Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കുമാരസ്വാമി സർക്കാരിന് ആയുസ് ഇനി ഏതാനും ദിവസം മാത്രം; 13 ഭരണകക്ഷി എംഎൽഎമാരുടെ രാജിയോടെ അവിശ്വാസത്തിൽ പരാജയം ഉറപ്പിച്ച കോൺഗ്രസിന് തലവേദനയായി രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യദൂരിയപ്പ മന്ത്രിസഭ ഉണ്ടാക്കിയേക്കും; പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താനുള്ള ആത്മവിശ്വാസവും ബിജെപി ക്യാമ്പിൽ; കർണ്ണാടകയിൽ അവസരം വിനിയോഗിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ദേവഗൗഡയുടെ മകന് ഇനി വിശ്രമ ജീവിതം തുടങ്ങാം

കുമാരസ്വാമി സർക്കാരിന് ആയുസ് ഇനി ഏതാനും ദിവസം മാത്രം; 13 ഭരണകക്ഷി എംഎൽഎമാരുടെ രാജിയോടെ അവിശ്വാസത്തിൽ പരാജയം ഉറപ്പിച്ച കോൺഗ്രസിന് തലവേദനയായി രണ്ട് സ്വതന്ത്രരുടെ പിന്തുണയോടെ യദൂരിയപ്പ മന്ത്രിസഭ ഉണ്ടാക്കിയേക്കും; പുതിയ മന്ത്രിസഭ ഉണ്ടാക്കാൻ പരാജയപ്പെട്ടാൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ എത്താനുള്ള ആത്മവിശ്വാസവും ബിജെപി ക്യാമ്പിൽ; കർണ്ണാടകയിൽ അവസരം വിനിയോഗിക്കുമെന്ന അമിത് ഷായുടെ പ്രഖ്യാപനം കൂടി എത്തിയതോടെ ദേവഗൗഡയുടെ മകന് ഇനി വിശ്രമ ജീവിതം തുടങ്ങാം

മറുനാടൻ മലയാളി ബ്യൂറോ

ബംഗളുരു: എല്ലാ കണ്ണുകളും കർണ്ണാടകയിലേക്കാണ്. ഇവിടെ കുമാര സ്വാമി സർക്കാർ വീഴുമെന്ന് ഉറപ്പായി കഴിഞ്ഞു. കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നും എംഎൽഎമാർ തെറ്റി പിരിഞ്ഞതോടെയാണ് ഇത്. കുമാരസ്വാമിക്കെതിരെ ബിജെപി അവിശ്വാസം കൊണ്ടുവരാൻ സാധ്യതയുണ്ട്. അങ്ങനെ വന്നാൽ പുതിയ കർണ്ണാടക മുഖ്യമന്ത്രിയായി ബി എസ് യുദൂരിയപ്പ മാറാൻ സാധ്യതയുണ്ട്. ഇതോടെ ദക്ഷിണേന്ത്യയിലും ബിജെപി സർക്കാർ നിലവിൽ വരും. ഇപ്പോൾ ഗോവയെന്ന ചെറിയ സംസ്ഥാനത്ത് മാത്രമാണ് ദക്ഷിണേന്ത്യയിൽ ബിജെപിക്ക് അധികാരമുള്ളത്. ദക്ഷിണേന്ത്യയിൽ ചുവടുറപ്പിക്കാൻ കർണ്ണാടക രാഷ്ട്രീയത്തിലെ കരുത്ത് കാട്ടലിലൂടെ കഴിയുമെന്നാണ് ബിജെപി വിലയിരുത്തൽ.

കർണാടകയിൽ കോൺഗ്രസ് - ജനതാദൾ (എസ്) ഭരണസഖ്യത്തിലെ 14 എംഎൽഎമാർ രാജിവച്ചതോടെയാണ് കുമാരസ്വാമി സർക്കാർ പതനത്തിന്റെ വക്കിൽ എത്തിയത്. കഴിഞ്ഞദിവസം കോൺഗ്രസ് എംഎൽഎ ആനന്ദ്‌സിങ് രാജിവച്ചതിനു പിന്നാലെ ഇന്നലെ 13 പേർ കൂടി കൂട്ടരാജി നൽകിയതോടെയാണ് ബിജെപി പ്രതീക്ഷകൾ വാനോളമെത്തിയത്. ഒരാളുടെ രാജിക്കത്ത് മുതിർന്ന കോൺഗ്രസ് നേതാവും മന്ത്രിയുമായ ഡി.കെ. ശിവകുമാർ കീറിക്കളഞ്ഞതായി ആരോപണമുയർന്നു. ഇന്നലെ 12 പേരുടെ രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫിസ് സ്ഥിരീകരിച്ചു. തുടർനടപടി ചൊവ്വാഴ്ച സ്വീകരിക്കുമെന്നാണ് സ്പീക്കർ രമേഷ് കുമാർ അറിയിച്ചത്. ഇന്ന് ഓഫിസ് അവധിയാണ്; നാളെ മുൻകൂട്ടി നിശ്ചയിച്ച മറ്റു പരിപാടികളുണ്ടെന്ന് സ്പീക്കർ പറയുന്നു. രാജിവച്ച 10 എംഎൽഎമാർ ബിജെപി എംപി രാജീവ് ചന്ദ്രശേഖറിന്റെ വിമാനത്തിൽ മുംബൈയിലേക്കു തിരിച്ചതോടെ കർണാടകയിൽ വീണ്ടും റിസോർട്ട് രാഷ്ട്രീയ നാടകങ്ങൾക്കും തുടക്കമായി. യുഎസിലുള്ള മുഖ്യമന്ത്രി കുമാരസ്വാമിയും ഓസ്‌ട്രേലിയയിലുള്ള പിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും ഇന്നു മടങ്ങിയെത്തും. ഇതോടെ രാഷ്ട്രീയ ചർച്ചകൾ പുതിയ തലത്തിലെത്തും. കുമാരസ്വാമി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുമെന്നും സൂചനയുണ്ട്.

കൂട്ടരാജിയിൽ പങ്കില്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു. ഇടക്കാല തിരഞ്ഞെടുപ്പിനു ജനങ്ങൾക്കു താൽപര്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സർക്കാർ രൂപീകരണത്തിനു ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന സൂചനയാണ് ഇതു നൽകുന്നത്. കോൺഗ്രസ് ഹൈക്കമാൻഡ് യോഗം ചേർന്ന് സർക്കാരിനെ ഏതുവിധേനയും രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ചർച്ചകൾക്കായി എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ബെംഗളൂരുവിലെത്തി. രാജിവച്ച സംഘത്തിനു നേതൃത്വം നൽകുന്നതു ദൾ മുൻ സംസ്ഥാന പ്രസിഡന്റ് എ.എച്ച്.വിശ്വനാഥ് എംഎൽഎയാണ്. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കിയാൽ രാജിപിൻവലിക്കുമെന്ന് 3 പേർ പറഞ്ഞതായി അഭ്യൂഹമുണ്ട്. എന്നാൽ ഇതിന് ആരും സ്ഥിരീകരണം നൽകുന്നില്ല. വലിയ പ്രതിസന്ധിയിലേക്ക് പോകുന്നത് മുഖ്യമന്ത്രി കുമാരസ്വാമിയാണ്. കോൺഗ്രസുമായുള്ള സഖ്യം നഷ്ടക്കച്ചവടമാണെന്ന് തിരിച്ചറിയുകയാണ് മുൻ പ്രധാനമന്ത്രി ദേവഗൗഡയുടെ മകൻ. നേരത്തെ ബിജെപിയെ ഭരണത്തിൽ നിന്ന് അകറ്റാനാണ് കോൺഗ്രസും ജെഡിഎസും തമ്മിൽ സഖ്യത്തിലായത്. ദേവഗൗഡയായിരുന്നു നീക്കത്തിന്റെ പിന്നിൽ.

14 കോൺ- ദൾ എംഎൽഎമാരുടെ രാജി സ്പീക്കർ അംഗീകരിച്ചാൽ ഭരണപക്ഷത്തിന്റെ അംഗബലം സ്പീക്കർ ഉൾപ്പെടെ 105ലേക്കു താഴും. സ്പീക്കറെ ഒഴിവാക്കി കണക്കെടുത്താൽ ഭൂരിപക്ഷം നഷ്ടമാകുന്ന സ്ഥിതി. നിലവിൽ ബിജെപിയുടെ അംഗബലവും 105 തന്നെ. മന്ത്രിമാരായ കെപിജെപിയുടെ ആർ.ശങ്കർ, സ്വതന്ത്രൻ എച്ച്.നാഗേഷ് എന്നിവരുടെ നിലപാടിനെ ആശ്രയിച്ചാകും ഇരുകൂട്ടരുടെയും ഭാവി. ഇവർ ബിജെപിയെ പിന്തുണയ്ക്കാൻ തയ്യാറാണ്. മന്ത്രിസ്ഥാനം നൽകുന്ന ആർക്കൊപ്പവും നിൽക്കുമെന്നു നേരത്തേ ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി ഭരണം പിടിച്ചെടുത്താൽ അവിടേക്കാകും ചായ്വ്. ഭൂരിപക്ഷം തെളിയിക്കാനാവശ്യപ്പെട്ടു സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണു ബിജെപി. 28 സീറ്റിലേക്കു നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഭരണപക്ഷത്തെ 2 സീറ്റിൽ ഒതുക്കിയ ബിജെപിക്ക് 177 നിയമസഭാ മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം നേടാനായി. അതുകൊണ്ട് തന്നെ കുമാരസ്വാമി സർക്കാർ വീണാലും തെരഞ്ഞെടുപ്പിലൂടെ കർണ്ണാടക പിടിക്കാമെന്ന ആത്മവിശ്വാസം ബിജെപിക്കുണ്ട്.

ഈ ഒഴുക്കിൽ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നാൽ വൻ വിജയം സ്വന്തമാക്കാമെന്നു സംസ്ഥാന നേതാക്കൾക്ക് ആത്മവിശ്വാസമുണ്ടെങ്കിലും കേന്ദ്ര നേതൃത്വം എതിരാണ്. അതിനാൽ തിരഞ്ഞെടുപ്പിനു പോകാതെ സർക്കാർ രൂപീകരിക്കാനാകും ശ്രമം. 34 അംഗ മന്ത്രിസഭയിൽ, 2:1 എന്ന തോതിൽ മന്ത്രിസ്ഥാനങ്ങൾ കോൺഗ്രസിനും ദളിനും ഇടയിൽ വിഭജിക്കാനായിരുന്നു ധാരണ. കോൺഗ്രസിലെ മുതിർന്ന നേതാക്കളെ പോലും അകറ്റി നിർത്തി മന്ത്രിസഭ രൂപീകരിച്ചതാണ് പ്രശ്‌നത്തിന് കാരണം. രണ്ടു ദിവസം മാത്രം മുഖ്യമന്ത്രിക്കസേരയിൽ ഇരുന്ന യെദൂരിയപ്പയെ താഴെയിറക്കിയാണ് കുമാരസ്വാമി 2018 ജൂണിൽ അധികാരത്തിലേറിയത്.

സഖ്യകക്ഷിയിലെ ചിലരെ വിലയ്‌ക്കെടുത്ത് ഓപ്പറേഷൻ താമര നീക്കത്തിനു തുടക്കമിട്ടു. എന്നാൽ ഓരോ തവണ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചപ്പോഴും പാളി. ഏറ്റവുമൊടുവിൽ ഇക്കൊല്ലം ജനുവരിയിൽ രമേഷ് ജാർക്കിഹോളിയുടെ നേതൃത്വത്തിൽ വിമതനാടകം നടന്നുവെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. ഇതിന് പുതിയ തലം നൽകുകയാണ് ഇപ്പോഴത്തെ രാജികൾ. 12ന് ആരംഭിക്കാനിരിക്കുന്ന, നിയമസഭാ സമ്മേളനം കുമാരസ്വാമി സർക്കാരിനെ വാഴിക്കുമോ വീഴിക്കുമോ എന്നതാണ് നിലവിലെ ചർച്ച. അതിനിടെ കർണ്ണാടകയിൽ അവസരം മുതലെടുക്കുമെന്ന് ബിജെപി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ പറഞ്ഞു കഴിഞ്ഞു. ഇതുകൊണ്ട് തന്നെ ചടുലമായ നീക്കത്തിലൂടെ ബിജെപി അധികാരം നേടുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇതിനിടെ രണ്ട് എംഎൽഎമാർ കൂടി രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ബി നാഗേന്ദ്ര, ജെ എൻ ഗണേശ് എന്നിവർ ചൊവ്വാഴ്ച രാജിക്കത്തുമായി സ്പീക്കറെ കാണുമെന്നാണ് സൂചന. ഇതോടെ രാജി സന്നദ്ധത അറിയിച്ച് മുന്നോട്ടുവന്ന ജെഡിഎസ്, കോൺഗ്രസ് എംഎൽഎമാരുടെ എണ്ണം 16 ആയി. 10 കോൺഗ്രസ് എംഎൽഎമാരാണ് രാജി സമർപ്പിച്ചത്. മൂന്ന് കോൺഗ്രസ് എംഎൽഎമാർ രാജിക്ക് ഒരുങ്ങുന്നു. മൂന്ന് ജെഡിഎസ്സ് എംഎൽഎമാരും രാജി സമർപ്പിച്ചിട്ടുണ്ട്. ഇതോടെ ബിജെപി അധികാരം പിടിക്കുമെന്ന ഉറപ്പാവുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുന്നേ എംഎൽഎമാരായ ആനന്ദ് സിംഗും രമേശ് ജർക്കിഹോളിയും രാജി സമർപ്പിച്ചപ്പോഴേ പ്രശ്‌നം രൂക്ഷമാകുമെന്ന സൂചനയുണ്ടായിരുന്നു.

സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കാമെങ്കിൽ രാജി പിൻവലിക്കാമെന്നാണ് ഡി കെ ശിവകുമാറുമായി ചർച്ച നടത്തിയ മൂന്ന് കോൺഗ്രസ് എംഎൽഎമാർ വ്യക്തമാക്കിയത്. കോൺഗ്രസ് എംഎൽഎമാരെ വിശ്വാസത്തിലെടുക്കാൻ ജെഡിഎസ് നേതാവ് കൂടിയായ എച്ച് ഡി കുമാരസ്വാമിക്ക് കഴിഞ്ഞില്ലെന്നാണ് എംഎൽഎമാരുടെ ആരോപണം. കോൺഗ്രസ് - ദൾ സഖ്യസർക്കാരിന്റെ കക്ഷിനില 120 ആണ്. കോൺഗ്രസിന് 80 എംഎൽഎമാരും, ജെഡിഎസ്സിന് 37 എംഎൽഎമാരും, ബിഎസ്‌പിക്ക് ഒരു എംഎൽഎയുമാണുള്ളത്. രണ്ട് സ്വതന്ത്ര എംഎൽഎമാർ (ആർ ശങ്കർ - റാണെബന്നൂർ, എച്ച് നാഗേഷ് - മുൾബാഗൽ) എന്നിവരും സഖ്യസർക്കാരിനൊപ്പമുണ്ട്. ബിജെപിക്കാകട്ടെ, 105 എംഎൽഎമാരാണുള്ളത്. 222 അംഗ നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 113 എംഎൽഎമാർ വേണം. ഈ കണക്കുകളാണ് എംഎൽഎമാരുടെ രാജിയോടെ തെറ്റുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP