Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴു പ്രതികളേയും കാണാൻ ഇല്ലെന്ന് പൊലീസ് പ്രഖ്യാപിക്കുമ്പോൾ അഖിലിനെ കുത്തിയവർ പരസ്യമായി വിലസുന്നു; സിപിഎമ്മുകാരനായ അഖിലിന്റെ പിതാവിനെ സമാശ്വസിപ്പിക്കും വരെ റെയ്ഡും അന്വേഷണവും ഉണ്ടാവില്ല; വിവാദം ഒഴിവാക്കാൻ കണ്ടാലറിയാവുന്ന ഒരു പ്രതിയെ പൊക്കി പൊലീസ്; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലോ സ്റ്റുഡൻസ് സെന്ററിലോ കാര്യവട്ടം കാമ്പസിലോ പരിശോധിച്ചാൽ മുഖ്യ പ്രതികൾ കുടുങ്ങുമെന്നിരിക്കെ കയ്യും കെട്ടി വെറുതെ നിന്ന് അന്വേഷണ സംഘം; ഒച്ചപ്പാടുകൾ ഒതുങ്ങുമ്പോൾ എല്ലാം കോമ്പർമൈസ് ആകും

ഏഴു പ്രതികളേയും കാണാൻ ഇല്ലെന്ന് പൊലീസ് പ്രഖ്യാപിക്കുമ്പോൾ അഖിലിനെ കുത്തിയവർ പരസ്യമായി വിലസുന്നു; സിപിഎമ്മുകാരനായ അഖിലിന്റെ പിതാവിനെ സമാശ്വസിപ്പിക്കും വരെ റെയ്ഡും അന്വേഷണവും ഉണ്ടാവില്ല; വിവാദം ഒഴിവാക്കാൻ കണ്ടാലറിയാവുന്ന ഒരു പ്രതിയെ പൊക്കി പൊലീസ്; യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലോ സ്റ്റുഡൻസ് സെന്ററിലോ കാര്യവട്ടം കാമ്പസിലോ പരിശോധിച്ചാൽ മുഖ്യ പ്രതികൾ കുടുങ്ങുമെന്നിരിക്കെ കയ്യും കെട്ടി വെറുതെ നിന്ന് അന്വേഷണ സംഘം; ഒച്ചപ്പാടുകൾ ഒതുങ്ങുമ്പോൾ എല്ലാം കോമ്പർമൈസ് ആകും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിവീഴ്‌ത്തിയ കേസിൽ പ്രതികളായ എസ്എഫ്‌ഐ നേതാക്കളെ പിടികൂടാതെ പൊലീസ് ഒത്തുകളി. പ്രതികളിലൊരാൾ ഇന്നലെ ഉച്ചയ്ക്കു ബൈക്കിൽ സെക്രട്ടേറിയറ്റിനു മുന്നിലൂടെ പോകുന്നതായി വിദ്യാർത്ഥികൾ വിളിച്ചറിയിച്ചെങ്കിലും നിരീക്ഷണ ക്യാമറ പോലും പൊലീസ് പരിശോധിച്ചിട്ടില്ല. വിമർശനം ശക്തമായപ്പോൾ ഇന്നലെ അർദ്ധരാത്രി നേമത്ത് നിന്ന് കണ്ടാലറിയാവുന്ന പ്രതികളിൽ ഒരാളെ പൊലീസ് പൊക്കി. നേമം സ്വദേശി ഇജാബാണ് അറസ്റ്റിലായത്. ഇയാളെ കണ്ടാലറിയാവുന്ന പ്രതികളുടെ കൂട്ടത്തിലാണ് പൊലീസ് പെടുത്തുന്നത്. എന്നാൽ സിപിഎം സംസ്ഥാന സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദര പുത്രനായ അൽ ആനന്ദ് ആനാവൂർ അടക്കമുള്ള നേതാക്കൾ യൂണിവേഴ്‌സിറ്റി കോളേജിൽ സംഘർഷ സമയം ഉണ്ടായിരുന്നു. ഇങ്ങനെ പ്രമുഖരെ ആരേയും 'കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിൽ' പൊലീസ് പെടുത്തുന്നുമില്ല.

കുത്തേറ്റ അഖിലിന്റെ കുടുംബവും സിപിഎമ്മാണ്. അച്ഛനും കടുത്ത പാർട്ടി അനുഭാവി. അതുകൊണ്ട് തന്നെ അഖിലിനെ കൊണ്ട് കേസ് പിൻവലിക്കാൻ ആകുമെന്ന പ്രതീക്ഷ സിപിഎമ്മിനുണ്ട്. പൊലീസ് പരീക്ഷയിൽ ഒന്നാം റാങ്കുകാരനായ ശിവരഞ്ജിത്തിനേയും 28-ാം റാങ്കുകാരനായ നസീമിനേയും കേസിൽ നിന്ന് രക്ഷിച്ച് സർക്കാർ ജോലി ഉറപ്പാക്കാനാണ് ഇത്. ഇതിനുള്ള നീക്കം അണിയറയിൽ പുരോഗമിക്കുകയാണ്. അഖിലിന്റെ അച്ഛനെ ആശ്വസിപ്പിക്കാനും കേസിൽ നിന്ന് പതിയെ പിന്മാറാനുമുള്ള അണിയറ നീക്കത്തിന് മുൻ എംഎൽഎ കൂടിയായ പ്രമുഖ നേതാവിനെ തന്നെ ജില്ലാ സിപിഎം നിയോഗിച്ചിട്ടുണ്ട്. ഇത് ലക്ഷ്യം കാണുമോ എന്ന അറിഞ്ഞ ശേഷമേ കേസിൽ പൊലീസ് പ്രധാന പ്രതികളെ പിടികൂടുകയൂള്ളൂ. അന്വേഷണത്തെ സിപിഎം നേരിട്ട് നിരീക്ഷിക്കുന്നുണ്ട്. കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടെന്നും പ്രവർത്തകർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ചിട്ടുണ്ടെന്നും സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. പ്രതികളായ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്യുമെന്ന് പ്രിൻസിപ്പൽ കെ. വിശ്വംഭരനും പറഞ്ഞു. എല്ലാം ന്യായീകരിച്ച് നല്ല പിള്ള ചമയാനും പ്രിൻസിപ്പൾ ശ്രമിക്കുന്നുണ്ട്.

യൂണിവേഴ്‌സിറ്റി കോളജിൽ വിരുദ്ധനിലപാടെടുക്കുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യാൻ എസ്എഫ്െഎ നേതാക്കൾ ഉപയോഗിച്ചിരുന്ന 'ഇടിമുറികൾ' പൊലീസ് കണ്ടെത്തിയിരുന്നു. എസ് എഫ് ഐ പ്രവർത്തകർക്ക് പോലും പ്രവേശനമില്ലാതിരുന്ന ഇരുട്ടറകളിൽ കത്തികളും മദ്യക്കുപ്പികളും വരെയുണ്ട്. ബൈക്കിന്റെ സൈലൻസർ, ഹാൻഡിൽബാർ തുടങ്ങിയവയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ക്യാംപസിന്റ ഒത്തനടുക്ക് ഓഡിറ്റോറിയത്തിന് പിന്നിലായി കോളജ് യൂണിയൻ ഓഫീസിനോട് ചേർന്നുള്ള രണ്ട് ഇരുട്ടറകളാണ് 'ഇടിമുറികൾ'. പൊലീസ് തെളിവെടുപ്പിനായി കയറിയതുകൊണ്ട് മാത്രമാണ് മാധ്യമങ്ങളും ഈ മുറിയിൽ എത്തി.

മൂന്നാം വർഷം ബിരുദ വിദ്യാർത്ഥിയും എസ്എഫ്‌ഐ ആറ്റുകാൽ ലോക്കൽ കമ്മിറ്റി അംഗവുമായ അഖിൽ ചന്ദ്രനെ കുത്തിയ കേസിലെ പ്രധാന പ്രതികൾ കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, സെക്രട്ടറി എ.എൻ.നസീം എന്നിവരടക്കം ഏഴു പേരാണ്. ഇവരുൾപ്പെടെ 30 പേർക്കെതിരെ കന്റോൺമെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. വിവാദ ഒഴിവാക്കാൻ ഇതിൽ ഒരാളെയാണ് പിടികൂടിയത്. എന്നാൽ പ്രധാന പ്രതികളെ അന്വേഷിച്ച് ആരുടെയും വീട്ടിൽ പോലും പൊലീസ് പോയിട്ടില്ല. ഇവർ സ്ഥിരം പോകാറുള്ള പാർട്ടി ഓഫിസിലും സ്റ്റുഡന്റ്‌സ് സെന്ററിലും യൂണിവേഴ്‌സിറ്റി ഹോസ്റ്റലിലും പരിശോധന നടത്തിയിട്ടില്ല. കാര്യവട്ടം ക്യാമ്പസിലാണ് ഇവർക്ക് താവളമൊരുക്കാൻ സിപിഎം സഹായം ചെയ്തതെന്നാണ് സൂചന. ഇത് പൊലീസിനും അറിയാം.

പൊലീസ് ഇന്നലെ രാവിലെ പൗഡിക്കോണം വരെ പോയെങ്കിലും ഉടൻ മടങ്ങി. ക്രമസമാധാനച്ചുമതലയുള്ള ഡിസിപിയാണ് കേസ് അന്വേഷിക്കുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണർ പറയുന്നു. പ്രതികളെ ഉടൻ പിടിക്കണമെന്നു കമ്മിഷണർ വയർലസിലൂടെ നിർദ്ദേശം നൽകിയെങ്കിലും പൊലീസ് അതു മുഖവിലയ്‌ക്കെടുത്തിട്ടില്ല. നേരത്തെ പാർട്ടി ഓഫിസിൽ പോയി പ്രതിയെ പിടിക്കാൻ ശ്രമിച്ച വനിതാ ഡിസിപിക്ക് എന്താണ് സംഭവിച്ചതെന്ന് പൊലീസിന് അറിയാം. ജനുവരിയിൽ മെഡിക്കൽ കോളജ് സ്റ്റേഷനിൽ എസ്‌ഐയെ ആക്രമിച്ച ഡിവൈഎഫ്‌ഐ നേതാവിനെ പിടിക്കാൻ അന്നത്തെ ഡിസിപി ചൈത്ര തെരേസ ജോൺ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിൽ പരിശോധന നടത്തി. ഉടൻ കസേരയും തെറിച്ചു. അതുകൊണ്ട് തന്നെ ആരും റിസ്‌ക് എടുക്കാനില്ല.

വെള്ളിയാഴ്ച ക്യാംപസിൽ കയറി പ്രതികളെ പിടിക്കാൻ പൊലീസ് തയ്യാറാകാത്തതും ഇതുകൊണ്ടാണ്. പ്രിൻസിപ്പൽ പൊലീസിനെ വിളിക്കാതെ ഒത്തുകളിച്ചെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. പാർട്ടിയുടെ ഉറപ്പോടെ പ്രതികൾ കീഴടങ്ങുമ്പോൾ അറസ്റ്റ് രേഖപ്പെടുത്താമെന്ന തീരുമാനത്തിലാണു പൊലീസ്.

ഇടിമുറിയെ കുറിച്ച് പ്രിൻസിപ്പലിന് അറിയില്ല

25 വർഷമായി ഞാനിവിടെ ജോലി ചെയ്യുന്നു, അതേക്കുറിച്ച് എനിക്ക് വലിയ വിവരമൊന്നുമില്ല. ഇടിമുറിയുണ്ടെന്നു തോന്നുന്നില്ല. യൂണിറ്റ് ഓഫിസ് ഇടിമുറിയാണോ എന്നു ചോദിച്ചാൽ എനിക്ക് പറയാൻ പറ്റില്ല. അവരെങ്ങനെയാണത് ഉപയോഗിക്കുന്നതെന്ന് എനിക്ക് അറിയില്ല-ഇതാണ് എല്ലാവർക്കും അറിയുന്ന ഇടിമുറിയെ കുറിച്ച് പ്രിൻസിപ്പൽ വിശ്വഭരൻ പറയുന്നത്.

വിദ്യാർത്ഥികളെ നിർബന്ധിച്ച് പാർട്ടിപരിപാടികളിൽ പങ്കെടുപ്പിക്കുന്നുണ്ടോ എന്നതിലും പ്രിൻസിപ്പലിന് വ്യക്തതയില്ല. പ്രിൻസിപ്പൽ: പൊതുവായ പ്രകടനങ്ങൾ വരുമ്പോൾ വിളിച്ചുകൊണ്ടുപോകാറുണ്ട്. പക്ഷേ നിരന്തരമായി വിളിച്ചുകൊണ്ടുപോകാറുണ്ടെന്ന് പറഞ്ഞാൻ നമുക്ക് സമ്മതിക്കാൻ കഴിയില്ല, എന്നാലും വിളിച്ചുകൊണ്ടുപോകാറുണ്ട്. നിർബന്ധിച്ചാണ് കൊണ്ടുപോകുന്നതെന്ന് പറയാൻ കഴിയില്ല. പണ്ട് പാർട്ടിയുടെ പിരിവൊക്കെയുണ്ടായിരുന്നു. ഇപ്പോൾ അതൊന്നുമില്ല. ഒരുപാട് ഭേദപ്പെട്ടുവെന്നും പ്രിൻസിപ്പൽ പറയുന്നു.

'പ്രശ്‌നമില്ല സർ, ഞങ്ങൾ തമ്മിൽ സംസാരിച്ച് ഒതുക്കിക്കോളാം, സർ ഇതിൽ ഇടപെടേണ്ട' കന്റീനിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ ഇടപെടാതിരുന്നത് വിദ്യാർത്ഥികൾ നൽകിയ ഈ ഉറപ്പിന്റെ പേരിലാണെന്ന് പ്രിൻസിപ്പൽ കെ.വിശ്വംഭരൻ. വിദ്യാർത്ഥിക്ക് കുത്തേറ്റ ദിവസം 'ഒന്നുമറിഞ്ഞില്ലെന്ന്' മറുപടി നൽകിയ പ്രിൻസിപ്പലാണ് ഇന്നലെ വീണ്ടും വിചിത്രവാദങ്ങളുമായി രംഗത്തെത്തിയത്. കുത്ത് നടന്നയുടൻ പ്രശ്‌നത്തെക്കുറിച്ച് ഒന്നുമറിയില്ലെന്ന് ആദ്യദിവസം പറഞ്ഞ പ്രിൻസിപ്പൽ ഈ തർക്കത്തിന്റെ തുടക്കത്തിൽ താനും 7 അദ്ധ്യാപകരും വിദ്യാർത്ഥികളുമായി സംസാരിച്ചിരുന്നതായി ഇന്നലെ വെളിപ്പെടുത്തി.

പൊലീസിനെ വിളിക്കട്ടെ എന്നു ചോദിച്ചപ്പോൾ, അവർ തമ്മിൽ പറഞ്ഞ് പ്രശ്‌നം പരിഹരിക്കാമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് അഡ്‌മിഷൻ നടപടികൾക്കായി പോയത്. എന്നാൽ വ്യക്തിപരമായ പ്രശ്‌നം വീണ്ടും വഷളായി. തുടർന്നാണ് ക്ലാസ് സസ്‌പെൻഡ് ചെയ്തത്. ആരുടെയും ഭാഗത്തു നിന്ന് മുൻപ് പരാതികളൊന്നും ലഭിച്ചിട്ടില്ല. പഠനാന്തരീക്ഷം മികച്ച നിലയിൽ പോകാൻ യൂണിയനിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP