പാക്കിസ്ഥാൻ എന്തുവീരവാദവും മുഴക്കട്ടെ! ബാലാക്കോട്ടിന് തിരിച്ചടി നൽകാൻ പാഞ്ഞുവന്ന പാക് വിമാനങ്ങൾ നിയന്ത്രണ രേഖ കടന്നിട്ടില്ല; സൈനിക കേന്ദ്രങ്ങൾ ലാക്കാക്കി വന്ന അവരെ നമ്മൾ തുരത്തി; ബാലാക്കോട്ടിലും കാർഗിൽ യുദ്ധത്തിലും പോർമുനയായത് മിറാഷ് 2000; ഫെബ്രുവരി 27 ലെ പാക് ഏറ്റുമുട്ടലിനിടെ റഫാൽ ജെറ്റ് വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഫലം ഒന്നുവേറെ തന്നെയായേനെ: സൈനിക നേട്ടങ്ങൾ വിശദീകരിച്ച് വ്യോമസേന മേധാവി ധനോവ
മറുനാടൻ ഡെസ്‌ക്
ഗ്വാളിയോർ: ബാലാകോട്ടിലെ വ്യോമാക്രമണത്തിന് പാക് തിരിച്ചടി നൽകാൻ പാഞ്ഞുവന്ന പാക് വ്യോമസേന വിമാനങ്ങൾ നിയന്ത്രണരേഖ കടന്നുവോ? നിയന്ത്രണ രേഖ കടന്നുവെന്ന പാക് അവകാശവാദം പൊള്ളയാണെന്ന് ഇന്ത്യൻ വ്യോമസേന മേധാവി ബിരേന്ദർ സിങ് ധനോവ വ്യക്തമാക്കി. പാക്കിസ്ഥാൻ നമ്മുടെ വ്യോമമേഖലയിൽ എത്തിയിട്ടില്ല. നമ്മുടെ ലക്ഷ്യം തീവ്രവാദികളുടെ ക്യാമ്പുകൾ ആക്രമിക്കുകയായിരുന്നു. അവരുടേതാകട്ടെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുകയും. ദൗത്യത്തിനായി വന്ന ഒരുപാക് വിമാനവും അതിർത്തി കടന്നിട്ടില്ല. നമ്മൾ സൈനിക ലക്ഷ്യം കൈവരിച്ചു. ആരുംതന്നെ നിയന്ത്രണരേഖ കടന്നുവന്നിട്ടില്ല, വ്യോമസേന മേധാവി പറഞ്ഞു.
ഗ്വാളിയർ വ്യോമതാവളത്തിൽ, ഫെബ്രുവരി 27 ന് നടന്ന ഏറ്റുമുട്ടലിനെ കുറിച്ചാണ് ബിരേന്ദർ സിങ് ധനോവ സംസാരിച്ചത്. വ്യോമസേനയ്ക്ക് റഫാൽ ജെറ്റ് വിമാനങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഫലം വേറെയാകുമായിരുന്നു. ഫ്രാൻസിൽ നിന്നും വാങ്ങുന്ന 36 റഫാൽ വിമാനങ്ങളിൽ ആദ്യത്തേത് ഈ വർഷം സെപ്റ്റംബറിലാണ് കൈമാറുക. പാക്കിസ്ഥാൻ വ്യോമാതിർത്തി അടച്ചത് അവരുടെ പ്രശ്‌നമാണ്. നമ്മുടെ സമ്പദ് വ്യവസ്ഥ വളരെ ഊർജജസ്വലമാണ്. അതിന്റെ പ്രധാനഭാഗമാണ് വ്യോമഗതാഗതം. സിവിലിയൻ വ്യോമഗതാഗതം ഒരിക്കലും വ്യോമസേന നിർത്തിവച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധേയമാണ് ബിരേന്ദർ സിങ് പറഞ്ഞു. ഫെബ്രുവരി 27 ന് ശ്രീനഗർ വ്യോമാതിർത്തി മൂന്നുമണിക്കൂറോളം മാത്രമാണ് അടച്ചത്. പാകിസ്ഥനുമായുള്ള സംഘർഷം നമ്മുടെ വ്യോമഗതാഗതത്തെ ബാധിക്കാൻ ഇതുവരെ അനുവദിച്ചിട്ടില്ല. കാരണം നമ്മുടെ സമ്പദ് വ്യവസ്ഥ അവരുടേതേക്കാൾ കരുത്തുറ്റതാണ്.
കാർഗിൽ യുദ്ധസമയത്ത് വ്യോമസേനയുടെ മിറാഷ് പോർവിമാനങ്ങളാണ് മുതൽക്കൂട്ടായി മാറിയത്. പാക് നുഴഞ്ഞുകയറ്റക്കാരെ തുരത്തിയത് മിറാഷുകളാണ്. നമ്മുടെ നിശ്ചയദാർഢ്യവും, ശേഷിയും വെളിപ്പെടുത്തുക മാത്രമായിരുന്നു വ്യോമസേനയുടെ ലക്ഷ്യം. ബതാലിക് മേഖലയിലെ മന്തോ ദാലോ ആയിരുന്നു കാർഗിൽ യുദ്ധത്തിലെ വഴിത്തിരിവ്. മിറാഷ് 2000 വിമാനങ്ങൾ ഇപ്പോൾ അപ്‌ഗ്രേഡ് ചെയ്തുകൊണ്ടിരിക്കുകയാണെന്ന് വ്യോമസേന ഓഫീസർ കമാൻഡിങ് ഇൻ ചീഫ് എയർ മാർഷൽ രാജേഷ് കുമാർ പറഞ്ഞു. നവീകരണം പൂർത്തിയാകുന്നതോടെ അവ 20 വർഷത്തേക്ക് കൂടി ഉപയോഗിക്കാനാവും. ഏകദേശം 18 ജെറ്റുകൾ അടങ്ങുന്ന മിറാഷ് 2000 ന്റെ ഒരുസ്‌ക്വാഡ്രൺ ഇതിനകം അപ്‌ഗ്രേഡ് ചെയ്തു. അവ പുതിയ കൂടുതൽ ശേഷിയുള്ള പോർവിമാനമായി മാറും. അരുണാചൽ പ്രദേശിൽ 13 പേരുടെ മരണത്തിനിടയാക്കിയ എ-32 ചരക്ക് വിമാനം തൽക്കാലം ഒഴിവാക്കില്ല. വ്യോമസേനയ്ക്ക് പകരം ഒരുവിമാനം കിട്ടും വരെ എ-32 തുടരുമെന്നും രാജേഷ് കുമാർ പറഞ്ഞു.
ഇന്ത്യൻ സൈന്യത്തിനുനേരെ പുൽവാമയിൽ ആക്രമണമുണ്ടായി കൃത്യം പന്ത്രണ്ട് ദിവസം തികഞ്ഞപ്പോഴാണ് 12 മിറാഷ് വിമാനങ്ങൾ ഉപയോഗിച്ച് ഇന്ത്യ പാക്കിസ്ഥാന് മറുപടി കൊടുത്തത്. ബാലാക്കോട്ടിലെ പാക് അധീന കശ്മീരിലെ ഭീകരതാവളം ആക്രമിച്ചാണ് ഇന്ത്യ ശക്തമായ തിരിച്ചടി നൽകിയത്. ആയിരം കിലോ സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചായിരുന്നു വ്യോമസേനയുടെ മിന്നാലാക്രമണം. ആക്രമണം പാക്കിസ്ഥാനും സമ്മതിച്ചു. വ്യോമാക്രമണത്തിന്റെ ചിത്രങ്ങൾ പാക്കിസ്ഥാൻ പുറത്തുവിട്ടു. ഫ്രെഞ്ച് നിർമ്മിത പോർവിമാനമാണ് മിറാഷ് 2000. ഇന്ത്യയുടെ ആണവ പോർമുനകൾ ഘടിപ്പിച്ച മിസൈലുകൾ മിറാഷാണ് വഹിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍