Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ

സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പം; വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സമ്മതം നൽകിയില്ല; കടമായി വാങ്ങിയ പണം തിരികെ നൽകിയതും ഫോൺ വിളിച്ചാൽ എടുക്കാത്തതും പൂർണ്ണ ഒഴിവാക്കാലായി കണ്ടു; ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ തീരുമാനിച്ചത് ഒന്നിച്ചു മരിക്കാൻ; ആയുധങ്ങൾ വാങ്ങിയത് വീട്ടാവശ്യത്തിനെന്ന വ്യാജേന; എല്ലാം എന്റെ മാത്രം തെറ്റെന്ന് അജാസ്; പൊലീസുകാരിയെ വള്ളികുന്നത്ത് കത്തിച്ച് കൊന്നതിന് പിന്നിലെ വില്ലൻ 'പ്രണയം' തന്നെ

മറുനാടൻ മലയാളി ബ്യൂറോ

വള്ളികുന്നം: സൗമ്യയെ കൊല്ലാൻ അജാസ് കാത്ത് നിന്നത് അഞ്ചുമണിക്കൂറോളം. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി അജാസിന്റെ മൊഴി നൽകിയിട്ടുണ്ട്. പ്രണയപരാജയമാണ് കൊലയ്ക്കു കാരണം. തന്നെ സൗമ്യ നിരന്തരം അവഗണിച്ചു. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോളൊഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മൊഴി നൽകി. ഈ മൊഴി വിശ്വസിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. അതുകൊണ്ട് തന്നെ സൗമ്യയുടെ കൊലയ്ക്ക് പിന്നിലെ തന്ത്രമൊരുക്കലും ആസൂത്രണവും എല്ലാം അജാസ് ഒറ്റയ്ക്കാണ് ചെയ്തതെന്ന് പൊലീസും വിലയിരുത്തുന്നു.

കായംകുളത്തിനടുത്ത് വള്ളികുന്നം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ സൗമ്യ പുഷ്പാകരനെ (34) സ്‌കൂട്ടറിൽ കാറിടിച്ചു വീഴ്‌ത്തിയ ശേഷം വെട്ടിയും കുത്തിയും തുടർന്ന് തീ കൊളുത്തിയും കൊലപ്പെടുത്തുകയായിരുന്നു. വള്ളികുന്നം തെക്കേമുറി ഉപ്പൻവിളയിൽ സജീവിന്റെ ഭാര്യയാണു സൗമ്യ. ആലുവ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ സിപിഒ ആയ കാക്കനാട് വാഴക്കാല സൗത്ത് നെയ്തേലിൽ എൻ.എ.അജാസ് ആണു പ്രതി. 50% പൊള്ളലേറ്റ ഇയാൾ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകട നില തരണം ചെയ്തിട്ടില്ല. ഇതിനിടെയും പൊലീസ് ഇയാളിൽ നിന്ന് മൊഴി എടുക്കുകയായിരുന്നു.

ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയത്. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്‌കൂട്ടറിൽ തഴവ എ.വി.ഹൈസ്‌കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാൻപോയി. അജാസ് രാവിലെമുതൽ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ്‌പി.സി. പരിശീലനത്തിന് പോകുന്നതും യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നു. എസ്‌പി.സി. പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് കണക്കുകൂട്ടി. മൂന്നേമുക്കാലോടെ സൗമ്യ സ്‌കൂട്ടറിൽ വീട്ടിലേക്കു വന്നു. അപ്പോൾ അജാസ് കാറിൽ പിന്തുടർന്നു.

വീട്ടിലെത്തി ഏതാനും മിനിറ്റുകൾക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴാണ് അജാസ് കാറിൽ വീടിന് മുൻപിലെത്തിയത്. വീട്ടിൽ കയറാൻ സമയംകിട്ടുന്നതിനുമുന്പ് സൗമ്യ റോഡിലെത്തി. ഇതോടെ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടർന്നായിരുന്നു സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തിൽ വെട്ടിവീഴ്‌ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു. സൗമ്യയെ കൊല്ലണമെന്ന ലക്ഷ്യത്തോടെയാണ് വള്ളികുന്നത്തേക്ക് വന്നത്. ഇതിനുള്ള ആയുധങ്ങൾ വീട്ടാവശ്യത്തിനെന്നുപറഞ്ഞ് എറണാകുളത്തെ മാർക്കറ്റിൽനിന്നാണ് വാങ്ങിയത്. സ്വന്തം ബൈക്കിലെ പെട്രോൾ രണ്ട് കുപ്പിയിലായി ചോർത്തി കരുതുകയായിരുന്നു. തലക്ക് പിറകിൽ കൊടുവാളിനാണ് ആദ്യം വെട്ടിയതെന്നും അജാസ് നൽകിയ മൊഴിയിൽ പറയുന്നു.

50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ ഇയാളുടെ മൊഴി ഞായറാഴ്ച രാത്രിയാണ് ആലപ്പുഴ രണ്ടാംക്ലാസ് മജിസ്ട്രേറ്റ് രേഖപ്പെടുത്തിയത്. ശാരീരികാവസ്ഥ ദുർബലമായതോടെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ വിജയിച്ചില്ല. അജാസുമായി സൗമ്യക്ക് ദീർഘകാല പരിചയമുണ്ടായിരുന്നതായും പലപ്പോഴും ഉപദ്രവിച്ചിരുന്നതായും മാതാവ് ഇന്ദിരയും മൊഴി നൽകിയിരുന്നു. നേരത്തേയും പെട്രോൾ ദേഹത്തൊഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്ന് കാലുപിടിച്ചാണ് രക്ഷപ്പെട്ടതെന്ന് മകൾ പറഞ്ഞിരുന്നതായും അവർ പറഞ്ഞിരുന്നു.

അന്വേഷത്തിന്റെ സ്വഭാവം സംബന്ധിച്ച് ഞായറാഴ്ച വൈകീട്ട് വള്ളികുന്നം പൊലീസ് സ്റ്റേഷനിൽ ഐ.ജി എം.ആർ. അജിത്കുമാറിന്റെ സാന്നിധ്യത്തിൽ കൂടിയ ഉദ്യോഗസ്ഥയോഗത്തിൽ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ജില്ല പൊലീസ് മേധാവി കെ.എം. ടോമി, ഡിവൈ.എസ്‌പി അനീഷ് വി. കോര, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി ബിനുകുമാർ എന്നിവരാണ് യോഗത്തിൽ സംബന്ധിച്ചത്. ഇതിനിടെ സൗമ്യയുടെ ഭർത്താവ് സജീവിന്റെ ലിബിയയിൽനിന്നുള്ള യാത്ര വൈകിയതോടെ സംസ്‌കാരച്ചടങ്ങുകൾ ബുധനാഴ്ചയിലേക്ക് മാറ്റിയിട്ടുണ്ട്. അന്ന് രാവിലെയോടെ സജീവ് നാട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആജാസിന്റെ മൊഴി ഇങ്ങനെ

സൗമ്യയുമായി 5 വർഷത്തിലേറെയായി അടുപ്പമുണ്ടെന്ന് അജാസ് പറയുന്നു. വിവാഹം കഴിക്കാൻ ആഗ്രഹം അറിയിച്ചെങ്കിലും സൗമ്യ സമ്മതം നൽകിയില്ല. അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നൽകുകയും ഫോണിൽ വിളിച്ചാൽ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂർണമായും ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാൻ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.

കൊച്ചിയിൽ നിന്ന് ആയുധങ്ങളും പെട്രോളും കാറിൽ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാർ സ്‌കൂട്ടറിൽ ഇടിച്ചു സൗമ്യയെ വീഴ്‌ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോൾ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് പറഞ്ഞതായി അറിയുന്നു.

ശവസംസ്‌കാരം ബുധനാഴ്ച

ലിബിയയിലെ ജോലിസ്ഥലത്തുനിന്ന് സൗമ്യയുടെ ഭർത്താവ് സജീവ് തിങ്കളാഴ്ച നാട്ടിലേക്കുതിരിച്ചു. ബുധനാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. സൗമ്യയുടെ ശവസംസ്‌കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം വള്ളികുന്നത്തെ വീട്ടുവളപ്പിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP