Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

ഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും

കെ ആർ ഷൈജുമോൻ, ലണ്ടൻ

ലണ്ടൻ: വൈകിട്ട് എട്ടു മുതൽ പതിനൊന്നു വരെ ബ്രിട്ടനിലെ കാർഡിഫിലെ മലയാളി വീട്ടമ്മയായ നീതു ജോൺസ് അൽപം ബിസിയാണ്, സുഹൃത്തുക്കൾ വിളിച്ചാൽ പോലും അധികം സംസാരിക്കാൻ കഴിയില്ല. കാരണം നീതുവിനെ തേടി കാത്തിരിക്കുന്നതു ഒന്നോ രണ്ടോ പേരല്ല, ഒന്നരലക്ഷത്തിലധികം പേരാണ്, കൃത്യമായി പറഞ്ഞാൽ 162553 പേർ. കഴിഞ്ഞ ഏഴു മാസമായി നീതു ആരംഭിച്ച മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിന്റെ പ്രേക്ഷകരാണ് ഇവരൊക്കെയും. എല്ലാ ദിവസവും ഇവർക്കായി ഓരോ വിഭവവും ആയി എത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഓരോ രാത്രിയും നീതുവും കൂടെ സഹായിയായ ഭർത്താവ് ജോൺസും.

വെറുതെ ഇരിക്കുമ്പോൾ സമയം കളയാൻ എന്ന മട്ടിൽ ആരംഭിച്ച ഒരു വിനോദം ഇപ്പോൾ കൈ നിറയെ പണം കൂടി കിട്ടുന്ന ഗൗരവമുള്ള ബിസിനസായി വളരുകയാണ്. എന്നാൽ പണവും വിനോദവും ഒക്കെയുള്ള ആകർഷക ഘടകങ്ങൾ മാറ്റി നിർത്തി യുട്യൂബ് ചാനൽ ഒരു പാഷനാക്കി മാറ്റുകയാണ് തൃശൂരിലെ പുതുക്കാട് നിന്നും കാർഡിഫിൽ എത്തിയ നീതു തന്റെ വരിക്കാർക്കായി എല്ലാ ദിവസവും എന്തെങ്കിലും കൊടുത്തേ മതിയാകൂ എന്ന നിശ്ചയ ദാർഢ്യമാണ് മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിനെ ഹിറ്റാക്കി മാറ്റിയത് എന്ന് വ്യക്തം. ഏതു കാര്യത്തിലും ഗൗരവസമീപനം ഉണ്ടായാൽ വിജയവും കൂടെയുണ്ടാകും എന്ന് കൂടിയാണ് നീതുവും മംസ് ഡെയിലിയും തെളിയിക്കുന്നത്.

അഞ്ചു വർഷത്തെ കരിയർ ബ്രേക്ക്, ജീവിതം തിരക്കിലേക്ക്

നാലു കുട്ടികളുടെ അമ്മയാണ് നീതു. നാലാമത്തെ കുട്ടി മേഗൻ ഉണ്ടായപ്പോൾ ലഭിച്ച കരിയർ ബ്രേക്ക് ആണ് നീതുവിനെ ഇപ്പോൾ സീരിയസ് ആയ യൂ ട്യൂബ് ചാനൽ ഉടമ ആക്കി മാറ്റിയിരിക്കുന്നത്. എംസിഎ ബിരുദ ധാരിയായ നീതു കംപ്യുട്ടർ അനലിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ ആണ് കുട്ടികളെ നോക്കാൻ അഞ്ചു വര്ഷം വീട്ടിൽ ഇരുന്നത്. ഇതിൽ നാല് വർഷവും വെറുതെ കുട്ടികളുമൊത്തു സല്ലപിച്ചു തീർക്കുകയായിരുന്നു.

അഞ്ചാം വർഷമാണ് വ്യത്യസ്ത ചിന്ത ഉടലെടുക്കുന്നത്. ഓൺലൈൻ ലോകത്തു വെറുതെ നോക്കിയപ്പോഴാണ് രസകരമായ കുക്കറി വിശേഷങ്ങൾ അടങ്ങിയ വിഡിയോകൾ കാണുന്നത്. പാചകത്തിൽ അൽപം താൽപ്പര്യമുള്ള നീതുവിന് ഇതൊരാശയമായി തോന്നി. വീഡിയോ തയ്യാറാക്കുന്നതിനും ഗ്രാഫിക്സ് ചെയ്യുന്നതിനും ഒക്കെ കംപ്യൂട്ടർ മേഖലയിലെ പ്രാഗൽഭ്യം തുണയായി മാറി.

നയാപൈസ മുടക്കുമുതൽ ഇല്ല, നിക്ഷേപം ആശയം മാത്രം, കിട്ടുന്നതെന്തും ലാഭം
ലോകം അടിമുടി മാറുകയാണ്. തൊട്ടയൽക്കാരനെ തിരിച്ചറിയാൻ പറ്റാത്ത ലോകത്തു അറിവാണ് ഇപ്പോൾ ഏറ്റവും മികച്ച നിക്ഷേപ മേഖല. ഏതു ചെറിയ കാര്യം പോലും അറിയാത്തവർ അനേകമായിരിക്കും. ഈ സാധ്യതകളാണ് ഇപ്പോൾ ഓൺ ലൈൻ ലോകത്തു അനേകം പേർ പണമാക്കി മാറ്റുന്നത്. എന്തിനും ഏതിനും നല്ലതും ചീത്തയും ഉണ്ടെന്നത് പോലെ ഓൺലൈൻ ലോകം വഴി സമ്പാദിക്കാനും അവസരം ഉണ്ടെന്നതാണ് നീതുവിന്റെ അനുഭവം.

നയാപൈസയുടെ മുടക്കു മുതൽ ഇല്ലാതെയാണ് നീതു മംമ്‌സ് ഡെയിലി ആരംഭിച്ചത്. ആകെ വേണ്ടത് വൈ ഫൈയും സ്മാർട്ട് ഫോണും പിന്നെ ധാരാളം ആശയങ്ങളും. വെറും പാചക വിധികൾ എന്നതിലുപരി ഒരമ്മ പകർന്നു നൽകുന്ന എല്ലാ അറിവുകളും പങ്കു വയ്ക്കാൻ സാധിച്ചതിലൂടെയാണ് ഈ ഓൺലൈൻ വീഡിയോകൾ അതിവേഗം ഹിറ്റായി മാറാൻ തുടങ്ങിയത്. ഇപ്പോൾ നീതു ഏതു വീഡിയോ അപ്ലോഡ് ചെയ്താലും മിനിമം കാഴ്ചക്കാർ എത്തുന്നുണ്ട് എന്നതാണ് വസ്തുത.

പേരിലുമുണ്ട് കാര്യം, പേരന്റിങ് ആണ് പുത്തൻ ട്രെന്റ്

നീതുവിനെ സംബന്ധിച്ച് ചാനലിന്റെ പേരാണ് ഏറ്റവും ഹൃദ്യമായി മാറിയിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നും. ഇന്നത്തെ കാലത്തു ജീവിതത്തിൽ അമ്മയ്ക്ക് പകരം ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് മം എന്ന വാക്കാണ്. അമ്മയെ ഒന്ന് പരിഷ്‌ക്കരിച്ചെടുത്തത്. അതിനാൽ ആ പേരിൽ തന്നെ ഒരു ഇന്റിമസിയുണ്ട്. മംമ്സ് ഡെയിലി എന്ന് പറയുമ്പോൾ അൽപം ഗൗരവവും ഫീൽ ചെയ്യും. അതിനാൽ പേര് പോലെ നീതുവിന്റെ ചാനൽ അടുക്കള വിശേഷത്തിൽ ഒതുങ്ങിയില്ല. വീട്ടിലെ ഏതു കാര്യത്തിലും അമ്മയ്ക്ക് കൈകടത്താൻ അവകാശമുള്ള പോലെ നീതുവും അടുക്കള വിട്ടു പുറത്തിറങ്ങി.

അങ്ങനെ യുട്യൂബിൽ വീട് വൃത്തിയാക്കലും മോടി പിടിപ്പിക്കലും ബാത്ത് റൂം ക്ലീൻ ആയി സൂക്ഷിക്കുന്നതും ഒക്കെ ടിപ്സ് ആയി ആളുകളുടെ കയ്യിലെത്തി. തീർന്നില്ല, ഇന്നത്തെ കാലത്തേ ഏറ്റവും വലിയ ആകുലതയായ പേരന്റിങ് സംബന്ധിച്ച് നീതു നൽകിയ ഒരു വീഡിയോ വൈറൽ ആകുകയും ചെയ്തു. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധികേണ്ട അഞ്ചു കൊച്ചു കാര്യങ്ങളാണ് അതിൽ പങ്കുവച്ചത്. ഒരമ്മയുടെ ഭാഗത്തു നിന്ന് പറയുമ്പോൾ ഉള്ള സ്വാഭാവികതയും നീതുവിന് സഹായകമാകുന്നുണ്ട് ഇത്തരം വീഡിയോകളിൽ.

ആൺകുട്ടികൾ കരയരുത് എന്ന് പറയരുത്, മറിച്ചു കരഞ്ഞും വളരണം എന്നാണ് നീതു പറയുന്നത്. പെൺകുട്ടികളോട് മിണ്ടാതിരിക്ക്. കാലിട്ടു ആട്ടരുത് എന്ന് പറയുമ്പോലുള്ള നിർദേശങ്ങൾ ആൺകുട്ടികൾക്കും നൽകണം, പെൺകുട്ടികളെയും സ്ത്രീകളെയും റെസ്‌പെക്ട് ചെയ്യാൻ പഠിപ്പിക്കണം, വല്ലപ്പോഴും ഒക്കെ അടുക്കളയിൽ കയറ്റി ചെറു ജോലികൾ ചെയ്യിക്കണം. അവരുടെ റൂം തനിയെ വൃത്തിയാക്കാനും പ്രേരിപ്പിക്കണം. ഇത്തരത്തിൽ ലഘു കാര്യങ്ങൾ പങ്കു വയ്ക്കുന്ന വീഡിയോ ആണ് ഹിറ്റ് ആയി മാറിയത്.

ഗൗരവം ആയി പറഞ്ഞാൽ ആളുകൾ മൈൻഡ് ചെയ്യില്ല, നിസാര കാര്യങ്ങൾക്കു വലിയ സ്വീകാര്യത 

വളരെ പ്രയാസപ്പെട്ടു, ഹോം വർക്ക് ചെയ്തു തയ്യാറാക്കുന്ന പല വിഡിയോയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ ആരും മൈൻഡ് ചെയ്യില്ല എന്ന് കരുതി തയ്യാറാകുന്നവ പെട്ടെന്ന് പോപ്പുലറാകും. ഇതാണ് ഇന്നത്തെ രീതി. ആളുകളുടെ ചിന്താഗതികൾ ഒരിക്കലും പിടികിട്ടില്ല. ഓൺ ലൈൻ അത്തരം ഒരു ലോകമാണ്. ഒരു ദിവസം വീട്ടിൽ വാങ്ങുന്ന മല്ലി വെറുതെ പാകി മുളപ്പിച്ചാൽ ആവശ്യത്തിന് മല്ലിയില വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന വീഡിയോ ഒരു പ്രതീക്ഷയും ഇല്ലാതെ ഇട്ടതാണ്. ഇപ്പോൾ ഒന്നര മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. ഏറ്റവും ഹിറ്റ് കിട്ടിയ വിഡിയോയും ഇതുതന്നെയാണ്. ഇതിൽ എന്താ ഇത്ര പുതുമ എന്ന് ചോദിച്ചാൽ നീതുവിനും അറിയില്ല. ഒരു പക്ഷെ മല്ലിയില ഇങ്ങനെ വളർത്താം എന്നറിയാത്തവർ ഏറെയുണ്ടാകും. നമ്മൾ നിസാരം ആയി കരുതുന്ന പല കാര്യങ്ങളും പലർക്കും പുത്തൻ അറിവുകൾ ആയിരിക്കാം.

ആർക്കും ഓൺലൈൻ മുതലെടുക്കാം, അവസരങ്ങൾ കൈനിറയെ

വലിയ കുടുംബമാണ് നീതുവിന്റേത്. ഒരു കൂട്ടുകുടുംബം പോലെ ചുറ്റിനും അനേകം ഉറ്റവർ. അതിനാൽ അവരൊക്കെ പങ്കു വയ്ക്കുന്ന അറിവുകളാണ് നീതു വിഡിയോ ആയി പകർത്തുന്നത് 'അമ്മ വീട്ടിൽ ഉണ്ടാകുമായിരുന്ന ഗോതമ്പ് ഹൽവ ഒരിക്കൽ വിഡിയോ ആയി നൽകിയപ്പോൾ വലിയ സ്വീകാര്യത ആണുണ്ടായത്. പലർക്കും പുതിയ അറിവായി. ചിലർക്ക് പ്രതീക്ഷിച്ച രുചി തോന്നിയില്ലെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഗോതമ്പ് കഴിക്കുന്നവർക്ക് ഏറെ ആവേശമായി ആ വീഡിയോ. ഇതേ വിധത്തിൽ തയ്യാറാക്കിയ പിസ നിർമ്മാണവും ഏറെ സ്വീകരിക്കക്കപ്പെട്ടു. എന്നാൽ ഗോതമ്പ് പിസയുടെ രുചിയും ഏറെ നല്ലതാണ്. സാധാരണ പിസയെക്കാളും രുചിയുണ്ടെന്നാണ് വീഡിയോ കണ്ട് പിസ ഉണ്ടാക്കി കഴിച്ചവർ പറയുന്നത്.

ഓൺ ലൈൻ എന്നത് കൈനിറയെ അവസരം നൽകുന്ന ഏർപ്പാട് ആണെന്നാണ് നീതു പറയുന്നത്. ആർക്കും കൈവയ്ക്കാവുന്ന മേഖല. പാട്ടുപാടാൻ അറിയാവുന്നവർക്കും കുട്ടികൾക്ക് പഠന സഹായം ചെയ്യാനായി ട്യൂഷൻ നൽകാൻ പറ്റുന്നവർക്കും മോട്ടിവേഷൻ നൽകാൻ സാധിക്കുന്നവർക്കും ഒക്കെ യുട്യൂബിൽ എത്തി ഒരു കൈനോക്കാവുന്നതാണ്.

ഏതായാലും നീതു ഓൺ ലൈനിൽ ശ്രദ്ധിക്കപെട്ടതോടെ അംഗീകാരവുമായി യുട്യൂബും എത്തിയിരിക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായി യുട്യൂബ് നൽകിയ ഷീൽഡ് ഇന്നലെയാണ് കൈയിൽ കിട്ടിയത്. ഫേസ്‌ബുക്ക് കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കായി നൽകുന്ന ബ്ലൂ ബാഡ്ജിനു സമാനമാണ് ഈ അംഗീകാരം. ഇക്കഴിഞ്ഞ ഏപ്രിലിൽ വെറും 20000 പേരും അടുത്ത മാസം 50000 പേരും സബ്സ്‌ക്രൈബ് ചെയ്ത നീതുവിന്റെ ചാനലാണ് ഇപ്പോൾ ഒന്നര ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇനി അതിവേഗ വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഓൺലൈൻ രീതികൾ അത്തരത്തിലാണ്, പച്ചമലയാളത്തിൽ പറഞ്ഞാൽ പിടിച്ചാൽ കിട്ടില്ല എന്ന പറയുന്ന ഏർപ്പാട് തന്നെ.

പകൽ ഹൈ ലെവൽ സോഫ്ട്വെയർ എന്ന കമ്പനിയിൽ ഐടി അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന നീതു, വൈകുനേരം വീട്ടിൽ എത്തി കുട്ടികളുടെ പരിചരണവും കഴിഞ്ഞാണ് ഓൺ ലൈൻ ലോകത്തു കർമ്മനിരതയാകുന്നത്. നിശ്ചയ ദാർഢ്യവും കർമ്മനിരതയും ചേർന്നാണ് ഈ യുവതിയെ ഇപ്പോൾ സ്വന്തം വരിക്കാരുടെ പ്രിയങ്കരിയാകുന്നത്. കാർഡിഫ് ആൻഡ് വെയ്ൽസ് ഹോസ്പിറ്റൽ ജീവനക്കാരനാണ് ഭർത്താവ് ജോൺസ്. വിദ്യാർത്ഥികളായ ലിയാം, ജെയ്ഡൻ, നെയ്താൻ, മേഗൻ എന്നിവരാണ് മക്കൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP