Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണം പോയത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ ബാഗിലെ 30,000 രൂപ; അന്വേഷണം എത്തി നിൽക്കുന്നത് വനിതാ വാർഡിൽ നിന്നും ജയിച്ച സിപിഎം നേതാവിലും; പ്രതിക്കൂട്ടിലുള്ളത് മറ്റൊരു സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ; ജനറൽ വാർഡിൽ നിന്ന് ജയിച്ചെത്തിയ ലത പരാതി നൽകിയത് സിപിഎം സഹയാത്രിക കുടുങ്ങുമെന്ന് അറിയാതെ; പാലക്കാടെന്ന ചുവപ്പ് കോട്ടയിലെ ഇരട്ട തോൽവിയിൽ പ്രതിസന്ധിയിലായ സിപിഎമ്മിനെ വെട്ടിലാക്കി ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലറുടെ മോഷണ വിവാദവും

മോഷണം പോയത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷയുടെ ബാഗിലെ 30,000 രൂപ; അന്വേഷണം എത്തി നിൽക്കുന്നത് വനിതാ വാർഡിൽ നിന്നും ജയിച്ച സിപിഎം നേതാവിലും; പ്രതിക്കൂട്ടിലുള്ളത് മറ്റൊരു സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷ; ജനറൽ വാർഡിൽ നിന്ന് ജയിച്ചെത്തിയ ലത പരാതി നൽകിയത് സിപിഎം സഹയാത്രിക കുടുങ്ങുമെന്ന് അറിയാതെ; പാലക്കാടെന്ന ചുവപ്പ് കോട്ടയിലെ ഇരട്ട തോൽവിയിൽ പ്രതിസന്ധിയിലായ സിപിഎമ്മിനെ വെട്ടിലാക്കി ഒറ്റപ്പാലം നഗരസഭയിലെ കൗൺസിലറുടെ മോഷണ വിവാദവും

എം മനോജ് കുമാർ

പാലക്കാട്: ഒറ്റപ്പാലം നഗരസഭയ്ക്കു നാണക്കേടായ മോഷണക്കേസിൽ അന്വേഷണം എത്തി നിൽക്കുന്നത് സിപിഎം നേതാവിലേക്ക് തന്നെ. വനിതാ സംവരണ വാർഡിൽ നിന്ന് ജയിച്ചെത്തിയ നേതാവിലേക്കാണ് അന്വേഷണം. കേസിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം നടക്കുന്നുണ്ട്. എന്നാൽ ആരേയും പ്രതി ചേർത്തിട്ടില്ല. അന്വേഷണം പൂർത്തിയാക്കി ദിവസങ്ങൾക്കുള്ളിൽ കേസെടുക്കുമെന്നാണ് പൊലീസ് നൽകുന്ന സൂചന. പ്രതി കപ്പലിലെ കള്ളനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള വിശദാംശങ്ങൾ മറുനാടനും ലഭിച്ചു. എന്നാൽ എഫ് ഐ ആറിൽ പേര് ചേർക്കാത്തതു കൊണ്ടാണ് പേര് പുറത്തു വിടാത്തത്. അതിനിടെ കേസ് ഒതുക്കി തീർക്കാൻ സമ്മർദ്ദം ശക്തമാണെന്നും സൂചനയുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധം കാരണം പൊലീസിനോട് നടപടികളുമായി മുമ്പോട്ട് പോകാനാണ് മുകളിൽ നിന്ന് നൽകിയിരിക്കുന്ന നിർദ്ദേശം.

അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ എഫ് ഐ ആറിൽ പേരിടും. കൗൺസിലർക്കെതിരെയാണ് കേസ് എന്നതു കൊണ്ട് തന്നെ തെളിവുകൾ ഉറപ്പിക്കാനാണ് ശ്രമമെന്നും ഒറ്റപ്പാലം എസ് ഐ നിതിൻ വേണുഗോപാൽ മറുനാടനോട് പറഞ്ഞു. അതിനിടെ നഗരസഭാ ഓഫിസിൽ നിന്നു മോഷണത്തിന് ഇരയായവരിൽ ചിലർ കൂടി പരാതിയുമായി പൊലീസിനെ സമീപിച്ചു. കൗൺസിലിലെ ബിജെപി അംഗവും രണ്ടു വനിതാ ജീവനക്കാരുമാണ് ഇന്നലെ പരാതിയുമായെത്തിയത്. ഇതിനിടെയാണ് സിപിഎം നേതാവ് ലത നൽകിയ മോഷണത്തിൽ സിപിഎം അംഗത്തിന് നേരെ സംശയം നീളുന്നത്. തൽക്കാലം അറസ്റ്റിനു സാധ്യതയില്ലെന്നാണു വിവരം. വിരലടയാള പരിശോധന ഉൾപ്പെടെ പൂർത്തിയാക്കിയ പൊലീസ് നുണപരിശോധനയ്ക്കുള്ള നടപടികളിലേക്കു നീങ്ങിയതോടെയാണു മോഷണക്കേസിന്റെ ചുരുളഴിഞ്ഞത്. പാലക്കാട് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് വലിയ തിരിച്ചടിയുണ്ടായിരുന്നു. ഇതിനിടെയാണ് പാർട്ടിയെ വെട്ടിലാക്കാൻ മോഷണ വിവാദം ഉണ്ടാകുന്നത്.

കഴിഞ്ഞ മാസം 20നാണു സ്ഥിരം സമിതി അധ്യക്ഷയായ സിപിഎം നേതാവ് ലതയുടെ ഓഫിസ് മുറിയിലെ ബാഗിൽ നിന്ന് 38,000 രൂപ മോഷ്ടിക്കപ്പെട്ടത്. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മറ്റി അംഗമാണ് ലത. ജനറൽ സീറ്റിൽ നിന്ന് ജയിച്ചാണ് കൗൺസിൽ അംഗമായത്. ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ നടന്ന ഇരുപത്തിയൊന്നാമത്തെ മോഷണമാണിത്. കൗൺസിലർമാർ, ജീവനക്കാർ, സന്ദർശകർ എന്നിവരിൽ നിന്നായി 1.70 ലക്ഷം രൂപയും സ്വർണനാണയവും മോഷണം പോയിട്ടുണ്ടെന്നാണു കണക്ക്. ഈ സാഹചര്യത്തിലാണ് അന്വേഷണം ശക്തമായി മുമ്പോട്ട് പോയത്. സിപിഎം നേതാവ് ലതയാണ് മോഷണത്തിൽ പരാതി നൽകിയത്. മോഷണത്തിൽ പരാതിക്കാരിയുടേതൊഴികെ മുഴുവൻ അംഗങ്ങളുടെയും വിരലടയാളം പരിശോധിക്കാൻ തീരുമാനിച്ചിരുന്നു.

36 അംഗ കൗൺസിലിലെ 4 അംഗങ്ങളുടെ വിരലടയാളങ്ങൾ നേരത്തേ പൊലീസ് ശേഖരിച്ചിരുന്നു. ഇവരിൽ 2 പേരെ നുണപരിശോധനയ്ക്കു വിധേയരാക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് അപേക്ഷ സമർപ്പിച്ചു. ബാക്കി 31 അംഗങ്ങളുടെ വിരലടയാളമാണു പരിശോധിക്കാൻ തീരുമാനിച്ചത്. മോഷണവിവരം അറിഞ്ഞു പണം തിരഞ്ഞപ്പോഴാണു ബാഗിലും അലമാരയിലും അടയാളങ്ങൾ പതിഞ്ഞതെന്ന്, നേരത്തേ വിരലടയാളങ്ങൾ നൽകിയ ചില കൗൺസിലർമാർ വാദിച്ച സാഹചര്യത്തിലാണു പൊലീസ് നുണപരിശോധന ഉൾപ്പെടെയുള്ള നടപടികളിലേക്കു നീങ്ങിയത്.

ഒറ്റപ്പാലത്തെ പല കൗൺസിലർമാരും ഒന്നിലേറെ തവണ മോഷണത്തിനിരയായിട്ടുണ്ട്. കഴിഞ്ഞ മാസം 20നു 38,000 രൂപ നഷ്ടപ്പെട്ട സ്ഥിരംസമിതി അധ്യക്ഷ മോഷണത്തിനിരയായതു 4 തവണ. നഗരസഭയ്ക്കു നാണക്കേടാകുമെന്നു കരുതി പലരും പൊലീസിനെ സമീപിച്ചില്ല. ചിലർ പരാതി നൽകിയിരുന്നെങ്കിലും ഗൗരവമായ അന്വേഷണം നടന്നില്ല. സ്ഥിരം സമിതി അധ്യക്ഷയുടെ മുറിയിൽ മോഷണം നടന്ന ദിവസം ഉച്ചയ്ക്കു പന്ത്രണ്ടര വരെ എത്തിയ കൗൺസിലർമാരും ജീവനക്കാരും ഉൾപ്പെടെ മുഴുവൻ പേരുടെയും വിരലടയാളങ്ങൾ പൊലീസ് ശേഖരിച്ചു വരികയായിരുന്നു.സംഭവത്തിൽ 4 കൗൺസിലർമാരെ പൊലീസ് 5 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. വനിതാ കൗൺസിലർമാർ ഉൾപ്പെടെയാണു പൊലീസ് ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യലിനു വിധേയരായത്.

ഒരു വർഷത്തിനിടെ നഗരസഭാ ഓഫിസിൽ അഞ്ചാമത്തെ സംഭവമാണിത്. ഈ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ ഇടപെടൽ സജീവമായിരിക്കെ, നേരത്തെ പണം നഷ്ടപ്പെട്ട കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പൊലീസിനെ സമീപിച്ചു. സ്ഥിരം സമിതി അധ്യക്ഷയുടെ പരാതി പ്രകാരമുള്ള അന്വേഷണം സുപ്രധാന വഴിത്തിരിവിലെത്തിയതോടെ കേസ് ഒതുക്കിത്തീർക്കാൻ രാഷ്ട്രീയ നീക്കം തുടങ്ങിയപ്പോഴാണു മുൻപു പണം നഷ്ടമായ തോട്ടക്കര സ്വദേശിനിയുടെ സഹോദരൻ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. 2018 ഒക്ടോബർ 3നു യുവതിയുടെ ബാഗിൽ നിന്നു 10,000 രൂപ മോഷ്ടിക്കപ്പെട്ടിരുന്നു. ഭർത്താവിനൊപ്പം വിവാഹം രജിസ്റ്റർ ചെയ്യാൻ നഗരസഭാ ഓഫിസിലെത്തിയ യുവതി ബാഗ് വരാന്തയിലെ മേശപ്പുറത്തു വച്ചപ്പോഴായിരുന്നു മോഷണം. അന്നുതന്നെ സഹോദരൻ പൊലീസിനെ സമീപിച്ചിരുന്നെങ്കിലും കാര്യക്ഷമമായ അന്വേഷണം നടന്നില്ല.

ഇതിനു ശേഷം പലതവണ മോഷണങ്ങൾ ആവർത്തിക്കപ്പെട്ടപ്പോഴും പരാതികൾ അവഗണിക്കപ്പെട്ടു. സ്ഥിരം സമിതി അധ്യക്ഷയുടെ ബാഗിൽ നിന്നു പണം മോഷ്ടിക്കപ്പെട്ടതോടെ അന്വേഷണത്തിനു ജീവൻവച്ചു. ശാസ്ത്രീയമായ പരിശോധനകളിലൂടെ അന്വേഷണം അന്തിമഘട്ടത്തിലെത്തിയതോടെ കേസ് ഒതുക്കാൻ രാഷ്ട്രീയ സമ്മർദവും സജീവമായി. ഇതോടെയാണ് കൂടുതൽ പരാതി എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP