Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹത്തിൽ താലി കണ്ടെത്തി; രാഖിമോളും അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ; ഇരുവരും വിവാഹിതരായത് എറണാകുളത്തെ ക്ഷേത്രത്തിൽ വച്ച്; രണ്ടാം വിവാഹത്തിന് അഖിൽ ഒരുങ്ങിയപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ; കൊലപാതകനാളിൽ യുവതി നെയ്യാറ്റിൻകരയിൽ എത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും പൊലീസിന്; അഖിലിനെ പിടികൂടാൻ അന്വേഷണസംഘം ഡൽഹിയിൽ

അമ്പൂരി കൊലപാതകം: യുവതിയുടെ മൃതദേഹത്തിൽ താലി കണ്ടെത്തി; രാഖിമോളും അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ; ഇരുവരും വിവാഹിതരായത് എറണാകുളത്തെ ക്ഷേത്രത്തിൽ വച്ച്; രണ്ടാം വിവാഹത്തിന് അഖിൽ ഒരുങ്ങിയപ്പോൾ രാഖി എതിർത്തതാണ് കൊലപാതകത്തിന് കാരണമെന്നും പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ; കൊലപാതകനാളിൽ യുവതി നെയ്യാറ്റിൻകരയിൽ എത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങളും പൊലീസിന്; അഖിലിനെ പിടികൂടാൻ അന്വേഷണസംഘം ഡൽഹിയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അമ്പൂരിയിൽ കൊല്ലപ്പെട്ട രാഖിമോളും കൊല ചെയ്ത അഖിലും വിവാഹിതരെന്ന് വെളിപ്പെടുത്തൽ. കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുവതിയുടെ മൃതദേഹത്തിൽ നിന്നും താലി കണ്ടെത്തി. ഫെബ്രുവരിയിൽ, എറണാകുളത്ത് ഒരു ക്ഷേത്രത്തിൽവെച്ച് ഇരുവരും വിവാഹം ചെയ്തതായി പൊലീസ് കണ്ടെത്തി. മൂന്നാം പ്രതി ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

രണ്ടാമതൊരു വിവാഹത്തിന് അഖിൽ ഒരുങ്ങിയപ്പോൾ രാഖി എതിരുനിന്നതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തൽ. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നാണ്. രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. അതേസമയം, കൊലപാതക ദിവസം രാഖി നെയ്യാറ്റിൻകരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടി. വൈകിട്ട് ആറേമുക്കാലോട് കൂടി കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ദൃശ്യങ്ങളിൽ കാണുന്നത് തന്റെ മകൾ തന്നെയാണെന്ന് രാഖിമോളുടെ അച്ഛൻ സ്ഥിരീകരിച്ചു. 21 ന് രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ, ധരിച്ചിരുന്ന വേഷം തന്നെയാണെന്ന് അച്ഛൻ പറഞ്ഞു. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അഖിലിനെ കണ്ടെത്താനായി പൊലീസ് സംഘം ഡൽഹിക്ക് തിരിച്ചു. സൈനിക ഉദ്യോഗസ്ഥന്റെ വീട്ടിലാണ് അഖിൽ ജോലി ചെയ്തിരുന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെ തുടർന്ന് ഒളിവിൽ പോയ പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. അഖിൽ ലഡാക്കിലുണ്ടെന്ന് പൊലീസിന് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സംഘം ഡൽഹിയിലെത്തിയത്. കൊലയ്ക്കു ശേഷം പൂർണനഗ്‌നയാക്കി കുഴിച്ചുമൂടിയ രാഖിയുടെ വസ്ത്രങ്ങൾ പൊലീസിന് കണ്ടെത്താനായിട്ടില്ല. ഇതിന് അഖിലിനെ കസ്റ്റഡിയിൽ എടുക്കേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തൽ.

അതിനിടെ പ്രതി അഖിൽ കാർ കൊണ്ടുപോയിരുന്നതായി കാറുടമ വ്യക്തമാക്കി. ഹ്യുണ്ടായി ഐ 10 കാറാണ് അഖിൽ ഉപയോഗിച്ചത്. 24 ന് മടക്കി കൊണ്ടു വരാമെന്നു പറഞ്ഞെങ്കിലും കാറ് തിരികെ കൊണ്ടു വന്നത് അഖിലിന്റെ സഹോദരൻ രാഹുലെന്നും കാറുടമ പറഞ്ഞു. കാമുകനായ സൈനികൻ കഴുത്തു ഞെരിച്ചാണ് കൃത്യംനടത്തിയതെന്നും അന്വേഷണസംഘം കണ്ടെത്തി. കൃത്യത്തിലുൾപ്പെട്ട മൂന്നാം പ്രതിയുടെ മൊഴിയും പോസ്റ്റ്‌മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടുമാണ് ഇതിനു തെളിവായി പൊലീസ് പറയുന്നത്. രാഖിയെ കാറിൽ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നു പൊലീസ് കണ്ടെത്തി. മൃതദേഹം മറവു ചെയ്യാനുള്ള കുഴി നേരത്തെ തയാറാക്കിയിരുന്നു. ഷാളോ, കയറോ പോലുള്ള വസ്തുവാണു കഴുത്തുമുറുക്കാൻ ഉപയോഗിച്ചതെന്നാണു പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറിൽ നിന്നുള്ള സൂചനയെന്നും പൊലീസ് പറഞ്ഞു.

നാലടി താഴ്ചയുള്ള കുഴിയാണ് മൃതദേഹം മറവുചെയ്യാനായി പ്രതികളെടുത്തത്. കൊല നടത്തിയത് ജൂൺ 21-ന് രാത്രി എട്ടരയ്ക്ക് ശേഷമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കൃത്യത്തിനു ശേഷം പ്രതികൾ രാഖിയുടെ മൊബൈൽ ഫോണിൽ നിന്ന് വീട്ടുകാർക്ക് സന്ദേശവുമയച്ചിരുന്നു. താൻ ചെന്നൈയിലേക്കു പോകുന്നെന്നായിരുന്നു രാഖിയുടെ പേരിലുള്ള സന്ദേശം. ഇതെല്ലാം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പ്രകാരമായിരിക്കുമെന്നാണ് പൊലീസ് കരുതുന്നത്. 21-ന് വൈകീട്ട് വീട്ടിൽനിന്നും ജോലിസ്ഥലത്ത് പോകുന്നെന്നാണ് രാഖി അച്ഛനോട് പറഞ്ഞത്. എന്നാൽ യുവതി അഖിലിനെ കാണാനാണ് പോയത്. അഖിൽ തളിയൽ സ്വദേശിയായ സുഹൃത്തിന്റെ കാറിൽ എത്തി രാഖിയെ വീട്ടിൽ കൊണ്ടുപോയി. എന്നാൽ, പിന്നീട് വീട്ടുകാരോട് ഫോണിൽ വിളിച്ചുപറഞ്ഞത് തിരിച്ച് രാഖിയെ ധനുവച്ചപുരത്തുകൊണ്ടുവിട്ടെന്നും അവിടെ നിന്ന് പോയെന്നുമാണ്.

അഖിൽ രാഖിയെ കഴുത്ത് ഞെരിക്കുന്നതുകണ്ടെന്ന് അഖിലിന്റെ സുഹൃത്ത് ആദർശ് മൊഴി നൽകി. കേസിലെ മൂന്നാം പ്രതിയാണ് ആദർശ്. ഒന്നാംപ്രതിയായ അഖിൽ കരസേനയിലെ ഡ്രൈവർ കം മെക്കാനിക്കായി ലഡാക്കിലാണ് ജോലി ചെയ്യുന്നത്. അഖിലിന്റെ ജ്യേഷ്ഠൻ രാഹുലാണ് കേസിലെ രണ്ടാംപ്രതി. ജൂൺ 21-നാണ് രാഖിയെ കാണാതാകുന്നത്. സേനയിൽനിന്ന് അവധിയിൽ നാട്ടിലെത്തിയ അഖിൽ പുതിയതായി നിർമ്മിക്കുന്ന വീട് കാണിക്കാനെന്ന് പറഞ്ഞ് കാറിൽ കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് കേസ്. സുരേന്ദ്രൻ നായരെന്ന അഖിലിന്റെ അച്ഛനെ കഞ്ചാവ് മണിയനെന്നാണ് നാട്ടുകാർ വിളിക്കുന്നത്. മുമ്പ് കഞ്ചാവ് കച്ചവടമായിരുന്നു. ഇയാളുടെ പിന്തുണയും കൊലപാതകത്തിന് ലഭിച്ചുവെന്നാണ് സൂചന.

ഇതിനിടെ അഖിലിന്റെ ശബ്ദ സംഭാഷണവും പുറത്തു വന്നു. തന്നേക്കാൾ അഞ്ചു വയസ്സ് കൂടുതലുള്ള രാഖി പിന്മാറാതെ പുറകെ നടക്കുകയായിരുന്നു. കഴിവതും ഒഴിവാക്കാൻ ശ്രമിച്ചുവെന്നും കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനുമുമ്പേ കഴിയുമായിരുന്നുവെന്ന് അഖിൽ പറയുന്നു. ''രാഖിയെ ജൂൺ 21നു കണ്ടിരുന്നു. രാഖി ആവശ്യപ്പെട്ട പ്രകാരം കാറിൽ കയറ്റി ധനുവച്ചപുരത്തു വിട്ടു. എനിക്ക് 25 വയസായി. രാഖിക്ക് 5 വയസ് കൂടുതലുണ്ട്. അവൾ പിന്മാറാതെ എന്റെ പുറകേ നടക്കുകയായിരുന്നു. ഞാൻ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. എനിക്ക് കൊല്ലണമെന്നുണ്ടായിരുന്നെങ്കിൽ ഇതിനു മുൻപേ കഴിയുമായിരുന്നു. അവളെ കൊന്നിട്ട് പ്രതിയായി ജോലിയും നഷ്ടപ്പെട്ട് ജയിലിൽകിടക്കേണ്ട ആവശ്യം എനിക്കില്ല. ഞാൻ 27ന് വൈകിട്ട് 7ന് രാജധാനി എക്സ്‌പ്രസിൽ യാത്രതിരിച്ചു ഡൽഹിയിലെത്തി 29നു യൂണിറ്റിൽ റിപ്പോർട്ട് ചെയ്തു.''-ഇതാണ് ചാനലുകളോട് അഖിൽ പറയുന്നത്.

രാഖിയെ കൊന്നിട്ടില്ലെന്നും താൻ ഒളിവിലല്ലെന്നും അഖിൽ പറഞ്ഞു. ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നും അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിനു മുന്നിൽ ഹാജരാകുമെന്നും അഖിൽ പറഞ്ഞു. ഇത് പൊലീസും സ്ഥിരീകരിക്കുന്നു. അഖിൽ ലഡാക്കിലുണ്ടെന്ന് പൊലീസും മറുനാടനോട് പറഞ്ഞു. ആസൂത്രിത കൊലയാണ് നടത്തിയത്. മൃതദേഹം കണ്ടെടുത്ത പറമ്പിനടുത്ത് എത്തിയപ്പോഴാണു കൊലപാതകം നടത്തിയത്. ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ആ സമയത്തു കാർ എൻജിൻ ഇരപ്പിച്ചു നിർത്തിയെന്നും പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP