിയിരുന്നു. പുരസ്‌കാരം പുനഃപരിശോധിക്കാൻ അക്കാഡമിയോടു നിർദ്ദേശിച്ചത് ആവിഷ്‌കാരസ്വാതന്ത്ര്യത്തിലുള്ള കൈകടത്തലല്ല.

അക്കാഡമികളുടെ പ്രവർത്തനങ്ങളിൽ സർക്കാർ ഇടപെടാറില്ല. അവർ ചുമതലപ്പെടുത്തുന്ന സമിതിയാണു വിധികർത്താക്കളെ തീരുമാനിക്കുന്നത്. കാർട്ടൂണിൽ ബിഷപ് ഫ്രാങ്കോയെ ചിത്രീകരിച്ചതിനോടു സർക്കാരിനു വിയോജിപ്പില്ല. അദ്ദേഹത്തിന്റെ പ്രവൃത്തികൾ പൊതുസമൂഹം വിലയിരുത്തിയിട്ടുള്ളതാണ്. എന്നാൽ, അതു വരച്ചുകാട്ടാൻ ഒരു പ്രത്യേക മതവിഭാഗത്തിന്റെ ചിഹ്നത്തെ അവഹേളിച്ചതിനോടാണു വിയോജിപ്പ്.

ജോയ് മാത്യുവിന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അടിവസ്ത്രങ്ങൾ
-----------------------------
ചില സിനിമാ പാട്ടുകൾ ചില സന്ദർഭങ്ങളിൽ ഓർമ്മ വരിക സ്വാഭാവികം. അതിലൊന്നാണ് 'ബാലേട്ടാ ബാലേട്ടാ.....' എന്ന പാട്ട്.
ഇത് ഇപ്പോൾ ഓർമ്മിക്കുവാൻ കാരണം നമ്മുടെ ബഹു :സാംസ്‌കാരിക മന്ത്രിയുടെ ദുരവസ്ഥ കണ്ടപ്പോഴാണ്. മന്ത്രിമാരിൽ കുറച്ചൊക്കെ വകതിരിവുള്ള ആളാണ് ശ്രീ എ.കെ ബാലൻ എന്നാണു വെപ്പ്. അദ്ദേഹം ഇപ്പോൾ വീണിരിക്കുന്നത് ഒരു ഷെഡ്ഡി പ്രശ്‌നത്തിലാണ്.
ബാലേട്ടൻ തന്നെ മൊയലാളിയായിട്ടുള്ള
ലളിതകലാ അക്കാദമി മികച്ച കാർട്ടൂൺ ആയി തെരഞ്ഞെടുത്ത കെ.കെ സുഭാഷിന്റെ 'വിശ്വാസോ രക്ഷതി 'എന്ന കാർട്ടൂൺ ആണ് ഇപ്പോൾ അടിവസ്ത്ര പ്രശ്‌നം ചർച്ചയാക്കിയത്. അങ്ങനെ കൊടുത്ത പുരസ്‌കാരം ഒരു അടിവസ്ത്ര വിവാദത്തിന്റെ പേരിൽ തിരിച്ചെടുക്കുന്ന കേരള സർക്കാർ ചരിത്രത്തിൽ ഇടം നേടുകയാണ്.

നമ്മൾ, കന്യാസ്ത്രീ പിടിയനായ ഫ്രാൻകോയെന്നും പി.സി ജോർജ്ജ് ബിഷപ്പ് ഫ്രാങ്കോയെന്നും വിളിക്കുന്ന ആളെ കോഴിയുടെ രൂപത്തിൽ (പോർച്ചുഗീസ് ഭാഷയിൽ ഫ്രാങ്കോ എന്നാൽ കോഴി എന്നാണ് അർത്ഥം) പൊലീസ് തൊപ്പിമേൽ കയറ്റിവെച്ചിരിക്കുന്നു എന്നതായിരിക്കില്ല ഇടത് പക്ഷ ഗവൺമെന്റിന്റെ മന്ത്രിയെ ചൊടിപ്പിച്ചത്. ഫ്രാൻകോയുടെ കയ്യിൽ ക്രിസ്ത്യാനികൾ എന്ന് പറയപ്പെടുന്നവർ ചാർത്തിക്കൊടുത്ത തിരുവടി എന്ന വടിയിൽ ഒരു ഷെഡ്ഡി തൂങ്ങിക്കിടക്കുന്നു എന്നിടത്താണ് നമ്മുടെ സാംസ്‌കാരിക രംഗം വടി വിഴുങ്ങിയത്.
ഒന്നാമതായി യേശു ക്രിസ്തു ആകെയൊരിക്കലേ വടിയെടുത്തിട്ടുള്ളൂ. അതു ദേവാലയം കച്ചവടകേന്ദ്രമാക്കി മാറ്റിയ പുരോഹിതരുടെയും ബിഷപ്പുമാരുടെയും ചന്തിക്കിട്ട് നാല് പെടയ്ക്കാനാണ്.

യേശു ക്രിസ്തുവിന്റെ പൂർവ്വ പിതാക്കന്മാരാകട്ടെ ആടിനെമേക്കാനും പാറയെ പിളർക്കാനും അറ്റകൈക്ക് കടലിനെ പകുക്കാനും മറ്റുമാണ് വടിയെടുത്തിട്ടുള്ളത്. ചിലപ്പോഴൊക്കെ വടി നിലത്തിട്ട് മുതുകാട് സ്‌റ്റൈലിൽ വടിയെ പാബ് ആക്കിമാറ്റുന്ന കളിയിലൂടെ അവർ ഫറവോൻ രാജാവിനെ വടിയാക്കിയ കഥകളുമുണ്ട്.
ആ വടിയെ വളച്ചു തിരിച്ചു വിശ്വാസികൾ
തിരുവടിയെന്നു പേരിട്ടു ബിഷപ്പുമാരുടെ കയ്യിലോട്ട് പിടിപ്പിച്ചു. അതിലാണിപ്പോൾ ഷെഡ്ഡി തൂങ്ങുന്നത്. ഈ അടിവസ്ത്രം ആരുടേതാണ് എന്നതാണ് പ്രശ്‌നം..
ഫ്രാങ്കോയുടെതാണെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല.


വലുപ്പം കൊണ്ട് പി സി ജോർജ്ജിന്റത് ആണെന്ന് പറഞ്ഞാലും ആരും വിശ്വസിക്കില്ല.
പിന്നെ ആരുടെ? അപ്പോഴാണ് പൂവൻ കോയീന്റെ തൂവൽ കേശത്തിൽ തിരുകി നിൽക്കുന്ന ഒരു പാലക്കാടൻ പൂവനെ ഫ്രാങ്കോക്കരികിൽ കാണുന്നത്. തിരുവടിയിലെ തൂങ്ങിക്കിടക്കുന്ന ഷെഡ്ഡിക്കാണെങ്കിൽ ഒരിളം ചുവപ്പ് നിറവുമുണ്ട്. അതാണോ ബാലേട്ടനെ ചൊടിപ്പിച്ചത് എന്ന് ന്യായമായും സന്ദേഹിക്കാം കാരണം ബാലേട്ടനായിരുന്നല്ലോ പാലക്കാട്ടെ പൂവൻ കോയിക്കെതിരെയുള്ള പീഡന കേസന്വേഷണ ജഡ്ജി.
അല്ലാതെ ഒരു പാവം പിടിച്ച കാർട്ടൂണിനെ തിരസ്‌കരിക്കാൻ വേറൊരു ന്യായവും കാണുന്നില്ല.
മതനിന്ദയുടെ പേരിലായിരുന്നെങ്കിൽ, ഹൈന്ദവ ദേവീ-ദേവന്മാരുടെ ചിത്രങ്ങൾ വക്രീകരിച്ചു വരച്ചതിന്റെ പേരിൽ ഹൈന്ദവിശ്വാസികൾ ലോക പ്രശസ്ത ചിത്രകാരനായ എം.എഫ് ഹുസൈനെതിരെ പ്രതിഷേധം ഉയർത്തിപ്പോൾ അതിനെ വെല്ലുവിളിച്ചു കേരളം ഭരിച്ചിരുന്ന അന്നത്തെ ഇടത് പക്ഷ ഗവർമെന്റ് 2009ൽ രവിവർമ്മ പുരസ്‌കാരം നൽകി എം.എഫ് ഹുസൈനെ ആദരിക്കുകയാണുണ്ടായത്. അതിൽ വ്യക്തമാകുന്നതെന്താണ്?
ബാലേട്ടന്റെ ഗവർമെന്റ് ഒരിക്കലും
മത നിന്ദയായിട്ടല്ല ഈ ഷെഡ്ഡിയെ കാണുന്നത് എന്നാണ്.
മൂന്നാറിൽ കുരിശുകണ്ടാൽ മുട്ടിടിക്കുന്നവരല്ല
ഞങ്ങൾ എന്ന് ആർക്കാണറിയാത്തത് ! അപ്പോൾ
മതനിന്ദയല്ല ഇവിടെ പ്രശ്‌നം.
അതിനാൽ വിശാസികൾ എന്ന വർഗ്ഗം ഇക്കാര്യത്തിൽ ഇടപെടേണ്ട. തെരഞ്ഞെടുപ്പിൽ ട്രൗസറഴിഞ്ഞു നിൽകുമ്പോൾ കുരിശിന്റെ സ്ഥാനത്തു ചുവന്ന ഷെഡ്ഡി , താഴെ നില്കുന്നതൊ
പാലക്കാട്ടെ പൂവനുമായാൽ ആർക്കാണെങ്കിലും രോഷമുണരും.
അതിപ്പോൾ ബാലേട്ടന് ആയിപ്പോയി എന്ന് മാത്രം.
ഇനിയിപ്പോ ബാലേട്ടൻ എന്താ ചെയ്യുക.?
തിരുവടി പിടിച്ചു നടക്കുന്ന വോട്ട് ബാങ്കുകളെ പിണക്കാനും വയ്യ. ആവിഷ്‌കാര സ്വാതന്ത്ര്യം എന്ന് പറഞ്ഞു വായിട്ടലക്കാനും വയ്യ എന്ന അവസ്ഥയിൽ ബാലേട്ടനെ കണ്ടപ്പോൾ
' ബാലേട്ടാ ബാലേട്ടാ 'എന്ന പാട്ട് മൂളിപ്പോയത്. അതു തെറ്റാണോ സാർ?

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP