Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കുപ്പിയും കന്നാസും കൊണ്ട് ആരും പമ്പിലേക്ക് പോകേണ്ട; വണ്ടിയില്ലാതെ എത്തുന്നവർക്ക് പെട്രോൾ നൽകിയാൽ പമ്പുടമ കുടുങ്ങും; കർശന നിർദ്ദേശവുമായി ഡിജിപിയുടെ സർക്കുലർ; മരംമുറി, കാടു വെട്ടൽ തൊഴിലാളികൾക്ക് യന്ത്രത്തിലൊഴിക്കാൻ പെട്രോൾ വേണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; പൊലീസുകാരും പ്രേമരോഗികളും പെട്രോളൊഴിച്ച് പെൺകുട്ടികളെ കത്തിക്കുന്നതിന് സാധാരണക്കാരൻ എന്ത് പിഴച്ചു സർ?

കുപ്പിയും കന്നാസും കൊണ്ട് ആരും പമ്പിലേക്ക് പോകേണ്ട; വണ്ടിയില്ലാതെ എത്തുന്നവർക്ക് പെട്രോൾ നൽകിയാൽ പമ്പുടമ കുടുങ്ങും; കർശന നിർദ്ദേശവുമായി ഡിജിപിയുടെ സർക്കുലർ; മരംമുറി, കാടു വെട്ടൽ തൊഴിലാളികൾക്ക് യന്ത്രത്തിലൊഴിക്കാൻ പെട്രോൾ വേണമെങ്കിൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണം; പൊലീസുകാരും പ്രേമരോഗികളും പെട്രോളൊഴിച്ച് പെൺകുട്ടികളെ കത്തിക്കുന്നതിന് സാധാരണക്കാരൻ എന്ത് പിഴച്ചു സർ?

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: പൊലീസുകാരൻ അജാസ് സഹപ്രവർത്തക സൗമ്യയെ പെടോൾ ഒഴിച്ചു തീ കൊളുത്തി കൊന്നതിന്റെ പാപഭാരവും പൊതുജനത്തിന്റെ തലയിലേക്ക്. പെട്രോൾ കുപ്പിയിലോ കന്നാസിലോ കൊടുക്കുന്നത് വിലക്കി കൊണ്ട് ഡിജിപി ഉത്തരവിട്ടു. ഉത്തരവിന്റെ പകർപ്പ് അതാത് സ്റ്റേഷൻ പരിധികളിലെ പമ്പുകളിൽ പൊതുജനം കാണത്തക്ക തരത്തിൽ പതിപ്പിക്കുകയും ചെയ്തു. നിർദ്ദേശം ലംഘിച്ച് ആർക്കെങ്കിലും പെട്രോൾ നൽകിയാൽ പമ്പുടമയ്ക്കെതിരേ ജാമ്യമില്ലാ വകുപ്പിട്ട് കേസെടുക്കും. തീരുമാനത്തിന് എതിരേ പമ്പുടമകളുടെ സംഘടനയും രംഗത്തു വന്നു കഴിഞ്ഞു.

തടിവെട്ട്- കാടുവെട്ട് തൊഴിലാളികൾക്ക് അവർക്ക് യന്ത്രത്തിൽ ഒഴിക്കാനുള്ള പെട്രോൾ കന്നാസിൽ വാങ്ങാം. പക്ഷേ, ഇതിനായി പൊലീസിന്റെ വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കണം. സംസ്ഥാനത്ത് യുവതികളെയും പെൺകുട്ടികളെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുന്ന സംഭവങ്ങൾ പെരുകിയതോടെയാണ് കുപ്പിയിലും കന്നാസിലും പെട്രോൾ നൽകാൻ പാടില്ലെന്നാണ് പമ്പുടമകൾക്ക് പൊലീസിന്റെ കർശന നിർദേശമുള്ളത്. പൊലീസിന്റെ ഈ പരിഷ്‌കാരം വന്നതോടെ വലയുന്നത് കോളജ് വിദ്യാർത്ഥികളും കുറഞ്ഞ തുകയ്ക്ക് പെട്രോൾ അടിക്കുന്നവരുമാണ്.

പെട്രോൾ ഒഴിച്ച് യുവതികളെ കത്തിച്ചു കൊല്ലുന്നതിന് തുടക്കമിട്ടത് പത്തനംതിട്ട ജില്ലയിലാണ്. കടമ്മനിട്ടയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ പ്രേമാഭ്യർഥന നിരസിച്ചതിന്റെ പേരിൽ യുവാവ് തീ കൊളുത്തിയിരുന്നു. കടമ്മനിട്ട കുരീചെറ്റ കോളനിയിൽ പൊന്നമ്മ-ശശി ദമ്പതികളുടെ മകൾ ശാരികയാണ്(17) മരിച്ചത്. 2017 ജൂലൈ 14 നായിരുന്നു സംഭവം. അകന്ന ബന്ധുവായ തെക്കുംപറമ്പിൽ സജിലാണ് പെൺകുട്ടിയെ പെട്രോൾ ഒഴിച്ചു തീകൊളുത്തിയത്. ഒരാഴ്ചയ്ക്ക് ശേഷം ശാരിക മരിച്ചു. സജിലിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. അന്ന് ജില്ലാ പൊലീസ് മേധാവിയായിരുന്ന സതീഷ് ബിനോ ഈ സംഭവത്തോടെ പമ്പുകളിൽ നിന്ന് കുപ്പിയിൽ പെട്രോൾ നൽകുന്നതിന് വിലക്ക് ഏർപ്പെടുത്തി.

അപ്പോഴും കന്നാസുമായി എത്തിയാൽ ഇന്ധനം നൽകുമായിരുന്നു. അതിന് ശേഷമാണ് രണ്ടു മാസം മുൻപ് തിരുവല്ലയിൽ ലാബ് ടെക്നിഷ്യൻ കോഴ്സിന് പഠിക്കുന്ന സവിത എന്ന പെൺകുട്ടിയെ കുമ്പനാട് കടപ്ര സ്വദേശിയായ അജിൻ റെജി മാത്യൂസ് പട്ടാപ്പകൽ തീ കൊളുത്തിയത്. ഈ പെൺകുട്ടിയും ചികിസയിലിരിക്കേ മരിച്ചു. തൊട്ടുപിന്നാലെ തൃശൂരിലും സമാന സംഭവം ആവർത്തിച്ചു. ഏറ്റവുമൊടുവിലായി വള്ളികുന്ന് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സൗമ്യയെ അജാസ് എന്ന പൊലീസുകാരൻ പെട്രോൾ ഒഴിച്ച് കത്തിച്ചത്. ഇതോടെയാണ് ഡിജിപി കുപ്പിയിൽ മാത്രമല്ല, കന്നാസിലും പെട്രോൾ വിൽക്കുന്നത് തടഞ്ഞു കൊണ്ട് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്.

ഫലത്തിൽ പൊലീസുകാരൻ അജാസിന്റെ ഒറ്റ പ്രവർത്തിയാണ് ഇപ്പോൾ പൊതുജനത്തെ വലയ്ക്കുന്ന വലിയ ബുദ്ധിമുട്ടായി മാറിയിരിക്കുന്നത്. ചില്ലറ വിൽപ്പനക്കാർക്കും പെട്രോൾ നൽകാൻ പാടില്ലെന്ന് സർക്കുലറിൽ പറയുന്നു. വെട്ടിലായിരിക്കുന്നവരിൽ അധികവും 50 രൂപയ്ക്ക് അടിക്കുന്ന കോളജ് വിദ്യാർത്ഥികളാണ്. ഇവരൊക്കെ ഇനി പെട്ടി ഓട്ടോ വിളിച്ച് ബൈക്ക്/സ്‌കൂട്ടർ തൊട്ടടുത്ത പെട്രോൾ പമ്പിൽ എത്തിക്കേണ്ടി വരും. കാർ, ഓട്ടോ തുടങ്ങിയ വലിയ വാഹനങ്ങൾ ഇന്ധനം തീർന്ന് വഴിയിൽ കിടന്നാൽ കെട്ടിവലിക്കുക മാത്രമാകും ശരണം. പൊലീസിന്റെ നടപടിയിൽ വാഹന ഉടമകൾക്കിടയിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

പമ്പുകളിൽ കുപ്പിയുമായി ചെന്ന് നിന്ന് കെഞ്ചുന്നവരെയും കാണാം. ജീവനക്കാരും നിസഹായരാണ്. അവർക്ക് പെട്രോൾ കുപ്പികളിൽ നൽകണമെന്നുണ്ട്. പക്ഷേ, ഉടമയുടെ കർശന നിർദ്ദേശം അങ്ങനെ ചെയ്യാൻ പാടില്ലെന്നാണ്. തടി മുറിക്കാനുള്ള യന്ത്രത്തിൽ ഒഴിക്കാൻ പെട്രോൾ വേണ്ടവർ ആദ്യം തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അപേക്ഷ നൽകണം.

പൊലീസ് വേരിഫിക്കേഷന് ശേഷം നിശ്ചിത അളവിൽ പെട്രോൾ നൽകാനുള്ള സമ്മതപത്രം സ്റ്റേഷൻ ഹൗസ് ഓഫീസർ നൽകും. ഇത് ഏതെങ്കിലും ഒരു പമ്പിൽ ഹാജരാക്കണം. ഇതേ അവസ്ഥ തന്നെയാണ് മൈക്ക് സെറ്റുകാർക്കും ജനറേറ്റർ പ്രവർത്തിപ്പിക്കന്നവർക്കും എല്ലാമുള്ളത്. ഓരോ പമ്പിലും ഇതിനായി ഒരു ഫയൽ തന്നെ തുറന്നിരിക്കുകകയാണ്. അത് ഏറെക്കുറെ നിറയുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP