Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രളയകാലത്തെ ഉരുൾപൊട്ടലിന്റെയും പുഴയേറ്റത്തിന്റെയും ഭീതിദമായ ഓർമകൾ ഇന്നും ഉറക്കം കെടുത്തുന്നു; കൃഷിയും ജീവിതവും താറുമാറാക്കിയ കാലവർഷതാണ്ഡവത്തിന്റെ കെടുതികളിൽ നിന്നും കരകയറുമ്പോഴേക്കും വരവായ് പുതിയ മൺസൂൺ പെയ്ത്ത്; തുടർച്ചയായ നാലാം നാളും കൊട്ടിയൂരുകാർക്ക് ആശ്വാസമായി ചാറ്റൽ മഴ മാത്രം; ബാവലിപ്പുഴ കലങ്ങാത്തതും മലയോരമേഖലയുടെ ഭയം തണുപ്പിക്കുന്നു

പ്രളയകാലത്തെ ഉരുൾപൊട്ടലിന്റെയും പുഴയേറ്റത്തിന്റെയും ഭീതിദമായ ഓർമകൾ ഇന്നും ഉറക്കം കെടുത്തുന്നു; കൃഷിയും ജീവിതവും താറുമാറാക്കിയ കാലവർഷതാണ്ഡവത്തിന്റെ കെടുതികളിൽ നിന്നും കരകയറുമ്പോഴേക്കും വരവായ് പുതിയ മൺസൂൺ പെയ്ത്ത്; തുടർച്ചയായ നാലാം നാളും കൊട്ടിയൂരുകാർക്ക് ആശ്വാസമായി ചാറ്റൽ മഴ മാത്രം; ബാവലിപ്പുഴ കലങ്ങാത്തതും മലയോരമേഖലയുടെ ഭയം തണുപ്പിക്കുന്നു

രഞ്ജിത്ത് ബാബു

കണ്ണൂർ: കൊട്ടിയൂർ, കേളകം, കണിച്ചിയാർ, പഞ്ചായത്തുകളിലൂടെ ഒഴുകുന്ന ബാവലി പുഴ ഈ കാലവർഷത്തിൽ കലങ്ങിയില്ല. ഇടനാടൻ മേഖലകളേയും തീരദേശങ്ങളേയും ഭയപ്പെടുത്തിക്കൊണ്ടുള്ള കനത്ത മഴ ഈ മേഖലയെ ഇതുവരേയും ബാധിച്ചില്ല. കഴിഞ്ഞ വർഷം നിരവധി കേന്ദ്രങ്ങളിൽ ഉരുൾ പൊട്ടലുണ്ടാവുകയും നിരവധി വീടുകൾ തകരുകയും ചെയ്ത കൊട്ടിയൂർ അമ്പായത്തോട് മലയോരങ്ങളിൽ കനത്ത മഴ ഈ കാലവർഷത്തിൽ ഇതുവരേയും ബാധിച്ചില്ല. കഴിഞ്ഞ വർഷം ഓഗസ്റ്റ് 9 മുതലാണ് ഈ മേഖലയിൽ ജനങ്ങളുടെ ഉറക്കം കെടുത്തിയ കാലവർഷ താണ്ഡവം അരങ്ങേറിയത്.

ജനവാസ കേന്ദ്രത്തിന് 3000 അടിയോളം ഉയരത്തിൽ ഉയർന്ന് നിൽക്കുന്ന അമ്പായത്തോട് മലയിൽ നിന്നും ഒരു ഭാഗം അടന്ന് വീണതോടെയാണ് കൊട്ടിയൂർ മേഖല ഭീതിയിലാഴ്ന്നത്. ശക്തമായ നിരൊഴുക്ക് വയനാട് ജില്ലയിൽ നിന്നും മലയിലൂടെ ഒഴുകിയതോടെ കൃഷിഭൂമി ഭൂരിഭാഗവും ഒലിച്ചു പോയി. നെല്ലിയോട് മലയിലെ വിള്ളൽ കിലോമീറ്ററോളം നീണ്ടു നിൽക്കുകയാണ്. മറ്റ് ഭാഗങ്ങളിൽ പെയ്ത മഴ ഈ മേഖലയിൽ ബാധിക്കാതെ പോകട്ടെ എന്ന പ്രാർത്ഥനയിലാണ് ജനങ്ങൾ.

കഴിഞ്ഞ വർഷം ഒട്ടേറെ വീടുകൾ മണ്ണിൽ താഴുകയും പുഴ വഴി മാറി ഒഴുകുകയും ഉണ്ടായിരുന്നു. പുഴയോരത്തു നിന്നും 200 മീററർ പണിത വീട് പോലും തകർച്ചയെ നേരിട്ടു. മലയിൽ നിന്നും പുഴയിൽ നിന്നും ഒരു പോലെ ഭീഷണി നേരിട്ടവരായിരുന്നു കൊട്ടിയൂർ മേഖലയിലെ ആയിരങ്ങൾ. 14 വാർഡുകളുള്ള ഈ പഞ്ചായത്തിൽ 10 വാർഡുകളും ഉരുൾപൊട്ടലിന്റേയും പുഴയേറ്റത്തിന്റേയും ഭീഷണിയിലായിരുന്നു കഴിഞ്ഞ വർഷം അഞ്ച് സെന്റ് മുതൽ അഞ്ച് ഏക്കർ വരെയുള്ള കൃഷിയിടങ്ങൾ ഒലിച്ചു പോയതിൽ പെടുന്നു. മലയിലെ വലിയ പാളി താഴേക്ക് പതിച്ചു പോകുമോ എന്ന ഭയത്തിലായിരുന്നു കഴിഞ്ഞ കാലവർഷത്തിൽ ഇവിടുത്തെ ജനങ്ങൾ.

പാമ്പറപ്പാൻ പാലത്തിന്റെ കരയിലും വീടുകൾ പുഴ തകർത്തു. ഇളം തുരുത്തിയിലും ഭീഷണിയുണ്ടായി. എന്നാൽ ഇത്തവണ കാലവർഷം ശക്തമായിട്ടും കൊട്ടിയൂർ മേഖലയിൽ ചാറ്റൽ മഴ മാത്രമേ കാര്യമായുള്ളൂ. ഇതുവരെ പുഴ കലങ്ങിയിട്ടുമില്ല. മലയിലെ വിള്ളൽ പഴയതുപോലെയുണ്ടെങ്കിലും അതിൽ വെള്ളമിറങ്ങി അപകടഭീഷണിയുണ്ടായില്ല. കൊട്ടിയൂർ മേഖലയെ പ്രകൃതി കനിഞ്ഞിരിക്കയാണ്. അതിന്റെ ആശ്വാസത്തിലാണ് ആയിരക്കണക്കിന് കുടിയേറ്റ ജനത. എന്നാൽ സർക്കാറിന്റെ ഭാഗത്തു നിന്നും കാര്യമായ സഹായം ഇതുവരെ ലഭിച്ചില്ലെന്ന ആക്ഷേപമാണ് കേളകം പഞ്ചായത്ത് മെമ്പർ ജോയ് വേളുപുഴക്കൽ പറയുന്നത്.

ഭൂമിക്ക് വിള്ളൽ വീണ നെല്ലിയോടി മലയിലും ചപ്പമലയിലും കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് 20 കുടുംബങ്ങളെയാണ് മാറ്റിപാർപ്പിച്ചത്. പുഴയിലും കരയിലുമുള്ള മൺതിട്ടകളെല്ലാം ഒലിച്ചു പോവുകയായിരുന്നു. ഇനി ഒരു നൂറ്റാണ്ടുണ്ടായാൽപോലും പഴയ കൊട്ടിയൂരിനെ പുനർനിർമ്മിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. വയനാട് , കണ്ണൂർ ജില്ലാ അതിർത്തി വനമേഖലകളിലും ചാറ്റൽ മഴ മാത്രമാണ് ഇപ്പോൾ ഉള്ളത്. അതുകൊണ്ടു തന്നെ കൊട്ടിയൂരിൽ ഉരുൾപൊട്ടലുണ്ടായ മേഖലയിലും ഭൂമിപിളർന്ന ഭാഗങ്ങളിലും നിലവിൽ പ്രശ്നമൊന്നുമില്ല. തീരദേശത്തും ഇടനാട്ടിലും പെയ്ത മഴ കൊട്ടിയൂർ മേഖലയിൽ പെയ്യാതിരുന്നതിൽ നാട്ടുകാർ ആശ്വാസത്തിലാണ്. മലബാർ മേഖലയിൽ ശക്തമായ മഴ പെയ്യുന്ന വാർത്ത അറിഞ്ഞതോടെ മലയോര മേഖലയിലുള്ളവർ അസ്വസ്ഥരായിരുന്നു. എന്നാൽ തുടർച്ചയായ നാല് ദിവസത്തെ മഴ കൊട്ടിയൂർ മേഖലയെ ഒഴിവാക്കിയായിരുന്നു പെയ്ത് തീർന്നത്. ഈ കാലവർഷത്തിൽ ഇതുവരേയും കലങ്ങാതെ ബാവലി പുഴ ഒഴുകുന്നതും ചരിത്രത്തിലാദ്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP