Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മാവേലിക്കരയിലെ പൊലീസുകാരിയെ പച്ചജീവനോടെ ചുട്ടുകൊന്ന അജാസും മരണത്തിന് കീഴടങ്ങി; അമ്പതു ശതമാനത്തിലധികം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ മരണത്തോട് മല്ലടിച്ചത് അഞ്ചു ദിവസം; പൊള്ളലിന് പുറമേ വില്ലനായി ന്യുമോണിയയും ആന്തരിക അവയവങ്ങളിലെ അണുബാധയും; വൃക്കകളും ശ്വാസകോശവും തകരാറിലായതും രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം ഡയാലിസിസ് മുടങ്ങിയതും നയിച്ചത് പ്രതികാരദാഹിയുടെ മരണത്തിലേക്ക്

മാവേലിക്കരയിലെ പൊലീസുകാരിയെ പച്ചജീവനോടെ ചുട്ടുകൊന്ന അജാസും മരണത്തിന് കീഴടങ്ങി; അമ്പതു ശതമാനത്തിലധികം പൊള്ളലേറ്റ് ആലപ്പുഴ മെഡിക്കൽ കോളജിൽ മരണത്തോട് മല്ലടിച്ചത് അഞ്ചു ദിവസം; പൊള്ളലിന് പുറമേ വില്ലനായി ന്യുമോണിയയും ആന്തരിക അവയവങ്ങളിലെ അണുബാധയും; വൃക്കകളും ശ്വാസകോശവും തകരാറിലായതും രക്തസമ്മർദ്ദത്തിലെ വ്യതിയാനം മൂലം ഡയാലിസിസ് മുടങ്ങിയതും നയിച്ചത് പ്രതികാരദാഹിയുടെ മരണത്തിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: വള്ളികുന്നത്ത് വനിതാ പൊലീസ് ഉദ്യോഗസ്ഥ സൗമ്യ പുഷ്പാകരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി അജാസ് മരിച്ചു. സൗമ്യയെ പെട്രോളൊഴിച്ച് കൊലപ്പെടുത്തുന്നതിനിടയിൽ ഗുരുതരമായി പൊള്ളലേറ്റ അജാസ് ആലപ്പുഴ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു.

ബുധനാഴ്ച രാവിലെ അജാസിനെ പരിശോധിച്ച ഡോക്ടർമാർ ശരീരം മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഈ അവസ്ഥയിൽ അധികം മുന്നോട്ട് പോകില്ലെന്നും അവർ സൂചിപ്പിച്ചിരുന്നു. ബുധനാഴ്ച ഉച്ചയോടെ തന്നെ അജാസിന്റെ ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലച്ചു. വൈകുന്നേരം അഞ്ചരയോടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു

പ്രണയാഭ്യർത്ഥന നിരസിച്ചതിനെ തുടർന്ന് വള്ളികുന്നം കഞ്ഞിപ്പുഴയ്ക്കു സമീപം ശനിയാഴ്ച വൈകിട്ട് മൂന്നരയോടെയാണു സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകവെ സൗമ്യയെ കാറിലെത്തിയ അജാസ് വാഹനമിടിപ്പിച്ചശേഷം വെട്ടിപ്പരിക്കേൽപ്പിച്ചു.ആക്രമിക്കുമെന്നു കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ കഴുത്തിനു വെട്ടി താഴെയിട്ടു. എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടെ പെട്രോളൊഴിച്ചു കത്തിക്കുകയായിരുന്നു.

കൊലപാതക ശ്രമത്തിനിടെ 50 ശതമാനം പൊള്ളലേറ്റ അജാസിന്റെ നില അതീവഗുരുതരമായിരുന്നു. പൊള്ളലിന് പുറമേ ന്യുമോണിയയും ആന്തരിക അവയവങ്ങളിലെ അണുബാധയും കൂടി ആയതോടെ നില അതീവഗുരുതരമാകുകയായിരുന്നു. കിഡ്‌നിയുടെ പ്രവർത്തനം തകരാറിലാവുകയും രക്ത സമ്മർദം ഗണ്യമായി കുറയുകയും ചെയ്തതായി ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം വണ്ടാനം മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തി മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെങ്കിലും അജാസിന്റ ആരോഗ്യനില മോശമായതിനാൽ മൊഴി പൂർണ്ണമായി രേഖപെടുത്താൻ സാധിച്ചിരുന്നില്ല.

കിഡ്‌നികളുടെ പ്രവർത്തനം പൂർണമായും തകരാറിലായിരുന്നു. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മർദ്ദം ഗണ്യമായി കുറഞ്ഞതിനാൽ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മർദ്ദം ഉയർത്താൻ മരുന്നു കുത്തിവെച്ചെങ്കിലും അതിനോട് പ്രതികരിച്ചിട്ടുമില്ല.

സൗമ്യയെ കൊലപ്പെടുത്താൻ അജാസ് ആലപ്പുഴയിൽ എത്തിയത് ഒരുക്കങ്ങളോടെയുമാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. വീട്ടിൽ വെച്ച് യുവതിയെ വകവരുത്തുക എന്നാതയിരുന്നു ഇയാളുടെ ലക്ഷ്യമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. വീട്ടിലിട്ട് കൊലപ്പെടുത്താൻ വേണ്ടി അഞ്ച് മണിക്കൂറോളമാണ് ഈ ക്രൂരൻ കാത്തു നിന്നത്. രാവിലെ എറണാകുളത്തു നിന്നും കത്തിയുമായി എത്തിയ അജാസ് അഞ്ചു മണിക്കൂറുകളോളം വള്ളിക്കുന്നത്ത് കാത്തുനിന്നു.

ആയുധങ്ങളുമായി ശനിയാഴ്ച രാവിലെ ഏഴുമണിയോടെയാണ് അജാസ് എറണാകുളത്തുനിന്ന് പോയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. 11 മണിയോടെ വള്ളികുന്നത്തെത്തി. ഈ സമയം സൗമ്യ ഇലിപ്പക്കുളം കാമ്പിശ്ശേരി കരുണാകരൻ മെമോറിയൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ സ്റ്റുഡന്റ് പൊലീസ് കാഡറ്റുകളെ പരിശീലിപ്പിക്കുകയായിരുന്നു. അവിടെനിന്ന് സ്‌കൂട്ടറിൽ തഴവ എ.വി.ഹൈസ്‌കൂളിൽ പി.എസ്.സി. പരീക്ഷ എഴുതാൻപോയി.

അജാസ് രാവിലെമുതൽ സൗമ്യയുടെ വീടിന്റെ പരിസരത്തുണ്ടായിരുന്നു. സൗമ്യ ശനിയാഴ്ച എസ്‌പി.സി. പരിശീലനത്തിന് പോകുന്നതും യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതുന്നതുമെല്ലാം അജാസിന് അറിയാമായിരുന്നെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്. എസ്‌പി.സി. പരിശീലനം കഴിഞ്ഞോ പരീക്ഷയ്ക്കുശേഷമോ സൗമ്യ വീട്ടിലെത്തുമെന്ന് പ്രതിക്ക് ഉറപ്പായിരുന്നു. മൂന്നേമുക്കാലോടെ സൗമ്യ സ്‌കൂട്ടറിൽ വീട്ടിലേക്കു വന്നു. അപ്പോൾ അജാസ് കാറിൽ പിന്തുടർന്നിട്ടുണ്ടെന്നുതന്നെയാണ് അന്വേഷണ സംഘം ഉറപ്പിച്ചിരിക്കുന്നത്.

വീട്ടിലെത്തി ഏതാനും മിനിറ്റുകൾക്കകം ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലേക്ക് പോകാനായി സൗമ്യ ഇറങ്ങി. അപ്പോഴേക്കും അജാസ് കാറിൽ വീടിന് മുൻപിലെത്തിയതേയുള്ളൂ. വീട്ടിൽ കയറാൻ സമയംകിട്ടുന്നതിനുമുന്പ് സൗമ്യ റോഡിലെത്തി. ഇതിനാലാണ് വീട്ടിലിട്ട് കൊല്ലാനുള്ള ശ്രമം പരാജയപ്പെട്ടത്. തുടർന്നായിരുന്നു സ്‌കൂട്ടറിൽ കാറിടിച്ച് വീഴ്‌ത്തുന്നത്. രക്ഷപ്പെട്ടോടിയ സൗമ്യയെ കഴുത്തിൽ വെട്ടിവീഴ്‌ത്തി തീകൊളുത്തി കൊല്ലുകയായിരുന്നു.

സൗമ്യയോട് തനിക്ക് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്നും ആശുപത്രിയിൽ വച്ച് മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ അജാസ് വെളിപ്പെടുത്തിയിരുന്നു. തന്റെ വിവാഹാഭ്യർത്ഥന നിരന്തരം അവഗണിച്ചതിനെ തുടർന്നാണ് സൗമ്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്നും മൊഴിയിൽ അജാസ് പറഞ്ഞിരുന്നു.

വ്യക്തമായി ആസൂത്രണം ചെയ്ത് നടത്തിയ കൊലപാതകത്തിൽ മാറ്റാർക്കും പങ്കില്ലെന്നാണ് അജാസ് മരിക്കുന്നതിന് മുമ്പ് മൊഴി നൽകിയത്. സൗമ്യയെ വടിവാളു കൊണ്ടുവെട്ടിയ ശേഷം പെട്രോൾ ഒളിച്ച് തീകൊളുത്തി. ഇതിനിടെ സ്വന്തം ദേഹത്തും പെട്രോൾ ഒഴിച്ചു. ആത്മഹത്യയായിരുന്നു ലക്ഷ്യമെന്നും ആലപ്പുഴ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനു നൽകിയ മൊഴിയിൽ അജാസ് പറയുന്നു. അജാസിനെ സൗമ്യ നേരത്തെ ഒഴിവാക്കാൻ ശ്രമിച്ചപ്പോഴും ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

വിവാഹാഭ്യർത്ഥന നിരസിച്ചതിലുള്ള പ്രതികാരമെന്ന പൊലീസ് കണ്ടെത്തൽ ശരിവയ്ക്കുന്നതാണ് അജാസിന്റെ മൊഴി. നാൽപ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ ആരോഗ്യനില ആദ്യദിനം മുതൽ ഗുരുതരമായി തുടരുകയായിരുന്നു. അണുബാധ ആന്തരിക അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചതായി ഡോക്ടർമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.പ്രതിയുടെ ആരോഗ്യനില മെച്ചപ്പെടാതെ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് നീങ്ങാൻ അന്വേഷണസംഘത്തിനുമായില്ല.

സൗമ്യയും അജാസും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന മൊഴി സൗമ്യയുടെ അമ്മ നേരത്തെ പൊലീസിന് നൽകിയിരുന്നു. അജാസും സൗമ്യയും തമ്മിൽ ഏറെ നാളായി അടുപ്പത്തിലായിരുന്നു. സൗമ്യ ഒന്നര ലക്ഷം രൂപ അജാസിൽ നിന്ന് കടംവാങ്ങി. ഒടുവിൽ അജാസ് വിവാഹ അഭ്യർത്ഥന തുടങ്ങിയതോടെ ഇരുവരും തമ്മിൽ തർക്കമായി. പണം തിരികെ നൽകാമെന്ന് പറഞ്ഞിട്ടും അജാസ് അത് വാങ്ങാൻ കൂട്ടാക്കിയില്ല.

അമ്മയോടൊപ്പം പണം തിരികെ നൽകാൻ എറണാകുളത്തേക്ക് സൗമ്യ പോയിരുന്നു. പക്ഷെ ഇരുവരെയും അജാസ് സ്വന്തം കാറിൽ തിരികെ വള്ളികുന്നത്തെ വീട്ടിൽ എത്തിച്ചെന്നും അമ്മ പൊലീസിനോട് പറഞ്ഞിരുന്നു. അതേസമയം, അജാസിൽ നിന്ന് ഭീഷണിയുള്ള വിവരം വള്ളികുന്നം സ്റ്റേഷനിലെ എസ്‌ഐയോട് സൗമ്യ പറഞ്ഞിരുന്നെന്ന അമ്മയുടെ മൊഴി പൊലീസ് നിഷേധിച്ചു. അജാസും സൗമ്യയും തമ്മിൽ ഫോണിലൂടെ നിരന്തരം തർക്കിച്ചിരുന്നതായി സൗമ്യയുടെ മകനും പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. അജാസിൽ നിന്നും ഒരു ആക്രമണം സൗമ്യ പ്രതീക്ഷിച്ചിരുന്നു എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്.

സൗമ്യയും അജാസും തമ്മിലുള്ള ഫോൺ വിളികൾ പരിശോധിച്ച അന്വേഷണസംഘവും കുടുംബം ഉന്നയിച്ച ആരോപണങ്ങൾ ശരിവച്ചിരുന്നു. അഞ്ച് കൊല്ലം മുൻപ് തൃശൂർ കെഎപി ബറ്റാലിയനിൽ പരീശീലനം നൽകിയത് മുതൽ ഇരുവരും അടുപ്പത്തിലായിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതോടെ പ്രതിക്ക് കടുത്ത വൈരാഗ്യമായി. ഒടുവിൽ ആസൂത്രിതമായി കൊലപ്പെടുത്തി. പോസ്റ്റമോർട്ട നടപടികൾ പൂർത്തിയാക്കി സൗമ്യയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിരുന്നു. വിദേശത്തുള്ള ഭർത്താവ് തിരികെ എത്തിയ ശേഷം സംസ്‌കാര ചടങ്ങുകൾ നടത്തും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP