Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി വീണ്ടും എത്തിയെന്നറിഞ്ഞപ്പോൾ കുതിച്ചുയർന്ന ഓഹരി വിപണി എന്തുകൊണ്ട് പൊടുന്നനെ നിലം പൊത്തി; മോദി 2.0 50 ദിവസം പിന്നിട്ടപ്പോൾ മാർക്കറ്റ് എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു; എല്ലാ പ്രധാന കമ്പനികളുടേയും ഓഹരിവില ഇടിയുന്നത് എന്തുകൊണ്ട്? 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നും ഒലിച്ച് പോയത്?

മോദി വീണ്ടും എത്തിയെന്നറിഞ്ഞപ്പോൾ കുതിച്ചുയർന്ന ഓഹരി വിപണി എന്തുകൊണ്ട് പൊടുന്നനെ നിലം പൊത്തി; മോദി 2.0 50 ദിവസം പിന്നിട്ടപ്പോൾ മാർക്കറ്റ് എന്തുകൊണ്ട് മ്ലാനമായിരിക്കുന്നു; എല്ലാ പ്രധാന കമ്പനികളുടേയും ഓഹരിവില ഇടിയുന്നത് എന്തുകൊണ്ട്? 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നും ഒലിച്ച് പോയത്?

മറുനാടൻ ഡെസ്‌ക്‌

മുംബൈ: മോദി വീണ്ടും അധികാരത്തിലേക്ക് എത്തുമെന്ന് എക്‌സിറ്റ് പോൾ ഫലങ്ങൾ പ്രവചിച്ചത് മുതൽ ഓഹരിക്ക് ഉണർവുള്ള സമയമായിരുന്നു. എന്നാൽ മോദി അധികാരത്തിലേറി 50 ദിവസങ്ങൾ പിന്നിടുമ്പോൾ മാർക്ക് മ്ലാനമായിരിക്കുകയാണ്. മോദിയുടെ രണ്ടാം വരവിൽ കുതിച്ചുയരുമെന്ന് കരുതിയിരുന്നവരുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ച് ഓഹരി വിപണി നിലം പൊത്തുന്നകാഴ്‌ച്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മാത്രമല്ല വെറും 50 ദിവസം കൊണ്ട് എങ്ങനെയാണ് 12 ലക്ഷം കോടി രൂപ ഇന്ത്യൻ വിപണിയിൽ നിന്നും ഒലിച്ചു പോയതെന്നും ഇതിനോടകം ചോദ്യങ്ങൾ ഉയരുകയാണ്. ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത 10 കമ്പനികളിൽ ഒൻപതിന്റെയും ഓഹരി വിലയിടിഞ്ഞതും ആശങ്ക വർധിപ്പിക്കുകയാണ്. ആകെ 'ലിസ്റ്റ്' ചെയ്ത 2,664 കമ്പനികളിൽ 2,294 എണ്ണത്തിന്റെയും വിലയിൽ ഇടിവുണ്ടായി. ജൂലായ് 19 വരെ സെൻസെക്‌സിൽ ആകെ 1,800 പോയിന്റാണ് ഇടിഞ്ഞത്.

ജൂൺ മൂന്നിന് ആകെ വിപണിമൂല്യം 156 ലക്ഷം കോടി രൂപയായിരുന്നത് ജൂൺ 19-ന് 144 ലക്ഷം കോടി രൂപയിലേക്ക് ഇടിയുകയായിരുന്നു. അറുപത് ശതമാനത്തോളം കമ്പനികൾക്ക് ഓഹരിവിലയിൽ പത്തുശതമാനത്തിലധികം ഇടിവുണ്ടായി. മൂന്നിലൊന്ന് എണ്ണത്തിന് (903) 20 ശതമാനത്തിലധികമാണ് ഇടിവ്. ബജറ്റിനു ശേഷം വിപണിയിൽ ഇടിവുതുടരുകയാണ്. ബജറ്റിലെ ചില നിർദ്ദേശങ്ങളാണ് തിരിച്ചടിയായത്. ട്രസ്റ്റുകളുടെ രൂപത്തിലുള്ള വിദേശനിക്ഷേപകസ്ഥാപനങ്ങൾക്ക് അതിസമ്പന്ന നികുതി ഏർപ്പെടുത്തിയതാണ് ഇതിൽ പ്രധാനം. ഇതോടെ ഇവർ കൂട്ടത്തോടെ വിപണിയിൽനിന്നു പിന്മാറുകയാണ്.

ജൂലായിൽ ഇതുവരെ 7712 കോടി രൂപയുടെ ഓഹരികളാണ് വിദേശനിക്ഷേപക സ്ഥാപനങ്ങൾ വിറ്റഴിച്ചത്. 'ലിസ്റ്റ്'ചെയ്ത കമ്പനികളിൽ പൊതു ഓഹരിപങ്കാളിത്തം 35 ശതമാനമാക്കണമെന്ന ശുപാർശയാണ് മറ്റൊന്ന്. രാജ്യത്തെ വളർച്ചനിരക്ക് കുറയുമെന്ന റിപ്പോർട്ടുകളും ബാധിച്ചു.'നിഫ്റ്റി'യിലും സ്ഥിതി വ്യത്യസ്തമല്ല. മൂന്നിൽ രണ്ടുഭാഗം കമ്പനികളുടെയും ഓഹരികൾ അതിന്റെ 52 ആഴ്ചത്തെ ഉയർന്നനിലയിൽനിന്ന് പത്തുശതമാനത്തിലധികം താഴെയാണ് ഇപ്പോഴുള്ളത്.

ഈ വേളയലാണ് ഇന്ത്യയിൽ നികുതി വരുമാനമെന്നത് കുറഞ്ഞ് വരികയാണെന്നും അതിനാൽ തന്നെ ഇപ്പോൾ നിശബ്ദ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സാമ്പത്തിക ഉപദേശക സമിതിയംഗം രതിൻ റോയ് അറിയിച്ചത്. മാത്രമല്ല ഇപ്പോൾ നേരിടുന്ന ഈ പ്രശ്നത്തിന് കേന്ദ്ര ബജറ്റ് വേണ്ടത്ര ഗൗരവം നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിപണി നിയന്ത്രിതമായ ഒരു സമ്പദ് വ്യവസ്ഥയിൽ, പ്രത്യേകിച്ച് ഉയർന്ന പലിശ സാഹചര്യങ്ങളിൽ നികുതി നിരക്കുകൾ വർധിപ്പിക്കുന്നത് സംരംഭകർക്ക് നിരുത്സാഹകരവും മൂലധന വിപണിയിൽ 'ക്രൗഡിങ് ഔട്ട്' എന്ന സാമ്പത്തിക പ്രതിഭാസത്തിനു വഴിവെയ്ക്കുന്നതും ആകും.

ഇത് സ്വകാര്യ നിക്ഷേപങ്ങളുടെ മൂലധന ചെലവ് ഉയർത്തുകയും അതുവഴി ജിഡിപിയിലും നികുതി കളക്ഷനിലും കുറവു വരുത്തുകയും ചെയ്യും. ഇതിനു വിപരീതമായി, ബജറ്റിലും ഇക്കണോമിക് സർവേയിലും വിഭാവനം ചെയ്യുന്നതു പോലെ സന്മാർഗപരമായ ഒരു നിക്ഷേപവലയം (വിർച്വസ് ഇൻവെസ്റ്റ്മെന്റ് സൈക്കിൾ) തുടങ്ങണമെന്നുണ്ടെങ്കിൽ നമുക്ക് അത്യാവശ്യം ഭൂവിപണിയിലും തൊഴിൽപരമായും ഉള്ള പരിഷ്‌കരണങ്ങളാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

വിപണിയിൽ ഇപ്പോൾ ശ്രദ്ധിക്കേണ്ട ചലനങ്ങൾ

സമീപ ദിവസങ്ങളിലെ യുഎസ് സെൻട്രൽ ബാങ്ക് ഗവർണേഴ്‌സിന്റെ പ്രസ്താവനകളിൽ നിന്ന് വ്യക്തമാകുന്നത് ജൂലൈ 31ന് യുഎസിൽ പലിശ നിരക്കുകളിൽ കുറവു വരും എന്നാണ്. അത് കാൽ ശതമാനമാണോ അരശതമാനമാണോ എന്നുള്ള കാര്യത്തിൽ മാത്രമേ വിപണിക്ക് ഇനി അറിയേണ്ടതുള്ളൂ. ആഗോളതലത്തിലുള്ള മാന്ദ്യത്തിന്റെ പശ്ചാത്തലത്തിലാണ് പലിശനിരക്ക് കുറയ്ക്കുന്നത്. ഇത് സമീപ ദിവസങ്ങളിൽ സ്വർണവിലയ്ക്ക് നേട്ടമായിട്ടുണ്ട്.

എല്ലാ സെക്ടറുകളിലും കനത്ത വിൽപന സമ്മർദം തുടരുകയാണ്.

ആഗോള വിപണികളിൽ നിന്ന് കാര്യമായ സപ്പോർട്ട് വിപണിക്ക് ലഭിക്കുന്നില്ല.

ഇന്ത്യൻ വിപണിയിൽ കോർപറേറ്റ് ഫലങ്ങളോടുള്ള പ്രതികരണം ഈ ദിവസങ്ങളിൽ സജീവമാണ്.

പ്രധാന മിഡ്ക്യാപ് ഫലങ്ങളെ വിപണിയുടെ സെന്റിമെന്റിനെ സാരമായി ബാധിക്കും.

വിദേശനിക്ഷേപകർ ശക്തമായ നിലയിൽ വിൽപനയിൽ ഏർപ്പെട്ടത് വിപണിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. 1400 കോടിയുടെ വിൽപന അടുത്തിടെ നടത്തിയിട്ടുണ്ട്. വിദേശധനകാര്യ സ്ഥാപനങ്ങളുടെ വിപണിയിലെ സമീപ ദിവസങ്ങളിലെ വിൽപന വിപണിയുടെ പ്രവണതയെ നെഗറ്റീവ് ആക്കുന്നുണ്ട്.

നികുതിയിലും ഇടിവ്: ആശങ്ക പ്രകടിപ്പിച്ച് മോദിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗം

സാമ്പത്തിക രംഗത്തിന് തന്നെ അൽപം ആശങ്കയുയർത്തുന്നതാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയംഗത്തിന്റെ വാക്കുകൾ. രാജ്യത്ത് നികുതി വരുമാനമെന്നത് കുറഞ്ഞ് വരികയാണെന്നും അതിനാൽ തന്നെ ഇപ്പോൾ നിശബ്ദ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണെന്നുമാണ് സാമ്പത്തിക ഉപദേശക സമിതിയംഗം രതിൻ റോയ് അറിയിച്ചത്.

രാജ്യം നേരിടുന്ന ഈ പ്രശ്നത്തിന് കേന്ദ്ര ബജറ്റ് വേണ്ടത്ര ഗൗരവം നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്രമല്ല ഏപ്രിൽ ഒന്നിന് ആരംഭിച്ച പുതിയ സാമ്പത്തിക വർഷത്തെ നികുതി വരുമാനം കുറഞ്ഞപ്പോഴുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ബജറ്റിന് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ നികുതി വരുമാനത്തിൽ ഇടിവ് വരാതിരിക്കാൻ സർക്കാർ കൃത്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

പ്രതീക്ഷിത സാമ്പത്തിക വളർച്ച കൈവരിക്കാനാകാത്ത സാഹചര്യത്തിൽ ബജറ്റ് കമ്മി 3.4 ശതമാനത്തിൽനിന്ന് 3.3 ശതമാനമായി കുറക്കുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമന്റെ പ്രഖ്യാപനം.ഇത് നടപ്പിലാക്കുന്നതിനായി പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽക്കാനും സമ്പന്നരിൽനിന്ന് കൂടുതൽ നികുതി ഈടാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, നികുതി വരുമാനത്തിലെ ഇടിവാണ് ഇന്ത്യ നേരിടുന്ന പ്രധാന പ്രശ്നമെന്ന് രതിൻ റോയ് ചൂണ്ടിക്കാട്ടി. ബജറ്റിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൽ ജിഎസ്ടി വരുമാനവും ആദായനികുതി വരുമാനവും കുറയുകാണെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP